Saturday, January 12, 2008

ഇരുപതിനായിരം ഉറുപ്യ

നാട്ടിലെ ആദ്യകാല ഗള്‍ഫുകാരിലൊരാളാണ് ഗോപ്യേട്ടന്‍.

പാലട ശിവരാമന്‍ നായരുടെ പാലും വെള്ളം പോലുള്ള മനസ്സുള്ള മകന്‍‍, അഥവാ പാ‍ല്പാട പോലുള്ള പെങ്ങന്മാരുടെ ആങ്ങള, മറ്റൊരു അഥവാ കൂടെ ചേര്‍ത്തുപറഞ്ഞാല്‍.., കുഞ്ഞിപ്പാലുവെന്ന ഓമനപ്പേരുള്ള ഞങ്ങള്‍ കൊടകരക്കാരുടെ സ്വന്തം ഗോപ്യേട്ടന്‍.

ഗോപ്യേട്ടന്റെ രീതികളായിരുന്നു ഈ ലോകത്തുള്ളവര്‍ക്കെല്ലാമെങ്കില്‍ ബാറായ ബാറുകളും ഷാപ്പായ ഷാപ്പുകളും ബീഡി, സിഗരറ്റ് കമ്പനികളുമെല്ലാം പൂട്ടിപ്പോകുമെന്നും പോലീസിനും വക്കീലന്മാര്‍ക്കും മൊത്തം പണി പോയി അവരുടെ കുടുമ്മം പട്ടിണിയാവുമെന്നും പൊതുവെ പറയും. അത്രക്കും ഡീസന്റ്. തനി 916. (ഹോള്‍ മാര്‍ക്ക് കാണാന്‍ വഴിയില്ല!)

പാരമ്പര്യമായി കിട്ടിയ പ്രകൃത്യാലുള്ള ഫ്രഞ്ച് താടിയുടെ താഴെയുള്ള കണക്ഷനങ്ങ് ഷേയ്‌വ് ചെയ്ത് നീക്കി, നല്ല ബ്രീഫ് കേയ്സിന്റെ പിടിപോലുള്ള മീശയും വച്ച് ജാസ്മിന്‍ സ്പ്രേയുമടിച്ച് വെള്ളയും വെള്ളയും ഇട്ട് പോകുന്ന ദുബായ്ക്കാരന്‍ ഗോപ്യേട്ടനെ ഭര്‍ത്താവായി കിട്ടാന്‍, കരയിലെ കെട്ടുപ്രായം തികഞ്ഞ ദാവണിയുടുത്ത ഹവ്വകളും, അളിയനായി കിട്ടാന്‍, കൈലിമുണ്ടുടുത്ത് കലുങ്കിലിരുന്നിരുന്ന ആദങ്ങളും റിഹേഴ്സലെടുത്തിരുന്നെന്ന് പറയപ്പെടുന്നു.

ഗോപ്യേട്ടന്‍ മീനാക്ഷി ചേച്ചിയെ കല്യാണം കഴിച്ചിട്ടും പടപടേന്ന് മൂന്ന് പിള്ളാരുണ്ടായിട്ടും, പെങ്ങന്മാരെ മൊത്തം കല്യാണം കഴിപ്പിച്ച് വിട്ടിട്ടും ജനത്തിന് ഗോപ്യേട്ടനോടുള്ള സ്‌നേഹത്തിന് കാര്യമായ കുറവൊന്നും വന്നില്ല, കല്യാണത്തിന്റന്ന് ചെറിയ മനപ്രയാസമുണ്ടായതൊഴിച്ചാല്‍!

എല്ലാ കൊല്ലവും ഡിസംബര്‍ മാസത്തിലാണ് ഗോപ്യേട്ടന്‍ ലീവിന് വരിക. കുളിര്‍ ക്ലൈമറ്റും പിന്നെ കൊടകര ഷഷ്ഠിയും കാര്‍ത്തികയും ക്രിസ്തുമസും വല്യപെരുന്നാളും വരിവരിയായി പിന്നെക്കെ പിന്നെക്കെ വരുന്ന ഏറ്റവും നല്ല മാസം.

ലാന്റ് ചെയ്താല്‍ ഒരാഴ്ചക്ക് ഗോപ്യേട്ടന്‍ അങ്ങിനെ വീടിന് പുറത്തിറങ്ങില്ല. ഗള്‍ഫില്‍ അതികഠിനമായ ജോലികള്‍ ചെയ്ത് വിറക് വെട്ടുകാരനെ പോലെ ക്ഷീണിച്ചവശനായി വരുന്ന ഗോപ്യേട്ടനെ, വാട്ടിയ കോഴിമുട്ടയും, മട്ടണും, മുരിങ്ങക്കായകൊണ്ടുണ്ടാക്കിയ പലവിധ തോരനുമൊക്കെ കൊടുത്ത് ഒന്ന് സുന്ദരകുട്ടപ്പനാക്കുവാനാണ് ഈ ആദ്യത്തെ ഒരാഴച കൂട്ടിലിടുന്നതെന്നാണ് ചേച്ചി പറയുക.

ഹവ്വെവര്‍, ആ ഒരാഴ്ച ഗോപ്യേട്ടന്റെ വീടിന്റെ ഭാഗത്തുനിന്ന് ചവര്‍ കൂട്ടിയിട്ട് കത്തിക്കുമ്പോള്‍ കേള്‍ക്കുന്ന പോലെ പൊട്ടലും ചീറലും കേള്‍ക്കുമെന്നും ഒരു നാട്ടുവര്‍ത്താനവുമുണ്ട്! അതെന്താണോ ആവോ?

ഒരു കൊല്ലത്തെ വിശേഷങ്ങള്‍ മുഴുവന്‍ പറഞ്ഞ് തീര്‍ക്കണ്ടേ? ദിവസങ്ങള്‍ എണ്ണിയെണ്ണിയിരിക്കുന്ന ഭാര്യക്കും ‘അച്ഛന്‍ വരാന്‍ ഇനി എത്ര ദിവസംണ്ടമ്മേ?’ എന്ന് ദിവസവും ചോദിക്കുന്ന കുട്ടികള്‍ക്കുമൊപ്പം സ്വസ്ഥമായി സ്വന്തം വീട്ടിലിരിക്കാന്‍ ആഗ്രഹിക്കാത്തവരാരാ ഉള്ളത്?

ഒരാഴ്ചത്തെ സുഖചികിത്സക്ക് ശേഷം ടെസ്റ്റിനുമുന്‍പ് ഫുള്‍ സര്‍വ്വീസ് ചെയ്തിറക്കുന്ന വണ്ടിയെപ്പോലെ മൊത്തം കുട്ടപ്പനായി പുറത്തിറങ്ങുന്ന ഗോപ്യേട്ടന്‍ അയലോക്കത്തും തറവാട്ടുവക അമ്പലത്തിലും പോയതിന് ശേഷം, നേരെ പോകുക കോഴിക്കോടുള്ള പഴേ ചങ്ങാതി അദ്രുമാന്റെ അടുത്തേക്കാണ്.

