പരീക്ഷക്ക് തോറ്റതിന്റെ പേരിലും വീട്ടുകാര് തല്ലിയതിന്റെ പേരിലും ആത്മഹത്യ ചെയ്യാന്‍ നടക്കുന്ന പുതിയ തലമറയിലെ കുട്ടികള്‍ക്ക്, എന്നും മാതൃകയാക്കാവുന്നവരാണ് എന്റെ തറവാട്ടിലെ കുട്ടികള്‍.
ഇക്കാരണങ്ങളാല്‍ ആത്മഹത്യ ചെയ്തിരുന്നെങ്കില്‍ അന്യാധീനപ്പെട്ടു പോകുമായിരുന്ന എന്റെ തറവാടടക്കമുള്ള ശാന്തി അങ്ങാടിയിലെ വീടുകള്‍, കള്ള് ചെത്തുകാര്‍, പാല്‍ക്കച്ചോടക്കാര്‍, കൃഷിപ്പണിക്കാര്‍, കിണറുകുത്തുകാര്‍, മരംവെട്ടുകാര്‍ തുടങ്ങിയ പരമ്പരാഗത തൊഴില്‍ മേഖലക്കാവശ്യമായവരെയും വെല്‍ഡിങ്ങ്, വണ്ടി വര്‍ഷോപ്പ്, ഡ്രൈവിങ്ങ്, പെട്ടിക്കട, തട്ടുകട, സ്വര്‍ണ്ണപണി, കല്ലൊര എന്നിങ്ങനെയുള്ള കാര്‍ഷികേതര ചെറുകിട ജോലികക്കാവശ്യമായ ആളുകളേയും അറേഞ്ച് ചെയ്യുന്ന ലേബര്‍ സപ്ലൈ കമ്പനികള്‍ പോലെ ആയിരുന്നു.
കൊടകര ഡോണ്‍ബോസ്‌കോയില്‍ ബഞ്ചുകള്‍ ഉണ്ടാക്കിയിട്ടിരുന്നത് അതിന്മേലിരുന്നു പഠിക്കാനായിരുന്നെങ്കിലും അധ്യയനവര്‍ഷത്തിലെ പകുതിയിലധികം ദിവസങ്ങളിലും ഡോണ്‍ബോസ്‌കോയുടെ ബ്രാന്റ് അമ്പാസഡര്‍മാരായിരുന്ന എന്റെ ബ്രദേഷ്സ് & കസിന്‍സ്, ബഞ്ചിന്റെ പാര്‍ശ്വഭാഗങ്ങളിലും മുകളിലും കയറി നിന്നുകൊണ്ട് പഠിക്കേണ്ടിവന്നത് പഠിക്കാനാവാശ്യമായ ബുദ്ധിയും ഓര്‍മ്മശക്തിയും പാഠ്യവിഷയങ്ങളിലുള്ള താല്‍പര്യവുമെല്ലാം ഉള്ള കോണ്‍ഫിഗറേഷനുള്ള സിസ്റ്റം ജീന്‍ വഴി കിട്ടാതെ പോയതുകൊണ്ട് മാത്രമായിരുന്നു.
അഞ്ചു പത്തുകൊല്ലം പഠിച്ച് ഏഴാംക്ലാസിലെത്തുമ്പോഴേക്കും മീശയും താടിയുമെല്ലാം വച്ച മുത്തനാണങ്ങളായി മാറുന്നതുകൊണ്ട്, മുണ്ടുടുത്ത് ചോറ്റും പാത്രവും പുസ്തകവും പിടിച്ച് തീപെട്ടിക്കമ്പനിയില് ജോലിക്കു പോകുമ്പോലെയായിരുന്നു ബോയ്സില്‍ പോയിരുന്നത്.
