Tuesday, February 6, 2007

ആക്രിക്കച്ചവടം

വിഷുവിനും ഷഷ്ഠിക്കും നക്കാപ്പിച്ച വല്ലതും കിട്ടുമെന്നൊഴിച്ചാല്‍, നടപ്പ്‌ സാമ്പത്തിക വര്‍ഷത്തേക്കാവശ്യമായ പറയത്തക്ക ധനസഹായമൊന്നും കേന്ദ്രത്തില്‍ നിന്ന് കിട്ടാന്‍ യാതോരു മാര്‍ഗ്ഗവുമില്ലാതെ ജീവിതം വളരെ ശോചനീയമായ അവസ്ഥയില്‍ നീങ്ങിക്കൊണ്ടിരിക്കുന്ന എന്റെ കുട്ടിക്കാലം.

സാധാരണക്കാരുടെ വീട്ടിലെ കുട്ടികള്‍ക്ക്‌ ഇന്നുള്ളതിന്റെ പത്തിലൊന്ന് വില പോലും ഇല്ലാത്ത കാലമാണ്‌. അതുപിന്നെ, കൊച്ചുങ്ങളുണ്ടാവാന്‍ ഇന്നത്തെ കാലത്തുള്ള ബുദ്ധിമുട്ടു വല്ലോം അന്നത്തെ കാരണവന്മാര്‍ക്കുണ്ടായിരുന്നോ? മരുന്നും മന്ത്രവും ഉറുളികമിഴ്ത്തലും രാത്രി വാട്ടര്‍ ടാങ്കില്‍ കറിയിരിക്കലും വല്ലതും വേണമായിരുന്നോ അന്ന്??

മക്കള്‍ കളക്ഷന്‍ പത്തായിരുന്ന എന്റെ അച്ചാച്ഛന്‍ ശ്രീ. എടത്താടന്‍ അയ്യപ്പേട്ടന്റെ അഭിപ്രായത്തില്‍ ഇദ്ദേഹത്തിന്റെ മിസ്സിസ്സ്‌ ഗര്‍ഭിണിയായെങ്കിലോയെന്നോര്‍ത്ത്‌ അടുത്ത്‌ നിന്ന് സംസാരിക്കാന്‍ പോലും പേടിയായിരുന്നൂത്രേ!

ഹവ്വെവര്‍, ഒരുപിടി പട്ടാണികടല വാങ്ങാന്‍ പോലും സോഴ്സില്ലാതെ, മുതിര വറുത്തതും പുളിങ്കുരു വറുത്തതുമൊക്കെ തിന്ന് 'ഉം, നമുക്കും ഒരു കാലം വരും. ജോലി കിട്ടട്ടേ...ഒരു കിലോ കപ്പലണ്ടി വാങ്ങി ഒറ്റ ഇരുപ്പിന്‌ തിന്നണം!' എന്ന് സമാധാനിച്ച്‌ നടക്കേയാണ്‌ കൊടകര കപ്പേളയിലെ ഇന്‍ചാര്‍ജ്ജ്‌ ഔസേപ്പ്‌ പുണ്യാളന്റെ റെക്കമന്റേഷനില്‍ ഇരിങ്ങാലക്കുടക്കാരന്‍ പീയൂസേട്ടന്‍ കുരിശ്ശുലോക്കറ്റുള്ള സ്വര്‍ണ്ണ ചെയിനിട്ട്‌ വന്ന് ശാന്തി ഹോസ്പിറ്റലിന്റെ സൈഡില്‍ ആക്രിക്കട തുടങ്ങുന്നത്‌.

പീയൂസേട്ടന്റെ ഇരുമ്പുകട വന്നതോടെ ആ ഏരിയായിലെ കുട്ടികളുടെ സാമ്പത്തികരംഗത്ത്‌ ഒരു റെവലൂഷന്‌, അഥവാ കുതിച്ച്‌ ചാട്ടത്തിന്‌ തന്നെ അത്‌ നാന്ദി കുറിച്ചു.

സ്കൂള്‍ വിട്ട്‌ വന്നാല്‍ കായിക വിനോദങ്ങളില്‍ ഏര്‍‌പ്പെട്ടിരുന്ന ബാലജനസംഘം അതിനു ശേഷം, അവനവന്റെ വീട്ടിലും പറമ്പിലുമുള്ള കാലിക്കുപ്പികള്‍, ദ്രവിച്ച അലുമിനീയം പാത്രങ്ങള്‍, പൊളിഞ്ഞ പ്ലാസ്റ്റിക്ക്‌ ബക്കറ്റുകള്‍ ചെരിപ്പുകള്‍ എന്നിവ, ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ചെറിയ തോതില്‍ ഖനനം നടത്തി വരെ കണ്ടെത്തുകയും അത്‌ പീയൂസേട്ടന്‌ വിപണനം നടത്തുകയും ആ കാശുകൊണ്ട്‌ പൊട്ടുകടല, കപ്പലണ്ടി മിഠായി, എന്നിവ പോക്കറ്റില്‍ നിറച്ച്‌ താല്‍കാലിക ജീവിത വിജയം നേടുകയും, മാര്‍ക്കറ്റ്‌ ഗോട്ടുകളെപോലെ (അങ്ങാടി ആടുകള്‍ എന്ന് പരിഭാഷ) ചവച്ച്‌ നടക്കുകയും ചെയ്തു.

അന്നത്തെ മാര്‍ക്കറ്റ്‌ റേയ്റ്റ്‌ വച്ച്‌, അരിഷ്ടത്തിന്റെ കുപ്പിക്ക്‌ 20 ബ്രാണ്ടിക്കുപ്പി ചെറുത്‌ 35 പൈസ, വലുത്‌ 50 പൈസ, ബീറിന്റെ കുപ്പിക്ക്‌ 65 പൈസ, അലൂമിനിയത്തിന്‌ കിലോക്ക്‌ 2 രൂപയുമൊക്കെയായിരുന്നു നിരക്കുകള്‍.

