Friday, July 13, 2007

സൈക്കിള്‍ ടൂര്‍

അഭ്യസ്ത വിദ്യരും അരോഗദൃഢഗാത്രരുമായ ഒമ്പത്‌ മാഷന്മാര്‍ക്കും സുന്ദരികളും സൗഭാഗ്യവതികളുമായ മൂന്ന് ടീച്ചര്‍മ്മാര്‍ക്കും ഒരു പണി. ഇരുപത്തിനാലു മണിക്കൂറും 'പഠിപ്പ്‌ പഠിപ്പ്‌' എന്ന ഒരേയൊരു ചിന്തയുമായി നടന്നിട്ടും തന്റേതല്ലാത്ത കാരണങ്ങളാല്‍ റെഗുലര്‍ കോളേജുകളില്‍ അഡ്മിഷന്‍ കിട്ടാതെ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ഒരു അഭയകേന്ദ്രം.

എന്നിവ മാത്രമായിരുന്നില്ല, വിക്ടോറിയ കോളേജെന്ന ഒരു മഹാ പ്രസ്ഥാനം കോമ്പാറ കൊച്ചുണ്യേട്ടന്റെ മരുമകന്‍ വക ബില്‍ഡിങ്ങിന്റെ ഓപ്പണ്‍ ടെറസില്‍ ഏറുമാടം പോലെ പ്രവര്‍ത്തിച്ചിരുന്നതിന്റെ മുഖ്യ ലക്ഷ്യങ്ങള്‍ എന്നതിന്‌ അടിവരയുടുന്നതായിരുന്നു, കേരളത്തിന്റെ സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞത്തിന്റെ പ്രചരണാര്‍ത്ഥം കൊടകര നിന്ന് പീച്ചി ഡാമിലേക്ക്‌ അന്ന് സൈക്കിള്‍ ടൂര്‍ സംഘടിപ്പിച്ച സംഭവം!

അന്ന് ഞാന്‍ ഡിഗ്രി ആദ്യവര്‍ഷം. താറാവു മുട്ട തൊണ്ടുകളഞ്ഞ പോലുള്ള കവിള്‍ തടം. കട്ട പുരികന്‍. നനുത്ത മീശ നാരുകള്‍. എന്ത്‌ തന്നെ കഴിച്ചാലും ശരീരത്തില്‍ പിടിക്കാത്ത തരം മെല്ലിച്ച ശരീപ്രകൃതി.

സൈക്കിള്‍ ടൂര്‍ എന്ന് കേട്ടപ്പോള്‍ സൈക്കിള്‍ ചവിട്ട്‌ അറിയുന്നവരെല്ലാം, അന്ന് തന്നെ പേര്‍ റെജിസ്റ്റര്‍ ചെയ്തെങ്കിലും, തുടര്‍ന്ന് നടന്ന രണ്ടാം വട്ട ചിന്തയില്‍ 'നട്ടപ്പറ വെയിലും കൊണ്ട്‌ പീച്ചി വരെ പോകാന്‍ നമുക്കെന്താ പ്രാന്തോ?' 'പിന്നേയ്‌.. നമ്മള്‍ സൈക്കിളില്‍ പീച്ചിക്ക്‌ പോയില്ലെങ്കില്‍ സാക്ഷരതാ യജ്ഞം കൂമ്പടഞ്ഞ്‌ പോകും, തേങ്ങാക്കുല'‘ എന്നീ പിന്തിരിപ്പന്‍ ചിന്തകള്‍ ബലപ്പെടുകയും ഓരോരുത്തരായി,

'പറ്റിയ സൈക്കിളില്ല മാഷെ... തന്നെയുമല്ല, കാലിന്റെ ജോയിന്റില്‍ രണ്ടുസായിട്ട്‌ ഒരു വേദന പോലെ. പിന്നെ, ഷോര്‍ട്ട്‌സില്ല, ഷൂവില്ല, ബനിയനില്ല, തൊപ്പിയില്ല' പോകുകയാണെനെങ്കില്‍ അതിന്റെ അന്തസ്സിന്‌ പോണം. അല്ലാതെ, സ്റ്റാന്‍ലി പേപ്പര്‍ ഇടാന്‍ പോണ പോലെ പോകുന്നത്‌ നാണക്കേടല്ലേ?' എന്നിങ്ങനെ ഓരോ കാരണം പറഞ്ഞ്‌ സൈഡാവുകയും ചെയ്തു.

പറഞ്ഞും പിടിച്ചും അവസാനം, ടൂറിന്‌ പോകാന്‍ ആകെ നാലും മൂന്നും ഏഴു തലേക്കല്ലന്മാരേ ഉണ്ടാകൂ എന്ന് മനസ്സിലായപ്പോഴായിരുന്നു, ജോര്‍ജ്ജ്‌ മാഷ്‌ ആ ഫ്ലാഷ്‌ ന്യൂസ്‌ പുറത്ത്‌ വിട്ടത്‌.

'സെക്കന്‍ പിഡിസി യിലെ, ലളിതാംഭിക സൈക്കിള്‍ ടൂറിന്‌ നടുക്കമ്പിയില്ലാത്ത സ്വന്തം BSA SLR സൈക്കിള്‍ ചവിട്ടി വരുന്നതായിരിക്കും!'

ലളിതാംബിക. മിസ്‌. വിക്റ്റോറിയ. നിലവിലെ റാങ്കിങ്ങില്‍ ഏറ്റവും ടോപ്പ്‌. അഞ്ചടി 2 ഇഞ്ച്‌ ഉയരം. നല്ല വെള്ളചെമ്പകപ്പൂവിന്റെ നിറം. ചുവന്ന ചെമ്പകപ്പൂവിന്റെ ഷേയ്പ്പ്‌. 7 തിരിച്ചിട്ടപോലെയുള്ള കൂര്‍ത്ത മൂക്ക്‌. ചെമ്പന്‍ മുടി. ഇറുകിയ ഡ്രസുകളിടുമ്പോള്‍ പോത്തിറച്ചി തേക്കിലയില്‍ പൊതിഞ്ഞ പോലെയുള്ള അംഗലാവണ്യം.

ലളിതാംബികയുടെ കൂടെ സൈക്കിളും ചവിട്ടി വര്‍ത്താനോം പറഞ്ഞ്‌ പീച്ചി വരെ..!! ഹോ! ആത്മസായൂജ്യത്തിന്‌ ഇതില്‍ പരം എന്ത്‌ വേണം??

