Monday, January 29, 2007

എര്‍ത്തിങ്ങ്‌

1991 ജൂലായ്‌ മാസത്തിലായിരുന്നു കമ്പ്യൂട്ടര്‍ പഠനത്തിനായി തൃശ്ശൂരിലെ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍‍ 10 മാസത്തെ കോഴ്സിന്‌ ഞാന്‍ ചേരുന്നത്‌.

കമ്പ്യൂട്ടര്‍ ഭാഷ എന്നു വച്ചാല്‍ അത് ഏതോ ജെര്‍മ്മനോ വിയറ്റനാമീസോ പോലുള്ള, കമ്പ്യൂട്ടറിന് മനസ്സിലാവണ ഒരു തരം പ്രത്യേക ഭാഷയാണെന്നും അത് പഠിക്കണമെങ്കില്‍ എക്സ്ട്രാ ഓര്‍ഡിനറി ബുദ്ധിസാമര്‍ത്ഥ്യം ജന്മനാ കിട്ടുകയോ സമൂഹത്തില്‍ നിന്നാര്‍ജ്ജിക്കുകയോ വേണമെന്ന ഒരു ധാരണയും പരക്കേ നിലനിന്നിരുന്ന അക്കാലത്ത്‌, പാരലല്‍ കോളേജിലാണെങ്കിലും ബി-കോമിനു പുറമേ കമ്പ്യൂട്ടറും കൂടി പഠിക്കുന്നതുകൊണ്ട്‌ ബന്ധുജനങ്ങളുടെ ഇടയില്‍ ഞാനൊരു ഭയങ്കര സംഭവമായി ചിത്രീകരിക്കപ്പെട്ടു.

സംഗതി, ഇപ്പേരു പറഞ്ഞ്‌ എന്റെ പാവം അച്ഛന്റെ ഒരു മുവ്വായിരം രൂപ രണ്ടു തവണകളായി കൊടുത്ത്‌, മൊത്തമുള്ള 2 മണിക്കൂര്‍ സമയത്തില്‍ കഷ്ടി അരമണിക്കൂര്‍ a+b=5 ആയി മാറുന്ന കടുകട്ടിയാര്‍ന്ന പ്രോഗ്രാമുകള്‍ ബേസിക്കില്‍ ഉല്‍പാദിപ്പിക്കാന്‍ പഠിച്ചെക്കുകയും ബാക്കി വരുന്ന സമയം മുഴുവന്‍ ഡിഗ്ഗറും പ്രിന്‍സും കളിക്കുകയും കെട്ടുപ്രായം കഴിഞ്ഞ് നിന്ന മാഡത്തിന്‌ പറ്റിയ കല്യാണക്കാര്യം ഉണ്ടാക്കുകയും തൃശ്ശൂരിലിറങ്ങുന്ന എല്ലാ സിനിമകളും റിലീസിന്റന്ന് തന്നെ കാണുകയും റൌണ്ടിലെ ഏതൊക്കെ കടകളില്‍ എത്ര വീതം സെയില്‍സ്‌ ഗേള്‍സുണ്ടെന്നും അതില്‍ കല്യാണം കഴിഞ്ഞവരും അല്ലാത്തവരും എത്ര? എന്നൊക്കെ വച്ചുള്ള ഒരു ഡാറ്റാ ബേയ്സ്‌ ഉണ്ടാക്കലും മാത്രമായിരുന്നു യഥാര്‍ത്ഥത്തില്‍ നടന്നുകൊണ്ടിരുന്നത്. (സെന്റന്‍സ് നാഷണല്‍ ഹൈവേ പോലെ ആയിപ്പോയി... കൈപ്പള്ളീ.. ക്ഷമി!)

ഡിഗ്രിക്കുപുറമേ കമ്പ്യൂട്ടറും പഠിക്കുന്നുണ്ട്‌ എന്ന് പറയാന്‍ ഒരന്തസ്സായിരുന്നതുകൊണ്ട്‌, ആവശ്യത്തിനും അനാവശ്യത്തിനും പൊതുവില്‍ പറയുന്ന ആ ഏര്‍പ്പാട് അവസാനിപ്പിച്ചത്, ഒരിക്കല്‍ ഒരു അമ്മാവന്‍ ബസില്‍ വച്ച്‌;

'മോനേ..ഈ പീച്ചി ഡാം കമ്പ്യൂട്ടര്‍വല്‍കരിക്കാന്‍ പോകുന്നുണ്ടെന്ന് കേട്ടല്ലോ. അപ്പോള്‍ എങ്ങിനെയായിരിക്കും അതിന്റെ പ്രവര്‍ത്തനം?‘

എന്ന ഒരു വെരി സിമ്പിള്‍ ചോദ്യം ചോദിക്കുക വഴിയാണ്‌!

ഞാന്‍ തലപുകഞ്ഞാലോചിച്ചു. a+b=5 എന്ന പ്രോഗ്രാം വച്ച്‌ എങ്ങിനെ പീച്ചി ഡാമിന്റെ ഷട്ടര്‍ അടക്കുകയും തുറക്കുകയും ചെയ്യും? കുന്തം. ‌ യാതൊരു പിടിയും കിട്ടാതെ കണ്ണുബള്‍ബായി പോയതുകൊണ്ട്‌,

"എന്റെ പൊന്നമ്മാനേ...അത്‌... കോബോളിലാ.. അത് കേരളത്തില്‍ പഠിപ്പിച്ചു തുടങ്ങിയിട്ടില്ല!"

എന്ന് പറഞ്ഞ്‌ സ്‌റ്റോപ്പെത്തണേലും മുന്‍പ് തന്നെ സീറ്റീന്നെണീറ്റ്‌ സ്കൂട്ടാവുകയായിരുന്നു.

ഞങ്ങളുടെ ബാച്ചില്‍ അന്ന് എന്റെ വീട്ടിലെ താറാവിന്റെ എണ്ണമായിരുന്നു സ്റ്റൂഡന്‍സ്‌. മൂന്ന് പിട, രണ്ട്‌ പൂവന്‍!

ബാച്ചിലെ പിടകളും പൂവന്‍സും നല്ല സുഹൃത്തുക്കളായി സ്‌നേഹിച്ചു പരസ്പര ബഹുമാനത്തോടെ ആമോദത്തോടെ ജീവിച്ചു പോന്നിരുന്നു.

