Monday, January 29, 2007

എര്‍ത്തിങ്ങ്‌

1991 ജൂലായ്‌ മാസത്തിലായിരുന്നു കമ്പ്യൂട്ടര്‍ പഠനത്തിനായി തൃശ്ശൂരിലെ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍‍ 10 മാസത്തെ കോഴ്സിന്‌ ഞാന്‍ ചേരുന്നത്‌.

കമ്പ്യൂട്ടര്‍ ഭാഷ എന്നു വച്ചാല്‍ അത് ഏതോ ജെര്‍മ്മനോ വിയറ്റനാമീസോ പോലുള്ള, കമ്പ്യൂട്ടറിന് മനസ്സിലാവണ ഒരു തരം പ്രത്യേക ഭാഷയാണെന്നും അത് പഠിക്കണമെങ്കില്‍ എക്സ്ട്രാ ഓര്‍ഡിനറി ബുദ്ധിസാമര്‍ത്ഥ്യം ജന്മനാ കിട്ടുകയോ സമൂഹത്തില്‍ നിന്നാര്‍ജ്ജിക്കുകയോ വേണമെന്ന ഒരു ധാരണയും പരക്കേ നിലനിന്നിരുന്ന അക്കാലത്ത്‌, പാരലല്‍ കോളേജിലാണെങ്കിലും ബി-കോമിനു പുറമേ കമ്പ്യൂട്ടറും കൂടി പഠിക്കുന്നതുകൊണ്ട്‌ ബന്ധുജനങ്ങളുടെ ഇടയില്‍ ഞാനൊരു ഭയങ്കര സംഭവമായി ചിത്രീകരിക്കപ്പെട്ടു.

സംഗതി, ഇപ്പേരു പറഞ്ഞ്‌ എന്റെ പാവം അച്ഛന്റെ ഒരു മുവ്വായിരം രൂപ രണ്ടു തവണകളായി കൊടുത്ത്‌, മൊത്തമുള്ള 2 മണിക്കൂര്‍ സമയത്തില്‍ കഷ്ടി അരമണിക്കൂര്‍ a+b=5 ആയി മാറുന്ന കടുകട്ടിയാര്‍ന്ന പ്രോഗ്രാമുകള്‍ ബേസിക്കില്‍ ഉല്‍പാദിപ്പിക്കാന്‍ പഠിച്ചെക്കുകയും ബാക്കി വരുന്ന സമയം മുഴുവന്‍ ഡിഗ്ഗറും പ്രിന്‍സും കളിക്കുകയും കെട്ടുപ്രായം കഴിഞ്ഞ് നിന്ന മാഡത്തിന്‌ പറ്റിയ കല്യാണക്കാര്യം ഉണ്ടാക്കുകയും തൃശ്ശൂരിലിറങ്ങുന്ന എല്ലാ സിനിമകളും റിലീസിന്റന്ന് തന്നെ കാണുകയും റൌണ്ടിലെ ഏതൊക്കെ കടകളില്‍ എത്ര വീതം സെയില്‍സ്‌ ഗേള്‍സുണ്ടെന്നും അതില്‍ കല്യാണം കഴിഞ്ഞവരും അല്ലാത്തവരും എത്ര? എന്നൊക്കെ വച്ചുള്ള ഒരു ഡാറ്റാ ബേയ്സ്‌ ഉണ്ടാക്കലും മാത്രമായിരുന്നു യഥാര്‍ത്ഥത്തില്‍ നടന്നുകൊണ്ടിരുന്നത്. (സെന്റന്‍സ് നാഷണല്‍ ഹൈവേ പോലെ ആയിപ്പോയി... കൈപ്പള്ളീ.. ക്ഷമി!)

