ആറാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ് ഞാന്‍ ഒന്നാം ഘട്ട ബീഡിവലി ആരംഭിക്കുന്നത്.
വീട്ടിലും അയല്‍പക്കത്തും അറിഞ്ഞിടത്തോളം എന്റെ ക്ലാസിലും അതൊരു മീറ്റ് റെക്കോഡായിരുന്നെങ്കിലും അനന്ദപുരം കസിന്‍ ബ്രദേഴ്സിന്റെ ഇടയില്‍ അതൊന്നും ഒരു ഈവന്റ് പോലും അല്ലായിരുന്നു.
അക്കാലത്ത് ഞങ്ങളുടെ ഫാമിലിയിലുള്ള മുതിര്‍ന്നവര്‍, ആപ്പിള്‍ ഫോട്ടോ മാര്‍ക്ക് ബീഡി, ചാര്‍മിനാര്‍ സിഗരറ്റ് തുടങ്ങിയ മാര്‍ക്കറ്റിലേക്ക് വച്ചേറ്റവും കടുപ്പം കൂടിയവ വലിക്കയാല്‍ ട്രെയിനിങ്ങ് ഇതിന്മേലായിരുന്നതിന്നതുകൊണ്ട്, പിന്നീട് താരതമ്യേനെ കടുപ്പം കുറഞ്ഞ ബ്രാന്റുകളായ മഞ്ഞ കാജാ, വെള്ളക്കാജാ, ദിനേശ്, മണി തുടങ്ങിയ ബീഡികളും, പനാമ, സിസര്‍, ബെര്‍ക്കിലി തുടങ്ങിയ സിഗരറ്റുകളും വലിക്കുന്നത് തമിഴന്‍ ലോറി ഓടിക്കുന്നവന് പ്രീമിയര്‍ പത്മിനി ഓടിക്കും പോലെ നിസാരമായി മാറി.
വലിക്കാരില്‍ കേമന്‍ അന്നത്തെ എന്റെ ചേട്ടന്മാരില്‍ ഏറ്റവും പുലി, ജഗജില്ലി, എതിരാളിക്കൊരു പോരാളി, തൃശ്ശൂര്‍ത്തെ ഇളയമ്മയുടെ മോന്‍ പ്രവിച്ചേട്ടനാണ്. അദ്ദേഹം വെറും ഒമ്പതാം ക്ലാസുകാരനായിരുന്നന്ന് വലിക്കണ വലി കണ്ടാല്‍ ആരും വിശ്വസിക്കില്ല. അല്ല, ആളെ കണ്ടാലും അങ്ങിനെ തന്നെ!
ശരീരപുഷ്ടിമയുടെ രഹസ്യം, അദ്ദേഹത്തിന്റെ അച്ഛന്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിന്റെ അടുത്ത് നടത്തിയിരുന്ന റെസ്റ്റോറന്റായിരുന്നു. അവിടെ ബാക്കി വരുന്ന പഴമ്പൊരിയും ബോണ്ടയും പിറ്റേന്ന് വീട്ടിലേക്ക് കൊണ്ടുപൊരുന്നത് തിന്ന് തിന്നായിരുന്നത്രേ എട്ടാം ക്ലാസിലെത്തിയപ്പോഴേക്കും പ്രവിച്ചേട്ടന്‍, സുമോ ഗുസ്തിക്കാന് മുണ്ടി നീര് വന്ന പോലെയായത്.
ഇദ്ദേഹം ദിവസേന തിന്നുന്ന പഴമ്പൊരിയുടെ എണ്ണം കേട്ടും, തിന്ന് മടുത്തിട്ട് പശുവിന്റെ വെള്ളത്തിലിട്ട സുഖ്യന്റെ കാര്യമോര്‍ത്തും ഞാനും ചേട്ടനും കഠിനമായ സങ്കടത്തോടെ അടുത്ത ജന്മത്തിലേങ്കിലും ഒരു ഹോട്ടലുകാരന്റെ മക്കളായി ജനിക്കണേ എന്ന് പ്രാര്‍ത്ഥിക്കാറുണ്ട്.
പ്രവിച്ചേട്ടന്റെ അച്ഛന്‍ ശങ്കരനാരായണന്‍ പാപ്പന്‍ സിഗരറ്റ് വലിച്ച് പുക അകത്തോട്ട് എടുക്കാതെ ഊതിക്കളയുന്ന നാട്ടുകാരെ ബോധിപ്പിക്കാന്‍ വേണ്ടി വലിക്കുന്ന ചില സിനിമാ നടന്മാരുടെ ടൈപ്പായിരുന്നു. അതിനും വേണ്ടി, മോന്‍ കൈ ചുരുട്ടി പിടിച്ച് വിരലിനിടയില്‍ സിഗരറ്റ് തിരുകി വച്ച് എരിഞ്ഞ് വലിച്ച് പുക പുറത്തോട്ട് ഒരു തുള്ളി പോലും വിടാതെ വലിക്കുന്ന പ്രകൃതക്കാരനും.
പുതിയ ബാച്ച് ട്രെയിനിങ്ങിനെടെ ഇദ്ദേഹം കുറച്ച് തിയറി ക്ലാസ് എടുക്കും. അതായത്, സിഗരറ്റ് വലി മനുഷ്യ ശരീരത്തിന് വളരെ അത്യന്താപേക്ഷിതമായ കാര്യമാണെന്ന പോയിന്റില്‍ ഊന്നിക്കൊണ്ട്.