നീനയും കാവേരിയും അനുവും മാറി മാറി കൊണ്ടുവന്ന കൊഴുക്കട്ടയും മുറുക്കും മധുരസേവയും ഞങ്ങള്‍ ഒരു പീസുപോലും താഴെക്കളയാതെ തിന്നു. അഥവാ താഴെവീണാല്‍ അവരോടുള്ള സ്നേഹത്തിന്റെ പേരിലെന്ന ഭാവേനെ, ഞങ്ങള്‍ അതെടുത്ത്‌ ഒന്ന് ഊതി കഴിച്ച്‌ പലഹാരങ്ങളോടുള്ള ആക്രാന്തതിന്റെ മേല്‍ അവരോടുള്ള ആത്മാര്‍ത്ഥയുടെ പുറം ചട്ട ഇടീച്ച്‌ അവരെ തെറ്റിദ്ധരിപ്പിച്ചു.

പലഹാരത്തിന്‌ പകരമായി, അവര്‍ക്ക്‌ വേണ്ടി ഞാന്‍ വീടായ വീടെല്ലാം തെണ്ടി നടന്ന് ഗള്‍ഫുകാര്‍ കൊണ്ടുവന്നിരുന്ന പുതിയ പുതിയ വീഡിയോ കാസറ്റുകള്‍ കൊണ്ടുകൊടുത്തു.

അന്നൊക്കെ ഒരു സിസ്റ്റത്തിന്റെ മുന്‍പില്‍ ഒന്നില്‍ കൂടുതല്‍ പേരാണല്ലോ പ്രാക്റ്റിക്കലിനിരുപ്പ് ‌.

അങ്ങിനെയൊരു ദിവസം, ഞാനും നീനയും ഒരു സിസ്റ്റത്തില്‍ ഇരുന്ന് അതിഭയങ്കരമായ ഏതോ പ്രോഗ്രാം ചെയ്തുകൊണ്ടിരിക്കുകയാണ്‌. ഒരു മിനിറ്റ് പോലും മിണ്ടാതിരിക്കാന്‍ കഴിയാത്തതുകൊണ്ട്‌, ഞാന്‍ എന്തൊക്കെയോ പറയുന്നുമുണ്ട്‌.

പെട്ടേന്നാണ്‌ ഞാനത്‌ ശ്രദ്ധിച്ചത്‌!

എന്റെ കാലില്‍...ആരോ കാലുകൊണ്ട്‌ ടച്ച്‌ ചെയ്യുന്നു. അല്ലെങ്കില്‍ ഞോണ്ടുന്നു. നടപ്പ് ഭാഷയില്‍ പറഞ്ഞാല്‍ എര്‍ത്തിങ്ങ്‌!

ആദ്യം സോക്സിട്ട എന്റെ പാദത്തില്‍. പിന്നെ പിന്നെ മുകളിലേക്ക്‌ ടച്ചിങ്ങ്‌ കയറികയറി മുട്ടിന്‌ താഴെ വരെ നില്‍ക്കുന്നു.

നീനാ.... നീ ഇത്രക്കും അഡ്വാന്‍സ്ഡ്‌ ആയിരുന്നൊ? അപ്പോള്‍ ഇവള്‍ എന്നെ അങ്ങിനെയായിരുന്നോ കണ്ടിട്ടുള്ളത്‌?

റൌണ്ടിലൂടെ വെയിലത്ത്‌ നടന്നിട്ടാണ്‌ നീ കറുത്ത്‌ പോകുന്നത്‌ എന്ന് പറഞ്ഞത്‌ അപ്പോള്‍ സീരിയാസായാട്ടായിരുന്നോ?

എന്നെ പിറകില്‍ നിന്ന് കാണുവാന്‍ കൊള്ളാമെന്ന് പറഞ്ഞതും സീരിയസ്സായിട്ടായിരുന്നോ?

ഞങ്ങളിരിക്കുന്ന സിസ്റ്റത്തിന്റെ ചുറ്റിനും മൊത്തം ഇരുപതോളം സിസ്റ്റമുണ്ടവിടെ. അയ്യേ! ഇവള്‍ ഇത് ഇത്രക്കും പബ്ലിക്കായി.... ശൊ!!

എന്താ ചെയ്യേണ്ടത്‌? കാല്‍ പിറകിലോട്ട്‌ വലിച്ചാല്‍ അവള്‍ക്ക്‌ ഞാനൊരു ഇണ്ണാമന്‍ ആയി തോന്നുമോ?

അങ്ങിനെയെങ്ങാനും തോന്നാന്‍ ഇടവന്നാല്‍, ഛായ്. പിന്നെ എന്തിനീ ജന്മം?

ഇനിയിപ്പോള്‍ അവള്‍ അറിയാതെയെങ്ങാനും റ്റച്ച്‌ ആവുന്നതാണേല്‍ നമ്മള്‍ കോ-ഓപറേറ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍, നമ്മള്‍ നരാധമനായി കാറ്റഗറൈസ്‌ ചെയ്യപ്പെടുമോ?

എനിക്ക്‌ വയ്യ! എന്റെ ഹൃദയം ടേബിള്‍ ഫാന്റെയുള്ളില്‍ കടലാസ്സ്‌ വീണ പോലെ ശബ്ദമുണ്ടാക്കി മിടിക്കാന്‍ തുടങ്ങി!

ഞാന്‍ നീനയുടെ മുഖത്തേക്ക്‌ ഒളികണ്ണിട്ട് നോക്കി. 'ങും ങും ങും' എന്ന രീതിയില്‍ ഒന്ന് ചിരിച്ചു.

വളരെ സീരിയസ്സായി മോണിറ്ററില്‍ നോക്കിയിരുന്ന അവള്‍,

'എന്താടാ' എന്ന ഭാവത്തില്‍ എന്നെ ഒന്ന് നോക്കി, എന്നിട്ട് വീണ്ടും ശ്രദ്ധ കമ്പ്യൂട്ടറിലേക്ക്‌ മാറ്റി.

ഞാന്‍ മനസ്സിലാലോച്ചു. “ ശേടാ.. ഇവള്‍ ആള്‌ മോശമില്ലല്ലോ? “

ഇവള്‍ ഒരുത്തി കാരണം, ഒരു മനുഷ്യന്‌ ഇവിടെ ഐരിപിരി സഞ്ചാരമായി ചുമയും വയറിളക്കവും ഒന്നിച്ച് വന്ന രോഗിയെ പോലെ, ഒന്ന് മര്യാദക്ക് ചുമക്കാന്‍ പോലും ധൈര്യമില്ലാതെ ഇരിക്കുമ്പോലെ ഇരിക്കുന്നു (കട്:പലര്‍ക്കും). അവള്‍ക്കാണേ‌ യാതൊരു കൂസലുമില്ല!