ആശുപ്രത്രിക്ക്‌ സമീപമായിരുന്നു ഞങ്ങളുടെ വീട്‌. ഇക്കാരണത്താലും, അച്ഛന്‍ പത്താമനായി പിറന്നതുകൊണ്ടും മുകുന്ദേട്ടന്റെ വര്‍‌ഷോപ്പിലെ പോലെ, കാലാവസ്ഥയിലുണ്ടാകുന്ന ചെറിയ വ്യതിയാനങ്ങളെപ്പോലും പ്രതിരോധിക്കാന്‍ കഴിയാത്ത, എന്റെ അച്ഛന്റെ സഹോദരീ സഹോദരന്മാര്‍ ഓരോരോ അസുഖങ്ങളുമായി മിനിമം ഒരാളെങ്കിലും വീട്ടില്‍ വന്ന് തമ്പടിച്ചിരുന്നു. അതൊകൊണ്ട്‌ ഒരു ഗുണമുണ്ടായി‌. അരിഷ്ടക്കുപ്പികളും കുഴമ്പുകുപ്പികളും ഹോള്‍സേയ്‌ലായി എടുക്കാന്‍ വരെ വീട്ടിലുണ്ടായി!

കുപ്പികള്‍ക്കും കണ്ടം ചെയ്ത വീട്ടുപകരണങ്ങള്‍ക്കും പുറമേ, കാലക്രമേണ തൊഴുത്തില്‍ ചാണകം വാരാന്‍ ഉപയോഗിക്കുന്ന ഒരു പ്ലാസ്റ്റിക്ക്‌ കോരി, എരുമക്കുട്ടികള്‍ക്ക് മുലപ്പാല്‍ കഴിഞ്ഞാല്‍ ഏറ്റവും ഇഷ്ടമുള്ള ബെബി ഫൂഡ്, മണ്ണു തീറ്റ നിയന്ത്രിക്കുന്നതിനായി വക്കുന്ന മോന്തത്തൊട്ടി ഞാത്തിയിടുന്ന, പുല്ലൂടിന്‌ മുകളില്‍ കൊളുത്തിയ ചെമ്പു കമ്പി, വീടിന്റെ പാത്തിയുടെ ചോര്‍ച്ച തടയാന്‍ വച്ചിരുന്ന അലൂമിനീയം ഷീറ്റ്‌, ഞെളങ്ങി ഞെളങ്ങി ക്രിസ്റ്റലുപോലെയായ അലൂമിനീയം ചെപ്പുകുടം എന്നിവ ഒന്നിനുപുറകേ ഒന്നായി എന്റെ വീട്ടില്‍ നിന്നും അപ്രത്യക്ഷമാവുകയും പീയൂസേട്ടന്‍ വഴി തമിഴ്നാട്ടിലേക്ക്‌ നാഷണല്‍ പെര്‍മിറ്റ്‌ വണ്ടികളില്‍ കയറിപോവുകയും ചെയ്തു. നമുക്കും ജീവിക്കേണ്ടേ??

അക്കാലത്ത്‌ ഭരണി വില്‍പന, അമ്മികൊത്ത്‌ തുടങ്ങിയ ബിസിനസ്സും പാര്‍ട്ട്‌ ടൈമായി, 'കളവും' നടത്തി വളരെ കഷ്ടപ്പെട്ട്‌ ജീവിക്കുന്ന ജാനറ്റ്‌ ജാക്സന്മാര്‍, മൌഗ്ലീ, ടാര്‍സന്‍ സുന്ദരി തുടങ്ങിയ ഗണത്തിലുള്ള കുട്ടികളെയും കൊണ്ട്‌ ആ ഭാഗങ്ങളി കറങ്ങിത്തിരിഞ്ഞ്‌ നടക്കുന്നതിനാല്‍ 'ഇതവളുമാരുടെ പണിയാ' എന്ന് പറഞ്ഞ്‌ വരുടെ മേല്‍ കുറ്റം ചാര്‍ത്തി ഞാന്‍ രക്ഷപ്പെടുകയും ചെയ്തിരുന്നു.

എല്ലാ നല്ലകാര്യങ്ങള്‍ക്കും ഒരു അവസാനം ഉണ്ടെന്നാണല്ലോ??

'അത്യാവശ്യം വരുമ്പോള്‍ എടുക്കാം' എന്നുകരുതി റിസര്‍വ്വായി സൂക്ഷിച്ചിരുന്ന ഉമിക്കരിയിട്ട്‌ വക്കുന്ന പൂട്ടും കുടം ഞാന്‍ റിയലൈസ്‌ ചെയ്യുന്നത്‌ വൃന്ദാവനില്‍ നിറകുടം എന്ന കമലഹാസന്‍ ചിത്രം വന്ന സമയത്തായിരുന്നു.

ആ ഡീലില്‍ തരക്കേടില്ലാത്ത എമൌണ്ട് കിട്ടിയതുകൊണ്ട്, സ്വതവേ ഇരിക്കാറുള്ള തറ ഉപേക്ഷിച്ച്, സെക്കന്റ്‌ ക്ലാസിന്‌ റോയലായി 'നിറകുടം' കാണുകയായിരുന്ന ഞാന്‍ ഇന്റര്‍വെല്‍ സമയത്ത്‌ എണീറ്റ്‌ മൂരി നിവര്‍ത്തുമ്പോഴായിരുന്നു, ഹൃദയഭേദകമായ ആ കാഴ്ച കണ്ടത്‌.

'ചാരുബെഞ്ച്‌ ഡിവിഷനില്‍ നല്ല പരിചയമുള്ള ഒരു മുഖം. അച്ഛന്റെ ആദ്യത്തെ സ്ക്രാപ്പ്! നമ്മുടെ ചേട്ടന്‍!'

ഏഴ് വയസ്സിന്‌ മൂത്ത സ്ക്രാപ്പ് ചാരുബെഞ്ചിനിരിക്കുകയും ഇത്തിരിക്കോളം പോന്ന ഞാനെന്ന സ്ക്രാപ്പ് സെക്കന്റ്‌ ക്ലാസിനിരിക്കുകയും ചെയ്യുക! അത്‌ ആത്മാഭിമാനമുള്ള ഏതൊരു ചേട്ടനും സഹിക്കാവുന്നതിലും അപ്പുറമായിരിക്കും.