“ ഇഷ്ടിക ഉണ്ടാക്കുമ്പോള്‍ അതില്‍ പുക കയറ്റി വിടുന്നതുകൊണ്ടല്ലേ ഇഷ്ടികക്ക് ഉറപ്പ് കിട്ടുന്നത്?
അതുപോലെ സിഗരറ്റ് വലിക്കുമ്പോള്‍ നമ്മുടെ ശരീരത്തിലേക്ക് പുക കയറി നമ്മുടെ ശരീരത്തിലെ ഇറച്ചി ഉറക്കുകയും അത് മസിലായി രൂപാന്തരം പ്രാപിച്ച് നല്ല ഉരുക്ക് ഇഷ്ടിക പോലെയാവുകയും ചെയ്യും”
അങ്ങിനെ ഉറച്ച മസിലുകള്‍ക്ക് വേണ്ടി കുറച്ച് ചുമച്ചാലും വേണ്ടീല്ല്യ, കൂമ്പ് വാട്യാലും സാരല്യ എന്ന് പറഞ്ഞ് ഞങ്ങള്‍ ചാന്‍സ് കിട്ടുമ്പോഴെല്ലാം ബീഡി വലിക്കാന്‍ തുടങ്ങി.
അന്നൊക്കെ മീശയും താടിയും ഇല്ലാതിരുന്നതുകൊണ്ട് (ഇന്നും കത്തിപ്പിടിക്കാന്‍ മാത്രമൊന്നുമില്ല), ബീഡികത്തിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം മൂക്കിലെ രോമം ഫ്ലേയിമിന്റെ ചൂടില്‍ കരിഞ്ഞ് പോകാതെ നോക്കണം എന്നതായിരുന്നു.
മൂക്കിലൂടെ പുക വിടല്‍, വട്ടം വട്ടമായി പൊകച്ചുരുള്‍ നിര്‍മ്മാണം, എരിഞ്ഞ് വലി, തുടങ്ങിയവ പല അതിപ്രധാനമായ അഭ്യാസങ്ങള്‍ ജന്മസിദ്ധമായ കഴിവുകൊണ്ട് എനിക്ക് പഠിച്ചെടുക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ല.
അത്രയും കാലം വലിയാനന്ദം ആനന്ദപുരത്ത് മാത്രമായിരുന്നു. പിന്നെ പിന്നെ, കൊടകരയിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ഒരാഗ്രഹം തോന്നി.
അങ്ങിനെയാണ് ഞാന്‍ ഷമ്മിയുമായി ഇതേക്കുറിച്ച് ഡിസ്കസ് ചെയ്യുന്നത്. ഷമ്മിയാണേല്‍ എങ്ങിനെയെങ്കിലും ബീഡി വലി പഠിക്കാന്‍ അതിയായ ആഗ്രഹവുമായി നടക്കുന്ന കാലം.
ഷമ്മിയും ഞാനും ഇതേപറ്റി ഡോണ്‍ബോസ്കോയുടെ മൂത്രപ്പുരയില്‍ നിന്ന് ഇന്റര്‍വെല്‍ സമയത്ത് ഡിസ്കസ് ചെയ്യുകയും അങ്ങിനെ സ്കൂളില്ലാത്ത ഒരു ശനിയാഴ്ച ദിവസം എന്റെ പറമ്പിന്റെ താഴെയുള്ള ഒരു കാരമുള്ള് നിറഞ്ഞ കുറ്റിക്കാട്ടില്‍ ഉച്ചയോടെ സംഗതി സെറ്റപ്പാക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു.
തീപ്പെട്ടി ഞാനും വലിക്കാനുള്ള ഐറ്റംസ് ഷമ്മിയെക്കൊണ്ടും സ്പോണ്‍സര്‍ ചെയ്തു.
അങ്ങിനെ ശനിയാഴ്ച വന്നെത്തി.
തീപ്പെട്ടിയുമായി ഞാന്‍ കാത്തിരുന്നു. ഞാനുയര്‍ത്തി ആകാശത്തേക്ക് ഊതി വിടാന്‍ പോകുന്ന ധൂമപടലത്തെ ക്കുറിച്ചോര്‍ത്ത് വെറുതെ ചിരിച്ചു.
പക്ഷെ, പറഞ്ഞ സമയം കഴിഞ്ഞ് മണിക്കൂറൊന്നായിട്ടും ഷമ്മിയെ കാണാനില്ല.
ഈശ്വരാ.. അവന്‍ എന്നെ വഞ്ചിച്ചിരിക്കുമോ? അതോ പിടിക്കപ്പെട്ടിരിക്കുമോ?
ഞാന്‍ ലേബര്‍ റൂമിന്റെ പുറത്ത് വെയ്റ്റ് ചെയ്യുന്ന ഭര്‍ത്താവിനെ പോലെ ടെന്‍ഷനടിച്ച് കുറ്റിക്കാട്ടിലിരുന്നു.
കുറെ കഴിഞ്ഞപ്പോള്‍.. ഷമ്മി അതാ വരുന്നു... പാടത്തൂടെ കൈവിരലുകള്‍ v എന്ന് പിടിച്ചുകൊണ്ട്.
കിതച്ചുകൊണ്ട്, എനിക്ക് നേരെ അവന്‍ ഒരു കടലാസു പൊതി നീട്ടി.