ന്യൂസ്‌ കേട്ട്‌ ദീപം ചായ കുടിച്ച ആമയെപ്പോലെ ആണ്‍പട
മൊത്തം ആക്റ്റീവാകുകയും, 'ടൂറിന്‌പോകേണ്ടതില്ല' എന്ന തങ്ങളുടെ മുന്‍ തീരുമാനം യുദ്ധകാലാടിസ്ഥാനത്തില്‍ പുനപരിശോധിക്കുകയും 'ജോര്‍ജ്ജ്‌ മാഷും ചന്ദ്രശേഖരന്‍ മാഷും ഒരു കാര്യം പറഞ്ഞിട്ട്‌ അത്‌ കേള്‍ക്കാതിരിക്കുകയോ? ഒരിക്കലുമില്ല! കൊടകര മുതല്‍ പീച്ചി ഡാം വരെയല്ല, മലമ്പുഴ ഡാം വരെയാണെങ്കിലും പങ്കെടുക്കാനുള്ള സന്നദ്ധത ഒറ്റക്കും കൂട്ടമായും ഉണര്‍ത്തിക്കുകയും ചെയ്തു.


സംഗതി ലളിതാംബിക പോകുന്നുണ്ടെന്നറിഞ്ഞപ്പോള്‍ എനിക്കും പോയാല്‍ കൊള്ളാമെന്ന് തോന്നി. കാരണം, ഞാന്‍ അവളെ കണ്ടാല്‍ അങ്ങിനെ നോക്കാറില്ലെങ്കിലും വര്‍ത്താനത്തിന് നില്‍ക്കാറില്ലെങ്കിലും, എന്റെ മനസ്സിന്റെ 2 ജി.ബി. ഹാര്‍ഡ് ഡിസ്ക് നിറച്ചും അവളുടെ JPG, MPG ഫയലുകളേക്കൊണ്ട് നിറഞ്ഞിരുന്നു.

പക്ഷെ, യാത്രാ സാമഗ്രിഹികള്‍ എവിടെന്ന് സംഘടിപ്പിക്കും?

സൈക്കിളുണ്ട്‌. പക്ഷെ, തൊപ്പി... ആകെ പാടത്ത്‌ മഴക്കാലത്ത്‌ വളം ചിന്നാന്‍ പോകുമ്പോള്‍ വക്കുന്ന പച്ച കളറിലുള്ള പ്ലാസ്റ്റിക്ക്‌ തൊപ്പിയേ ഉള്ളൂ. പിന്നെ, ക്യാന്‍വാസിന്റെയും ട്രൗസറിന്റെയും ഒന്നും കാര്യം ആലോചിക്കാനേ കൊള്ളില്ലായിരുന്നു. എവിടന്ന്?

പോകുന്നില്ല എന്ന് പറഞ്ഞ്‌ ബലം പിടിച്ച്‌ പിന്തിരിപ്പനായി നിന്ന ഞാന്‍ അവസാനം പോകാന്‍ തീരുമാനമെടുത്തതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം പള്ളന്‍ സന്തോഷിന്റെ പുഷിങ്ങിന്‌ തന്നെയായിരുന്നു.

അങ്ങിനെ ഞാനും പീച്ചിയിലേക്ക്‌ പോകാന്‍ മാനസികവും ശാരീരികവുമായി തീരുമാനിച്ചു.

ബ്രൂക്ക്‌ ബോണ്ട്‌ ചായയുടെ പഴയ ഒരു ബനിയന്‍, പ്രത്യേകം ചോദിച്ച്‌ വാങ്ങിയ റീഗല്‍ തുള്ളിനീലത്തില്‍ മുക്കിവച്ച് അത്യാവശ്യത്തിന്‌ വെളുപ്പിച്ചു. ഷൂവൊന്നും കിട്ടിയില്ല. പകരം പാരഗണ്‍ വച്ച്‌ അഡ്ജസ്റ്റ്‌ ചെയ്തു. പെട്രോള്‍ പമ്പിലെ ജോഷിയുടെ HP യുടെ ലോഗോയോടുകൂടിയ ക്യാപ്പും സംഘടിപ്പിച്ചു.

അങ്ങിനെ ഞങ്ങള്‍ പത്തുമുപ്പതെണ്ണം, അതിരപ്പിള്ളിക്ക്‌ ടൂര്‍ വന്ന തമഴിന്മാരുടെ പോലെ വിക്റ്റോറിയയുടെ അങ്കണത്തില്‍ അണിനിരന്നപ്പോഴാണ്‌ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട്‌ വെളുത്ത്‌ തുടുത്ത ഒരുത്തന്‍, സ്പോഞ്ചൊട്ടിട്ട വളഞ്ഞ ഹാന്റിലുള്ള, ഗിയര്‍ ഒക്കെയുള്ള ഒരു അത്യാധുനിക സൈക്കിളുമായി രംഗത്തിറങ്ങുന്നത്‌.

വിക്ടോറിയയിലെ പ്രിന്‍സിപ്പാളിന്റെ പെങ്ങളുടെ മകന്‍. സിങ്കപ്പൂരില്‍ പഠിക്കുന്ന ടോണി. അടിതൊട്ട്‌ മുടിയോളം തനി സൈക്ക്ലിങ്ങ്‌ താരം.

കൊടിച്ചിപ്പട്ടികളുടെ കൂട്ടത്തില്‍ നില്‍ക്കുന്ന അല്‍സേഷന്‍ പട്ടിയെപ്പോലെ, നാടന്‍ കോഴികളുടെ ഇടയില്‍ നില്‍ക്കുന്ന വൈറ്റ്‌ലഗോണ്‍ പൂവനെപ്പോലെ.... ടോണി നിന്നു.

എല്ലാ കണ്ണുകളും ടോണിയില്‍.

സൈക്കിള്‍ ടൂറിന്റെ സകല താല്‍പര്യവും ഞങ്ങള്‍ നാടന്മാര്‍ക്ക്‌ ആ ഒറ്റ സംഭവത്തില്‍ തീര്‍ന്നു.