ഞാന്‍ വീണ്ടും നീനയെ നോക്കി ഉം ഉം എന്നര്‍ത്ഥത്തില്‍ ഒന്നുകൂടെ അര്‍ത്ഥം വച്ച് തലയാട്ടി, അവള്‍ ശ്രദ്ധിച്ചില്ലെങ്കിലും.

താമസിയാതെ‌, മൊത്തം കോണ്‍സെണ്ട്രേഷനും എന്റെ വലുതാലിന്റെ മുട്ടിനു താഴേയ്ക്ക് കേന്ദ്രീകരിക്കുകയും മനസ്സ് കൂര്‍ക്കഞ്ചേരി പൂയത്തിന്‌ കരകാട്ടക്കാരും കാവടിയാട്ടക്കാരും പഞ്ചവാദ്യക്കാരും ശിങ്കാരിമേളക്കാരും ഒന്നിച്ച്‌ പെരുക്കുമ്പോലുള്ള ആ മൊത്തം ഫീലിങ്ങില്‍ അമര്‍ന്നു.

'സംഗതി കളിക്കുന്നുണ്ട്‌, ചിരിക്കുന്നുണ്ട്‌, പക്ഷെ താഴേക്ക്‌ നോക്കുമ്പോള്‍ ഉള്ള്‌ കത്തുകയാണ്‌' എന്ന് തന്റെ ഈര്‍ക്കിലി പോലത്തെ കാലുകള്‍ നോക്കി പണ്ടൊരു കൊക്ക് ആത്മഗതം നടത്തിയപോലെ, കത്തുന്ന ഉള്ളുമായി വിയര്‍ത്തുകുളിച്ച് ഞാനിരുന്നു.

ഹവ്വെവര്‍, എന്റെ ഭാഗ്യത്തിന്‌ നീനക്ക് അപ്പോഴൊരു ഫോണ്‍ കോള്‍. ഗള്‍ഫിലുള്ള അവളുടെ അച്ഛന്‍ വിളിക്കുന്നു.

'ഇപ്പോ വരാട്ടാ' ന്ന് പറഞ്ഞ്‌ ഒന്നും സംഭവിക്കാത്ത മട്ടില്‍ അവള്‍ എണീറ്റങ്ങ്‌ പോയി.

ദാണ്ടേ..അവള്‍ പോയപ്പോള്‍ എര്‍ത്തിങ്ങ്‌ നിലച്ചിരിക്കുന്നു!

അപ്പോള്‍ ഞാന്‍ 'എടീ ഭയങ്കരീ' എന്ന് വിളിച്ചത്‌ ശരിക്കും മനസ്സില്‍ തട്ടിത്തന്നെയായിരുന്നു.

പക്ഷേ, ആ വിളിയുടെ അലകള്‍ നിലച്ചില്ല, അതിനുമുന്‍പേ ഹൃദയഭേദകമായ ഒരു കാഴ്ച ഞാന്‍ കണ്ടു‌!

എന്റെ കാലിന്റെ അരികത്ത്‌... ഡെസ്കിന്റെ താഴെ...വേയ്സ്റ്റ്‌ പേപ്പര്‍ ഇടാന്‍ വച്ചിരിക്കുന്ന ഒരു ഡസ്റ്റ്‌ ബിന്‍, അഥവാ ഒരു പ്ലാസ്റ്റിക്ക്‌ ബക്കറ്റിരിക്കുന്നു. ദുഷ്ട!

എന്റെ വിയര്‍പ്പുകണങ്ങള്‍ വറ്റി. ഹൃദയമിടിപ്പ് സാവധാനം നോര്‍മ്മലായി.

പാവം നീന. പാവം ഞാന്‍!

Thursday, January 18, 2007

മണ്ണാകും മുന്‍പ്‌...

ചില രാത്രികളിലങ്ങിനെയാണ്‌. എത്ര ക്ഷീണമുണ്ടായാലും ഉറങ്ങാന്‍ പറ്റില്ല. അതും അങ്ങിനെയൊരു രാത്രിയായിരുന്നു.

ഞാന്‍ ജനാലകള്‍ തുറന്നിട്ട്‌, അസ്വസ്ഥനായി കിടന്നു.

റോഡിലൂടെ പായുന്ന വാഹനങ്ങളുടേ ഒച്ചക്കും അവയുടെ ഹെഡ്‌ലൈറ്റ്‌ തീര്‍ക്കുന്ന വെന്റിലേറ്ററില്‍ കൂടെ എന്റെ മുറിയുടെ മുകള്‍ഭാഗത്തായി നീങ്ങുന്ന വെള്ളിവെളിച്ചത്തിന്റെയും കൂടെ, പണ്ടെങ്ങോ വസൂരി വന്ന് മരിച്ച അടുത്തവീട്ടിലെ സാവിത്രി വല്യമ്മയുടെ കരച്ചില്‍ കേള്‍ക്കുന്നുണ്ടോ?

രാത്രിയുടെ സ്വച്ഛമായ യാമങ്ങളില്‍ സാവിത്രിവല്യമ്മ മൂളിക്കരയുന്നത്‌ പലരും കേട്ടിട്ടുണ്ടത്രേ. ആരോ പേടിപ്പിച്ചോ തല്ലിയോ കൊന്ന ഗര്‍ഭിണിയായിരുന്ന സാവിത്രിവല്യമ്മയുടെ കരച്ചില്‍. ആ കരച്ചില്‍ കേള്‍ക്കല്ലേയെന്ന് പ്രാര്‍ത്ഥിച്ച്‌ ഞാന്‍ കിടന്നു.

വളരെ വളരെ രാത്രിയായിട്ടുണ്ട്‌. റോഡില്‍ ഒരു കാര്‍ വന്ന് നിന്നതും ഡോര്‍ തുറക്കുന്നതും അടക്കി സംസാരിക്കുന്നതും ഞാന്‍ അറിഞ്ഞു. ദേശീയ പാതയാവുമ്പോള്‍ വാഹനങ്ങള്‍ നിര്‍ത്തുകയും പോവുകയും ചെയ്യും, അതില്‍ പ്രത്യേകത തോന്നേണ്ട കാര്യമൊന്നുമില്ല. ഞാന്‍ ശ്രദ്ധിക്കാതെ തിരിഞ്ഞുകിടന്നു.

'ഹാവൂ.. എന്റെ അമ്മേ' എന്ന ഒരു പുരുഷന്റെ ഞെരങ്ങിയുള്ള കരച്ചില്‍ കേട്ടാണ്‌ ഞാന്‍ എണീക്കുന്നത്‌. ജനലിലൂടെ നോക്കിയപ്പോള്‍, എന്റെ ഗേയ്റ്റിനു മുന്‍പില്‍, ടാറിടാത്ത റോഡില്‍ ഒരു കാര്‍ നിറുത്തിയിരിക്കുന്നു. ഒന്നോ രണ്ടോ പേരെയും കാണുവാന്‍ കഴിഞ്ഞു. ഞാന്‍ വാതില്‍ തുറന്ന് പുറത്തേക്കിറങ്ങി.