പരമാവധി രണ്ട് ബീഡിയോ രണ്ട് സിഗരേറ്റോ പ്രതീക്ഷിച്ച് പൊതി തുറന്ന എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാനായില്ല. അതിര്‍വരമ്പുകള്‍ ഇല്ലാത്ത ആഹ്ലാദത്താല്‍ ഞാന്‍ തുള്ളിച്ചാടി.
"കേരളത്തില്‍ അന്ന് പ്രചാരത്തിലുണ്ടായിരുന്ന ഒരുമാതിരി എല്ലാ തരം ബ്രാന്റിലും പെട്ട സിഗരറ്റിന്റെയും ബീഡിയുടേയും സാമ്പിളുകള്‍. അഥവാ കുറ്റികള്‍ !“
'ഉദ്ദേശിച്ചപോലെ പപ്പയുടെ പനാമ അടിച്ചുമാറ്റാന്‍ പറ്റിയില്ലാഡാ. അതുകൊണ്ട്, കൊടകര മുതല്‍ വഴിയമ്പലം വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരം റോഡിന്റെ അപ്പുറവും ഇപ്പുറവും കിടക്കുന്ന എല്ലാ കുറ്റികളും പെറുക്കി'
എനിക്കവനെക്കുറിച്ചഭിമാനം തോന്നി. സിന്‍സിയറിറ്റി ഉള്ളവന്‍. വാക്കിന് വ്യവസ്ഥയുള്ളവന്‍!
ആദ്യമായി ഞങ്ങള്‍ കുറ്റികള്‍ വലുപ്പം ബ്രാന്റ് തുടങ്ങിയ ക്രൈറ്റീരിയ വച്ച് സോറ്ട്ട് ചെയ്തു. തുടര്‍ന്ന് ട്രെയിനിങ്ങ് ആരംഭിച്ചു.
നാലു കുറ്റി വലിച്ചപ്പോഴേക്കും ചുമ, തലകറക്കം, തലവേദന, ഓക്കാനം വരവ് എന്നിവയാല്‍ ഷമ്മി വലി നിര്‍ത്തി. എന്നിട്ട് പറഞ്ഞു, “ഡാ ഞാന്‍ വീട്ടീ പൂവാ.. എനിക്ക് മതിയായി”
എന്നാ നീ ചെല്ല്, എന്ന് പറഞ്ഞ് ഞാന്‍ കുറ്റികളില്‍ നിന്ന് കുറ്റികളിലേക്ക് തീ പടര്‍ത്തി പുകച്ചുരുളുണ്ടാക്കി കളിച്ചു.
പെട്ടെന്നെന്തോ ഒരു അനക്കം കേട്ട് ഞാന്‍ തലയുയര്‍ത്തി വെറുതെ ഒന്ന് മുകളിലേക്ക് നോക്കിയപ്പോള്‍ അക്കാലത്ത് കാണാന്‍ പറ്റുന്ന മാക്സിമം ഭീകരമായ ഒരു കാഴ്ച ഞാന്‍ കണ്ടു.
എന്റെ അമ്മ കയ്യില്‍ പട്ടവടിയുമായി നില്‍ക്കുന്നു.
"ഡാ കുരുത്തം കെട്ടോനേ.. മൊട്ടേന്ന് വിരിയും മുന്‍പേ തുടങ്ങിയോടാ"
എന്ന അമ്മയുടെ വാത്സല്യത്തോടെയുള്ള ചീത്ത കേട്ട് കണ്ടന്‍ കത്രികയില്‍ പെട്ട എലിയെ പോലെ ദയനീയമായി നോക്കി “അപ്രത്തെ കാരമുള്ള് വേണോ അതോ ഇപ്രത്തെ പട്ടവടി വേണോ?” എന്ന ഡിലെമയില്‍ നിന്നു.
കാരമുള്ള്‍.. പട്ടവടി...
പട്ടവടി... കാരമുള്ള്‍...
എന്ന നില്പിന് അറുതി വരുത്തിക്കൊണ്ട്, അമ്മ എനിക്ക് മള്‍ട്ടി പര്‍പ്പസായ, തെങ്ങിന്‍ പട്ടയുടെ ഉണങ്ങിയ ഭാഗത്തിന്റെ ഏറ്റവും ഇമ്പോര്‍ട്ടന്റായ പര്‍പ്പസ് എന്താണെന്ന് വീണ്ടും മനസ്സിലാക്കി തന്നു.
അടിക്കിടയിലാണ് അമ്മ കുറ്റിക്കാട്ടില്‍ കിടക്കുന്ന അമ്പതോളം വരുന്ന കുറ്റിക്കൂട്ടം കണ്ടത്. അത് കണ്ട് ,
“ഈശ്വരാ.. ഇത്രേം സിഗരറ്റും ബീഡിയും നീ ഇവിടെ ഇരുന്ന് വലിച്ചുവോടാ എരണം കെട്ടവനേ.. നിന്നെ ഇന്ന് ഞാന്‍ കൊല്ലുമെടാ“
എന്ന് പറഞ്ഞ് അടിയുടെ ഫോഴ്സില്‍ കാര്യമായ വര്‍ദ്ധനവ് വരുത്തി.
എന്തായാലും തലങ്ങും വിലങ്ങും കിട്ടിക്കൊണ്ടിരിക്കയാണ്. അതിന്റെ ഇടയില്‍.