സൈക്കിള്‍ ടൂര്‍ ആരംഭിച്ചു. ഒരു കൈ വിട്ട് ചവിട്ടി. രണ്ടു കൈ വിട്ട്‌ ചവിട്ടി. കാരിയറില്‍ ഇരുന്ന് ചവിട്ടി. അങ്ങിനെ ലളിതാംബികയെ ടാര്‍ഗറ്റ് ചെയ്ത് അല്ലറ ചില്ലറ നമ്പറുകള്‍ പലരും കാണിച്ചു. സൈക്കിള്‍ കൈ വിട്ട് ചവിട്ടിയിട്ട് കനാലില്‍‍ പോയി വീണതിന്റെ ഓര്‍മ്മ വന്നതിനാല്‍ ഞാന്‍ ആ അഭ്യാസങ്ങള്‍ വേണ്ട എന്ന് വച്ചു. പകരം ഇടംകണ്ണിട്ട്‌ ലളിതാംബിക, ടോണിയെ നോക്കുന്നുണ്ടോ എന്ന് ഇടക്കിടെ നോക്കി. നോക്കുന്നില്ല എന്ന് വിശ്വസിക്കാന്‍ ശ്രമിച്ചു.

ആദ്യമാദ്യമൊക്കെ നല്ല മൂച്ചില്‍ സൈക്കിളുകള്‍ നീങ്ങി. മണ്ണുത്തി ബൈപ്പാസെത്തിയപ്പോഴേക്കും ശരീരത്തില്‍ കുണ്ടലിനി സ്ഥിതി ചെയ്യുന്ന ഏരിയായില്‍ ചെറിയ തോതില്‍ കഴപ്പും വേദനയും ആരംഭിച്ചു. നല്ല സ്മൂത്തായ സ്പോഞ്ച് കൊണ്ടുണ്ടാക്കിയ എന്റെ സൈക്കിള്‍ സീറ്റ് ഏറെക്കുറെ വെള്ളം നനഞ്ഞ് കട്ടയായിപ്പോയ സിമന്റ് ചാക്ക് പോലെയായി മാറി. ഇടതും വലതുമായുള്ള ചന്തിയുടെ പോര്‍ഷനുകള്‍ മാറി മാറി വച്ചും, സീറ്റില്‍ ഇരിക്കാതെയും ചവിട്ടി ചവിട്ടി, അങ്ങിനെ അവസാനം ഒരുകണക്കിന്‌ പീച്ചിയിലെത്തി.

അവിടെ ഇരിക്കാന്‍ പറ്റിയ ഒരു മരത്തണലിലിരുന്ന് വീട്ടില്‍ നിന്ന് ഇലയില്‍ പൊതിഞ്ഞ്‌ കൊണ്ടുവന്ന ചോറും അച്ചാറും മൊട്ടപൊരിച്ചതും കഴിച്ചു.

ടോണി പറഞ്ഞ സിങ്കപ്പൂര്‍ കഥകള്‍ കേട്ട്‌ ജീപ്പില്‍ എസ്കോട്ടായി വന്ന കൂട്ടത്തിലെ പെണ്‍കുട്ടികളും ടീച്ചര്‍മ്മാരും മാഷന്മാരും ആത്മാഭിമാനമില്ലാത്ത ആണ്‍പടയും അവന്റെ ഫാനുകളായി മാറി. ലൗ ഇന്‍ സിങ്കപ്പൂരില്‍ ജയന്‍, 'ചാം ചച്ചം ചൂം ചച്ച. ചുമര്‌ ചച്ച. ചാ..' പാടി ഡാന്‍സുകളിച്ചത്‌ അവന്‍ താമസിക്കുന്ന ബില്‍ഡിങ്ങിന്റെ അടിയാലാണെന്ന് വരെ ആ സാമദ്രോഹി പറഞ്ഞ്‌ വിശ്വസിപ്പിച്ചുകളഞ്ഞു. വൃത്തികെട്ടവന്‍!

അങ്ങിനെ ചോറൂണ്‌ കഴിഞ്ഞപ്പോഴാണ്‌ ജോര്‍ജ്ജ്‌ മാഷ്‌ പറയുന്നത്‌... ഇവിടെ വിശാലമായ ഒരു സ്വിമ്മിംഗ്‌ പൂളുണ്ട്‌. നീന്തലറിയുന്നവര്‍ക്ക്‌ കുളിക്കാം. ചാടാം. മറിയാം.

അത്‌ കേട്ട്‌ ഞങ്ങള്‍ ഒന്നുണര്‍ന്നു. കാരണം കൊടകരത്തോട്ടിലെ അഭ്യാസങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദി കിട്ടിയതില്‍ ഞങ്ങള്‍ മതി മറന്നു. ടോണിയെ മലര്‍ത്തിയടിക്കാമെന്നും മോഹിച്ചു.

വിധി അവിടെയും ഞങ്ങളെ തളര്‍ത്തി.

സ്വിമ്മിങ്ങ്‌ പൂളില്‍ ചാടണമെങ്കില്‍ മീറ്റിന്‌ ചാടുമ്പോലെ മുകളില്‍ ഒരു ബാറില്‍ നിന്ന് ചാടണം. സംഗതി കൊള്ളാം. പക്ഷെ, അവിടെ കയറി നിന്നാല്‍ പുറമേ വണ്ടിയിലിരിക്കുന്ന പെണ്‍പിള്ളാര്‍ക്ക്‌ ഒരു ലുക്ക്‌ കിട്ടാന്‍ ചാന്‍സില്ലേ എന്ന ചിന്ത എന്നെ വല്ലാതെ അലട്ടി.

മുകളില്‍ നിന്ന് ചാടാന്‍ ആദ്യമായി പാന്റ്‌ ഊരിയത്‌ പള്ളന്‍ സന്തോഷായിരുന്നു.

പാന്റൂരി ജട്ടി മാത്രമിട്ട്‌ നില്‍ക്കുന്ന പള്ളനെ കണ്ട്‌ ഞാനടക്കമുള്ളവര്‍ ഊരിത്തുടങ്ങിയ പാന്റ്സുകള്‍ വീണ്ടു യഥാസ്ഥാനത്തേക്ക്‌ വലിച്ച് കയറ്റി. കാരണം, ഷഡി മാത്രമിട്ട്‌ അവന്റെ ആ നില്‍പ്‌ ഒന്ന് കാണേണ്ടതായിരുന്നു. പിറകില്‍ നിന്ന് അരിപ്പക്കലവും മുന്‍പില്‍ നിന്ന് ചായപ്പീടികയിലെ തുണിയരിപ്പയും ഓര്‍മ്മ വരുത്തുന്ന നില്‍പ്പ്. അയ്യയ്യേ!! എന്തൊരു വൃത്തികെട്ട ലുക്ക്‌!!