ബോംബെയില്‍ വച്ച് കൂടിയ കൂട്ടാണ്. ഒരേ പാത്രത്തില്‍ നിന്നുണ്ട് ഒരേ പായയില്‍ കിടന്നുറങ്ങിയ സ്‌നേഹം, കൂട്ടുകാരന്‍ ഗള്‍ഫില്‍ നിന്ന് അവസാനിപ്പിച്ച് മടങ്ങിയിട്ടും ഗോപിയേട്ടന്റെ മനസ്സില്‍ പച്ചകുത്തിയ പോലെ കിടക്കുകയാണത്രേ..

അങ്ങിനെയൊരു വര്‍ഷം, അദ്രുമാനെ കാണാന്‍ പോയ ഗോപ്യേട്ടന്‍‍ ചെന്നുപെട്ടത് വല്ലാത്തൊരു കുരുക്കിലായിരുന്നു.

വീടുപണിക്ക് സഹായമായി അദ്രുമാന് കൊടുക്കാന്‍ കുറച്ച് കാശും കൊണ്ടാണ് ഗോപ്യേട്ടന്‍ അക്കൊല്ലം പോയത്. പക്ഷെ, സ്ഥലത്തെത്തിയപ്പോള്‍ അദ്രുമാന്റെ വീട്ടിലാരും ഇല്ല. എന്തോ മരണാ‍വശ്യമായി വീടടച്ചിട്ട് എല്ലാവരും പോയി ത്രേ. കുറെ നേരം കാത്തിരുന്ന് മുഷിഞ്ഞപ്പോള്‍, ‘ഞാന്‍ വന്നൂന്ന് പറയണം’ എന്ന് അടുത്ത വീട്ടില്‍ പറഞ്ഞേല്പിച്ച് ഗോപ്യേട്ടന്‍ തിരിച്ച് പോന്നു. ഇരുട്ടുമ്പോഴേക്കും വീട്ടിലെത്തണ്ടേ?

കൊടകര നിന്ന് കോഴിക്കോടേക്കും തിരിച്ചും ആ ഒറ്റ ദിവസം യാത്ര ചെയ്ത് വരുമ്പോള്‍ ഒരാഴ്ചത്തെ സുഖചികിത്സകൊണ്ടുണ്ടായ ഗോപ്യേട്ടന്റെ ആ തുടിപ്പും ഫിനിഷിങ്ങും പോകുമെന്നാ മീനാക്ഷിചേച്ചി പറയുക. വീട്ടില്‍ നിന്ന് പുറത്തിറക്കാതിരിക്കാനുള്ള മറ്റൊരു ന്യായം!

തിരിച്ച് വരുമ്പോള്‍ പ്രൈവറ്റ് ബസിലിരുന്നുറങ്ങുകയായിരുന്ന ഗോപ്യേട്ടന്‍ ഒരു ബഹളം കേട്ടാണ് കണ്ണുതുറന്നത്. രണ്ട് സീറ്റ് മുന്‍പില്‍ ഒരു വയോവൃദ്ധന്‍ നെഞ്ചില്‍ തടവിക്കൊണ്ട് ഉറക്കെ കരഞ്ഞുകൊണ്ട് പറയുന്നു.

“ന്റെ ബാഗിലുണ്ടായിരുന്ന കാശ് കാണണില്ല!!”

എല്ലാവരും കൂടെ ശ്രദ്ധിച്ച കൂട്ടത്തില്‍ ഗോപ്യേട്ടനും നോക്കി ആളെ.

ഒരു വെറും സാധാരണക്കാരന്‍. അതോ അതില്‍ താഴെയുള്ളവനോ. കഷ്ടപ്പാടിന്റെ ഏറ്റവും അറ്റത്ത്നില്‍ക്കുന്ന ആ മനുഷ്യന്റെ രൂപം വളരെ ദൈന്യം. തലയില്‍ ഒരു മുണ്ട് ചുറ്റിയിട്ടുണ്ട്. നരച്ച താടിയും മുടിയും കരുവാളിപ്പ് പടര്‍ന്ന മുഖവും.

‘ന്റെ മോള്‍ടെ കല്യാണത്തിനായി കടം വാങ്ങി കൊണ്ടുവരുന്ന കാശാണ്. എടുത്ത ആള്‍ ആരായാലും, ദൈവത്തെ ഓര്‍ത്ത് എനിക്കത് തിരിച്ച് തരണം. കാശില്ലാതെ വീട്ടിലേക്ക് പോകാന്‍ എനിക്ക് വയ്യ!’

‘ഇത്രക്കും ഗത്യന്തരമില്ലാത്ത മനുഷ്യന്മാരെയും പോക്കറ്റടിക്കുന്ന കണ്ണില്‍ ചോരയില്ലാത്ത ദുഷ്ടന്മാരും ഈ ലോകത്തുണ്ടോ?’ എന്നോര്‍ത്ത് നില്‍ക്കേ വണ്ടി നിര്‍ത്തുകയും.

‘മര്യാദക്ക് കാശ് എടുത്തോന്‍ കൊടുത്തോ. കള്ളന്‍ വണ്ടിയില്‍ തന്നെ ഉണ്ട് എന്നുറപ്പാണ്. അല്ലെങ്കില്‍, പോലീസ് സ്റ്റേഷനിലേക്കാ‍ ഇനി പോകുക‘

ആര് കുറ്റമേല്‍ക്കാന്‍! വണ്ടി നേരെ അടുത്ത പോലീസ് സ്റ്റേഷനിലേക്ക് വിട്ടു.

അതുവരെ, ഗോപ്യേട്ടന് പണം നഷ്ടപ്പെട്ട ഒരു സാധു വൃദ്ധനോടുള്ള സഹതാപവും മോഷ്ടിച്ച ദുഷ്ടനോടുള്ള ദേഷ്യവുമല്ലാതെ മറ്റൊന്നും മനസ്സില്‍ തോന്നിയില്ലെങ്കിലും പൊടുന്നനേയാണ് അതുവരെ തോന്നാത്ത തരം ഒരു റ്റെന്‍ഷന്‍ മനസ്സില്‍ അരിച്ച് കയറുന്നത്.