“ അയ്യോ.. നോ നോ..ഇതെല്ലാം ഞാന്‍ വലിച്ചതല്ലാ.. അതെല്ലാം ആരൊക്കെയോ വലിച്ച കുറ്റികളാ.. റോഡീന്ന് പെറുക്കിയത്. സത്യം”
എന്നൊക്കെ പറയാന്‍ നിന്നാല്‍ അത് അടിയുടെ ഫോഴ്സിലും എണ്ണത്തിലും വമ്പിച്ച വ്യതിയാനങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന് പേടിച്ച്,
“ അയ്യോ...ഇനി വലിക്കില്ലേ.... സത്യായിട്ടും ഇനി വലിക്കില്ലേ..“ എന്നുമാത്രമേ ഞാന്‍ പറഞ്ഞുള്ളൂ.
അന്നേവരെ വായിലൂടെയും മൂക്കിലൂടെയും മാത്രം പുക വിടാന്‍ അറിയുന്ന എനിക്ക് പിന്നെ ഏതിലൂടെയെല്ലാം പുക പോയി എന്ന് ഓര്‍മ്മയില്ല.
ഇക്കേസില്‍ ഒന്നാം പ്രതിസ്ഥാനത്ത് വരേണ്ടവരായ, കൊടകരയില്‍ നിന്ന് വഴിയമ്പലത്ത് റോഡിലൂടെ പുകവലിച്ചുപോയവര്‍ക്കും, അത് പെറുക്കി കൊണ്ടുവന്ന ഷമ്മിക്കും വേണ്ടി ഞാന്‍ ഒറ്റക്ക് പട്ടവടിയടി ഏറ്റുവാങ്ങുകയായിരുന്നു.
ഹവ്വെവര്‍, അന്നത്തെ അടിയുടെ ചൂടും പേടിയും എനിക്ക് പത്ത് കൊല്ലത്തോളം നിന്നു!
Monday, December 4, 2006
ബീഡിവലിയുടെ ബാലപാഠങ്ങള്‍
Posted by
Visala Manaskan
at
10:05 AM
Subscribe to:
Post Comments (Atom)

50 comments:
വിശാലാ,
പുരാണത്തില്‍ നിന്ന് ആത്മകഥാശാഖയിലേക്ക്.....
-അനുഗ്രഹങ്ങള്‍!
അന്നേവരെ വായിലൂടെയും മൂക്കിലൂടെയും മാത്രം പുക വിടാന്‍ അറിയുന്ന എനിക്ക് പിന്നെ ഏതിലൂടെയെല്ലാം പുക പോയി എന്ന് ഓര്‍മ്മയില്ല...
രസായി വിവരണം. ആത്മകഥയായതുകൊണ്ടാവാം പഴയ ഒരു ഗുമ്മില്ലേന്നൊരു സംശയം.
ബീഡിവലി യക്ഞ്ഞം അതോടെ നിറുത്തിയോ വിശാല്‍ജീ? (പുക മതിയാക്കി പിന്നെ... കുപ്പിയൊന്ന് പരീക്ഷിച്ചൂടാമായിരുന്നോ ആ പ്രായത്തില്‍?). ഓരോ പോസ്‌റ്റിനിടയിലും ഇത്രയും ഗ്യാപ്പ് പാടില്ലാട്ടോ..
:-))
'ഉദ്ദേശിച്ചപോലെ പപ്പയുടെ പനാമ അടിച്ചുമാറ്റാന്‍ പറ്റിയില്ലാഡാ. അതുകൊണ്ട്, കൊടകര മുതല്‍ വഴിയമ്പലം വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരം റോഡിന്റെ അപ്പുറവും ഇപ്പുറവും കിടക്കുന്ന എല്ലാ കുറ്റികളും പെറുക്കി - ഹാ ഹാ.
എന്തായാലും, അന്നു തുടങ്ങിയ വലി ഇതു വരെ മുടക്കിയിട്ടില്യാല്ലെ വിശാല്‍ജി?
ചിരിച്ചു മരിച്ചു വിശാല്‍ജീ :-))
അടിസീന്‍ വിവരണം വണ്‍ ഓഫ് ദി ബെസ്റ്റ് ഞാന്‍ വായിച്ചതില്‍!
വ്വൊ..വ്വോ എന്താ ഉപമകള്‍! എന്താ പ്രയോഗങ്ങള്‍!!
എനിക്ക് ആ ബ്രെയിന്‍ മിസ്സായല്ലോ എന്ന് ചെറ്യേ അസൂയ :-))
ഗഗംഭീരം!!! :-)
ഗഗഗംഭീരം!!! :-)
കസറീലൊ വിശാലാ
എന്നിട്ടിപ്പൊ വലിക്കൊ ഇല്ലെ? അതു പറ ആദ്യം
-സുല്‍
ഈ കുട്ടീനേ എന്താ വേണ്ടത്? കുറ്റി ബീഡിയൊക്കെ വലിയ്കുമ്പോ എച്ചിലുണ്ടാവില്ലേ? എട്ടന്മാരൊടൊപ്പം ചന്ദനത്തിരി പേപ്പറില്‍ പൊതിഞ്ഞ് സിഗരറ്റ് വലിച്ചത് ഓര്‍മ്മ വരുന്നു.
(പണ്ട് എന്റെ ഒരു കസിന്‍ സിഗരറ്റ് വായില്‍ വച്ചിട്ട് ദേ എപ്പോ കണ്ണില്‍ കൂടെ പുക വരും ന്ന് പറഞ്ഞ് കണ്ണിലോട്ട് തറച്ച് നോക്കിക്കും, ആ സമയം കൊണ്ട് ചെക്കന്‍ എന്റെ കൈ പൊള്ളിയ്കും, അപ്പോ എന്റെ കണ്ണില്‍ കൂടയാ പുക വരാറു...)