ഒരുമാതിരിപ്പെട്ടവരെല്ലാം പത്താം ക്ലാസില്‍ തോല്‍ക്കുന്നതോടെ പഠിപ്പീര് മതിയാക്കി, പാരമ്പര്യ തൊഴില്‍ മെഖലയിലേക്കോ ചെറുകിട വ്യവസായങ്ങളിലേക്കോ തിരിയുന്നതിന്റെ മറ്റൊരു പ്രധാന കാരണം,
‘ഇക്കാലത്ത് പഠിച്ചിട്ടൊന്നും യാതൊരു കാര്യവുമില്ല, പത്തമ്പത് തെങ്ങ്, ഒരു അഞ്ചുപറക്ക് നിലം, ഒരു കറവു മാട്, പിന്നെ ഉള്ള സ്ഥലത്ത് വാഴയും കൊള്ളിയും കൂര്‍ക്കയും കുത്തി, അവനാന്റെ കുടുമ്മത്തെ ജോലികള്‍ ചെയ്ത്, വീട്ടിലുണ്ടാക്കണത് എന്താ എന്നുവച്ചാല്‍ അത് കഴിച്ച് വല്യ പത്രാസും പവറും കാണിക്കാന്‍ നടക്കാതെ അഞ്ചിന്റെ പൈസ കളയാതെ നോക്കി നടന്നാല്‍ എന്തിനാ ഉദ്ദ്യോഗം?’
എന്ന ജെനറല്‍ സ്‌റ്റേറ്റ്മെന്റുകള്‍ വീട്ടില്‍ ഇടക്കിടെ കേള്‍ക്കുന്നതുകൊണ്ടായിരുന്നു.
മോഡറേഷന്‍ എന്നൊരു സിസ്റ്റം വന്നതുകൊണ്ട്, മൊത്തം ഫാമിലി മെമ്പേഴ്സിനെയും ഞെട്ടിച്ചുകൊണ്ട് സിമ്പിളായി വെറും ഏഴേ ഏഴുവര്‍ഷം മാത്രമെടുത്ത് ഏഴാം ക്ലാസ് പാസായ ഏക വ്യക്തി ഞാന്‍ മാത്രമായിരുന്നു.
ആ സന്തോഷത്തിന് അച്ഛന്‍ അര കിലോ ആട്ടിറച്ചിയും അതിലിട്ട് വക്കാന്‍ ഒന്നര കിലോ നേന്ത്രകായയും കൊണ്ടുവന്നു. അമ്മ, ഫസ്റ്റ് ഷോക്ക് പോയി ചാരുബെഞ്ചിനിരിക്കാനും സോഡയും കപ്പലണ്ടിയും വാങ്ങി അടിച്ചുപൊളിക്കാനും കാശും തന്നത് എനിക്കിന്നലെയെന്ന പൊലെ ഓര്‍മ്മയുണ്ട്.
ഡോണ്‍ബോസ്കോയില്‍ നിന്നും, മനക്കുളങ്ങര, മറ്റത്തൂര്‍, മൂലംകുടം തുടങ്ങിയ ഞങ്ങളുടേത് പോലുള്ള തരം ഫാമിലികള്‍ തിങ്ങി പാര്‍ക്കുന്ന ഇടങ്ങളിലെ സ്കൂളുകളില്‍ നിന്നും ഏഴാം ക്ലാസും ചാടിക്കടന്നെത്തുന്ന ബോയ്സുകളെല്ലാം ഒരുപാട് സുന്ദരസുരഭില സ്വപ്നങ്ങളുമായാണ് ബോയ്സിലെത്തുക.
അവരുടെ സ്വപനങ്ങള്‍ക്ക് നിറം ചാലിച്ചിച്ചിരുന്നത് സാധാരണയായി ഗവണ്‍മന്റ് സ്കൂളുകളില്‍ സ്വാഭാവികമായി കിട്ടുന്ന സ്വാതന്ത്ര്യവും 'വേണമെങ്കില്‍ പഠിക്കാം; നിര്‍ബന്ധം ഇല്ല്യ!' എന്ന ടീച്ചേഴ്‌സിന്റെ വിശാലമയായ സമീപനവും, ഗുരുകുലത്തിനടുത്ത് കാശുവച്ച് സേവി (ഗോട്ടി) കളിയും കൂടെക്കൂടെയുള്ള സമരങ്ങളും പ്രകടനങ്ങളും ബസിന് കല്ലെടുത്ത് എറിയലുമെല്ലാമായിരുന്നു.
ഇത്തരം സാഹചര്യം സ്വപ്നം കണ്ട് ബോയ്സിലേക്കെത്തുന്നവര്‍ക്ക് കിട്ടിയ ഇരുട്ടടിയായിരുന്നു പുതുതായി നിയമിതനായിവന്ന ഡ്രില്ലപ്പന്‍!