ഡിഗ്രിക്കുപുറമേ കമ്പ്യൂട്ടറും പഠിക്കുന്നുണ്ട്‌ എന്ന് പറയാന്‍ ഒരന്തസ്സായിരുന്നതുകൊണ്ട്‌, ആവശ്യത്തിനും അനാവശ്യത്തിനും പൊതുവില്‍ പറയുന്ന ആ ഏര്‍പ്പാട് അവസാനിപ്പിച്ചത്, ഒരിക്കല്‍ ഒരു അമ്മാവന്‍ ബസില്‍ വച്ച്‌;

'മോനേ..ഈ പീച്ചി ഡാം കമ്പ്യൂട്ടര്‍വല്‍കരിക്കാന്‍ പോകുന്നുണ്ടെന്ന് കേട്ടല്ലോ. അപ്പോള്‍ എങ്ങിനെയായിരിക്കും അതിന്റെ പ്രവര്‍ത്തനം?‘

എന്ന ഒരു വെരി സിമ്പിള്‍ ചോദ്യം ചോദിക്കുക വഴിയാണ്‌!

ഞാന്‍ തലപുകഞ്ഞാലോചിച്ചു. a+b=5 എന്ന പ്രോഗ്രാം വച്ച്‌ എങ്ങിനെ പീച്ചി ഡാമിന്റെ ഷട്ടര്‍ അടക്കുകയും തുറക്കുകയും ചെയ്യും? കുന്തം. ‌ യാതൊരു പിടിയും കിട്ടാതെ കണ്ണുബള്‍ബായി പോയതുകൊണ്ട്‌,

"എന്റെ പൊന്നമ്മാനേ...അത്‌... കോബോളിലാ.. അത് കേരളത്തില്‍ പഠിപ്പിച്ചു തുടങ്ങിയിട്ടില്ല!"

എന്ന് പറഞ്ഞ്‌ സ്‌റ്റോപ്പെത്തണേലും മുന്‍പ് തന്നെ സീറ്റീന്നെണീറ്റ്‌ സ്കൂട്ടാവുകയായിരുന്നു.

ഞങ്ങളുടെ ബാച്ചില്‍ അന്ന് എന്റെ വീട്ടിലെ താറാവിന്റെ എണ്ണമായിരുന്നു സ്റ്റൂഡന്‍സ്‌. മൂന്ന് പിട, രണ്ട്‌ പൂവന്‍!

ബാച്ചിലെ പിടകളും പൂവന്‍സും നല്ല സുഹൃത്തുക്കളായി സ്‌നേഹിച്ചു പരസ്പര ബഹുമാനത്തോടെ ആമോദത്തോടെ ജീവിച്ചു പോന്നിരുന്നു.

നീനയും കാവേരിയും അനുവും മാറി മാറി കൊണ്ടുവന്ന കൊഴുക്കട്ടയും മുറുക്കും മധുരസേവയും ഞങ്ങള്‍ ഒരു പീസുപോലും താഴെക്കളയാതെ തിന്നു. അഥവാ താഴെവീണാല്‍ അവരോടുള്ള സ്നേഹത്തിന്റെ പേരിലെന്ന ഭാവേനെ, ഞങ്ങള്‍ അതെടുത്ത്‌ ഒന്ന് ഊതി കഴിച്ച്‌ പലഹാരങ്ങളോടുള്ള ആക്രാന്തതിന്റെ മേല്‍ അവരോടുള്ള ആത്മാര്‍ത്ഥയുടെ പുറം ചട്ട ഇടീച്ച്‌ അവരെ തെറ്റിദ്ധരിപ്പിച്ചു.

പലഹാരത്തിന്‌ പകരമായി, അവര്‍ക്ക്‌ വേണ്ടി ഞാന്‍ വീടായ വീടെല്ലാം തെണ്ടി നടന്ന് ഗള്‍ഫുകാര്‍ കൊണ്ടുവന്നിരുന്ന പുതിയ പുതിയ വീഡിയോ കാസറ്റുകള്‍ കൊണ്ടുകൊടുത്തു.

അന്നൊക്കെ ഒരു സിസ്റ്റത്തിന്റെ മുന്‍പില്‍ ഒന്നില്‍ കൂടുതല്‍ പേരാണല്ലോ പ്രാക്റ്റിക്കലിനിരുപ്പ് ‌.

അങ്ങിനെയൊരു ദിവസം, ഞാനും നീനയും ഒരു സിസ്റ്റത്തില്‍ ഇരുന്ന് അതിഭയങ്കരമായ ഏതോ പ്രോഗ്രാം ചെയ്തുകൊണ്ടിരിക്കുകയാണ്‌. ഒരു മിനിറ്റ് പോലും മിണ്ടാതിരിക്കാന്‍ കഴിയാത്തതുകൊണ്ട്‌, ഞാന്‍ എന്തൊക്കെയോ പറയുന്നുമുണ്ട്‌.