പ്രയോഗങ്ങള്‍ ഗംഭീരം!!!
വിവരണം അതി ഗംഭീരം!!!
ദൈവമേ....എന്നല്ലാതെ എന്ത് പറയാന്‍.
-പാര്‍വതി.
ഇത് ജിങ്കന്‍ പോസ്റ്റായിട്ടാ ഗെഡീ.. ( അലക്കന്‍, ഉഗ്രന്‍ എന്നിവയൊക്കെ ഉപയോഗിച്ചു ബോറടിച്ചു തുടങ്ങി..)
“” അതുപോലെ സിഗരറ്റ് വലിക്കുമ്പോള്‍ നമ്മുടെ ശരീരത്തിലേക്ക് പുക കയറി നമ്മുടെ ശരീരത്തിലെ ഇറച്ചി ഉറക്കുകയും അത് മസിലായി രൂപാന്തരം പ്രാപിച്ച് നല്ല ഉരുക്ക് ഇഷ്ടിക പോലെയാവുകയും ചെയ്യും”“
ഇതായിരിക്കും ല്ലേ വിശാലന്‍സ് തീയറി ഓഫ് സ്മോക്കിങ്ങ്? ;)
വിശാലാ ഇതു വായിച്ചപ്പോള്‍
"കുറ്റിബീഡി വലിക്കുകില്‍
ചെറ്റയും പ്രഭുവായിടും"
ഞങ്ങളുടെ അസ്ഥാന കവി അപ്പുണ്ണിയാശന്റെ ഈ ഈരടി ഓര്‍മ്മ വന്നു.
'അക്കാലത്ത് കാണാന്‍ പറ്റുന്ന മാക്സിമം ഭീകരമായ ഒരു കാഴ്ച ' ... ഉഗ്രന്‍...
എഫ്ഫക്റ്റ് 10 കൊല്ലമേ നിന്നുള്ളൂ അല്ലെ.. അപ്പൊപ്പിന്നെ ശങ്കര്‍ജി എഗെയിന്‍ ഓണ്‍ ദി കോക്കനട്ട് ട്രീ അല്ലെ... ഇപ്പോഴും കുറ്റിതന്നെയാണോ അതോ??? ;-)
വിശാലേട്ടാ ഉഗ്രന്‍..പതിവുപോലെ..
എനിയ്ക്കുമുണ്ടൊന്ന് പറയാന്‍..ഈ പരീക്ഷ്ണം നടത്തിയിരുന്നത് ഞാനും അനിയനും കൂടെയായിരുന്നു.
എനിയ്ക്ക് പത്തോ പന്ത്രണ്ടോ അനിയനന്ന് എന്നേക്കാള്‍ അഞ്ച് വയസ്സിളപ്പവുമായിരുന്നു.അതായതഞ്ചോ ആറോ.
വീട്ടു മുറ്റത്തു നിന്നു തന്നെ അപ്പൂപ്പന്‍ പുകച്ച ബീഡിക്കുറ്റി പറുക്കി വലിയ്ക്കും..വീട്ടിന്റെ പടിയുടെ താഴെ ഒരു തെച്ചിപ്പൊന്തയിലിരുന്നാണ്‍ വലി.
അതിനു ശേഷം തുളസി, പേര തുടങ്ങിയ ഇലകള്‍ ചവച്ചൊരു മണം മാറ്റല്‍ യജ്ഞവും.
ഒരു ദിവസം ബീഡിയൊക്കെ വലിച്ചിട്ട് അനിയന്‍ അമ്മയെക്കണ്ടപ്പോ..അമ്മാ എന്നുപറഞ്ഞ് ഓടി അടുത്തോട്ട് ചെന്നു..അമ്മയ്ക്ക് മണത്തു..
നീ ബീഡി വലിച്ചൊടാ..
ഇല്ലമ്മ..ഞാനൊരു പേരയെല ചവച്ചു..
അമ്മ കമ്പെടുത്തു..ഞങ്ങളോടി..
പിന്നെ ആ ചതിയന്‍ എന്നെ കുറേക്കാലം ബ്ലാക്ക് മെയില്‍ ചെയ്യുമായിരുന്നു.:)
അണ്ണന്‍ ബീഡി വലിച്ചത് ഞാന്‍ അമ്മയോട് പറഞ്ഞു കൊടുക്കും..
നീയും വലിച്ചല്ലോ
ഞാന്‍ കൊച്ചല്ലേ അമ്മയൊന്നും ചെയ്യൂല്ല..അണ്ണനാണേ അടി കൊള്ളും..ഡിംഗുഡിക്കാ:)
എന്തായാലും ബീഡി സിഗററ്റ് വലി അന്നോടെ നിന്നു..
പിന്നെ ഒരു കാര്യം മാത്രം തുടര്‍ന്നു..ഏത് പെറപ്പിനും ഇന്നും കൂട്ട് അനുശന്‍ തന്നെ.ഏറ്റവും വലിയ കമ്പനിയും..
അതിനി തല്ലാനായാലും..തിന്നാനായാലും..:)
പത്ത് കൊല്ലം കഴിഞ്ഞപ്പോള്‍ വീണ്ടും തുടങ്ങി അല്ലേ :)
എന്നേയും പല കാലഘട്ടങ്ങളിലേക്കും പിടിച്ചു വലിച്ചോണ്ട് പോയി ഈ പോസ്റ്റ്.