ഡ്രില്ലപ്പന്‍ കാഴ്ചക്ക് ഒരു ടിപ്പിക്കല്‍ പോലീസുകാരന്റെ ഭാവചേഷ്ടാദികളെല്ലാം തികഞ്ഞവനായിരുന്നു. ചുരുട്ടിവച്ച കട്ടമീശ, ചുവന്ന ഉണ്ടക്കണ്ണുകള്‍, സര്‍ക്കാരാശുപത്രീന്ന് ചന്തീക്ക് ഇഞ്ചക്ഷന്‍ ചെയ്തുവരുന്ന ആളുടേതുപോലുള്ള രൌദ്രഭാവമുള്ള മുഖവും ഘനഗംഭീരമായ ശബ്ദവും എല്ലാമൊത്തിണങ്ങിയ, തനി മുട്ടാളന്‍ കിടിലന്‍ പോലീസ്.
ഡ്രില്ലപ്പന്‍, കൊടകര ബോയ്സില്‍ അനാവശ്യമായി സമരമുണ്ടാക്കുവാന്‍ അനുവദിച്ചിരുന്നില്ല. സേവി കളി നിരോധിച്ചു. ആജ്ഞ ലഞ്ജിച്ച് കളിച്ചവരെ അടിച്ചൊതുക്കി. ക്ലാസില്‍ നിന്ന് കുട്ടികളെ ഇറക്കാന്‍ ആഹ്വാനം ചെയ്ത് ക്ലാസുകള്‍ കയറിയിറങ്ങുന്ന ഛോട്ടാ നേതാക്കന്മാര്‍ 'ക്ലാസീ പോടാ' ന്ന് പറഞ്ഞ് ചൂരലും കൊണ്ട് പാഞ്ഞടുത്ത ഡ്രില്ലപ്പനെ കണ്ട് ഓടി അവനവന്റെ ക്ലാസില്‍ കയറിയിരുന്നുവെന്നതും സ്റ്റോര്‍ റൂമില്‍ നിന്ന് ഷട്ടില്‍ റാക്കറ്റും ഒരു കുറ്റി ഷട്ടിലും അടിച്ചുമാറ്റിയ മിടുക്കനെ രായ്ക്‌ക്‍രാമായനം തൊണ്ടിയോടെ പിടിച്ച് മാപ്പ് പറയിച്ചതും ഗേള്‍സ് സ്കൂളില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയെ കളിയാക്കിയവരുടെ വീട്ടുകാരെ വിളിപ്പിച്ചതുമെല്ലാം ഡ്രില്‍ മാഷുടെ തൊപ്പിയിലെ ചില പൊന്‍ തൂവലുകളും അദ്ദേഹത്തിന്റെ ഖ്യാതി വര്‍ദ്ദകികളുമായിരുന്നു.
പാപി ചെല്ലുന്നിടം പാതാളമെന്ന് പറഞ്ഞപോലെയായിരുന്നു എന്റെ ബോയ്സിലെ ആദ്യദിവസാനുഭവം.
സംഗതി പാരമ്പര്യമായിക്കിട്ടേണ്ടത്ര സൈസില്ലെങ്കിലും, ബോയ്സിലെത്തുന്നതോടെ ഞാനും വലിയ ആളാകും, ഞാന്‍ ബഹുമാനിച്ചിരുന്ന പോലെ എന്നെയും പ്രൈമറി അപ്പര്‍ പ്രൈമറി പൈലുകള്‍ ബഹുമാനിക്കും, അപ്പോഴത്തെ എന്റെ നിലക്കും വിലക്കും സ്റ്റാറ്റസ്സിനും ട്രൌസര്‍ പോരാതെ വരും എന്നൊക്കെ ഓര്‍ത്താണ്,
'മുണ്ടുടുത്തേ ഞാനും എട്ടാം ക്ലാസില്‍ പോകൂ' എന്ന് വാശിപിടിച്ചതും അമ്മയുടെ കോട്ടപെട്ടിയിലിരുന്ന തലേ വര്‍ഷം ഓണത്തിന് അമ്മാവന്‍ കൊണ്ടുകൊടുത്ത മലമല്‍ മുണ്ടെടുത്ത് ഞാന്‍ പോയതും.