‘കല്യാണത്തിനുള്ള കാശുണ്ടാക്കാന്‍ ഞാന്‍ രണ്ടുമാസായി പെടാപാട് കഴിക്ക്യാര്‍ന്നു. ഒരു ദിക്കീന്ന് കയ്യും കാലും പിടിച്ച് ഒപ്പിച്ചോണ്ടുവന്ന ന്റെ ഇരുപതിനായിരം ഉറുപ്യ പോയേ. കിട്ടിയില്ലേല്‍ ഞാന്‍ ചാവേ ഉള്ളൂ. സത്യം’ എന്ന് കേട്ടപ്പോള്‍!

ഗോപ്യേട്ടന്റെ കയ്യിലും ഉണ്ടായിരുന്നത് ഇരുപതിനായിരം രൂപയായിരുന്നു.

‘ഇനി പോലീസ് പരിശോധിക്കുമ്പോള്‍ പാമ്പുകടിക്കാനായിട്ട്, നമ്മുടെ കയ്യിലിരിക്കുന്നത് ആളുടെ പൈസയാണെന്നെങ്ങാന്‍ പറയുമോ?’ എന്ന ഒരു അനാവശ്യ ചിന്ത ഗോപ്യേട്ടനെ പിടികൂടി.

‘ഏയ്. എന്തിനാ അത്. എന്റെ കയ്യില്‍ ഇരുപതിനായിരം രൂപയുണ്ടെങ്കില്‍ അതെങ്ങിനെ ആളുടെ ആവും?’ ഞാനെന്തിനാ റ്റെന്‍ഷനടിക്കുന്നത്? എന്നൊക്കെ പല ആവര്‍ത്തി ഗോപ്യേട്ടന്‍ മനസ്സില്‍ പറഞ്ഞെങ്കിലും, അറിയാത്ത നാട്, സ്ഥലം, ആളുകള്‍ എന്നൊക്കെ ഓര്‍ത്ത് റ്റെന്‍ഷന്‍ കൂടിക്കൂടി വരുന്നതല്ലാതെ കുറയുന്നില്ല. ഡിസംബറിന്റെ തണുവിലും ഗോപ്യേട്ടന്‍ വിയര്‍ത്തു.

പോലീസ് സ്റ്റേഷന്‍ എത്തിയപാടെ,

‘ഒരാളും ബസില്‍ നിന്നിറങ്ങരുത്!!’ എന്ന് പറഞ്ഞ് കണ്ടെക്ടര്‍ സ്റ്റേഷന്റെ അകത്തേക്ക് കയറിപ്പോവുകയും പിന്നാലെ തടിച്ച് ഗൌരവമുള്ള മുഖമുള്ള എസ്.ഐ.യും കൂടെ രണ്ട് പോലീസുകാരും കൂടെ വണ്ടിയുടെ അടുത്തേക്ക് വന്നു.

വന്ന വശം, എല്ലാവരോടും താഴെയിറങ്ങാന്‍ പറഞ്ഞതിന്‍ പ്രകാരം, ഓരോരുത്തരായി ഇറങ്ങി വരിയായി നിരന്ന് നിന്നു. വരിയുടെ മധ്യത്തിലായി ഗോപ്യേട്ടനും.

ആദ്യം നിന്ന ആളിനോട് കയ്യിലുള്ള കാശെല്ലാം എടുക്കാന്‍ പറഞ്ഞു. ആള്‍ എടുത്തു കാണിച്ചു.

പിന്നെ രണ്ടാമത്തെ ആള്‍, മൂന്നാമത്തെ ആള്‍. അതിനിടക്ക് കാശെടുക്കാന്‍ കൈവിറച്ച് നിന്ന ഒരാളോട്

‘ഡോ..നിനക്കെന്താടാ കാശെടുക്കാന്‍ ഇത്ര മടി?’ എന്ന് ചോദിക്കുന്നതും കണ്ടു.

എല്ലാവരുടെം കയ്യില്‍ ചെറിയ ചെറിയ തുകകള്‍!

തന്റെ അടുത്തെത്താറായപ്പോഴേക്കും ഗോപ്യേട്ടന് റ്റെന്‍ഷന്‍ കൊണ്ട് നേരെ നില്‍ക്കാന്‍ പോലുമാവാത്ത അവസ്ഥയിലായി. അതുകൊണ്ട്, ഗോപ്യേട്ടന്‍ വരിയില്‍ നിന്ന് മുന്പോട്ട് വന്ന് പോലീസുകാരന്റെ അടുത്ത് പോയി പറഞ്ഞു.

‘സാറെ. ഞാന്‍ തൃശ്ശൂര്‍ കൊടകരയുള്ള ആളാണ്. എന്റെ കയ്യില്‍ ഒരു ഇരുപതിനായിരം രൂപയുണ്ട്. ഞാന്‍ കോഴിക്കോടുള്ള അദ്രുമാന്‍ എന്ന് പേരുള്ള എന്റെ കൂട്ടുകാരന് കൊടുക്കാന്‍ കൊണ്ടുവന്നതാണ്. ദൈവത്താനെ അത് ഇദ്ദേഹത്തിന്റെ പോക്കറ്റടിച്ചതാണെന്നൊന്നും പറയരുത്’ എന്ന്.

ഇത് കേട്ട് പോലീസുകാരും വണ്ടിയിലുള്ളവരും ഗോപ്യേട്ടനെ നോക്കി.

‘സംശയത്തിന്റെ പേരില്‍ തന്റെ കാശൊന്നും ഇവിടെ ആരും തട്ടിപ്പറക്കില്ല. താന്‍ റ്റെന്‍ഷന്‍ അടിക്കണ്ട!’ എന്ന് പറയുമെന്ന് പ്രതീക്ഷിച്ച ഗോപ്യേട്ടനോട്

‘ഫ! നായിന്റെ മോനേ... നീ വണ്ടിയില്‍ നിന്ന് ഇറങ്ങിയത് കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് മനസ്സിലായി, നീ തന്നെയാണ് കാശ് അടിച്ചതെന്ന്. എന്നിട്ട് നീ മുന്‍ കൂറ് ജാമ്യമെടുക്കുന്നോടാ പട്ടീ!!” എന്ന് പറഞ്ഞ് ഗോപ്യേട്ടന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് വലിച്ച് സൈഡിലേക്ക് മാറ്റിയങ്ങ് നിര്‍ത്തി.

സംസാരശേഷി വരെ നഷ്ടപ്പെട്ട് നില്‍ക്കുന്ന ശുദ്ധനില്‍ ശുദ്ധഗതിക്കാരനായ ഗോപ്യേട്ടനെ മറ്റു യാത്രക്കാരെല്ലാം നോക്കി പല്ലിറുമ്മി,

‘ഇങ്ങ് വിട്ടു താ സാറേ... ഈ പാവം മനുഷ്യന്‍ കരഞ്ഞ് പറഞ്ഞിട്ടും കാശ് കൊടുക്കാത്ത ഇവനെ ഞങ്ങളൊന്ന് പെരുമാറട്ടേ.. വൃത്തികെട്ടവന്‍’ എന്ന് പറഞ്ഞ ബഹളം വച്ചു.