അന്നത്തെ ആ വലിക്കാരൊക്കെ പിന്നീട് ഉഗ്രന്‍ വലിക്കാരയിമാറിക്കാണും അല്ലെ?
തകര്‍ത്തു ഘട്യേ... പണ്ട് എന്റെ അനിയന്‍ ഇതുപോലെ കുറ്റിബീഡിവലിച്ചതും തുടര്‍ന്ന് അമ്മ അമ്മാവന്‍ തുടങ്ങിയവര്‍ തെങ്ങിന്റെ തന്നെ മറ്റ് ഐറ്റംസായ ഈര്‍ക്കിലി,കൊതുമ്പ് തുടങ്ങിയവകൊണ്ട് ചില പ്രയോഗങ്ങള്‍ നടത്തിയതും ഓര്‍മ്മവരുന്നു... അവന്‍ പക്ഷെ കുറ്റിക്കാട്ടില്‍ അല്ലായിരുന്നു പേരയുടെ മുകളില്‍ കയറിയിരുന്ന് വിസ്തരിച്ച് വലിച്ചതാണ്.പിന്നീട് ഇന്നുവരെ കക്ഷി വലി എന്ന പരിപാടി നടത്തീട്ടില്ല.
വിശാലേട്ടാ
“കാരമുള്ള്‍.. പട്ടവടി...
കാരമുള്ള്‍.. പട്ടവടി...“ എന്നതിനു പകരം
“കാരമുള്ള്‍.. പട്ടവടി...
പട്ടവടി... കാരമുള്ള്‍..“ എന്നു വായിക്കാന്‍ തോന്നുന്നു. അഴകിയരാവണനില്‍ ശ്രീനിവാസന്റെ തയ്യല്‍ക്കാരന്റെ
“പാലുകാച്ചില്‍.. താലികെട്ട്..
താലികെട്ട്.. പാലുകാച്ചില്‍.. “
എന്ന ഇഫക്റ്റിനുവേണ്ടി...
അതു തന്നെയല്ലേ അവിടേ ഉദ്ദേശിച്ചത്???
പിള്ളേര്‍ക്ക് വേണ്ടാത്ത ശീലങ്ങളൊക്കെ പഠിപ്പിച്ചു കൊടുത്തോളും...
നല്ല വിവരണം.
ഇതിലെ വില്ലന്‍ ഷമ്മിയാണോ?? :)
വിശാലഗുരോ കലക്കി!
വായിച്ച് ചിരിപൊട്ടിയ സൌണ്ട് കേട്ട് അപ്പുറത്തെ ക്യാബിനിൽ വന്ന ഫിലിപൈനി അന്തം വിട്ട് നോക്കുന്നു!
സൂപ്പർ!!!
വിശാലേട്ടാ,
രസികന്‍ വിവരണം. എന്നെ ബീഡി വലിക്കാന്‍ പഠിപ്പിച്ച് തരാമോ? :-)
ഓടോ:നല്ല പെട കിട്ടിക്കാണണം 10 കൊല്ലമ ഓര്‍മ്മ നില്‍ക്കണമെങ്കില്‍. :-)
പറയാൻ വിട്ടു പോയി - നൊസ്റ്റാൾജിക്ക് പോസ്റ്റ്!
ന്നിട്ട്, പത്തു വര്‍ഷം കഴിഞ്ഞിട്ടെന്തായി? വിശാലാ പ്രയോഗങ്ങള്‍ കലക്കി - ച്ചിരെ മൈല്‍ഡായോന്നൊരു സംശയം എരിവും പുളീം ലേശം കൂടിയായിക്കൊട്ടേ
മേന്ന് പറഞ്ഞ് പോലെ ആത്മകഥയായതു കൊണ്ടാവും.
:-)
പത്തു വര്‍ഷത്തെ കണക്കെന്താ..
അതു കഴിഞ്ഞപ്പോള്‍ വീണ്ടും വലി തുടങ്ങീയോ അതോ പേടി മാറിയോ
qw_er_ty
അമ്മയുടെ വാത്സല്യത്തോടെയുള്ള ചീത്ത കേട്ട് കണ്ടന്‍ കത്രികയില്‍ പെട്ട എലിയെ പോലെ ദയനീയമായി നോക്കി “അപ്രത്തെ കാരമുള്ള് വേണോ അതോ ഇപ്രത്തെ പട്ടവടി വേണോ?” എന്ന ഡിലെമയില്‍ നിന്നു.
കാരമുള്ള്‍.. പട്ടവടി...
കാരമുള്ള്‍.. പട്ടവടി...
എന്ന നില്പിന് അറുതി വരുത്തിക്കൊണ്ട്, അമ്മ എനിക്ക് മള്‍ട്ടി പര്‍പ്പസായ, തെങ്ങിന്‍ പട്ടയുടെ ഉണങ്ങിയ ഭാഗത്തിന്റെ ഏറ്റവും ഇമ്പോര്‍ട്ടന്റായ പര്‍പ്പസ് എന്താണെന്ന് വീണ്ടും മനസ്സിലാക്കി തന്നു.
വിശാല്‍ജി...അറിയാതെ ഞാനൊന്നു തിരിഞ്ഞുനോക്കിപോയി...കിടിലന്‍ തന്നെ..