എനിക്കാണെങ്കില്‍, ചെറുപ്പക്കാലം മുതലേ നമ്മള്‍ വളരുകയണ്‌ എന്ന കാരണം പറഞ്ഞ്‌, നമ്മുടെ അളവിന്‌ ഒന്നും വാങ്ങിയ ചരിത്രമില്ല. ചെരുപ്പാണെങ്കിലും ഷര്‍ട്ടാണെങ്കിലും പാന്റാണെങ്കിലും ഒരു അളവ്‌ കൂടുതലേ വാങ്ങി ശീലമുള്ളൂ! ചൊട്ടയിലെ ശീലം ചുടല വരെ എന്നല്ലേ? ജട്ടിയുടെ കാര്യത്തിലും ആ പതിവ്‌ തുടര്‍ന്നു പോന്നിരുന്നു. (ഇപ്പോള്‍ അങ്ങിനയല്ല!)

നമ്മുടെ കഷ്ടകാലത്തിന്‌ ചാടാന്‍ കുതിക്കുമ്പോഴോ, കറങ്ങുമ്പോഴോ സംഭവം താഴേക്ക്‌ പോന്നാല്‍ എന്തായിരിക്കും അവസ്ഥ!

വേണ്ട. റിസ്കെടുക്കേണ്ട എന്റെ തീരുമാനത്തില്‍ “എന്നെ കൊന്നാലും ഞാന്‍ പൂളീലേക്കിറങ്ങില്ല” എന്ന നിലപാടിലെ ഗുണവശം കണ്ട്‌ പലരും ഒറ്റക്കെട്ടായി ഇതേ തീരുമാനത്തോട്‌ ചേര്‍ന്ന് നിന്നു.

ടോണീ അവിടേയും സ്കോര്‍ ചെയ്തു.

വെളുവെളുത്ത ടോണി, വയര്‍ കുറഞ്ഞ ടോണി, വി.ഐ.പി. ഫ്രഞ്ചിയുടെ പരസ്യമോഡലിനേ പോലെ മുകളിക്ക്‌ കയറിപ്പോയപ്പോള്‍... അതുമില്ലെങ്കിലും അവനെ കാണാന്‍ ഭംഗിയുണ്ടാകും എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.

അങ്ങിനെ സ്വിമ്മിങ്ങ്‌ പൂളിന്റെ ബാറില്‍ ഓളിമ്പിക്സിന്‌ ചാടാന്‍ നില്‍ക്കുന്ന റഷ്യക്കാരന്റെ പോലെ ടോണി നിന്നു.

അവന്റെ കായിക പ്രകടനവും കൂടി കാണാന്‍ ശേഷിയില്ലാതെ ഞാന്‍ പറഞ്ഞു.

'മുത്തപ്പാ നീയിത്‌ കാണുന്നില്ലേ?'

ബാറില്‍ നിന്ന് പിക്കപ്പ്‌ കിട്ടാന്‍ ടോണി മൂന്ന് വട്ടം മുകളിലേക്ക്‌ ചാടി. കറങ്ങി കറങ്ങി ചാടാന്‍ പ്ലാനിട്ട്‌ ചാടിയ ടോണി പക്ഷെ, താഴേക്ക്‌ പോന്നത്‌, ബില്‍ഡിങ്ങിനെ മുകളില്‍ നിന്ന് സിമന്റ്‌ ചട്ടി വരുന്ന പോലെയായിരുന്നു.

പിന്നെ "പഢക്കോം" എന്നൊരു ശബ്ദത്തോടെ നെഞ്ച്‌ തല്ലി പൂളിലെ വെള്ളത്തിലേക്കൊരു വീഴ്ചയായിരുന്നു. പാവം!



ആ ക്രാഷ് ലാന്റിങ്ങില്‍ നെഞ്ച് കലങ്ങി പോയ, ശരീരം മൊത്തം പൂവന്‍ കോഴിയുടെ തലപ്പൂവിന്റെ നിറമായ പാവം ടോണി, പിന്നെ അന്നത്തെ ദിവസം സിങ്കപ്പൂര്‍ വിശേഷമോ മറ്റിതര വര്‍ത്താനമോ ആരോടും പറഞ്ഞില്ല. സൈക്കിളും ചവിട്ടിയില്ല. വളരെ ശാന്തനായി ജീപ്പിലിരുന്ന് നല്ല കുട്ടിയായി അടങ്ങിയൊതുങ്ങി തിരിച്ച് പോന്നു.

പീച്ചി‌-കൊടകര ഹൈവേയില്‍ വച്ച്, തിരിച്ച് വരുമ്പോള്‍ ലളിതാംബികയോട്‌ പറയാന്‍ കഴിയാതെ പോയേക്കുമെന്ന് കരുതിയ കഥകളുടെ പൊതിക്കെട്ട് അഴിക്കുന്ന നേരത്ത് ‌ ഞാന്‍ മനസ്സില്‍ പറഞ്ഞു.

"എന്നാലും എന്റെ മുത്തപ്പാ ഞാന്‍ ഇത്രക്കും പ്രതീക്ഷിച്ചില്ല!"

119 comments:

സിബു::cibu said...

വിശാലാ.. സൂപ്പര്‍

SAJAN | സാജന്‍ said...

വിശാലന്‍‌ജി, ഇത് കിടുകിടുക്കന്‍..
പാവം ടോണി, അവനെ വെള്ളത്തില്‍ തെള്ളിയിട്ട് പകരം വീട്ടി അല്ലേ:)

ദിവ (ഇമ്മാനുവല്‍) said...

ഹ ഹ ഹ ഇതു കൊള്ളാം :))

വക്കാരിമഷ്‌ടാ said...

പള്ളന്‍ സന്തോഷിന്റെ ബോഡി ലാംഗ്വേജ് വായിച്ചപ്പോള്‍ കണ്ട്രോള് പോയി (സങ്കുചിതാ, പിന്നെയും ഞാന്‍ യൂന്നിയൂന്നിപ്പറയുന്നു, ഞാന്‍ ആ...ടൈപ്പ്.......അല്ലാ...ന്ന്...തോന്നുന്നോ) :)

7 തിരിച്ചിട്ടപോലത്തെ മൂക്കൊക്കെ ലീയാണോടാ ഡാവിഞ്ചിക്കുപോലും കിട്ടാത്ത അനാട്ടമി. സൂപ്പര്‍.

evuraan said...