അങ്ങിനെ ചേട്ടന്‍ കൊടുത്ത വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ്‌, പുട്ടുംകുടവും നിറകുടവും തമ്മിലുള്ള പൊക്കിള്‍കൊടി ബന്ധത്തെക്കുറിച്ചും, എനിക്ക്‌ ഒരുമാതിരി നല്ല ടേണ്‍ ഓവറുള്ള ആക്രിബിസിനസ്സുള്ള വിവരവും വീട്ടുകാര്‍ കണ്ടുപിടിക്കുന്നത്. :)

പിന്നെ ആനന്ദാശ്രുക്കളുടെ ദിനങ്ങളായിരുന്നു! കോഴിപ്പിടകളെ കാണുമ്പോള്‍ മദമിളകുന്ന ചാത്തന്മാരെ പോലെ എന്നെ കാണുമ്പോഴെല്ലാം അച്ഛന്‍ എന്നെ തല്ലാനോടിച്ചു. അതോടെ ഞാന്‍ ആക്രി ബിസിനസ്സ്‌ ഉപേക്ഷിച്ചു.

മൂന്ന് മാസങ്ങള്‍ക്ക്‌ ശേഷം, സ്കൂളില്ലാത്ത ഒരു തിങ്കളാശ്ച പ്രഭാതം. എന്റെ വീട്ടില്‍ ഒരു നാലഞ്ച്‌ ആണുങ്ങളും പെണ്ണുങ്ങളും വന്നു.

വേളാങ്കണ്ണിയില്‍ പോയി മടങ്ങുന്നവര്‍, പ്രഭാതകര്‍മ്മത്തിനായി വന്നതായിരുന്നു എന്റെ വീട്ടില്‍. അന്ന് എന്റെ വീട്ടില്‍ ബെഡ്‌ റൂം രണ്ടെണ്ണമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ടോയ്‌ലറ്റ്‌ മൂന്നെണ്ണം ഉണ്ടായിരുന്നു. ഒരുമയുണ്ടെങ്കില്‍ ഉലക്കയിലും കിടക്കാം. പക്ഷെ, എത്ര ഒരുമയുണ്ടെങ്കിലും ടോയ്‌ലറ്റ്‌ ഒരുമിച്ച്‌ ഷെയര്‍ ചെയ്യാന്‍ പറ്റില്ലല്ലോ? എന്തൊരു ദീര്‍ഘദൃഷ്ഠിയുള്ള അച്ഛന്‍!

വീടിനോട്‌ ചേര്‍ന്ന്, ആണുങ്ങള്‍ക്കായി ഒരെണ്ണം. പെണ്ണുങ്ങള്‍ക്കായി മറ്റൊന്ന്, പിന്നെ താഴെ കുളത്തിന്റെ ഭാഗത്ത്‌ പണ്ടുണ്ടായിരുന്നതും എമര്‍ജന്‍സി കേസുകള്‍ക്ക്‌ മാത്രം ഉപയോഗിച്ചിരുന്നതും തുരുമ്പിച്ച തകരപ്പാട്ടകൊണ്ടുണ്ടാക്കിയ ഡിറ്റാച്ചബിള്‍ ആയ തകരപ്പാട്ട വാതിലുള്ള മറ്റൊന്നും.

വേളാങ്കണ്ണി ടീമില്‍ ഒരാള്‍ വിശുദ്ധസെബാസ്റ്റ്യാനോസ്‌ അമ്പേറ്റ്‌ നില്‍ക്കുമ്പോലെ പ്ലാവില്‍ കാല്‍ പിണച്ച്‌ ചാരി നില്‍ക്കുന്നത്‌ കണ്ട്‌, അച്ഛനാണ്‌ പറഞ്ഞത്‌

'പറമ്പിന്‌ താഴെ ഒരെണ്ണം കൂടെയുണ്ട്‌. വേണമെങ്കില്‍ അങ്ങോട്ട്‌ പോയ്കോളൂ' എന്ന്.

അത്‌ കേള്‍ക്കേണ്ട താമസം, 'എവിടെ എവിടെ?' എന്നും പറഞ്ഞ്‌ അച്ഛന്‍ ചൂണ്ടിക്കാണിച്ച ഒരോട്ടമായിരുന്നു. പാവം!

പോണ പോക്ക്‌ കണ്ട്‌, മനസ്സില്‍ കുരുത്തുവന്ന ആ ചെറുപുഞ്ചിരി ഞങ്ങളുടെ മുഖത്ത്‌ നിന്ന് മാഞ്ഞില്ല, അതിന്‌ മുന്‍പ്‌ അദ്ദേഹം തിരിച്ച്‌ അതേ സ്പീഡില്‍ വന്ന്,

'അതിന്‌ വാതിലും കുളത്തും കോപ്പും ഒന്നും ഇല്ലാന്നേയ്‌... അത്‌ നമുക്ക്‌ ശരിയാവില്ല!!' എന്ന് പറഞ്ഞ്‌ വീണ്ടും മരത്തേല്‍ ചാരി കാല്‌ പിണച്ച്‌ വച്ച്‌ നിന്നു.

ഒരുമിനിറ്റ്‌ നേരം എന്റെ വീട്ടിലെല്ലാവരും നിശബ്ദമായി. നാണക്കേടായല്ലോ! നമ്മള്‍ക്ക്‌ ഇതൊന്നും ആവശ്യമില്ലാത്തവരാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചിരിക്കുമോ? മാനക്കേട്‌.

"അപ്പോള്‍ അവിടെ ചാരിവച്ചിരുന്ന തകരപ്പാട്ട വാതിലെവിടെപ്പോയി??"

എന്ന ആലോച്ചനയുമായി എല്ലാവരും നില്‍ക്കുമ്പോള്‍, എന്റെ അച്ഛന്‍ പതുക്കെ പതുക്കെ തല തിരിച്ച്‌ എന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ട്‌, തല പതുക്കെ ആട്ടി ഇങ്ങിനെ പറഞ്ഞു.

'അപ്പോ അതും നീ പീയൂസിന്‌ കൊടുത്തല്ലേ??'