‘സത്യമായിട്ടും, എന്റെ അമ്മയാണേ.. എന്റെ കുഞ്ഞിപ്പിള്ളാരാണെ... ഇതെന്റെ കാശാണ്’ എന്ന് വിലാപത്തിന്,

‘നീ കാശെടുത്തിട്ടില്ലെങ്കില്‍ പിന്നെ എന്തിനാടാ നിനക്കുമാത്രം ഇത്രേം പരാക്രമം. മറ്റു യാത്രക്കാരുടെ കയ്യിലൊന്നും കാശില്ലേ? ഇതൊക്കെ ഞങ്ങള്‍ കുറെ കണ്ടതാഡാ..’

ജീവിതത്തില്‍ ഒരിക്കല്‍ പോലും മോഷ്ടിക്കാത്ത ആ പാവം, സര്‍വ്വാംഗവും തളര്‍ന്ന്, എല്ലാവരുടേയും മുന്‍പില്‍ പെരും കള്ളനായി ഒന്ന് സംസാരിക്കാന്‍ പോലുമാവാതെ നിന്നു.

‘കാശെടുക്കടാ.. !!’ എന്ന അക്രോശത്തില്‍ ഗോപ്യേട്ടന്‍ കാശെടുത്തു കൊടുത്തു. നൂറിന്റെ രണ്ട് കെട്ട് നോട്ടുകള്‍.

ഒന്നിച്ചില്ലാനം മാസം ദുബായിലെ കൊടും ചൂടില്‍ പതിനാല് മണിക്കൂറ് ജോലി ചെയ്ത് ഉണക്ക റൊട്ടിയും ദാലും കഴിച്ച് മിച്ചം വച്ച് സ്വരുക്കൂട്ടി ഉണ്ടാക്കിയ ആ ഇരുപതിനായിരം ഉറുപ്പിക.

‘കാര്‍ന്നോരേ.. ഇത് ഒന്ന് എണ്ണി നോക്ക്യേ.. കറക്റ്റല്ലേന്ന്! ഇല്ലെങ്കില്‍ ഇവന് രണ്ടെണ്ണം കൊടുത്താല്‍ ബാക്കി കൂടെ എടുപ്പിക്കാം’ എന്ന് പറഞ്ഞ്, ഗോപ്യേട്ടന്റെ കയ്യില്‍ നിന്ന് വലിച്ച് വാങ്ങിയ പൈസ വൃദ്ധന്‌ കൊടുക്കുമ്പോള്‍ ഇത്രേം പേരുടെ മുന്‍പില്‍ കള്ളനായ ആ അപമാന ഭാരത്തില്‍, ചങ്കില്‍ നിന്ന് ചോര പൊടിഞ്ഞു ഗോപ്യേട്ടന്‍ രണ്ടുകൈയും തലയില്‍ വച്ച്, നില്‍ക്കാന്‍ ശേഷിയില്ലാതെ താഴെ നിലത്ത് കുനിഞ്ഞങ്ങ് ഇരുന്ന് പോയി.

കയ്യില്‍ പൈസ കിട്ടിയ പാടെ സന്തോഷത്തിന്റെ ഒരു വേലിയേറ്റം തന്നെ മുഖത്ത് വന്ന ആ വൃദ്ധന്‍, നോട്ടിന്‍ കെട്ട് തിരിച്ചും മറിച്ചും നോക്കിയ ശേഷം ദൈന്യതയോടെ പറഞ്ഞു.

‘ഇതെന്റെ കാശല്ല!!‘

അത് കേട്ട് ഗോപ്യേട്ടനും വണ്ടിയിലുള്ളവരും പോലീസുകാരും വൃദ്ധനെ നോക്കുമ്പോള്‍ ആള്‍ പറഞ്ഞു.

“എന്റെ കാശ് അമ്പതിന്റെ കെട്ടുകളായിരുന്നു!!!“

ഗോപ്യേട്ടന്‍ തലയുയര്‍ത്തി നോക്കി. ജീവിതത്തിനും മരണത്തിനും ഇടയില്‍ നില്‍ക്കുമ്പോഴും ഹൃദയത്തില്‍ നന്മയും സത്യവും കാത്തുസൂക്ഷിക്കുന്ന ആ മനുഷ്യന്‍ ‘ഇത് നൂറിന്റെ നോട്ടൂകളാണ്. ഇതെന്റെ കാശല്ല!’ എന്ന് വീണ്ടും പറഞ്ഞ് നോട്ടുകെട്ടുകള്‍ ഗോപ്യേട്ടന്റെ നേരെ നീട്ടീ.

ഗോപ്യേട്ടന്‍, ഇരുന്നിടത്തുനിന്ന് അങ്ങട് എണീറ്റ്, ഒരു അച്ഛനെ മകന്‍ ആശ്ലേഷിക്കും പോലെ അങ്ങ്‍ കെട്ടിപ്പിടിച്ചു. എന്നിട്ട് പറഞ്ഞു:

“എനിക്ക് വേണ്ടാ ഈ പണം. എടുത്തോ... നിങ്ങള്‍ തന്നെ എടുത്തോ. മോള്‍ടെ കല്യാണം നടത്തിക്കോളൂ. ഈ കാശിനേലും എത്രയോ വലുതാണ് ഇപ്പോള്‍ നിങ്ങള്‍ തിരിച്ച് തന്നതെന്നറിയോ?? ! ഇത്രയും പേരുടെ മുന്‍പില്‍ വച്ച് കള്ളനായി മാറുമായിരുന്ന നിരപരാധിയായ എന്നെ നിങ്ങള്‍ രക്ഷിച്ചില്ലേ... എനിക്കത് മതി“

സ്തംബ്ദരായി യാത്രക്കാരും പോലീസുകാരും നില്‍ക്കുമ്പോള്‍ ഗോപ്യേട്ടന്‍; അതെ, പാലട ശിവരാമന്‍ നായരുടെ പാലും വെള്ളം പോലുള്ള മനസ്സുള്ള ഞങ്ങളുടെ സ്വന്തം ഗോപ്യേട്ടന്‍, വേഗം തിരിച്ച് വണ്ടിയില്‍ കയറി, ആള്‍ടെ സീറ്റീപ്പോയിരുന്നു!

136 comments:

Visala Manaskan said...

2008 ലെ ആദ്യത്തെ പോസ്റ്റ്.

തമാശയല്ല, വിഷയം.

വെറും പറച്ചിലായി പോയോ എന്നൊരു സംശയമില്ലാതില്ല.