ബീഡിവലി അന്ന് ഉപേക്ഷിച്ച് പത്തുകൊല്ലം കഴിഞ്ഞപ്പോള്‍ ക്രിക്കറ്റ് ഗ്രൌണ്ടില്‍ വച്ച് ഷെയറിങ്ങ് വലിയിലൂടെ പുനരാരംഭിച്ചു. ഇപ്പോള്‍ ഇടക്ക് ഉപേക്ഷിച്ചും സ്വീകരിച്ചും അങ്ങിനെ നീങ്ങുന്നു.
എനിവേ, ഇത് വായിച്ച അഭിപ്രായം തങ്കക്കുടങ്ങളേ.. കണ്ണികണ്ടവര്‍ വലിച്ചെറിഞ്ഞ കുറ്റി പെറുക്കി വലിച്ച എന്നെ ‘വൃത്തികെട്ടവന്‍’ എന്ന് പറയരുതേ. പറ്റിപ്പോയി!
വായിച്ചവര്‍ക്കും കമന്റിയവര്‍ക്കും നന്ദി.
പുരാണങ്ങള്‍ ഇടക്കിടെ വന്നുകൊണ്ടിരിക്കും. എഴുതാനുള്ള വിഷയങ്ങള്‍ ചെറിയ ചെറിയ കാര്യങ്ങളാണ്. എഴുതുവാനിരിക്കുന്ന സമയത്തെ മൂഡിനനുസരിച്ചിരിക്കും കാര്യങ്ങള്‍. ചിലപ്പോള്‍ കുറച്ച് നന്നാവും ചിലപ്പോ സ്ക്രാപ്പാവും.
പക്ഷെ, അത് വലിയ പ്രതീക്ഷയോട് വായിച്ച് ‘ഛെ.. വെറുതെ പ്രതീക്ഷിച്ചു‘ എന്ന് തോന്നാനുള്ള സാഹചര്യം ഉണ്ടാക്കതെ സ്വയം നോക്കുക. സത്യായിട്ടും ഞാനതിന് ഉത്തരവാദിത്വം ഏറ്റെടുക്കില്ല. പറഞ്ഞേക്കാം. :)
പിരിമുറുക്കങ്ങള്‍ കൊണ്ട് പൊറുതി മുട്ടുമ്പൊ ഒരു റോസും, ജൂലീം, സില്‍ക്കും, ഡോള്‍ബി ആന്‍റപ്പനും,പൂടമ്മാവനും, മുണ്ടാപ്പനും, കാര്‍ത്തൂം ഒക്കയേ ഉണ്ടായിരുന്നുള്ളു - അതു വിശാലന്‍ മറക്കണ്ട!!
ബിഡി വലിച്ച് പരിചയമില്ലെങ്കിലും ഇതിപോലെ ചൂല്‍ ചൂരല്‍ പ്രയോഗങ്ങള്‍ ഇഷ്ടം പോലെ കിട്ടീണ്ട്.
അന്ന് അമ്മ തന്ന സമ്മാനത്തിന്റെ ചൂട് ഇപ്പോഴുമുള്ളതുകൊണ്ടാണല്ലെ,പുകവലിയില്‍ മാസ്റ്റര്‍ ബിരുധമെടുത്തിട്ടുള്ളത്.ഏറെക്കാലത്തിനു ശേഷമുള്ള ഈ തിരിച്ചുവരവ് കലക്കി,വിശാലേട്ടാ.
ഓ.ടോ:)അന്ന് ആ ക്രിക്കറ്റ് ഗ്രൌണ്ടില്‍ വെച്ച് ഷെയറിങ്ങ് വലിയിലൂടെ പുനരാരംഭിച്ച വലി ഇന്നും അനുസ്യൂതം മുന്നേറിക്കൊണ്ടിരിക്കുന്നുണ്ടല്ലൊ..
ഞാനാദ്യമായി(അവസാനമായും)വിശാലേട്ടനെ
കാണുമ്പോള്‍ ഒരു കയ്യില്‍ ബാഗും മറ്റെ കയ്യില്‍ ഒരു മാള്‍ബറൊ പാക്കറ്റുമാണുണ്ടായിരുന്നത്.
സുമോ ഗുസ്തിക്കാരന് മുണ്ടി നീര് വന്ന പോലെ...
രസകരമായ ചിത്രം!
ബൂസ്റ്റര്‍ ഷോട്ട് കിട്ടാത്തതുമൂലം പത്ത് കൊല്ലം കഴിഞ്ഞപ്പോള്‍ വീണ്ടും തുടങ്ങിയല്ലെ :)
കൊടകരയില്‍ നിന്ന് വഴിയമ്പലത്ത് റോഡിലൂടെ പുകവലിച്ചുപോയവര്‍ക്കും...
ഓ.ടോ: പുകയില്ലാതെ ജീവിതഭാരം വലിച്ചുപോയിട്ടുണ്ട് ഞാന്‍ കുറേക്കാലം. :)
ഒരു ദുശ്ശീലംസ്വായത്തമാകാന്‍ എന്തൊക്കെ ബുദ്ധിമുട്ടുകള്‍ സഹിക്കണമല്ലേ.
‘......ഒരുമാതിരി എല്ലാ തരം ബ്രാന്റിലും പെട്ട സിഗരറ്റിന്റെയും ബീഡിയുടേയും സാമ്പിളുകള്‍‘.ഇതിനടുത്തവരിവായിച്ചതും ചിരി കയ്യില്‍ന്നിന്നും വിട്ടുപോയി.