കൂടുതലൊന്നും ചോദിക്കാനോ പറയാനോ നില്‍ക്കാതെ, എന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഒരവസരം പോലും നല്‍കാതെ,

‘വീടിന്റെ വാതില്‍ ഇരുമ്പ് കൊണ്ട് വക്കാഞ്ഞത് എത്ര നന്നായി!‘

എന്ന് പതിയെ പറഞ്ഞ്, സ്വന്തം മകനെപ്പറ്റിയോര്‍ത്ത് അഭിമാനം കൊണ്ട് നിയന്ത്രണം പോയി കടും കൈ വല്ലതും ചെയ്തുപോകുമോ എന്ന് ഭയന്നിട്ടെന്നപോലെ വാതില്‍ പടിയില്‍ നിന്ന് തിടുക്കത്തില്‍ എണീറ്റ് അകത്തേക്ക്‌ പോയി.

118 comments:

Devasena said...

പെണ്ണത്തം മറന്ന്
ഒരു ആണ്‍ചിരി, ചിരിച്ചു ഞാന്‍
ഈ കുറുപ്പടി വായിച്ച്‌

ശുഭാശംസകള്‍

Sul | സുല്‍ said...

"കൊച്ചുങ്ങളുണ്ടാവാന്‍ ഇന്നത്തെ കാലത്തുള്ള ബുദ്ധിമുട്ടു വല്ലോം അന്നത്തെ കാരണവന്മാര്‍ക്കുണ്ടായിരുന്നോ? മരുന്നും മന്ത്രവും ഉറുളികമിഴ്ത്തലും രാത്രി വാട്ടര്‍ ടാങ്കില്‍ കറിയിരിക്കലും വല്ലതും വേണമായിരുന്നോ അന്ന്?? "

വിശൂ അപാര വീശാണല്ലോ?

എന്നാലും ഇന്നലെയിട്ട പോസ്റ്റിന്
ഇന്നൊ തേങ്ങയുടപ്പ്? അസാധ്യം.

-സുല്‍

kuzhoor wilson said...

അന്നു ഫസ്റ്റു ഡെ
ചെത്താന്‍ കയറിയപ്പോള്‍,
നുരഞ്ഞു വന്നപ്പ്പ്പോള്‍
12 ഉപമകള്‍
ഒരുമിച്ചു കയറി വന്നില്ലെങ്കില്‍
കൊടകര പുരാണം
ആരെഴുതുമായിരുന്നു ?

അതെല്ലാം പോട്ടെ
ഒരു നേരം ചെത്തിയില്ലെങ്കില്‍

കേടു
തെങ്ങിനോ ?
ചെത്തുകാരനോ ?
കുടിയനോ ?

ചെത്തും
ചെത്തുകാരനും
കൊടകരപുരാണവും തമ്മില്‍
എന്തു ?

എനിക്കു അറിയില്ല
ഞാന്‍ ഈ നാട്ടുകാരനേയല്ല

പൊതുവാള് said...

‘പിന്നെ ആനന്ദാശ്രുക്കളുടെ ദിനങ്ങളായിരുന്നു! കോഴിപ്പിടകളെ കാണുമ്പോള്‍ മദമിളകുന്ന ചാത്തന്മാരെ പോലെ എന്നെ കാണുമ്പോഴെല്ലാം അച്ഛന്‍ എന്നെ തല്ലാനോടിച്ചു. അങ്ങിനെ‌ ഞാന്‍ ആക്രി ബിസിനസ്സ്‌ ഉപേക്ഷിച്ചു.‘

നന്നായി ആസ്വദിച്ചു.

അരവിന്ദ് :: aravind said...

“....... എന്നെ കാണുമ്പോഴെല്ലാം അച്ഛന്‍ എന്നെ തല്ലാനോടിച്ചു. “

ആ പോയന്റില്‍ ചിരി പുറത്തേക്ക് പൊട്ടിവീണു....

അപ്പോ അതിന്റെ താഴെയതാ ഒരുമയുടെ വിവരണം!!!
ചിരിച്ചു മറിഞ്ഞു....

ഹോ....ഒരിക്കെലെങ്കിലും പുരാണം വായിച്ച് കുലുങ്ങിച്ചിരിക്കാതെയിരിക്കാന്‍ പറ്റിയിരുന്നെങ്കില്‍?
ഊം....ഊം....എന്റെ വായ തുന്നിവെയ്ക്കണം അതിന്...

വീട്ടിലെ സാധനങ്ങള്‍ അപ്രത്യക്ഷമാകുന്നതും അവസാനം വാതില് ഹഹഹ....വൌ!!!

കലക്കി വിശാല്‍‌ജി!!!.....:-)
(പണ്ട് വേസ്റ്റ് പേപ്പറുകാരന് , അമ്മ മാര്‍ക്കിടാന്‍ കൊണ്ടുവച്ച പിള്ളേരുടെ ഉത്തരക്കടലാസെല്ലാം എടുത്ത് വിറ്റവനാ ഞാന്‍..
എനിക്ക് ചറപറ കിട്ട്യാലെന്താ, പിള്ളേരെല്ലാം അപ്രാവിശ്യം പാസ്സായി!!)

Anonymous said...

Visalaaaaa

I like this verymuch,,

Fantasticc

anil
*orkutil undu)

RR said...

എന്നാലും ആ വാതില്‍ എങ്കിലും അവിടെ വെച്ചേക്കാമായിരുന്നു! കിടിലം. ഇതു വരെ ചിരി നിന്നില്ല :)

kaithamullu - കൈതമുള്ള് said...

എന്റെ മുത്തപ്പന്മാരേ (ഞങ്ങ ചെറേക്കാര്‍ക്കു 3 മുത്തപ്പന്മാരാ),എന്തൊരു കലക്കാ വീയെമ്മേ ഇത്!

തമനു said...

പാവം വേളാങ്കണ്ണി അണ്ണന്‍ ... അങ്ങേര്‌ എന്തുമ്മാത്രം മസിലു പിടിച്ച്‌, ശ്വാസം കഴിയുന്നത്ര അകത്തേക്കു വലിച്ചായിരുന്നിരിക്കണം അവിടെ ആ പ്ലാവേല്‍ ചാരി സെബസ്ത്യാനോസ്‌ പുണ്യാളനേപ്പോലെ നിന്നിരുന്നത്‌. അങ്ങേരെ ആശിപ്പിച്ച്‌ ഓടിച്ചത്‌ കഷ്ഠമായി.

ചിരിച്ചു ചിരിച്ചു ഒരു പരുവമായി വിയെംജി..

അരവിന്ദ് :: aravind said...