വിശാലാ, വന്ദനം..!

കുറേ ചിരിച്ചുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?

:)

Haree | ഹരീ said...

ഹെന്റമ്മേ...
ചിരിച്ചു മരിച്ചു... (പിന്നെ, ജീവിച്ചു)
:)
--

Satheesh :: സതീഷ് said...

വിശാലോ, ഉഗ്രന്‍! കുറെ കാലമായി കൂട്ടിവെച്ചിരിക്കുന്ന ഭാവനാ വിലാസങ്ങളെല്ലാം ചേര്‍ത്ത് ഇതിലേക്ക് തട്ടി ല്ലേ!
സൂപ്പറ്!!!

G.manu said...

വൈറല്‍ ഫീവര്‍ കാരണം ഒരു ക്രോസിനും അടിച്ച്‌ നനഞ്ഞ കോഴിയെപ്പോലെ ഇരുന്ന ഞാന്‍ ഇത്‌ വായിച്ച്‌ പഥ്യം തീര്‍ന്ന ദിവസത്തേ പാച്ചുച്ചേട്ടനെപ്പോലെ ഉഷാറായി..........

ഗ്രേറ്റ്‌ വിശാലന്‍ സ്റ്റൈല്‍....ലഹരി അപ്റ്റു ദി ലീസ്‌..എന്നൊക്കെ പറയാം.....

ശൈലീവല്ലഭാ..ശീലയുതിര്‍ക്കാന്‍ മടിച്ച കഥ ശേലായി....

KANNURAN - കണ്ണൂരാന്‍ said...

"മണ്ണുത്തി ബൈപ്പാസെത്തിയപ്പോഴേക്കും ശരീരത്തില്‍ കുണ്ടലിനി സ്ഥിതി ചെയ്യുന്ന ഏരിയായില്‍ ചെറിയ തോതില്‍ കഴപ്പും വേദനയും ആരംഭിച്ചു" എവിടുന്നു കിട്ടുന്നു ഇത്തരം ഭാവനാ വിലാസങ്ങള്‍.. തകര്‍പ്പന്‍ തന്നെ...ഹി ഹി ഹി

ഞാന്‍ said...

ഹിറ്റ് സിനിമകള്‍ തിയറ്ററില്‍ നിന്നിറങ്ങിയ ശേഷം, ഒന്നൊന്നര വര്‍ഷം കഴിഞ്ഞ് സിഡി എടുത്തു കാണുന്ന ശീലമാണ് എനിക്കുണ്ടായിരുന്നത്..... വിശാലന്റെയും കുറുമാന്റെയും ഇടിവാളിന്റെയും പോസ്റ്റുകള്‍ ഇറങ്ങിയ സമയത്ത് വായിച്ച ചരിത്രം എനിക്കില്ല.... ഇപ്പോള്‍ സന്തോഷമായി... ഇറങ്ങിയ ഉടനെ തന്നെ വായിച്ചു!!!......

ഇഷ്ടപ്പെട്ടു എന്ന് ഞാന്‍ എടുത്ത് പറയേണ്ട കാര്യമില്ലല്ലോ?

ശെഫി said...

വിശാലേട്ടാ കലക്കീട്ടോ...

മുത്തപ്പന്‍ തന്നെ നാഥന്‍

മുസാഫിര്‍ said...

വീശാല്‍ജി,
ചുമ്മാ വൈറ്റ് ലഗോണിനെ വെള്ളത്തില്‍ മുക്കി ഒരുപരുവമാക്കി അല്ലെ.കൊടകരപുരാണം , ബ്ലോഗിങ്ങ് ചെയ്യാത്ത ഒരു പാട് പേരു ഇവിടെ (കുവൈറ്റില്‍)വായിക്കുന്നുണ്ടെന്നു അറിഞ്ഞു.നാളെ താങ്കളുടെ പേരില്‍ ഒരു ഫാ‍ന്സ് അസ്സോസിയേഷന്‍ ഉണ്ടായാല്‍ അത്ഭുതപ്പെടാനില്ല.

അഗ്രജന്‍ said...

“പിറകില്‍ നിന്ന് അരിപ്പക്കലവും മുന്‍പില്‍ നിന്ന് ചായപ്പീടികയിലെ തുണിയരിപ്പയും ഓര്‍മ്മ വരുത്തുന്ന നില്‍പ്പ്“

ഇതടിപൊളി വിശാലാ... :)

മുത്തപ്പന്‍റെ അനുഗ്രഹം എന്നുമുണ്ടാവട്ടെ :)

അനിയന്‍കുട്ടി said...

"പോത്തിറച്ചി തേക്കിലയില്‍ പൊതിഞ്ഞ പോലെയുള്ള അംഗലാവണ്യം. "

ഹഹ!!

"പിറകില്‍ നിന്ന് അരിപ്പക്കലവും മുന്‍പില്‍ നിന്ന് ചായപ്പീടികയിലെ തുണിയരിപ്പയും "

ബുഹുഹഹഹഹ!!

"ബില്‍ഡിങ്ങിനെ മുകളില്‍ നിന്ന് സിമന്റ്‌ ചട്ടി വരുന്ന പോലെയായിരുന്നു"

ബുഹുഹ്ഹഹഹഹഹ്ഹഹ!!!

പക്ഷേ, വിമസ്കൂ, "അതുമില്ലെങ്കിലും അവനെ കാണാന്‍ ഭംഗിയുണ്ടാകും എന്ന് ഞാന്‍ മനസ്സില്‍" (പറയണ്ടിയിരുന്നില്ല.... അയ്യയ്യേ!!!)

അതെന്തൂട്ടായാലും, ഞാനിപ്പൊ മുത്തപ്പന്‍റെ ഫാനാണ്‌! എന്നെ ഒന്നു പരിചയപ്പെടുത്തിത്തരണം, ഒന്നു രണ്ട് ടോണിമാരെ ഒതുക്കാനുണ്ട്. :)
"പോത്തിറച്ചി തേക്കിലയില്‍ പൊതിഞ്ഞ പോലെയുള്ള അംഗലാവണ്യം. "

ഹഹ!!