VishalaManaskan, Your ability to take readers mind travel through their childhood days is extra ordinary. I am sure most of us have gone through tons of similar activites throught our childhood.
Achu.s.
വിശാല്‍സേ,
ഞാന്‍ ഷമ്മിയോടു ചോദിച്ച് നോക്കട്ടേ? (പുള്ളി എന്റെ പാപ്പനായിട്ടു വരും. അച്ചന്റെ കസിന്‍)
കരിങ്കല്ല്
ഇതു പൊലെ വളരെ കഷ്ടപെട്ടും ബുദ്ദിമുട്ടിയും ആണ് ഞാനും ഈ വിദ്യ പഠിച്ചത്. അതിനു വേണ്ടുന്ന പ്രൊല്‍സാഹനങ്ങളും മറ്റ് സഹായങ്ങളും എനിക്ക് നല്‍കിയ എന്റെ അപ്പച്ചിയുടെ മകന്‍ ബിനു അണ്ണ്‍നനെയും, തെങ്ങു ബീഡി കംബനി മാനജ്‌മന്റ് & സ്റ്റാഫ് മറ്റ് സുഹൃത്തുക്കള്‍ എല്ലാവരെയും ഓര്‍ക്കാന്‍ സഹായിച്ച വിശാലണ്ണന് അഭിവാദ്ധ്യങ്ങള്‍
"അന്നേവരെ വായിലൂടെയും മൂക്കിലൂടെയും മാത്രം പുക വിടാന്‍ അറിയുന്ന എനിക്ക് പിന്നെ ഏതിലൂടെയെല്ലാം പുക പോയി എന്ന് ഓര്‍മ്മയില്ല."
Man, you are simply superb!!
:D
Nalla rasam thonnanu ithu vayichapol.Enthalum vendanilla ishtanu dharalam kittiyille. Illennundo...
hmmm..
engum oru puka..
beedi de alla
puka mara..
thimiraano? aalthrey.
anjanam?oh..padippum vivarokke undallo ..pinennthu anjanam
pinnetha oru ..
central sclero retinopathy?
Oh my God..Dr. Gupta paranju athonnualla nnu..
athey.. munnile glaasil aaroo utheethaa..winter alle athonda..
VISHALA MANASKA,
ANGAYUDE PRAYOGANGALUM NARMABODHAVUM ATHYAPAARAM.
ANGU NEENAL VAZHATTE....
SYDNEYMURUGAN
ambhavangalil mahaSambhavam aya Visalettanu....ente vaka JUNIOR SANJAYAN AWARD...Nirasikkanda
Rakesh Suryavardhan
അപ്രത്തെ കാരമുള്ള് വേണോ.. ഇപ്രത്തെ പട്ടവടി വേണോ... :)) :)) എന്നെയങ്ങ് കൊല്ല്.... പഴയപോസ്റ്റ് വായിച്ച് ഇവിടം വരെയായി... ഞാനൊരു ബ്രേക്കെടുക്കാന്‍ പോവ്വാട്ടോ... വയ്യ..
വളരെ നന്നായി :)
വിശാലോ ഈ ചങ്ങലവലിയന്റെ പ്രണാമം.
Great ! I read like another "innocents story",
Thanks
Nishanth
visalan mashe, kalkkeendalloda savi..
Trainile toiletukal rahkshappettu
Eni avarkellam blogil ezhuthamallo
അനോണിമസ് സുഹൃത്തേ...
എന്താ ഇഷ്ടാ ഇത്. ഞാന്‍ ഇതില്‍ തെറിയാണോ എഴുതിയേ?? ഇമ്മടെ പഴേ ചെല കാര്യങ്ങള്‍ ഓര്‍ത്ത് എഴുതി അത്രല്യേ ഉള്ളൂ. അതിനെ ബാത്ത് റൂമില്‍ എഴുതിയിടുന്ന തരം എന്നൊക്കെ പറയാന്‍ പാടുണ്ടോ?
അക്രമായിട്ടാ! :((((((
sammathichirikkunnu cheettayi sangathikalu puli thanne
sivaprasad
ആപ്രായത്തില്‍ നാട്ടിലെ എതുപയയന്‍സും പടിച്ച്പാഠം .മുപ്പതു വര്ഷം മുന്പ് ഒരു പയ്കാറ്റ് സിസ്സര്‍ കുറ്റികൊളുത്തി വലിച്ച്ത് ഒര്‍ക്കുന്നു.മാവേലിക്കര പാര്‍ക്കില്‍.കൂട്ടുകാരന്‍ കുവയിറ്റില്‍---ഷിബു(തോമസ്സ് അബ്രഹം ).വലിയുടെ അവസാനതെ ശാസമുട്ടും തലവേദനയും .അതുകൊണ്ടെന്താ ഇന്നും പരാജയമറിയാതെ തുടരുന്നു.
entammo! ente vishala, evide ninnu kittunnu etharam kidilan theemukal.
adutha janmathilengilum oru kodakarakkaranayi janippikkane ente guruvayurappa!
aliyaa...thakarthu......
എനിക്കവനെക്കുറിച്ചഭിമാനം തോന്നി. സിന്‍സിയറിറ്റി ഉള്ളവന്‍. വാക്കിന് വ്യവസ്ഥയുള്ളവന്‍!ഹി ഹി ഹി ഹി
Post a Comment