തമനൂസേ..ശരിയാ...ഏതാണ്ട് അഗ്രജന്റെ ആപ്പീസില്‍ തമനു ജനലില്‍ ചാരി നിന്നപോലെ...
അല്ലിയോ വിയെമ്മേ :-))


തമനൂ പിന്നാലെ ഓടണ്ട...എനിക്ക് ഭയങ്കര സ്പീഡാ...;-)

Haree | ഹരീ said...

എന്റമ്മോ...
“പക്ഷെ, എത്ര ഒരുമയുണ്ടെങ്കിലും ടോയ്‌ലറ്റ്‌ ഒരുമിച്ച്‌ ഷെയര്‍ ചെയ്യാന്‍ പറ്റില്ലല്ലോ? എന്തൊരു ദീര്‍ഘദൃഷ്ഠിയുള്ള അച്ഛന്‍!” ഇദ് കലക്കീട്ടോ...
--
ശരിക്കും ആ വാതിലിനെന്താ പറ്റിയേ? ലാസ്റ്റ് ‘എഡിറ്റിംഗ് പിന്നെ നടത്തിക്കോളാം’ എന്നതിന്റെ അര്‍ത്ഥവും മനസിലായില്ല...
--

ഉത്സവം : Ulsavam said...

വിശാല്‍ജീ,
പതിവ് പോലെ സൂപ്പര്‍.
ആ‍ അമ്പ് കൊണ്ടുള്ള നില്‍പ്പ് കലക്കി.

ദില്‍ബാസുരന്‍ said...

എഡിറ്റിങ് വരട്ടെ എന്നിട്ട് കമന്റാം. :-)

സ്വാര്‍ത്ഥന്‍ said...

വിശാലോ,
ഒരു കണ്ടെയ്നര്‍ വേണമായിരുന്നു,
കണ്ടം ചെയ്തത് :D

സനോജ് കിഴക്കേടം said...

പോരാ...പോരാ... പതിവുപോലെ ഉപമകള്‍ ഉഗ്രന്‍..”പരിണാമഗുസ്തി” പോരാ....

ikkaas|ഇക്കാസ് said...

'അപ്പോ അതും നീ പീയൂസിന്‌ കൊടുത്തല്ലേ??'
ഹഹഹഹ.
അന്നേരം വിശാലേട്ടന്റെ മുഖത്ത് വിരിഞ്ഞ ആ ചമ്മിയ ചിരിയോര്‍ത്ത് ഞാന്‍ ചിരിച്ചുകൊണ്ടേ ഇരിക്കുന്നു.

ഇതും കലക്കി വിശാലം.

ഇടിവാള്‍ said...

" മക്കള്‍ കളക്ഷന്‍ പത്തായിരുന്ന എന്റെ അച്ചാച്ഛന്‍ ശ്രീ. എടത്താടന്‍ അയ്യപ്പേട്ടന്റെ അഭിപ്രായത്തില്‍ ഇദ്ദേഹത്തിന്റെ മിസ്സിസ്സ്‌ ഗര്‍ഭിണിയായെങ്കിലോയെന്നോര്‍ത്ത്‌ അടുത്ത്‌ നിന്ന് സംസാരിക്കാന്‍ പോലും പേടിയായിരുന്നൂത്രേ!"

ഹ ഹ ഹ !!!

രാജപ്പേട്ടനേയ്യും കുറ്റം പറയാനൊക്കൂലാ... ;)

ആ അമ്പേറ്റു നിക്കണതും, ടാര്‍സണ്‍/മൌഗ്ലീ ഉപമകളും ഗംഭീരം ;)

മുല്ലപ്പൂ said...

അടക്കിപ്പിടിച്ച ചിരി,
തകരപ്പാട്ട വാതിലിനടുത്തെത്തിയപ്പോളെക്കും കൈവിട്ടുപോയി

Siju | സിജു said...

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഏതൊക്കെ പുലികള്‍ വന്നാലും ഉപമകളുടെ കാര്യത്തില്‍ വിശാലേട്ടന്‍ തന്നെ ബ്ലോഗിലെ കിംഗ്
ആ വിശുദ്ധസെബാസ്റ്റ്യാനോസ്‌ ഒന്നു തന്നെ ധാരാളമല്ലേ

സൂര്യോദയം said...

ഗുരോ... എന്നാലും പാട്ടപറക്കല്‍ നടത്തി വല്ല്യ പുള്ളിയായ വിവരം ഇപ്പോഴാ അറിയുന്നത്‌... എന്നാലും ആ വാതിലും താങ്ങി എങ്ങനെ പോയി? കേമന്‍.. :-)

പച്ചാളം : pachalam said...

മാങ്ങാത്തൊലി!
മൌഗ്ലി ടാര്‍സന്‍ വായിച്ചപ്പൊ ചിരിച്ച് കയ്യിലിരുന്ന ചൂട് ചായ വീണെന്‍റെ സകല ലൊക്കേഷനും പൊള്ളി.

(ഗുണ പാഠം: ചൂട്ചായേം കൊടകരേം നോ മാച്ച്)

ചേച്ചിയമ്മ said...

:-))))) (ചിരിച്ച്‌ ചിരിച്ച്‌ ഞാന്‍ ഒരു വശത്തായി.)

അപ്പോഴേ ഒരു സംശയം,ആ വാതില്‍ ആരാ പൊക്കിയത്‌?!ചേട്ടച്ചാരാണോ?!

s.kumar said...

പഴയകാലത്ത്‌ കുട്ടികളുണ്ടാകുന്നതിനെക്കുരിച്ച്‌ എഴുതിയത്‌ ഇതു അന്യായ പ്രയോഗമായി വിശാലേട്ടോ?
മുഴുമിപ്പിക്കാനായില്ല. ഇവിടെയിരുന്നു ചിരിച്ചാല്‍ "ആനന്ദാശ്രു" പൊഴിക്കേണ്ടിവരും.

s.kumar said...

പഴയകാലത്ത്‌ കുട്ടികളുണ്ടാകുന്നതിനെക്കുരിച്ച്‌ എഴുതിയത്‌ ഇതു അന്യായ പ്രയോഗമായി വിശാലേട്ടോ?

പാരവെച്ച ആ ചെട്ടനോട്‌ ബഹുമാനം തോന്നുന്നു.