ബീഡി വലിച്ചുകൊണ്ട്‌ കാറില്‍ ചാരി നില്‍ക്കുന്ന കാര്‍ ഡ്രൈവറെയാണ്‌ ഞാന്‍ ആദ്യം കണ്ടത്‌.

ഞാന്‍ കാറിനടുത്ത്‌ ചെന്നു. അടുത്തെത്തിയപ്പോള്‍, കാറിന്റെ അങ്ങേ വശത്തായി മധ്യവയ്സകയായ ഒരു സ്ത്രീയും നന്നേ ചെറിയ ഒരു കുഞ്ഞിനെ തോളത്തെടുത്ത്‌ ചെറുപ്പക്കാരിയായ ഒരു സ്ത്രീയും ഇരിക്കുന്നു.

അപ്പോഴാണ്‌ ശ്രദ്ധിച്ചത്‌.

ഒരു നേര്യത്‌ മാത്രമുടുത്ത്‌ നാല്‍പത്‌ വയസ്സ്‌ തോന്നിക്കുന്ന ഒരാള്‍ താഴെ മണ്ണില്‍ കിടന്ന് ഞെരങ്ങി 'ആവൂ.. അമ്മേ...' എന്ന് പതിഞ്ഞ ശബദമുണ്ടാക്കുന്നു.

കൂടെ നില്‍ക്കുന്നത്‌, താഴെക്കിടക്കുന്ന ആളുടെ അമ്മയും പിന്നെയുള്ളത്‌ അദ്ദേഹത്തിന്റെ ഭാര്യയും കുഞ്ഞുമാണെന്ന് എനിക്ക്‌ മനസ്സിലാവാന്‍ അധികം സമയം വേണ്ടിവന്നില്ല.

"അയ്യോ എന്ത്‌ പറ്റി??"

എന്ന അപരിചിതനായ എന്റെ ചോദ്യത്തിന്‌, ആ അമ്മയും മകളും ഒന്നും പറയാതെ അതിദൈന്യമായി എന്നെ നോക്കുക മാത്രം ചെയ്തു.

'എന്തോ വല്യ അസുഖമാണ്‌. തൃശ്ശൂന്ന് എറണാളത്തേക്ക്‌ കൊണ്ടുപോവാണ്‌, എവിടെ കൊണ്ടുപോയിട്ടും ഇനി കാര്യല്ല്യ. ഇവിടെയെത്തിയപ്പോള്‍ ആള്‍ക്ക്‌ മണ്ണില്‍ കുറച്ച്‌ നേരം കിടക്കണമെന്ന് ഒരു ആഗ്രഹം പറഞ്ഞിട്ട്‌, മണ്ണില്‍ കിടത്തിയിരിക്ക്യാണ്‌' ഡ്രൈവര്‍ പറഞ്ഞു.

'മതി' എന്നര്‍ഥത്തില്‍ തലയാട്ടുന്നത്‌ ഞാനും കണ്ടു. ഞാനും ഡ്രൈവറും കൂടി അദ്ദേഹത്തെ കാറിന്റെ സീറ്റില്‍ ചാരിയിരുത്തിയപ്പോള്‍ എന്നെ അദ്ദേഹം നിര്‍വ്വികാരമായി ഒന്ന് നോക്കി.

മരുന്നിന്റെ മണം, മരണത്തിന്റെ മണം എനിക്ക്‌ അവിടെയാകെ അനുഭവപ്പെട്ടു.

ബാക്കിയുള്ളവരും കൂടെ വണ്ടിയില്‍ കയറി അങ്ങിനെ കാറ്‌ പോയി.

ദിവസങ്ങളായി ഉറക്കമെന്തന്നറിയാതെ മകന്റെ മരണത്തിന്‌ കാവലിരിക്കുന്ന ആ ഭാഗ്യമില്ലാത്ത അമ്മയെ ഓര്‍ത്ത്‌, നിസ്സഹായനായി മരണത്തിലേക്ക്‌ നടന്നുപോകുന്ന ആ മകനെ ഓര്‍ത്ത്‌, വൈധവ്യം ഉമ്മറപ്പടിയിലെത്തിയ ആ ഭാര്യയെ ഓര്‍ത്ത്‌, ഒരച്ഛന്റെ ലാളനകളും സംരക്ഷണവുമില്ലാതെ വളരാന്‍ പോകുന്ന ആ കൊച്ചുബാല്യത്തെയോര്‍ത്ത്‌, ഞാന്‍ ഉറങ്ങാതെ കിടന്നു.

Wednesday, January 17, 2007

മന്ത്രവാദിയും കള്ളന്മാരും

പണ്ട് പണ്ട്, എന്നുവച്ചാല്‍ കൊടകര വൃന്ദാവനില്‍ ‘അവളുടെ രാവുകള്‍ ‘വരുന്നതിന് മുന്‍പേ ശാന്തി ആശുപത്രിക്ക് സമീപം ഒരു നാരായണേട്ടന്‍ ജീവിച്ചിരുന്നു.

ഉപജീവനമാര്‍‌ഗ്ഗമായ കല്ലുവെട്ടിനു പുറമേ ടൈപാസിന് വേണ്ടി കരിങ്കണ്ണ്, കൊതിപറ്റല്‍ എന്നിവ മൂലം വലഞ്ഞ് പോകുന്ന കരക്കാരുടെ ഏനക്കേടുകള്‍ക്ക് നൂല് കെട്ട്, ഉപ്പൂതല്‍, മിനി കൂടോത്രം എന്നിവ ചെയ്തുപോന്നിരുന്നതിനാല്‍ ഇദ്ദേഹം മന്ത്രവാദി എന്നും അറിയപ്പെട്ടിരുന്നു.

മന്ത്രവാദിക്ക് മക്കളില്ല. കൊടകരയില്‍ ആകെ സൈക്കിളില്‍ ഭാര്യയെ ഡബിള്‍ വച്ച് പോയിരുന്ന ഏക ഭര്‍ത്താവും മന്ത്രവാദിയാണ്. മീങ്കാരുടെ പോലുള്ള കാരിയര്‍ വച്ച റാലി സൈക്കിളില്‍, ഒരു ബീഡിയും വായില്‍ വച്ച്, തന്നേക്കാള്‍ ഇരട്ടിയോളം സൈസുള്ള ഭാര്യയെ അലക്കുകാര് തുണിഭാണ്ഠവും വച്ച് പോണ പോലെയുള്ള ആ പോക്ക് കണ്ടാല്‍, ലിമിറ്റഡ് സ്‌റ്റോപ്പ് ബസ് വരെ ചവിട്ടി നിര്‍ത്തി ഒന്ന് ഹോണ്‍ അടിച്ച് പോകും.