പെട്ടേന്നാണ്‌ ഞാനത്‌ ശ്രദ്ധിച്ചത്‌!

എന്റെ കാലില്‍...ആരോ കാലുകൊണ്ട്‌ ടച്ച്‌ ചെയ്യുന്നു. അല്ലെങ്കില്‍ ഞോണ്ടുന്നു. നടപ്പ് ഭാഷയില്‍ പറഞ്ഞാല്‍ എര്‍ത്തിങ്ങ്‌!

ആദ്യം സോക്സിട്ട എന്റെ പാദത്തില്‍. പിന്നെ പിന്നെ മുകളിലേക്ക്‌ ടച്ചിങ്ങ്‌ കയറികയറി മുട്ടിന്‌ താഴെ വരെ നില്‍ക്കുന്നു.

നീനാ.... നീ ഇത്രക്കും അഡ്വാന്‍സ്ഡ്‌ ആയിരുന്നൊ? അപ്പോള്‍ ഇവള്‍ എന്നെ അങ്ങിനെയായിരുന്നോ കണ്ടിട്ടുള്ളത്‌?

റൌണ്ടിലൂടെ വെയിലത്ത്‌ നടന്നിട്ടാണ്‌ നീ കറുത്ത്‌ പോകുന്നത്‌ എന്ന് പറഞ്ഞത്‌ അപ്പോള്‍ സീരിയാസായാട്ടായിരുന്നോ?

എന്നെ പിറകില്‍ നിന്ന് കാണുവാന്‍ കൊള്ളാമെന്ന് പറഞ്ഞതും സീരിയസ്സായിട്ടായിരുന്നോ?

ഞങ്ങളിരിക്കുന്ന സിസ്റ്റത്തിന്റെ ചുറ്റിനും മൊത്തം ഇരുപതോളം സിസ്റ്റമുണ്ടവിടെ. അയ്യേ! ഇവള്‍ ഇത് ഇത്രക്കും പബ്ലിക്കായി.... ശൊ!!

എന്താ ചെയ്യേണ്ടത്‌? കാല്‍ പിറകിലോട്ട്‌ വലിച്ചാല്‍ അവള്‍ക്ക്‌ ഞാനൊരു ഇണ്ണാമന്‍ ആയി തോന്നുമോ?

അങ്ങിനെയെങ്ങാനും തോന്നാന്‍ ഇടവന്നാല്‍, ഛായ്. പിന്നെ എന്തിനീ ജന്മം?

ഇനിയിപ്പോള്‍ അവള്‍ അറിയാതെയെങ്ങാനും റ്റച്ച്‌ ആവുന്നതാണേല്‍ നമ്മള്‍ കോ-ഓപറേറ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍, നമ്മള്‍ നരാധമനായി കാറ്റഗറൈസ്‌ ചെയ്യപ്പെടുമോ?

എനിക്ക്‌ വയ്യ! എന്റെ ഹൃദയം ടേബിള്‍ ഫാന്റെയുള്ളില്‍ കടലാസ്സ്‌ വീണ പോലെ ശബ്ദമുണ്ടാക്കി മിടിക്കാന്‍ തുടങ്ങി!

ഞാന്‍ നീനയുടെ മുഖത്തേക്ക്‌ ഒളികണ്ണിട്ട് നോക്കി. 'ങും ങും ങും' എന്ന രീതിയില്‍ ഒന്ന് ചിരിച്ചു.

വളരെ സീരിയസ്സായി മോണിറ്ററില്‍ നോക്കിയിരുന്ന അവള്‍,

'എന്താടാ' എന്ന ഭാവത്തില്‍ എന്നെ ഒന്ന് നോക്കി, എന്നിട്ട് വീണ്ടും ശ്രദ്ധ കമ്പ്യൂട്ടറിലേക്ക്‌ മാറ്റി.