"പിറകില്‍ നിന്ന് അരിപ്പക്കലവും മുന്‍പില്‍ നിന്ന് ചായപ്പീടികയിലെ തുണിയരിപ്പയും "

ബുഹുഹഹഹഹ!!

"ബില്‍ഡിങ്ങിനെ മുകളില്‍ നിന്ന് സിമന്റ്‌ ചട്ടി വരുന്ന പോലെയായിരുന്നു"

ബുഹുഹ്ഹഹഹഹഹ്ഹഹ!!!

പക്ഷേ, വിമസ്കൂ, "അതുമില്ലെങ്കിലും അവനെ കാണാന്‍ ഭംഗിയുണ്ടാകും എന്ന് ഞാന്‍ മനസ്സില്‍" (പറയണ്ടിയിരുന്നില്ല.... അയ്യയ്യേ!!!)

അതെന്തൂട്ടായാലും, ഞാനിപ്പൊ മുത്തപ്പന്‍റെ ഫാനാണ്‌! എന്നെ ഒന്നു പരിചയപ്പെടുത്തിത്തരണം, ഒന്നു രണ്ട് ടോണിമാരെ ഒതുക്കാനുണ്ട്. :)

സ്വ,
അ.കു.

വേണു venu said...

ഹാ...ഹാ.ചിരിച്ചു മാഷേ..:)

kulamkalakki said...

പഴയ പോസ്റ്റിന്റെ അത്ര പോര , എന്നാലും ചിരിപ്പിച്ചു.. മുത്തപ്പന്‍ സേവ ഉണ്ടല്ലേ?..

RR said...

നന്നായി ചിരിച്ചു :)

അഭിലാഷ് (ഷാര്‍ജ്ജ) said...

ഹ ഹ ഹ.. ഒരുപാട് ചിരിച്ചു വിശാല്‍‌ജി.. താങ്കളുടെ ഭാവനകളും ഉപമകളും അപാരം തന്നെ.. അടിപൊളി രചനാശൈലി..! ബൈ ദ വെ, നമ്മുടെ ലളിതാംബിക ഇപ്പോള്‍‌ എന്തു ചെയ്യുന്നു?..(ഹേയ്... വെറുതെ ചോദിച്ചതാ ട്ടാ.. ).. എന്നാലും വിശാല്‍‌ജി, ലളിതാംബികയ്‌ക്ക് വേണ്ടി മാത്രം പണ്ട് ഡിഗ്രിക്കു (?) പഠിക്കുമ്പോള്‍‌ (?) മനസ്സിന്റെ 2GB ഹാര്‍ഡ് ഡിസ്ക് മുഴുവന്‍‌ സ്പേസ് കൊടുത്ത സ്ഥിതിക്ക്, ഇപ്പോള്‍‌ 2007 ല്‍‌ താങ്കളുടെ മനസ്സിന്റെ ഹാര്‍ഡ് ഡിസ്ക് കപ്പാസിറ്റി മിനിമം 202 GB എങ്കിലും വേണ്ടിവരുമല്ലോ ദൈവമേ എന്നാണ് ഞാന്‍‌ ആദ്യം ചിന്തിച്ചത്... ഹും.., പിന്നെ, കൊടിച്ചിപ്പട്ടികളുടെ കൂട്ടത്തില്‍ നില്‍ക്കുന്ന അല്‍സേഷന്‍ പട്ടിയെപ്പോലെ, നാടന്‍ കോഴികളുടെ ഇടയില്‍ നില്‍ക്കുന്ന വൈറ്റ്‌ലഗോണ്‍ പൂവനെപ്പോലെ ടോണി അങ്ങിനെ കത്തി നില്‍‌ക്കുമ്പോള്‍‌ വിശാല്‍‌ജിയുടെ മുഖം ഞാന്‍‌ ഭാവനയില്‍‌ കാണുകയായിരുന്നു. “ഹരികൃഷ്ണന്‍‌സ്’ ല്‍‌ മമ്മൂട്ടിയുടെ പാന്റ്സില്‍‌ മറിഞ്ഞ ചായ ജുഹിചേച്ചി കൈകൊണ്ട് തുടച്ച് നീക്കുന്നത് കാണുമ്പോള്‍‌ ഉണ്ടായിരുന്ന നമ്മുടെ ലാലേട്ടന്റെ മുഖഭാവം ഞാന്‍‌ വിശാലേട്ടനില്‍‌ സങ്കല്‍‌പിച്ചപ്പോള്‍‌ ഒരുപാടൊരുപാട് ചിരിച്ചു. എന്നാലും താങ്കളുടെ എടത്താടന്‍‌ മുത്തപ്പന്‍‌ വിളിച്ചാല്‍‌ വിളികേള്‍‌ക്കുന്ന കക്ഷിതന്നെ.. സംശയമില്ല...! പാവം നമ്മുടെ ടോണിക്കുട്ടന്‍‌! ...പുവര്‍‌ ‘സിങ്കപ്പുവര്‍‘ ബോയ്...!!

[ ബെര്‍ളി തോമസ് ] said...

"ലളിതാംബിക. മിസ്‌. വിക്റ്റോറിയ. നിലവിലെ റാങ്കിങ്ങില്‍ ഏറ്റവും ടോപ്പ്‌. അഞ്ചടി 2 ഇഞ്ച്‌ ഉയരം. നല്ല വെള്ളചെമ്പകപ്പൂവിന്റെ നിറം. ചുവന്ന ചെമ്പകപ്പൂവിന്റെ ഷേയ്പ്പ്‌. 7 തിരിച്ചിട്ടപോലെയുള്ള കൂര്‍ത്ത മൂക്ക്‌. ചെമ്പന്‍ മുടി. ഇറുകിയ ഡ്രസുകളിടുമ്പോള്‍ പോത്തിറച്ചി തേക്കിലയില്‍ പൊതിഞ്ഞ പോലെയുള്ള അംഗലാവണ്യം."


പറഞ്ഞല്ലോ, അസൂയ മാത്രമേയുള്ളൂ. കലക്കിട്ടോ !

Anonymous said...

“പിറകില്‍ നിന്ന് അരിപ്പക്കലവും മുന്‍പില്‍ നിന്ന് ചായപ്പീടികയിലെ തുണിയരിപ്പയും ഓര്‍മ്മ വരുത്തുന്ന നില്‍പ്പ്“

:) :D
പ്രിയപ്പെട്ട വിശാലന്‍,

താങ്കളൂടെ ന൪മ്മബോധം അപാരം. കഴിഞ്ഞയാഴ്ചയാണ് ബ്ലോഗുകള്‍ വായിച്ചു തുടങ്ങിയത്. ഏതാണ്ട് തീരാറാകുന്നു. എങ്ങിനെ അഭിനന്ദിയ്ക്കണമെന്നറിയില്ല. സത്യം!