കോഴിത്തല വച്ചുള്ള കൂടോത്രത്തിലായിരുന്നു ഇദ്ദേഹം സ്പെഷ്യലൈസ് ചെയ്തിരുന്നത് എന്നതുകൊണ്ട്, അദ്ദേഹത്തിന്റെ പറമ്പിലൂടെയോ, പറമ്പിന് സമീപമുള്ള ഇടവഴിയൂടെയോ പോകേണ്ടിവരുമ്പോള്‍ പലര്‍ക്കും ‘ഈ കുരുപ്പ് ഇനി വല്ലതും ഇവിടെ കുഴിച്ചിട്ടിട്ടുണ്ടാകുമോ?’ എന്ന ഒരു പേടി തോന്നുക പതിവാണ്.

വേളാങ്കണ്ണിയിലേക്ക് നേര്‍ച്ച ചോദിച്ച് വന്ന ഒരു സ്ത്രീയോട് ‘ഇവിടെ ഒന്നും ഇല്ല’ എന്ന് പലതവണ പറഞ്ഞിട്ടും പോകാത്തതില്‍ ദേഷ്യം കയറി, മന്ത്രം ചൊല്ലി അരിയും പൂവും എറിഞ്ഞ് ഓടിച്ച ചരിത്രവും, മറുകുട്ടി പ്രസവിക്കാതിരുന്ന ടന്‍ഷനടിച്ച പശുവിനെ, മന്ത്രം ചൊല്ലി പ്രസവിപ്പിച്ച ചരിത്രവും ഇദ്ദേഹത്തിനുണ്ട്!!

ഒരു കൊല്ലം, കള്ള കര്‍ക്കടമാസത്തില്‍ (കള്ളന്മാര്‍ കയറുന്ന മാസം എന്ന് ഇവിടെ വിവക്ഷ) ഒരു ദിവസം മന്ത്രവാദി നാരായണേട്ടന്റെ വീട്ടില്‍ കള്ളന്‍ കയറി.

കള്ളന്‍ ജനലിന്റെ ഇടയിലൂടെ കയ്യിട്ട് കട്ടിലിന്റെ തലക്കാം ഭാഗത്ത് മുറുക്കാന്‍ ഇട്ട് വച്ചിരിക്കുന്ന; എവിടെ നിന്നോ കിട്ടിയ വയലിന്റെ ഒഴിഞ്ഞ ഒരു പഴയ പെട്ടി, പണ പെട്ടിയാണെന്ന് തെറ്റിദ്ധരിച്ച് കള്ളന്‍ ശബ്ദമുണ്ടാക്കാതെ എടുക്കുകയും ജനലിന്റെ ഉള്ളിലൂടെ കടന്ന് പോരാതെ വന്നപ്പോള്‍ പതുക്കെ പെട്ടി തുറന്ന് നോക്കുകയും അതിനുള്ളില്‍ പഴുക്കടക്കയും ഒണക്ക വെറ്റിലയും സുഗന്ധ ചുണ്ണാമ്പും കണ്ട്, ദേഷ്യത്തോടെ ‘ ഒലക്കേടെ മൂട്..?’ എന്ന് പറഞ്ഞ് താഴേക്കിടുകയും, അതുകേട്ട് മന്ത്രവാദി ആര്‍ത്തനാദം പുറപ്പെടുവിച്ച് ചാടിയെണീറ്റ്, കള്ളനെ മന്ത്രത്താല്‍ തളക്കാന്‍ അരിയും പൂവും എടുക്കാനോടിയെന്നും ആ ടൈമില്‍ കള്ളന്‍ സ്കൂട്ടായെന്നുമാണ് കേള്‍വി.

ഇതിനെപ്പറ്റി നാരായണേട്ടന്റെ വിശദീകരണം:

“ദാക്ഷായണീ മന്ത്രം ചൊല്ലി ഞാനൊന്ന് കണ്ണടച്ചേയുണ്ടായിരുന്നുള്ളൂ.. ഈച്ച തുമ്മിയാല്‍ അനങ്ങുന്ന ഞാന്‍, ചെറിയ ഒരു അനക്കം കേട്ട് കണ്ണുതുറന്നപ്പോള്‍, കള്ളനങ്ങിനെ എന്റെ ജനലിലൂടെ എടുക്കാന്‍ നോക്കുന്നു!
ഞാന്‍ സംയമനത്തോടെ ‘വേണ്ട്ര.. അത് അതിന്റെ ഇടയില്‍ കൂടെയൊന്നും കടക്കില്ല ടാ’ എന്ന് കള്ളനെ ഉപദേശിക്കുകയും അത് കേട്ട് കള്ളന്‍ ‘താങ്ക്സ്’ എന്ന് പറഞ്ഞ പെട്ടി താഴെയിട്ട് ഓടുകയുമായിരുന്നൂ..!!“

ഹവ്വെവര്‍, മന്ത്രവാദിയുടെ‍ ഭാര്യ ലളിതേച്ചി തലോണയുടെ അടിയില്‍ ഊരി വച്ചിരുന്ന ആകപ്പാടെയുള്ള ലിക്വിഡ് അസറ്റായ ഒന്നരപ്പവന്റെ മാലയും മുക്കാപ്പണത്തൂക്കമുള്ള ഒരു താലിയും പൊകാതിരുന്നത് ഭാഗ്യമായി!

പിന്നെ തുടരെ തുടരെ മുന്ന് നാല് വീടുകളില്‍ അടുപ്പിച്ചടുപ്പിച്ച് കള്ളന്റെ ആക്രമണം നടന്നു. സുകുച്ചേട്ടന്റെ പശൂന് കുടി കൊടുക്കണ ചെമ്പ് വട്ടക പോയി, ഗംഗാധരേട്ടന്റെ 20 നാളികേരം പോയി, വാസുവേട്ടന്റെ ഒരു ഹെര്‍ക്കുലിസ് സൈക്കിളും പോയി.

‘ഇങ്ങിനെ പോയാല്‍ ശരിയാവില്ല!‘ എന്ന് പറഞ്ഞ് കള്ളനെ പിടിക്കാന്‍ ആ ഭാഗത്തെ യുവാക്കളെല്ലാം ചേര്‍ന്ന് പെട്ടെന്നു തന്നെ ഒരു‍ ദ്രുതകര്‍മ്മ സേനക്ക് രൂപം കൊടുത്തു.