ഞാന്‍ മനസ്സിലാലോച്ചു. “ ശേടാ.. ഇവള്‍ ആള്‌ മോശമില്ലല്ലോ? “

ഇവള്‍ ഒരുത്തി കാരണം, ഒരു മനുഷ്യന്‌ ഇവിടെ ഐരിപിരി സഞ്ചാരമായി ചുമയും വയറിളക്കവും ഒന്നിച്ച് വന്ന രോഗിയെ പോലെ, ഒന്ന് മര്യാദക്ക് ചുമക്കാന്‍ പോലും ധൈര്യമില്ലാതെ ഇരിക്കുമ്പോലെ ഇരിക്കുന്നു (കട്:പലര്‍ക്കും). അവള്‍ക്കാണേ‌ യാതൊരു കൂസലുമില്ല!

ഞാന്‍ വീണ്ടും നീനയെ നോക്കി ഉം ഉം എന്നര്‍ത്ഥത്തില്‍ ഒന്നുകൂടെ അര്‍ത്ഥം വച്ച് തലയാട്ടി, അവള്‍ ശ്രദ്ധിച്ചില്ലെങ്കിലും.

താമസിയാതെ‌, മൊത്തം കോണ്‍സെണ്ട്രേഷനും എന്റെ വലുതാലിന്റെ മുട്ടിനു താഴേയ്ക്ക് കേന്ദ്രീകരിക്കുകയും മനസ്സ് കൂര്‍ക്കഞ്ചേരി പൂയത്തിന്‌ കരകാട്ടക്കാരും കാവടിയാട്ടക്കാരും പഞ്ചവാദ്യക്കാരും ശിങ്കാരിമേളക്കാരും ഒന്നിച്ച്‌ പെരുക്കുമ്പോലുള്ള ആ മൊത്തം ഫീലിങ്ങില്‍ അമര്‍ന്നു.

'സംഗതി കളിക്കുന്നുണ്ട്‌, ചിരിക്കുന്നുണ്ട്‌, പക്ഷെ താഴേക്ക്‌ നോക്കുമ്പോള്‍ ഉള്ള്‌ കത്തുകയാണ്‌' എന്ന് തന്റെ ഈര്‍ക്കിലി പോലത്തെ കാലുകള്‍ നോക്കി പണ്ടൊരു കൊക്ക് ആത്മഗതം നടത്തിയപോലെ, കത്തുന്ന ഉള്ളുമായി വിയര്‍ത്തുകുളിച്ച് ഞാനിരുന്നു.

ഹവ്വെവര്‍, എന്റെ ഭാഗ്യത്തിന്‌ നീനക്ക് അപ്പോഴൊരു ഫോണ്‍ കോള്‍. ഗള്‍ഫിലുള്ള അവളുടെ അച്ഛന്‍ വിളിക്കുന്നു.

'ഇപ്പോ വരാട്ടാ' ന്ന് പറഞ്ഞ്‌ ഒന്നും സംഭവിക്കാത്ത മട്ടില്‍ അവള്‍ എണീറ്റങ്ങ്‌ പോയി.

ദാണ്ടേ..അവള്‍ പോയപ്പോള്‍ എര്‍ത്തിങ്ങ്‌ നിലച്ചിരിക്കുന്നു!

അപ്പോള്‍ ഞാന്‍ 'എടീ ഭയങ്കരീ' എന്ന് വിളിച്ചത്‌ ശരിക്കും മനസ്സില്‍ തട്ടിത്തന്നെയായിരുന്നു.

പക്ഷേ, ആ വിളിയുടെ അലകള്‍ നിലച്ചില്ല, അതിനുമുന്‍പേ ഹൃദയഭേദകമായ ഒരു കാഴ്ച ഞാന്‍ കണ്ടു‌!

എന്റെ കാലിന്റെ അരികത്ത്‌... ഡെസ്കിന്റെ താഴെ...വേയ്സ്റ്റ്‌ പേപ്പര്‍ ഇടാന്‍ വച്ചിരിക്കുന്ന ഒരു ഡസ്റ്റ്‌ ബിന്‍, അഥവാ ഒരു പ്ലാസ്റ്റിക്ക്‌ ബക്കറ്റിരിക്കുന്നു. ദുഷ്ട!

എന്റെ വിയര്‍പ്പുകണങ്ങള്‍ വറ്റി. ഹൃദയമിടിപ്പ് സാവധാനം നോര്‍മ്മലായി.

പാവം നീന. പാവം ഞാന്‍!