എല്ലാ ബൂലോഗര്‍ക്കും പുതുവത്സരാശംസകളോടെ,

വിശാല മനസ്കന്‍.
വീട് കൊടകരേലാ.

Jabir Shareef said...

എന്റമ്മേ.....നാളെ എന്റെ വക എല്ലാ ബ്ലൊഗ്ഗര്‍മാര്‍കും അന്നദാനം...2008 ലെ വിഷാലന്റെ ആദ്യത്തെ പൊസ്റ്റില്‍ കമ്മന്റ്‌ എഴുതാന്‍ എനിക്ക്‌ അവസരം കിട്ടിയേ.....കൂൂൂൂൂൂൂയ്‌....

തേങ്ങ വായിക്കുന്നതിന്‌ മുംബ്‌ ഉടക്കുന്നു....ട്ടൊ!!!!!

jabirshareef@yahoo.com

മൂര്‍ത്തി said...

തമാശകള്‍ക്കിടയില്‍ സീ‍രിയസും വേണം...
നവവത്സരാശംസകള്‍...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിരിക്കുന്നു ശൈലി.

ആശംസകള്‍

~*GuptaN*~ said...

നല്ല പോസ്റ്റ് മാഷേ...

മനസ്സുവച്ച് മാഷ് എന്തെഴുതിയാലും അത് വായിക്കാന്‍ നല്ലതാ. ഇടക്കൊക്കെ പതിവു മട്ടു വിട്ടുള്ള പോസ്റ്റു വരുന്നത് നല്ലതാണെന്നുള്ള അഭിപ്രായമാണെന്റേത്. അഭിനന്ദനങ്ങള്‍.

കൊടകരക്കാരനും പുരാണങ്ങള്‍ക്കും(സ്ക്രാപ്പുകള്‍ക്കും :- എന്റെ ഫേവറിറ്റ്സ്: വിശ്ശാലേട്ടനുമാത്രം വഴങ്ങുന്ന ഐറ്റംസ്...) തട്ടുപൊളിപ്പന്‍ 2008 !

SAJAN | സാജന്‍ said...

അല്പം ഹാസ്യം കുറവുണ്ടോന്നൊരു സംശയം, സംശയമല്ല കുറവുണ്ട്,
ജീവിതം ഇത്ര തൊട്ടെടുത്തെഴുതുമ്പോ ഹാസ്യത്തിനു മിക്കവാറും കണ്ണീരിന്റെ നനവുണ്ടായാല്‍ എഴുത്തുകാരനെന്തു ചെയ്യാന്‍ കഴിയും,അല്ലേ?


പതിവുപോലെയല്ല, തനതായ ശൈലിയില്‍ ഈ പോസ്റ്റ് മികച്ചതായി!
ഒപ്പം ജീവിച്ചിരിക്കുന്ന ഒരു നല്ല മനുഷ്യനെ പരിചയപ്പെടുത്തിയതിനു അഭിനന്ദനങ്ങള്‍:)

tk sujith said...

വിശാലാ,ഇത്തരം ചില “വെറും പറച്ചിലുകളല്ലേ“ കൂടുതല്‍ നന്നായി ജീവിക്കാന്‍ ഓരോരുത്തരേയും നിരന്തരം പ്രേരിപ്പിക്കുന്നത്?
നന്മ നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു.

ഹരിത് said...

വളരെ നന്നായ്യിട്ടുണ്ട്. ആശംസകള്‍

അനില്‍ശ്രീ... said...

ഹാസ്യം എപ്പോഴും വേണമെന്ന ശാഢ്യം ഒന്നുമില്ല...
ജീവിതത്തില്‍ നിന്നുള്ള കാമ്പുള്ള ഒരേട്..
അത് ഇങ്ങനെ എഴുതിയത് O.K.

ബിന്ദു said...

മനസ്സില്‍ തട്ടിയ എഴുത്ത്‌

സുല്‍ |Sul said...

നന്മനിറഞ്ഞ‍ വിശാലമനസ്കന്‍ ഗോപ്യേട്ടന്‍.
:)
-സുല്‍

അങ്കിള്‍ said...

:)

Visala Manaskan said...

പ്രിയ ജാബിര്‍ > :) ഹഹ...അന്നദാനത്തിനെന്നേം വിളിക്കണം ട്ടാ.

മൂര്‍ത്തി > :) വാ‍യനക്കും അഭിപ്രായത്തിനും നന്ദിയുണ്ട്.

പ്രിയ > :) സന്തോഷം ട്ട.

ഗുപ്തന്‍ > :) ഇതൊരു പരീക്ഷണാടിസ്താനത്തില്‍ പൂശിയതാണ്. ഓരോന്നുമായും ഉപമിക്കാതേം ചില ആത്മഗതങ്ങള്‍ ഒഴുവാക്കിയും എഴുതാന്‍ പറ്റണില്ല. ഒരു ചേയ്ഞ്ചൊക്കെ വേണ്ടേ ല്ലേ? സ്ക്രാപ്പ് ഒന്ന് രണ്ടെണ്ണം കണ്ടിരുന്നു. പക്ഷെ, ഒക്കെ സ്ക്രാപ്പ് ആയി പോണൂ, എഴുതിവരുമ്പോള്‍. അതാ പോസ്റ്റാഞ്ഞെ.
സാജന്‍ >:) നന്ദി സാജാ. ഈ ഫോട്ടോ എനിക്ക് ഭയങ്കര ഇഷ്ടായിട്ടാ.
സുജിത്ത് >:) താങ്ക്സ് സുജിത്തേ. കുറച്ച് കൂടി സാഹിത്യ ഭാഷയില്‍ ഒക്കെ എഴുതണം എന്നാഗ്രഹം ഉണ്ട്. നടക്കണ്ടേ?? ഇഷ്ടായെന്നറിഞ്ഞതില്‍ സന്തോഷം.
ഹരിത് >:) സന്തൊഷം ചുള്ളന്‍
അനില്‍ ശ്രീ >:) പ്രോത്സാഹനത്തിന് നന്ദി.
ബിന്ദു >:) താങ്ക്സ് ഉണ്ട് ട്ടാ.
സുല്‍ >:) പ്രിയ സുല്‍.. ഗോപ്യേട്ടനേലും വിശാലമനസ്കന്‍ പാവം കാര്‍ന്നോരല്ലേ??? അങ്ങിനെയൊക്കെ എത്ര പേര്‍ക്ക് കഴിയും?

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

വെറും പറച്ചിലൊന്നും അല്ല വിശാലേട്ടാ......സത്യമായും എനിക്ക് ആനന്ദകണ്ണീര് വന്നില്ലേന്നൊരു സംശയം..:)

ഇടിവാള്‍ said...