എന്നും രാത്രി എഴര-എട്ടുമണി കഴിഞ്ഞാല്‍ വടിയും വെട്ടുകത്തിയും ആപ്പിള്‍ ബീഡിയും ഉറക്കം വരാതിരിക്കാന്‍ പറയാന്‍ പറ്റിയ കഥകളുമായി ദ്രുതകര്‍മ്മ സേന മഠം ഗ്രണ്ടിന്റെ ഒരു ഭാഗത്ത് ഒത്തു കൂടി. കാരണവന്മാരെല്ലാം സേനക്ക് വേണ്ട മാര്‌ഗ്ഗ‍‌നിര്‍‌ദ്ദേശങ്ങള്‍ കൊടുത്ത്, കുറച്ച് നേരം കൂട്ടിനിരുന്ന് വീട്ടില്‍ പോയി കിടന്നുറങ്ങി.

തന്നെ പിടിക്കാന്‍ ആളുകള്‍ ഉറുമ്പുകടി കൊണ്ടും കൊതുകുത്തേറ്റും ഇരിക്കുന്നുണ്ടെന്ന് ന്യൂസ് കിട്ടിയതുകൊണ്ടോ, മേല്‍ഗതിയുള്ള ഒരു വീടും ആ ലൊക്കാലിറ്റിയില്‍ ഇല്ല എന്നറിഞ്ഞതുകൊണ്ടോ, കള്ളന്‍ പിന്നെ ആ ഭാഗത്തേക്ക് വന്നില്ല.

അങ്ങിനെ ഒരു ദിവസം. പാതിര നേരം. മന്ത്രവാദിയുടെ വീട്ടില്‍ നിന്നും അത്യുച്ചത്തില്‍ ഒരു കരച്ചില്‍!!

‘അയ്യോ...ഓടി വായോ... ഞങ്ങടെ വീട്ടില്‍ കള്ളന്‍ ... അയ്യോ...”

ഇത് കേട്ട് ദ്രുതകര്‍മ്മന്മാരോടൊപ്പം കൊടകര ശാന്തി അങ്ങാടി മുഴുവന്‍ പാതിമയക്കത്തില്‍ നിന്ന് ചാടിയെണീറ്റ മന്ത്രവാദിയുടെ വീട് ലക്ഷ്യമായി ഓടി.

വീടിന്റെ അടുത്തെത്താറായപ്പോള്‍ അതാ ... രണ്ടു ഇടിമന്തന്മാര്‍ മന്ത്രവാദിയുടെ വീടിന്റെ വേലി ചാടി ഇടവഴിലേക്ക് കടക്കുന്നു!!

കള്ളന്മാരെ കണ്ടതോടെ ദ്രുതകര്‍മ്മന്മാര്‍ ജല്ലിക്കെട്ട് കാളയുടെ മൂക്കില്‍ ചെറുനാരങ്ങ നീരൊഴിച്ച പോലെയാവുകയും ‘പിടിക്കടാ അവരെ...കൊല്ലടാ അവരെ..’ എന്ന് പറഞ്ഞ് പിന്നാലേ ചീറിപ്പാഞ്ഞ് ചെല്ലുകയും ചെയ്തു.

നാലു ദിക്കില്‍ നിന്നും കൂട്ടം കൂട്ടമായി ആള്‍ക്കാര്‍ ഓടിവരുന്നത് കണ്ട് പേടിച്ച് വിളറിയ അവര്‍ തൊഴുകയ്യുമായി നിന്ന് എല്ലാവരെയും നിരാശരാക്കിക്കൊണ്ട് പറഞ്ഞു.

“എന്റെ പൊന്നു ചേട്ടന്മാരേ.. ഞങ്ങള്‍ കക്കാന്‍‍ വന്നതല്ല. ദേ ഈ നാരായണേട്ടന്റെ അമ്മായി മരിച്ച വിവരം അറിയിക്കാന്‍ വന്നതാ..“

വാതില്‍ തട്ടി വിളിച്ചപ്പോള്‍ അകത്തുനിന്ന് മിസ്റ്റര്‍ ഏന്റ് മിസ്സിസ്സ് മന്ത്രവാദികളുടെ കൂട്ടക്കരച്ചില് കേട്ട് നല്ല ജീവന്‍ പോയിട്ടാണത്രേ പാവങ്ങള്‍‍ വേലി ചാടിയോടിയത്.!!”

അല്‍‌വത്താനി കുട്ടപ്പേട്ടന്‍

എനിക്ക് മൂന്ന് വയസ്സുള്ളപ്പോള്‍, അതായത് ഞാന്‍ ‘ആദ‘ത്തെപ്പോലെ വളരെ കംഫര്‍ട്ടബിളായി നടക്കുന്ന കാലത്ത്, എന്റെ അപ്പര്‍ ചെസ്റ്റിലെ മംഗോളിയയുടെ ഭൂപടം പോലുള്ള ‘മറുക്‌' കാണാനിടയായ, ഓള്‍ ഇന്ത്യാ പെര്‍‌മിറ്റുള്ള ഒരു ധര്‍മ്മക്കാരന്‍ പറഞ്ഞു:

'ഈ വിര പേഷ്യന്റിന്റെ മാറത്തുള്ള മറുക്‌ വെറും മറുകല്ല. മറുകിന്റെ ഡിസൈന്‍, ലൊക്കേഷന്‍, കളര്‍ എന്നിവ വച്ച് നോക്കിയാല്‍ ഈ കുരുപ്പ്, കടലുകള്‍ താണ്ടി പോയിടേണ്ടവനാണ്. എന്നിട്ട്‌ അവിടെ നിന്ന് മാണിക്യം മരതകം എന്നിവയും കൊണ്ട് കറുത്ത കണ്ണട വച്ച്‌ എം.ജി.ആര്‍ സ്റ്റൈലില്‍ തിരുമ്പി വരും!'

"ഉം.. ഇവന്‍ കടലല്ലാ, കൊടകര തോടാണ്‌ ചാടിക്കടക്കാന്‍ പോണത്‌. ഒന്നുപോടോ അണ്ണാച്ചി..."

എന്ന് പറഞ്ഞ്‌ കോണ്‍ഫിഡന്‍സ് ലെവല്‍‍ വളരെ കുറവുള്ള എന്റെ മാതാശ്രീ‌ അദ്ദേഹത്തിന്റെ പ്രവചനം പുശ്ചിച്ച്‌ തള്ളി.