മുഴുമിപ്പിക്കാനായില്ല. ഇവിടെയിരുന്നു ചിരിച്ചാല്‍ "ആനന്ദാശ്രു" പൊഴിക്കേണ്ടിവരും.

പതിവുപോലെ ഈ കുന്ത്രാണ്ടവും കസറി.

RP said...

വാതിലെടുത്ത് വിറ്റത് ആക്ചുവലി ആരാ?

വല്യമ്മായി said...

അടക്കയും തേങ്ങയും പറിഛ്കു വിറ്റത് കേട്ടിട്ടുണ്ട്.വാതില്‍ അതും റ്റോയലറ്റിന്റെ ആദ്യായിട്ടാ കേക്കണേ

ബെന്യാമിന്‍ said...

എത്രയൊക്കെ അടക്കിപ്പിടിച്ച് വായിച്ചീട്ടിം മിനിമമ മൂന്നിടത്തെങ്കിലും എനിക്ക് ചിരി പൊട്ടി. ഗ്രേറ്റ്.

.::Anil അനില്‍::. said...

ചിരിക്കില്ല എന്ന ദൃഢപ്രതിഞ്ജയെടുത്തിട്ടായിരുന്നു വായന തുടങ്ങിയതെങ്കിലും ലാ ചേട്ടന്റെ കാല്‍ പിണച്ചുള്ള നില്‍പ്പ് പറ്റിച്ചുകളഞ്ഞു. :D

ഡബുട്സ്: (1)രാത്രി വാട്ടര്‍ ടാങ്കില്‍ കയറിയിരിക്കലിന്റെ ഗുട്ടന്‍സ് യെന്താ?
(2)അച്ചാച്ഛനെക്കേറി ചേട്ടാന്നു വിളിക്കാമോ?‍

എന്‍‌ഡോര്‍സ്മെന്റ്: ‘ജോലി കിട്ടട്ടേ...ഒരു കിലോ കപ്പലണ്ടി വാങ്ങി ഒറ്റ ഇരുപ്പിന്‌ തിന്നണം!'
സത്യം ഇങ്ങനെയുള്ള ഒരാളെ അറിയാം. കപ്പലണ്ടി, കശുവണ്ടി തുടങ്ങി എന്തും കിലോക്കണക്കിന് ഒറ്റയിരുപ്പിന് ഒറ്റയ്ക്കു തിന്നുകളയുന്ന ഒരു മാമന്‍.

വിന്‍സ് said...

Super Visalan. Kalakki. Kazhinja randu postinekkalum athyugranum pazhaya postukaley kadathi vettunna levelum. aa plaavil chaari nilkkunna veelam kanni team inte vivaranam vaayichappol chiri adakkaan kazhinjilla. ithu poolulla oru pathu pathinanjennam poonnottey.

വിവി said...

വിശാലോ ഗഡീ കൂയ്...

കല്‍ക്കീണ്ട്രാ മോനേ... വീണ്ടും ന്നാ ഗപ്പ്.
{ഗപ്പ് പീയൂസ്സ് മാപ്ലയ്ക്ക് കൊടുത്ത് കളയരുതെടാ ഗഡീ}

ദിവ (diva) said...

"വേളാങ്കണ്ണി ടീമില്‍ ഒരാള്‍ വിശുദ്ധസെബാസ്റ്റ്യാനോസ്‌ അമ്പേറ്റ്‌ നില്‍ക്കുമ്പോലെ പ്ലാവില്‍ കാല്‍ പിണച്ച്‌ ചാരി നില്‍ക്കുന്നത്‌ കണ്ട്‌....."

this was HI..LA..RIOUS.. :-))

(sorry for using English)

ബിന്ദു said...

കൊള്ളാമല്ലൊ.:)അല്ല, ആരാ വാതില്‍ അടിച്ചുമാറ്റിയത്?

കുറുമാന്‍ said...

വിശാല ഗുരോ, നമിക്കുന്നു. ലാസ്റ്റ് പോസ്റ്റ് ചെയ്ത രണ്ട് മൂന്നു പോസ്റ്റിനേക്കാള്‍, തുലാഭാര തട്ടില്‍ വച്ചില്‍ ഇതു തന്നെ പൊങ്ങിയിരിക്കൂന്നത്. എന്തൂട്ട് കലക്കാ ഇത്. പഴയ ഫോം ഫുള്ളായി (കുപ്പിയല്ല) ഇതില്‍ പ്രതിധ്വനിച്ചിട്ടുണ്ട്.

അടുത്തത് പോരട്ടെ ഇതുപോലത്തെ തന്നെ പെട്ടെന്ന്

സ്നേഹിതന്‍ said...

പതിവുപ്പോലെ ഉപമകളും വര്‍ണ്ണനകളും നിറഞ്ഞത്.

സരസ്സം... സരസ്സം... ആക്രിക്കച്ചവടം.

കുട്ടിച്ചാത്തന്‍ said...

വിശാലേട്ടാ : ഊഹം... വാതിലവിടെത്തന്നെയുണ്ടായിരുന്നു. കൊളുത്ത് മാത്രം മിസ്സിംഗ്...ശരിയല്ലേ????

ശരിയുത്തരം ആണേല്‍ എനിക്ക് ഒരു നാരങ്ങാമുറ്റായി അയച്ചുതരണം...

Siju | സിജു said...

അനിലേട്ടാ..
ഗള്‍ഫിലായിരുന്നിട്ടും ഡവുട്ട് നമ്പര്‍ വണ്‍ വരിക എന്നു വെച്ചാല്‍ മോശം മോശം :-)
കുറച്ചു ജനറല്‍ ക്നോളഡ്ജൊക്കെ വേണ്ടെ :-)

കുട്ടന്‍സ്‌ said...

‘സില്‍ക്കിന്‘ ഏതു കാലിത്തീറ്റയാ ഇപ്പോ കൊടുത്തെ...അത്യുഗ്രന്‍..വിശാല്‍ജി..

അച്ചന്റെ ഫര്‍സ്റ്റ് സ്ക്രാപ് ഇതു വല്ലോം അറിയുന്നുണ്ടോ എന്തോ...???

കെ.മാധവിക്കുട്ടി. said...