നല്ല ക്ലൈമാക്സ്

നവവത്സരാശംസകള്‍

ചന്ദ്രകാന്തം said...

ഗോപ്യേട്ടനേക്കാള്‍ റ്റെന്‍ഷന്‍ തോന്നി, വായിച്ചുവന്നപ്പോള്‍.
പുതിയ വര്‍ഷത്തില്‍, നല്ലൊരു തുടക്കം കുറിച്ചതിന്റെ സന്തോഷം അറിയിക്കട്ടെ.

ആരോമല്‍ said...

സത്യം മാഷെ... അവസാനം ഗോപ്യേട്ടനെക്കാളും ടെന്‍ഷനായി നമുക്ക്

അഭിലാഷങ്ങള്‍ said...

വിശാല്‍ജീ..

2008 ലെ ആദ്യ പോസ്റ്റ് ഇരുകരങ്ങളും നീട്ടി സ്വാഗതം ചെയ്യുന്നു.

വളരെ ടച്ചിങ്ങ് ആയി എഴുതിയിട്ടുണ്ട്.

ശരിക്കും ഇഷ്ടമായി..

അഭിയുടെ അഭിനന്ദനങ്ങള്‍..

ഓഫ് ടോപ്പിക്ക്:

“തമാശകള്‍ക്കിടയില്‍ സീ‍രിയസും വേണം...“, “ഹാസ്യം എപ്പോഴും വേണമെന്ന ശാഢ്യം ഒന്നുമില്ല...“
- ഇതേ അഭിപ്രായം തന്നെയാണ് എനിക്കും. എങ്കിലും, പല ബ്ലോഗേസും അവരുടെ ബ്ലോഗുകളില്‍ ‘നര്‍മ്മം’ എന്ന ലേബലില്‍ ‘കൊടകരപുരാണ‘ത്തിന്റെ ലിങ്ക് കൊടുത്തിട്ടുള്ള സാഹചര്യത്തില്‍, വിശാല്‍ജിക്ക് നര്‍മ്മമല്ലാത്തവ കൈകാര്യം ചെയ്യാന്‍ സ്വന്തമായി വേറേയും ചില ബ്ലോഗുകള്‍ ഉണ്ട് എന്ന സാഹചര്യത്തില്‍, ഹാസ്യത്തിന് പേരുകേട്ട ‘കൊടകരപുരാണത്തില്‍‘ ഇത് പോലുള്ള കൂടുതല്‍ പോസ്റ്റുകള്‍ വരാതെ നോക്കണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

Visala Manaskan said...

അങ്കിള്‍ >:) വരവിനും കമന്റിയതിനും ഒരു നന്ദി വരവ് വച്ചാലും.

ജിഹേഷ് >:) താങ്ക്സ് ചുള്ളന്‍. :)

ഇടിവാള്‍ >:) ഇന്നലെ ഉറങ്ങാന്‍ പോയ നേരത്ത്, ‘അല്ലേ ഇതങ്ങട് എഴുതിയേക്കാം’ എന്ന പ്രചോദനം തന്നത് ഇടിവാളാണ്. വെറുതെ പറയല്ല. ശരിക്കും! സന്തോഷായി ഗോപ്യേട്ടാ..!!

ചന്ദ്രകാന്തം >:) ഉവ്വോ? എനിക്കത് കേട്ടാ മതി.

ആരോമല്‍ >:) താങ്ക്സ്. പണ്ട് ഗര്‍ഭപാത്രത്തില്‍ കിടക്കുമ്പോള്‍ എനിക്കുവേണ്ടി ഞാന്‍ കണ്ടുവച്ചിരുന്ന പേരുകളിലൊന്നായിരുന്നു, ആരോമല്‍. പക്ഷെ, വീട്ടുകാരെ അറിക്കാനോ കണ്വിന്‍സ് ചെയ്യാനോ‍ പറ്റിയില്ല. കമ്മ്യൂണിക്കേഷന്‍ പ്രോബ്ലം. :(

അഭിലാഷ് >:) പുത്യേ കൊല്ലമൊക്കെയല്ലെ..ഒരു നന്മയുടെ കഥ പറഞ്ഞ് തുടങ്ങാമെന്ന് വച്ചു ചുള്ളാ. :)
താങ്സബി.

വാല്‍മീകി said...

വിശാലേട്ടാ.. ആദ്യം പറയട്ടെ... പോസ്റ്റ് കലക്കി. ശരിക്കും ഹൃദ്യമായ ശൈലി.
പിന്നെ പറയട്ടെ... ഒരു വിശാലമനസ്കന്‍ ടച്ച് ഉണ്ടാവാതിരിക്കാന്‍ നോക്കിയിട്ടുണ്ടെങ്കിലും അത് ചീറ്റിപ്പോയി. അതില്ലാതെ വായിക്കാന്‍ വായനക്കാര്‍ക്കും പറ്റില്ല എന്നു കൂട്ടിക്കോ..

unni said...

pocketadicha busile yathrakarante oru anubhavam enikkum undayeettundu? enthayalum nannayi!!!! basheerinte oru nalla manushyane orthupoyi????

ശെഫി said...

വിശാലാ, ഇതെനിക്കൊരുപാടിഷ്ടായി, സ്ഥിരം വഴിയില്‍ നിന്ന് മാറി നടന്നതു കൊണ്ടു പ്രത്യേകിച്ചും..(മരിക്കാന്‍ പോവുമ്പോല്‍ മണ്ണില്‍ കിടക്കണമെന്നു പറയുന്ന ഒരു വൃദ്ധനെ കുറിച്ചുള്ള പേരു മറന്ന ആ മസ്സില്‍ തട്ടുന്ന കഥ മറന്നു കൊണ്ടല്ല ഈ പരാമര്‍ശം)
വിശാലന്‍ എന്തെഴുതിയാലും തമാശയേ ആകാവൂ എന്ന ക്യാറ്റഗറൈഷന്‍ മാറേണ്ടതുണ്ടായിരുന്നു.
പതിവു പോലെ കലക്കന്‍, തമാശ കുറഞ്ഞൊ എന്നു സംശയം എന്ന പതിവു കമന്റുകള്‍ ഇനി വിശാലനുള്ള കമന്റുകളില്‍ നിന്ന് മാറി നില്‍ക്കുമല്ലൊ?

ഇത്ര ഹൃദയസ്പര്‍ക്കും സരസവുമായി എഴുതിയതിനു അഭിനന്ദങ്ങള്‍,
പ്രതീക്ഷിക്കുന്നു ഇനിയുമൊരുപാട്‌
എന്നു വെച്ചങ്ങ സീരിയസ്സ്‌ ആയി തമാശ വിടല്ലട്ട ഗഡ്യേ

tk sujith said...