ഹവ്വെവര്‍, ജിമ്മിനുപോകുന്നതുകൊണ്ട് നാട്ടില്‍ പത്തുവീട് ചുറ്റളവില്‍ പൊതുവേ ഷര്‍ട്ടിട്ടാണ്ട്‌ നടന്ന് ശീലമുള്ള എനിക്ക്‌, മുതിര്‍ന്നതിന് ശേഷവും ഈ മറുകിനെപ്പറ്റി അണ്ണാച്ചി ധര്‍മ്മന്‍ പറഞ്ഞത്‌ പലവുരു പലരില്‍നിന്നും കേള്‍ക്കാന്‍ ഇടവരുകയും 'അങ്ങേര്‌ പറഞ്ഞത്‌ നടക്ക്വോ?' എന്ന് ഉള്ളത്തിന്റെ ഉള്ളില്‍ തോന്നുകയും ചെയ്തിരുന്നു.

ഒരുപക്ഷേ, എന്റെ പ്രവര്‍ത്തനമേഖല ഗള്‍ഫ്‌ ആക്കാനുള്ള തീരുമാനത്തിന് വഴിമരുന്നിട്ടത്, അല്ലെങ്കില്‍ ആ ഒരു ആഗ്രഹം ആദ്യം എന്നില്‍ കുത്തിവച്ചത്‌, ആ ഭിഷുവായിരിക്കണം.

'എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പോ പാടടീ' എന്നോ, അതിന്റെ 70‘സ് വെര്‍ഷന്‍ പാട്ടുകളോ എന്നെ കുളിപ്പിക്കുമ്പോള്‍ എന്റെ അമ്മ ഒരിക്കലും പാടിയതായി റിപ്പോര്‍ട്ടില്ല. ദന്തക്ഷയം ചെറുക്കാന്‍ കഴിവുള്ള ടൂത്ത് പേസ്റ്റ് അച്ഛന്‍ വാങ്ങിത്തന്നതും അറിവില്ല. അതൊന്നുമില്ലെങ്കിലും, അവര്‍ക്ക് എന്നെക്കുറിച്ച് ചില സ്വപ്നങ്ങള്‍ ഉണ്ടായിരുന്നെന്നത് ഞാന്‍ മനസ്സിലാക്കിയിരുന്നു.

ഞാന്‍ വളര്‍ന്ന് വലുതായി മിടുക്കനായി പാമ്പ് മേയ്ക്കാട്ടിലെ ആല്‌ പോലൊരു വട വൃക്ഷമാവുമെന്നും അതിന്റെ തണലില്‍ ഞാന്നുകിടക്കുന്ന വവ്വാലുകളെപ്പോലെ അവര്‍ എന്റെ തണലില്‍ സ്വസ്ഥമായി കഴിയാന്‍ കൊതിക്കുന്നുണ്ടെന്നുമുള്ള സ്വപ്നം.

നാട്ടില്‍ നിന്നാല്‍ മഴകാണാം, പൂരം കാണാം, ഏറ്റുമീന്‍ പിടിക്കാന്‍ പോകാം, ഹോളി ഫാമിലി വിടുമ്പോള്‍ റോസ് കളര്‍ ചുരിദാറിട്ട് പോകുന്ന പെണ്മാനസങ്ങളെ കാണാം, കല്യാണങ്ങളും കൂടാം. പക്ഷെ, “അതുകൊണ്ടൊന്നും ആയില്ല” എന്ന തിരിച്ചറിവ് എന്റെ രാത്രികള്‍ നിദ്രാവിഹിനങ്ങളാക്കിയപ്പോള്‍ ജീവിതത്തിലെ സകല ഇഷ്ടങ്ങളോടും ‘ഖുദാഫിസ്’ എന്ന് പറയാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

ആയിടക്കാണ് ഗള്‍ഫിലേക്ക് ആളുകളെക്കൊണ്ടുപോകുന്ന ശ്രീ. കുട്ടപ്പേട്ടനെ പരിചയപ്പെട്ടതും എന്റെ അന്ത്യാഭിലാഷത്തെക്കുറിച്ച് ആളെ ധരിപ്പിക്കുകയും ചെയ്തത്. അതിന് മറുപടിയായി അദ്ദേഹം,

‘സൌദിയിലെ അല്വത്താനി കമ്പനിയിലേക്ക് ഇപ്പോള്‍ 20 സ്റ്റോര്‍‍ കീപ്പര്‍മാരെ ആവശ്യമുണ്ട്‍. ബൊംബെയില്‍ അറബി നേരിട്ട് വന്ന് ഇന്റര്‍വ്യൂ. വിസ കയ്യില്‍ കിട്ടിയിട്ട് കാശ് കൊടുത്താല്‍ മതി. 75,000 രൂപയോളം മാത്രേ ചിലവ് വരൂ’ എന്ന് പറഞ്ഞു.

അല്‍വത്താനിയ കമ്പനി എന്തോ ഫുഡ് സ്റ്റഫിന്റെ വലിയ കമ്പനിയാണത്രേ. വെളുപ്പാന്‍ കാലത്ത് മൂ‍ന്ന് നാല് മണിക്കൂര്‍ മാത്രം ജോലി. പിന്നെ ഫുള്‍ ടൈം റസ്റ്റ്‌. എല്ലാ ചിലവും കഴിഞ്ഞ് മാസം പതിനായിരം രൂപ നാട്ടിലേക്കയക്കാം.!

നല്ല റെസ്റ്റുള്ള ജോലിയാണെന്ന് കേട്ടപ്പോള്‍ എനിക്ക് വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു. ബാറില്‍ നില്‍ക്കുമ്പോള്‍ കിട്ടിയിരുന്ന ആയിരം രൂപ പോലും എനിക്കെടുത്തുപൊന്തിക്കാന്‍ പറ്റാത്ത എമൌണ്ടായിരുന്ന അക്കാലത്ത്, മാസാമാസം ഈ പതിനായിരം എന്ന് കേട്ടപ്പോള്‍, സന്തോഷം കൊണ്ട്‍ അടുത്ത് നിന്ന പാളയന്‍ കോടന്‍ വാഴയിന്മേല്‍ പുറം കാലുകൊണ്ട് ഒരു അടി കൊടുക്കാന്‍ തോന്നി.