ഹൊ...എന്തൊരു സത്യസന്ധമായ എഴുത്ത്!
ഇതു പ്രിന്റ് ചെയ്ത് ഞാന്‍ ചിരിക്കാന്‍ പിശുക്കുള്ള ചില കക്ഷികള്‍‍ക്കു കൊടുക്കുന്നുണ്ട്.ഇതുകൊണ്ടും രക്ഷപെട്ടില്ലെങ്കില്‍ അവര്‍ ഒരിക്കലുംനന്നാവില്ലെന്നു കരുതി തള്ളിക്കളയാനായിരുന്നു.
കോപ്പിറൈറ്റ് പ്രശ്നമൊന്നും ഇല്ലല്ലോ അല്ലെ?

deepoos said...

വേളാങ്കണ്ണി ടീമില്‍ ഒരാള്‍ വിശുദ്ധസെബാസ്റ്റ്യാനോസ്‌ അമ്പേറ്റ്‌ നില്‍ക്കുമ്പോലെ പ്ലാവില്‍ കാല്‍ പിണച്ച്‌ ചാരി നില്‍ക്കുന്നത്‌

അപാര പ്രയൊഗം തന്നെ....കിടിലം

സാരംഗി said...

വിശാല്‍ജീ..ചിരിച്ചു ചിരിച്ചു ബോധം കെടാറായി...'ജാനറ്റ്‌ ജാക്സണ്‍' എന്ന പ്രയോഗം തകര്‍ത്തു കെട്ടോ..

yetanother.softwarejunk said...

എന്റമ്മോ... തകര്‍പ്പന്‍ ...

വിശുദ്ധസെബാസ്റ്റ്യാനോസിനേയും ജാനറ്റ്‌ ജാക്സനേയും വരെ വെറുതെ വിടില്ല്യ അല്ലെ?!! എന്തിന്ന് orkut(scrap) നെ പോലും വിട്ടു കളയാത്ത പോസ്റ്റ്.

ശാലിനി said...

രാവിലെ തന്നെ ചിരിച്ചുകൊണ്ട്, ഇന്നത്തെ ദിവസം തുടങ്ങാന്‍ സഹായിച്ചതിന് നന്ദി. ഇനിയുള്ള പ്രശ്നം എന്താണെന്നോ, ഇടയ്ക്കിടയ്ക്ക് ഓര്‍ത്തോര്‍ത്ത് ചിരിവരും, അപ്പോള്‍ ശരിയായ രീതിയില്‍ പിടിച്ചുനിര്‍ത്താന്‍ പറ്റിയില്ലെങ്കില്‍, ജോലിയുടെ കാര്യം....

ദൃശ്യന്‍ | Drishyan said...

എന്നത്തെയും പോലെ അടിപൊളി.

സസ്നേഹം
ദൃശ്യന്‍

കൃഷ്‌ | krish said...

വിശാലോ..

'അപ്പോ അതും നീ പീയൂസിന്‌ കൊടുത്തല്ലേ??'

എന്താപ്പൊ പറയ്യാ...
കലക്കീട്ട്‌ണ്ട്‌..

കൃഷ്‌ | krish

Arun said...

Assalayittundu mashe....

Boologathile VKN ennu thangale njan viseshippippikkum.

ബഹുവ്രീഹി said...

ഖല്‍ക്കിസ്റ്റാ!
ജ്ജ്യാതി പോസ്റ്റായിന്റ്.
ആഖ്‌രീ ഖാഛ്‌വട് മസ്ത് ലഗാ!

ചക്കര said...

:)

chengathi said...

m@vlgks>ùý /jij,rjH rÓ egjvuakÒ Qgk akDA ;;; LØsð -pUsÙ cýYdlÌý;
r'luj}kÞýs}l;;; Sv}sr LmkÙk SrgjH dlnkSal;;Q'k coîjSvsg;;

JamesBright said...

അനിവാച്യമായ ഒരനുഭൂതിയുണ്ടാക്കിയ ഒരു കഥയായിരുന്നു ഇത്.
എന്റെ കുട്ടിക്കാലം എനിക്കോര്‍മ്മ വന്നു പോയി.
അഭിനന്ദനങ്ങള്‍.

സ്നേഹപൂര്‍വം

ജെയിംസ്

യാത്രാമൊഴി said...

വീണ്ടും വിശാലന്‍!
ഞങ്ങടെ നാട്ടിലും ഇതുപോലെ തകരവും, അലുമിനിയപാത്രവും ഒക്കെ വാങ്ങിക്കാന്‍ ആക്രി കച്ചവടക്കാരാ‍യ അണ്ണാച്ചിമാ‍രു വീടുതോറും വരുമാ‍യിരുന്നു... അവരു പാത്രങ്ങളെടുത്ത് കാശിനു പകരമായി തന്നിരുന്ന “ചക്കരസേവിനു”എന്തു മധുരമായിരുന്നെന്നോ! ഇപ്പോഴും ആ രുചി നാവിലുണ്ട്.

Siji said...

വിശാലേട്ടോ,
എന്റെ ഭര്‍ത്താവ്‌ കഴിഞ്ഞ ആഴ്ച്ച ജോലിക്കായി വേറൊരു സ്റ്റേറ്റില്‍ പോകുകയുണ്ടായി അവിടെ ഒരു റെസ്റ്റോറന്റില്‍ വെച്ചു ഒരു കൊടകരപുത്രനെ കണ്ടു, രണ്ടു മലയാളം പറയാമെന്നുവെച്ച എന്റെ കെട്ടിയോന്‍ 'കൊടകര പുരാണം' വായിക്കാറുണ്ടോയെന്ന് ചോദിച്ചതും അയാള്‍ ചിരിച്ചു മറിഞ്ഞെത്രേ. പിന്നീട്‌ നോക്കുമ്പോള്‍ കൂടെ വന്നിരുന്ന ആന്ധ്രക്കാരന്‍ പയ്യന്‌ കൊടകര ജോക്ക്സ്‌ പറഞ്ഞുകൊടുത്ത്‌ ആകെ അലുക്കുലുത്താക്കുന്നു.എന്തായാലും കൊടകരപോണ പോക്കേ..
ലാസ്റ്റത്തെ 2 പോസ്റ്റുകള്‍ വായിച്ചപ്പോള്‍ പണ്ടത്തെ അത്ര ചിരിക്കാന്‍ പറ്റിയിരുന്നില്ല. ഇപ്പോ ഇതാ രണ്ടാമതും നല്ല ഫോമിലെത്തിയിരിക്കുന്നു.ഹൗവെവര്‍ ചിരിച്ച്‌ മുറിയില്‍ കിടന്നിൂറങ്ങിയിരുന്ന പിള്ളാരെ ഉണര്‍ത്തി. നമിക്കുന്നു.