എഴുതൂ... ഒരുപാടൊരുപാടെഴുതു..... ദീ൪ഘായുസ്സായിരിയ്ക്കെട്ട.

സേതുവും വിദ്യയും.....

സിങ്കപ്പൂരു നിന്നും

പെരിങ്ങോടന്‍ said...

ഗെഡീ തകര്‍പ്പന്‍

Aneeeeez said...

KOllam....

""പിറകില്‍ നിന്ന് അരിപ്പക്കലവും മുന്‍പില്‍ നിന്ന് ചായപ്പീടികയിലെ തുണിയരിപ്പയും ""

ഇദൊകെ എവിടെ നിന്ന് വരുന്നു..

ഉറുമ്പ്‌ /ANT said...

ഇറുകിയ ഡ്രസുകളിടുമ്പോള്‍ പോത്തിറച്ചി തേക്കിലയില്‍ പൊതിഞ്ഞ പോലെയുള്ള അംഗലാവണ്യം
Excellent.......!!

ഉറുമ്പ്‌ /ANT said...
This post has been removed by the author.
sunilraj said...

good

paarppidam said...

ലളിതാമ്പിക . മിസ്‌ വിക്ടോറിയ.....
തകര്‍ത്തു മാഷേ! ചുള്ളന്‍ ഒരോ പുതിയ നമ്പ്ര്കള്‍ ഇറക്കന്നേ.
പിന്നെ നമ്മള്‍ കണ്ട അടുക്കളയെ കുറിച്ച്‌ രണ്ടുവരി ഏതേലും ഒരു പോസ്റ്റില്‍ പൂശ്യാലോ? ഞാന്‍ അതേകുറിച്ച്‌ ഒന്നും എഴുതീട്ടുമില്ല പറഞ്ഞിട്ടുമില്ല.


പുലിയേ ഇനി ഈ പിന്മൊഴിക്ക്‌ പകരക്കാരനായി വന്ന കക്ഷിയെ എങ്ങിനെ മെയില്‍ വഴി ബന്ധിക്കാം?

kaithamullu : കൈതമുള്ള് said...

ഇത്തവണ കണ്ട്രോള് പോകാണ്ട് വായിച്ചൂ, വിശാലാ‍...
(അത്പം ആത്മപ്രശംസയൊക്കെ ആകാം അല്ലേ?
അപകര്‍ഷതാബോധം തീരെയില്ലാത്തതിനാലുമാകാം)

Anonymous said...

നന്നായിട്ടുണ്ട്.

- സന്ദീപ്.

തമനു said...

വിശാല്‍ജീ...

ഇത്‌ അലക്കിപ്പൊളിച്ചു.

മൈക്കണ്ണന്‍ said...

കലക്കീട്ടാ...
(അങ്ങു പഠിച്ച ഉപമാ പുസ്തകം ഇപ്പോ‍ള്‍ ഏതു കടയില്‍ കിട്ടും)

shabu said...

Visala,

Adi poli!, toniyude a ugran veezhchaku Shesham ulla thirichu varavil Nayikaye valacha vivaranam churukiyathu bharyaye pedichano??

Shabu
]

ത്രിശ്ശൂക്കാരന്‍ said...

ഹയ്യോ...
മുത്തപ്പനില്ലെങ്കി കാണായിരുന്നു....

നന്നായി വിശാലാ..

ബഹുവ്രീഹി said...

ഹഹഹ! കലക്കി മാഷെ.

നെഞ്ചടിച്ച് വെള്ളത്തില്‍ വീണാലത്തെ സുഖം അനുഭവിച്ചോര്‍ക്കേത്രേ അറിയൂ. അമ്പലവട്ടത്ത് ഇതുപോലൊരു ഒരു വിദ്വാന്‍ കുളത്തിന്റെ മതിലില്‍ നിന്ന് (ഒരു എട്ടുപത്താള്‍‍ പൊക്കത്തിലാണ് കുളജലനിരപ്പഇല്‍ നിന്നും മതില്‍ )കൂപ്പടിച്ച് ആംഗിള്‍ തെറ്റി ഈ പറഞ്ഞവിധം നെഞ്ചടിച്ചു വീണു

പൊങ്ങിവന്ന ശേഷമുള്ള കക്ഷിയുടെ ചിറി അമ്പലവട്ടത്ത് ഫെയ്മസായി.ശൈലിയായി. “മനോയി മതില്മ്മ്ന്ന് വീണിട്ട് ചിറിക്കണപോലെ ”

kichu said...

ഹലോ.. വിശാല്‍...

പണ്ട് സ്കൂളില്‍ പഠിച്ചതാണ്....
“ഉപമാ കാളിദാസേയാ.. ഉല്പ്രേക്ഷാ ചെറുശ്ശേരിയാ” എന്നൊക്കെ...(തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണം,അറിവുള്ളവര്‍...പഴകിയ ഓര്‍മയാ..)

ഇനി അതൊക്കെ ഒന്നുമാറ്റി പഠിക്കണം!!!!!!!!!

എന്റെ മാഷേ,,,,,, എന്തൊരു ഉപമകള്‍!!!!!!!!
നമിച്ചു.. സാഷ്ടാംഗം!!!!!!!!!

Dhanya said...

:))

ബിന്ദു said...

അയ്യോ! ഏയ്‌.. ഒന്നുമില്ല. :)

Anonymous said...

visala...thakarthu kalanju.. ippravashyam.. ente ella controlum poyi potti chirichu poyi.. iniyum poratte.. visala.. manasarinjonnu chirikkattey..
ennu swantham... Raju

kunjan said...

ഗുരുവെ, ഗുഗ്ഗൂരുവേ പ്രണാമം

എനിയ്കു വയ്യാ മാഷേ, ഒാര്‍ത്തോര്‍ത്തു ചിരിച്ചു വയ്യാതായി

ശരിയ്കും നൊസ്റ്റാള്‍ജിയ അനുഭവപ്പെടുന്നു

സ്നേഹപൂര്‍വം
കുഞ്ഞന്‍

ജ യേ ഷ് said...

aasaane...;.chirichu chirichu chathu....ini epozhaano jevan thiichu kittunnaht!!