ബഹുമാനം മൂത്ത് മാനസം ആര്‍ദ്രമായിപ്പോയ ഞാന്‍ കുട്ടപ്പേട്ടന് ആ സ്‌പോട്ടില്‍ വച്ച് ‘അല്വത്താനി കുട്ടപ്പേട്ടന്‍‘ എന്ന് നാമകരണം ചെയ്തു. വെറും അഞ്ചുമിനിറ്റുകൊണ്ട് കുട്ടപ്പേട്ടന്‍ എനിക്ക് ഒരു ആള്‍ദൈവമായി മാറി. അദ്ദേഹത്തിന്റെ അഴിഞ്ഞുവീണ മുണ്ടിന്റെ തല എടുത്ത് മടക്കി കുത്തിക്കൊടുക്കണോ എന്ന് പോലും ഞാനോര്‍ത്തു.

അങ്ങിനെ ഞാനും, തുല്യമോഹിതരായ എന്റെ അടുത്ത സുഹൃത്തുക്കളും കൂടി ഒരു ബീ.ക്ലാസ് ബി.കോമും പത്ത് മാസം കമ്പ്യൂട്ടര്‍ ചുമന്ന് പ്രസവിച്ച ഒരു സെര്‍ട്ടിഫിക്കേറ്റും ടൈപ്പ് റൈറ്റിങ്ങ് ലോവറും ഇംഗ്ലീഷും ഹിന്ദിയും എഴുതാനും വായിക്കാനും മാത്രമുള്ള പാണ്ഢിത്യവും കൊണ്ട് അല്വത്താനി കുട്ടപ്പേട്ടന്റെ കൂടെ ബോംബെക്ക് തിരിച്ചു.

വെള്ളപ്പൊക്കത്തില്‍ കുടിയും കിടപ്പാടവും ഒലിച്ച് പോയി അങ്ങിനെ ‘അരിയും പോയി മണ്ണെണ്ണയും പോയി‘ എന്നെഴുതിയ കാര്‍ഡും കൊണ്ട് നടക്കുന്ന ബീഹാറി അഭയാര്‍ത്ഥികളെപ്പോലെ കുട്ടപ്പേട്ടന്റെ പിന്നിലായി മിന്നം മിന്നം വെളുക്കുമ്പോള്‍ ബോംബെയിലെ ധാരാവിയില്‍ വെറും വയറ്റില്‍ നീരാവി ശ്വസിച്ചുകൊണ്ട് നടന്നു.

ഞങ്ങള്‍ക്ക് താമസിക്കാന്‍ കുട്ടപ്പേട്ടന്‍ ഏര്‍പ്പാട് ചെയ്ത, തൃശ്ശൂര്‍ ഗിരിജയിലെ ബാത്ത് റൂം പോലെയുള്ള മുറിയില്‍ താമസിച്ചപ്പോള്‍‍‍ മലമ്പനിയും കോളറയും കേരളത്തിലേക്ക് ഇമ്പോര്‍ട്ട് ചെയ്യേണ്ടി വരുമെന്ന് പ്രതീക്ഷിച്ചതായിരുന്നു. ഭാഗ്യം, അതുണ്ടായില്ല.

എന്തായാലും പിറ്റേന്ന് തന്നെ കുളിച്ച്‌ പ്രാര്‍ത്ഥിച്ച്‌ ഇന്റര്‍വ്യൂ നടക്കുന്ന ഹോട്ടലിലേക്ക്‌ ഞങ്ങള്‍ ജീവിതത്തിലാദ്യമായി ടൈയും കെട്ടി യാത്രയായി.

ആദ്യമായി ഇന്റര്‍വ്യൂ ചെയ്തത് മാത്തനെയായിരുന്നു.

മാത്തന്‍ ഇന്റര്‍വ്യു ചെയ്യുന്നവരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടിയായി‍ 'വാട്ട്‌?? നോട്ട്‌!! യെസ്‌!! വിച്ച്‌!!' എന്നൊക്കെ പറയുന്നത്‌ കേട്ട്‌ ഞങ്ങള്‍ ചങ്കിടിയോടെ ഊഴം കാത്തിരുന്നു.

തുടര്‍ന്ന് ജിനുവും ഈക്കെയും പോയി വാട്ടും ബട്ടും നോട്ടും ആവര്‍ത്തിച്ച് നരസിംഹറാവുവിനെ കാണാന്‍ പൊയ ഏ.കെ. ആന്റണിയെ പോലെ തിരിച്ച് പോന്നു.

അവസാനം എന്റെ ഊഴമെത്തി. മുത്തപ്പനെ മനസ്സില് ധ്യാനിച്ച് ഞാന്‍ മുറിക്കകത്തേക്ക് കയറി.

അങ്ങിനെ, 1994 മാര്‍ച്ച്‌ മാസത്തില്‍, ബോംബെയിലെ പ്രശസ്തമായ ഹോളിഡേ ഇന്‍ ഹോട്ടലിലെ ഒരു‍ മുറിയില്‍ വച്ച് ഒരു കാട്ടറബിയുള്‍പ്പെടെ നാല്‌ തടിയന്മാര്‍ ചേര്‍ന്ന്, എന്നെ അതിക്രൂരമായി മാറി മാറി ഇന്റര്‍വ്യൂ ചെയ്തു!

അവിടെ വച്ച്, ആ മല്പിടുത്തത്തിനിടക്ക്, എന്റെ കൂട്ടത്തിലുള്ളവര്‍‍ക്കാര്‍ക്കും മനസ്സിലാവത്ത കുറച്ച് കാര്യങ്ങള്‍ എനിക്ക് മനസ്സിലായി.

അല്‍വത്താനിയ എന്നത് സൌദിയിലെ വലിയ ഒരു കോഴിക്കമ്പനിയാകുന്നു. സ്റ്റോര്‍ കീപ്പിങ്ങ് ‍ എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിച്ചത്, കാലത്ത് കോഴി മുട്ട പെറുക്കലാണ്!.

“75,000 രൂപകൊടുത്ത് കോഴിമുട്ട പെറുക്കേണ്ട ഗതികേട് എനിക്ക് ഇപ്പോഴില്ല ചേട്ടോ“ എന്ന് അവരോട് നോട്ടും വാട്ടും ബട്ടും വച്ച് പറഞ്ഞ് ഞാന്‍ വേദിയില്‍ നിന്ന് ഇറങ്ങി പോന്നു, ‘കുട്ടപ്പേട്ടാ ഇത്രക്കും വേണ്ടായിരുന്നു’ എന്ന് മനസ്സില്‍ പറഞ്ഞ്..!

എന്തായാലും, ദിവസേനെ കാലത്ത്‌ മാത്രമേ പണിയുണ്ടാകൂ എന്ന് കുട്ടപ്പേട്ടന്‍ പറഞ്ഞത് ഒരു പക്ഷേ സത്യമായിരിക്കണം.

“കോഴി ഒരു നേരമല്ലേ മുട്ടയിടൂ!“