മുക്കുവന്‍ said...

ശാന്തിയുടെ സൈഡില്‍ ഒരു മലഞ്ജരക്കു വ്യാപാര കട വന്നിട്ടുണ്ടല്ലോ? വിശാലന്റെ ആണോ? ഒരെണ്ണം ഞാനും ഇവിടെ അടിക്കട്ടെ.

Sona said...

മരുന്നും,മന്ത്രവും മനസ്സിലായി,ഈ വാട്ടര്‍ടാങ്ക് ട്രീറ്റ്മെന്റ് മനസ്സിലായില്ല...വാതില്‍ മോഷ്ടാവ് ചേട്ടനായിരുന്നുവോ?(vrindhavanil ബാല്‍ക്കണിയിലെങ്ങാനും ചേട്ടനെ കണ്ടുവോ?)

LULLABIES OF A DEVIL said...

മാഷേ..
ഇന്നലത്തെ സംസാരം നമ്മള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നത്‌ പോലെയുണ്ട് ഇതു വായിക്കുമ്പോള്‍...
ഒരു സൌഹൃദത്തിന്റെ സുഗന്ധമുണ്ട്‌ താങ്കളുടെ വാക്കുകള്‍ക്ക്‌

::സിയ↔Ziya said...

“കോഴിപ്പിടകളെ കാണുമ്പോള്‍ മദമിളകുന്ന ചാത്തന്മാരെ പോലെ എന്നെ കാണുമ്പോഴെല്ലാം അച്ഛന്‍ എന്നെ തല്ലാനോടിച്ചു”
ഹീയ്യോ‍ാ‍ാ‍ാ..ഞാനിതു വായിക്കാന്‍ ഇത്രേം വൈകിയല്ലോ ദൈവമേ എന്ന ചിന്തയില്‍ പൊട്ടിച്ചിരിക്ക്കിടയില്‍ വിമ്മിട്ടവും...
വിശാലേട്ടന്‍ പറഞ്ഞപോലെ നമ്മ പൈതങ്ങള്‍ക്ക് ദൈനംദിനാവശ്യം നിവര്‍ത്തിക്കാന്‍ ഇതിലപ്പുറം എന്തു വഴി? ഞാനേന്നേ ചീളു തകരം, ബ്ലാസ്റ്റിക്ക്, പൊട്ടിയ റബ്ബറ് ചെരുപ്പ് ഈ വഹ അടിയാളന്മാരെയൊന്നും തിരിഞ്ഞുനോക്കത്തേയില്ലായിരുന്നു. നമ്മടെ നോട്ടമത്രയും ഒരു കിലോ വിറ്റാല്‍ ഓണമാഘോഷിക്കാവുന്ന പിത്തളപ്പാത്രങ്ങള്‍, ഉരുളി, പിത്തളയുടെ തന്നെ ചിരട്ടത്തേപോട്ടി തുടങ്ങിയവയിലായിരുന്നു. അതിനാല്‍ത്തന്നെ “കോഴിപ്പിടകളെ കാണുമ്പോള്‍ മദമിളകുന്ന ചാത്തന്മാരെ പോലെ എന്നെ കാണുമ്പോഴെല്ലാം അച്ഛന്‍ എന്നെ തല്ലാനോടിച്ചു”
എന്ന വാക്യം എനിക്കു സുപരിചിതം. (ഓട്ടോ: പഴയ സാധനങ്ങള്‍ വാങ്ങി അവിലു തരുന്ന അണ്ണാച്ചി വീട്ടില്‍ വന്നു പഴേതു വല്ലോമുണ്ടോ അവിലു തരാമെനു പറഞ്ഞപ്പോള്‍ എന്റെ ഇളയച്ഛന്റെ അഞ്ചു വയസ്സുകാരനായ മകന്‍ എണ്‍പതു കഴിഞ്ഞ എന്റെ അപ്പൂപ്പനെ കൈപിടിച്ചു അണ്ണാച്ചിയുടെ മുന്നില്‍ക്കൊണ്ടു നിര്‍ത്തിക്കൊടുത്തു).

kodaly thampuran said...

വിശാലാ കുറാലിയെ കുറിച്ചൊന്നും പറയനില്ലെ.

satyan

അഗ്രജന്‍ said...

സാധാരണക്കാരുടെ വീട്ടിലെ കുട്ടികള്‍ക്ക്‌ ഇന്നുള്ളതിന്റെ പത്തിലൊന്ന് വില പോലും ഇല്ലാത്ത കാലമാണ്‌. അതുപിന്നെ, കൊച്ചുങ്ങളുണ്ടാവാന്‍ ഇന്നത്തെ കാലത്തുള്ള ബുദ്ധിമുട്ടു വല്ലോം അന്നത്തെ കാരണവന്മാര്‍ക്കുണ്ടായിരുന്നോ?

എവിടുന്ന് കിട്ടുന്നു ഇമ്മാതിരി നിരീക്ഷണപാടവം :))

വായിക്കാന്‍ ഇമ്മിണി വൈകി... ജോലി തിരക്ക് തന്നെ കാരണം‍... ബ്ലോഗാനിനി ഓവര്‍ ടൈം ജോലി ചെയ്യേണ്ടി വരുമെന്ന് തോന്നുന്നു :)

ഈ ആക്രിക്കച്ചവടവും അപാരം :)

ജിഹേഷ് എടക്കൂട്ടത്തില്‍ Gehesh Edakkuttathil said...

കൂടുതലൊന്നും ചോദിക്കാനോ പറയാനോ നില്‍ക്കാതെ, എന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഒരവസരം പോലും നല്‍കാതെ,

എന്നലും എന്റെ വിശാലേട്ടാ...അതെങ്ങനെ അപ്രത്യക്ഷമായി?....