വിശാലഗുരോ.ഇനി കൂടുതല്‍ സാഹിത്യഭാഷയിലേക്കൊന്നും അയ്യോ അയ്യോ പോകല്ലേ...ആ വിശാലന്‍ സ്റ്റൈലുണ്ടല്ലോ.അതല്ലേ അതിന്റെ ഒരിത്?

പപ്പൂസ് said...

വിശാലേട്ട്‍സ്... സത്യം പറയാല്ലോ, ഒരു വിശാല്‍ കഥ വായിച്ചതായി തോന്നിയില്ല. മറിച്ച് കണ്‍മുന്നിലങ്ങ് തെളിഞ്ഞതു പോലെ. കൊടകരക്കുന്നില് ഉറവ പൊട്ടിയ പോലെ തെളിഞ്ഞ എഴുത്ത്... ഹാപ്പി 2008! :)

ആഗ്നേയ said...

എന്തിനാ അങ്ങനൊരു മുന്‍ കൂര്‍ ജാമ്യം?തമാശ മാത്രേ എഴുതാന്‍ പാടുള്ളൂന്നുണ്ടാ?പാലുംവെള്ളം പോലത്തെ ഗോപ്യേട്ടനെ പെരുത്തിഷ്ടായീട്ടാ..
വിശാലാനന്ദ മഹര്‍ഷികള്‍ തപസ്സവസാനിപ്പിച്ച് ബൂലോകപ്രവേശം നടത്തിയതില്‍ സന്തോഷം :-)

കൃഷ്‌ | krish said...

ഹായ് വിശാലാ.. അല്ലേലും ഒരു ചേയ്ഞ്ച് ആര്‍ക്കാ ഇഷ്ടല്ലാത്തത്.

ഇരുപതിനായിരം രൂ‍ഫാ.. ഫൂ‍ൂ.. മാനം കടലുകടന്ന് കള്ളനാവുന്നതിലും വലുതാണോ ഈ പണം.
ഹാസ്യപ്രധാനമല്ലെങ്കിലും ഒരു ‘സത്യ’ന്റെ ഗന്ധമുണ്ട് കഥക്ക്.
:)

കാവലാന്‍ said...

"ക്ഷീണിച്ചവശനായി വരുന്ന ഗോപ്യേട്ടനെ, വാട്ടിയ കോഴിമുട്ടയും, മട്ടണും, മുരിങ്ങക്കായകൊണ്ടുണ്ടാക്കിയ പലവിധ തോരനുമൊക്കെ കൊടുത്ത്........."
ഹഹഹ...

നല്ല നാലു നാട്ടു വര്‍ത്തമാനം കേട്ട സുഖം. കൊള്ളാം അഭിനന്ദനങ്ങള്‍.

kaithamullu : കൈതമുള്ള് said...

പാവം മീനാക്ഷിയേച്ചി!

(ഒരു ചേയ്ഞ്ച് ആര്‍ക്കാ ഇഷ്ടല്ലാത്തത്, കമെന്റിലായാലും!)

അഞ്ചല്‍ക്കാരന്‍ said...

പോക്കറ്റടി നടന്ന ബസ്സിലെ യാത്രക്കാരോട് പോലീസിന്റ് “താനല്ലേടോ കള്ളന്‍” എന്ന രീതിയിലുള്ള പെരുമാറ്റം പാവം യാത്രക്കാരന്റെ ഹൃദയമിടുപ്പ് കൂട്ടുന്നത് തന്നെയാണ്. അതും നഷ്ടപ്പെട്ട പണത്തിന് തുല്യമായതാണ് തന്റെ കീശയിലുള്ളത് എന്നും കൂടിയായാല്‍ പിന്നെ പറയുകയും വേണ്ട. അതുകൊണ്ട് തന്നെ ഗോപ്യേട്ടന്റെ പരിഭ്രമം വായനക്കാരന്റെ ഹൃദയമിടുപ്പും കൂട്ടി.

ചിരിപ്പിക്കാനെഴുതിയാല്‍ ചിരിച്ച് ഒരു വഴിക്കാകും. ചങ്കിടുപ്പ് കൂട്ടാനായിട്ടെഴുതിയാല്‍ കൊച്ച് ഹൃദയം മടമടാ മിടിക്കും. എല്ലാം ആ വിശാല്‍ജീ ടച്ചോടെ ആസ്വാദിക്കാനും കഴിയും.

പുതുവത്സരത്തിലെ ആദ്യ പോസ്റ്റ് ഒട്ടും മോശമായില്ല.
നവവത്സരാശംസകള്‍...

kichu said...

വിശാല്‍.....

നല്ല പോസ്റ്റ്ഷ്ടാ...അഭിനന്ദനങ്ങള്‍ട്ടാ..

ചെറിയ ഒരു മാറ്റം നന്നായി..

കുഞ്ഞു നര്‍മത്താല്‍ ഒരു ചിരിയും... ഗോപിയെട്ടന്റെ ദൈന്യതയാല്‍ കണ്ണീരിന്റ നനവും പടര്‍ത്താനായി.

മുല്ലവള്ളി said...

വിശാലേട്ടാ, നന്നായിട്ടുണ്ട്‌ ട്ടോ...
:)

Ashly A K said...

Thank God...i was checking ur blog every day....great to see you back. Have a wonderful year ahead.

As usual, great writing. Very touching.

Who told no humor ?
"ആദ്യത്തെ ഒരാഴച കൂട്ടിലിടുന്നതെന്നാണ് ചേച്ചി പറയുക" --> Is the best line.

നിഷ്ക്കളങ്കന്‍ said...

വിശാലാ,

വ‌ളരെ നല്ല ഒരു പോസ്റ്റ്. ചിരിയ്ക്കുക എന്നത് മാത്രമല്ലല്ലോ ജീവിതം. ചിരിപ്പിയ്ക്കുക എന്നതു മാത്രമായി വിശാലനും ഒതുങ്ങരുത്. പോരട്ടെ ഇങ്ങനെ...

ചിയേഴ്സ്! :)

lekhavijay said...

ചെറുചിരിയോടെ വായിച്ച് വന്ന കഥ എത്ര വേഗമാണു കണ്ണ് നനയിപ്പിച്ചത്.നന്നായി.പുതുവത്സരാശംസകള്‍ !

മുരളി മേനോന്‍ (Murali Menon) said...

ഒരു ചെയ്ഞ്ചായിട്ടുണ്ട്.. ഇഷ്ടപ്പെട്ടു.

ഭൂമിപുത്രി said...

ഇത്രയും നല്ലൊരു വിശാലമനസ്ക്കനെ പുതുവത്സരത്തില്‍ പരിചയപെടുത്തിത്തന്ന വിശാല്ലമനസ്ക്കനു നവവത്സരാശംസകള്‍!