മെലോഡിയസ് said...

വിശാല്‍ജീ..അടിപൊളി പോസ്റ്റ്.ഉപമകള്‍ എല്ലാം ഒന്നിനൊന്ന് മിച്ചം. ചിരിച്ച് ചിരിച്ച് മനുഷ്യന്റെ ഊപ്പാട് ഇളകി.

krishnapriya said...

വിശാലന്‍... വളരെ നന്നായി.. താങ്കളുടെ ഭാവനാ വിലാസങ്ങള്‍ ഉഗ്രന്‍..!!!.. അടുത്തതിനായി കാത്തിരിക്കുന്നു.

krishnapriya said...

വിശാലന്‍... വളരെ നന്നായി.. താങ്കളുടെ ഭാവനാ വിലാസങ്ങള്‍ ഉഗ്രന്‍..!!!.. അടുത്താതിനായി കാത്തിരിക്കുന്നു

മുക്കുവന്‍ said...

വിശാലാ.. സൂപ്പര്‍

കുട്ടന്‍സ്‌ said...

വിശാലേട്ടാ സൂപ്പര്‍,

സില്‍ക്കിനിപ്പൊ ഏതാ പുതിയ കാലിത്തീറ്റ വാങ്ങിക്കൊടുത്തെ..പതിവുപോലെ ഉപമകള്‍ ഉഗ്രന്‍..എനിക്കു കൂടുതല്‍ പിടിച്ചത് ഇതാണു :
“ ഇറുകിയ ഡ്രസുകളിടുമ്പോള്‍ പോത്തിറച്ചി തേക്കിലയില്‍ പൊതിഞ്ഞ പോലെയുള്ള അംഗലാവണ്യം “..
കൊടകരപുരാണം തുടരട്ടെ...

കുട്ടന്‍സ്

Anugraheethan said...

അണ്ണാ......... നമിച്ചു...............
കിഡിലം ....

Manu said...

പോത്തിറച്ചി തേക്കിലയില്‍ പൊതിഞ്ഞ പോലെയുള്ള അംഗലാവണ്യം.
ഹ ഹ ഹ --തകര്‍ത്തു മാഷേ

Anugraheethan said...

തിരക്കിട്ട ജോലിക്കിടയില്‍ എങ്ങനെ സമയം കിട്ടുന്നു എഴുതാന്‍ ?

Visala Manaskan said...

സൈക്കിള്‍ ടൂറിന് എന്നോടൊപ്പം പീച്ചിക്ക് സൈക്കിള്‍ ചവിട്ടി കൂടെ വന്ന എല്ലാവര്‍ക്കും നന്ദി.

ഇതെപ്പോള്‍ എഴുതി എന്ന ചോദ്യത്തിന് മറുപടി പറയാം.

രാത്രി 12 മണി നേരത്ത് സഹതറയന്മാരെല്ലാവരും പുതപ്പിട്ട് തലവഴി മൂടി, കളത്തില്‍ കൂട്ടിയിട്ടിരിക്കുന്ന നെല്ല് പനമ്പുകൊണ്ട് മൂടിയിട്ടേക്കും പോലെ കിടന്നുറങ്ങുമ്പോള്‍... ഞാന്‍ കട്ടന്‍ കാപ്പി കുടിച്ചിരുന്നെഴുതിയതാണിത്. :(

ഉപമകള്‍ ഈച്ച റോള്‍ ആകുമോ എന്ന സംശയത്തില്‍ പൂശിയതാണ്. എന്തായാലും വല്ലാണ്ട് ഓവറാക്കാതെ നോക്കിക്കോളാം.

Anonymous said...

ചൊട്ടയിലെ ശീലം ചുടല വരെ എന്നല്ലേ? ജട്ടിയുടെ കാര്യത്തിലും ആ പതിവ്‌ തുടര്‍ന്നു പോന്നിരുന്നു. (ഇപ്പോള്‍ അങ്ങിനയല്ല!)

എന്താണ് ഇപ്പൊള്‍ അങനെയല്ലാത്തത് ? ഇനി വളരില്ല എന്നു ഉറപ്പായതിനാലൊ അതൊ ഇനിയെങ്കിലും നമ്മുടെ അളവിലുള്ളത് ധരിക്കാമെന്നു കരുതിയൊ?

വിശാലന്‍ എന്തു കരുതിയാലും, സംഗതി ഉഗ്രനായി! അത്യുഗ്രന്‍!!!

സജീവ്

Ajith Nair said...

wah.. kidilan
nothing more to say.......... my predecessors have said evrything :)

Inji Pennu said...
This post has been removed by the author.
പോക്കിരി വാസു said...

എന്റെ വിശാല്‍ജി സ്ത്യായിട്ടും ഈ നരി സാധനം ഇന്നാ കണ്ടെ..എന്റമ്മോ..ചിരിച്ചു ചിരിചു മണലു കപ്പി...

കിടിലന്‍ പോസ്റ്റ്..ഉപമകള്‍ സൂപ്പര്‍..

തുടരട്ടെ യാത്ര....

jifi said...

ഇറുകിയ ഡ്രസുകളിടുമ്പോള്‍ പോത്തിറച്ചി തേക്കിലയില്‍ പൊതിഞ്ഞ പോലെയുള്ള അംഗലാവണ്യം.

ഹ ഹ ഹ

പൈങ്ങോടന്‍ said...

“പോത്തിറച്ചി തേക്കിലയില്‍ പൊതിഞ്ഞ പോലെയുള്ള അംഗലാവണ്യം"

ഹി ഹി ഹി....എന്തര് ഉപമകള് അണ്ണാ...കിടിലന്‍ സാധനം തന്നെ..

Georgi said...

Amazing !!!

VM : Just wanted to tell you that you have good reader base in North America too.

Keep Posting. Thanks

sb said...

Great story Visalji!

ശിശു said...

വിശാലു അണ്ണൈ:) എനിക്കും പരിചയമുണ്ട് ഇതുപോലെ ഒരു ടോണിയെ..ഒരിക്കല്‍ ഞങ്ങളെല്ലാവരും കുളിക്കാന്‍ തോട്ടില്‍ പോയി. അവിടെ ഞങ്ങളെയെല്ലാവരെയും മലര്‍ത്തിയടിക്കുന്ന ഒരു ടോണി