പി.പി.Somarajan said...

കലക്കീട്ടോ...:)

വിന്‍സ് said...

wow.....not to gopiyettan, but to the old man.

നവരുചിയന്‍ said...

വിശാല്‍ ജി .. നന്നായിരിക്കുന്നു .
കൊടകരയില്‍ ചിരി മാത്രം അല്ല ഉള്ളത് എന്നു പറയുന്നത് നല്ലതാ .. ഇല്ലേല്‍ ഞങ്ങളൊക്കെ വെക്കേഷന്‍ ഇന്‍ കൊടകര എന്നും പറഞ്ഞു ഇറങ്ങിയെനെ

Dhanesh said...

എന്റെ തല്ലിപ്പൊളി ബ്ലോഗില്‍ ആകെ ഉള്ള ഹിറ്റ് നേക്കാള്‍ കൂടുതല്‍ ഞാന്‍ തന്നെ ഹിറ്റ്യ കൊടകരപുരാണത്തില്‍ പുതിയ പോസ്റ്റ് കണ്ടപ്പോള്‍ ആദ്യം തന്നെ അടുത്ത് ആരും ഇല്ലെന്നുരപ്പുവരുത്ത്തി ചിരിക്കാന്‍ റെഡി ആയാണ് വായിച്ചു തുടങ്ങിയത് ....
ടോപ്പിക് സീരിയസ് ആണെന്ന് മനസിലായപ്പോള്‍ അല്പം നിരാശ തോന്നിയെന്കിലും അടുത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയത് നന്നായി എന്ന് പിന്നെ തോന്നി ..
എന്തിനാ നമ്മുടെ കണ്ണ് നിറഞ്ഞിരിക്കുന്നത് നാട്ടുകാര്‍ കാണുന്നെ ...
മാഷേ കലക്കി ട്ടാ....
ഒരൊന്നര കഥ ...
ഇനി ചിരിപ്പിച്ച് കൊല്ലു‌ന്ന ഒരു പോസ്റ്റ് ആയിക്കോട്ടെ..

കാനനവാസന്‍ said...

വിശാല്‍ജി... പുതുവത്സരാശംസകള്‍....
പുതുവര്‍ഷത്തിലെ പുതുശൈലി ഇഷ്ടപ്പെട്ടു...

ബൂലോകത്തില്‍ പുതിയ ആളായതുകൊണ്ട് ,ഞാന്‍ പോസ്റ്റുകളൊക്കെ വായിച്ചുവരുന്നതെയുള്ളൂ.

വി.ആര്‍. ഹരിപ്രസാദ്‌. said...

നിനക്കുള്ളതു ഞാന്‍
വച്ചണ്ട്‌ ട്രാ അക്രമീ..
ബാക്കി ഇതു വായിച്ചിട്ടു
പറയാം.

vadavosky said...

-ജീവിതത്തിനും മരണത്തിനും ഇടയില്‍ നില്‍ക്കുമ്പോഴും ഹൃദയത്തില്‍ നന്മയും സത്യവും കാത്തുസൂക്ഷിക്കുന്ന ആ മനുഷ്യന്‍-
ഈ വരികള്‍ വളരെ നന്നായിരിക്കുന്നു

G.manu said...

കരയിലെ കെട്ടുപ്രായം തികഞ്ഞ ദാവണിയുടുത്ത ഹവ്വകളും, അളിയനായി കിട്ടാന്‍ കൈലിമുണ്ടുടുത്ത് കലുങ്കിലിരുന്നിരുന്ന ആദങ്ങളും റിഹേഴ്സലെടുത്തിരുന്നെന്ന് പറയപ്പെടുന്നു.

വിശാല്‍ ജി, ഞാന്‍ പറയും ഇത്‌ മാഷിന്‍റെ ബെസ്റ്റ്‌ പോസ്റ്റ്‌.. നര്‍മ്മത്തില്‍ ജീവിതം മിക്സ്‌ ചെയ്ത മനോഹരമായ വര്‍ണ്ണന...

ഇതുപോലെയുള്ളവ ഇനിയും വരട്ടേ.....പ്ളീസ്‌.....

നവവര്‍ഷ നവപോസ്റ്റിനു ഹൃദയം നിറഞ്ഞ ആശംസകള്‍.....

Babu Kalyanam said...
This post has been removed by the author.
Babu Kalyanam said...

lekhavijay പറഞ്ഞതു തന്നെയാ എനിക്കും പറയാനുള്ളതു...
കണ്ണു നിറഞ്ഞു പോയി... :)

ശ്രീ said...

വിശാലേട്ടാ...
വളരെ ഹൃദയസ്പര്‍‌ശിയായി, ഈ വര്‍‌ഷത്തെ ആദ്യ പോസ്റ്റ്.

“ഇനി എനിക്ക് വേണ്ടാ ഈ പണം. എടുത്തോ... നിങ്ങള്‍ തന്നെ എടുത്തോ. മോള്‍ടെ കല്യാണം നടത്തിക്കോളൂ. എനിക്ക് ഈ കാശിനേലും എത്രയോ വലുതാണ് ഇപ്പോള്‍ നിങ്ങള്‍ തിരിച്ച് തന്നത് ! ഇത്രയും പേരുടെ മുന്‍പില്‍ വച്ച് കള്ളനായി മാറുമായിരുന്ന നിരപരാധിയായ എന്നെ നിങ്ങള്‍ രക്ഷിച്ചില്ലേ... എനിക്കത് മതി”

ഗോപ്യേട്ടന്‍ ഒരു നൂറ് ആശംസകള്‍!
:)

Munnas said...

വിശാലമനസ്സേ, നമിച്ചിരിക്കുന്നു.
കൊടകര സുഹ്രുത്തേ തെറ്റിദ്ധരിക്കല്ലേ....താങ്കളെയല്ല,ബസ്സിലെ ആ പാവം വൃദ്ധനെയാ ഉദ്ദേശിച്ചെ.

നന്മ നിറഞ്ഞ പോസ്റ്റ്.ഇഷ്ടമായി.നന്മയും സ്നേഹവും നിറഞ്ഞ കൊടകരക്കാരുടെ കൂടുതല്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.

അരവിന്ദ് :: aravind said...

ലളിതമായ വിവരണം.
വി യെം മുന്നില്‍ വന്നിരുന്നു ലൈംജ്യൂസ് (കോഡ്..കോഡ്) കുടിച്ച് കൊച്ചുവര്‍ത്തമാനം പറഞ്ഞിരിക്കുമ്പോള്‍ പറഞ്ഞ ഒരു കഥ പോലെ.

എന്നാല്‍ ഒന്ന!