ഓഫീസിനടുത്ത് കുറച്ച് കുട്ടികള്‍ എന്തോ നോക്കി നിന്ന് പോകുന്നത് കണ്ടാണ് ഞാനവിടേക്ക് ചെന്നത്. യാതൊരു കാര്യവുമില്ലെങ്കിലും എസ്.എസ്.എല്‍.സി. റിസള്‍ട്ട് നോക്കി ഞാനും നിന്നത് ബെല്ലടിക്കാന്‍ ഇനിയും സമയമുണ്ടല്ലോ എന്ന് കരുതി.
മഴവേള്ളത്തില്‍ നനയാത്തവിധം മുണ്ട് നല്ല ബന്ധവസ്സായി മടക്കിക്കുത്തി ഓഫീസിന്റെ മുന്നിലെ നോട്ടീസ് ബോര്‍ഡില്‍ നോക്കി നിന്ന എന്നോട് ഒരു മീശക്കാരന്‍ വന്ന് തോളില്‍ തട്ടി ചോദിച്ചു.
'എന്താ സാറ് ഇവിടേ?'
'ഏയ്. പ്രത്യേകിച്ചൊന്നുമില്ല' എന്ന് പറഞ്ഞ് വീണ്ടും നോട്ടീസ് ബോര്‍ഡില്‍ നോക്കിയപ്പോള്‍,
'മുണ്ടിന്റെ മടക്കിത്തഴിക്കടാ' ന്നും, അതഴിച്ചപ്പോള്‍ 'ക്ലാസിപ്പോടാ...' ന്നും ആക്രോശിച്ചത് കേട്ട് അവിടെ നിന്നോടിപ്പോകുമ്പോള്‍
'അതാണ് മോനേ ഡ്രില്ലപ്പന്‍. ആള്‍ടെ കയ്യില്‍ അന്നേരം വടിയില്ലാത്തതുകൊണ്ട് മാത്രം നിനക്കൊരെണ്ണം മിസ്സായി' എന്നുമൊരു ‘എക്സ്പിരിയന്‍സ്ഡ്‘ സ്റ്റൂഡന്റ് പറഞ്ഞത് കേട്ടിട്ട് വിയറ്റ്‌നാം കോളനിയില്‍ റാവുത്തരെ ആദ്യമായി കണ്ട ഇന്നസെന്റിന്റെ പോലെ ഞാന്‍ കുറച്ച് നേരം നില്‍ക്കുകയും ചെയ്തു.
എന്തായാലും അന്നത്തോടെ ഞാന്‍ മുണ്ടുടുക്കല്‍ താല്‍ക്കാലികമായി നിര്‍ത്തി 'ആരൊക്കെ എന്തൊക്കെ' എന്നറിയുന്നതുവരെ മുണ്ട് പെട്ടിയില്‍ തന്നെയിരിക്കട്ടേ എന്നും തീരുമാനിച്ചു.
അങ്ങിനെ ഡ്രില്ലപ്പന്റെ നിഴലിനെ പോലും, ‘ഒഴിവാക്കാന്‍ പറ്റുമെങ്കില്‍ ഒഴിവാക്കേണ്ടത്‘ എന്ന് വിശ്വസിച്ച് കഴിഞ്ഞിരുന്ന കാലം.
ചില ഞായറാഴ്ചകളില്‍ ഞാന്‍ ശാന്തി അങ്ങാടിയിലെ തരക്കാരെയും പൊടിക്കുഞ്ഞുങ്ങളെയും കൊണ്ട് കാവില്‍ ക്ഷേത്രത്തിനടുത്തുള്ള സുനിലിന്റെ ഇളയമ്മയുടെ വീട്ടുപറമ്പില്‍ കളിക്കാന്‍ പോവുക പതിവുണ്ട്. അവിടെയാണെങ്കില്‍ ആണും പെണ്ണുമായി വേറെയും കുട്ടികളും കളിക്കാനുണ്ടാകും.
കാവിലമ്മയുടെ തേര്‍വാഴ്ച റൂട്ടാണ് ഈ പറമ്പ് എന്നും ഒരിക്കല്‍ അതുവഴി പാതിരാത്രി നടന്നുപോയ, ആടുവെട്ടി പൊറിഞ്ചുണ്ണ്യാപ്ല സര്‍വ്വാഭരണവിഭൂഷിതയായ ദേവിയെ കണ്ടെന്നുമുള്ള കഥകള്‍ കേട്ടതില്‍ പിന്നെ ഉച്ചനേരത്തും ഈ പറമ്പില്‍ നില്‍ക്കുന്നത് നല്ലതിനല്ല എന്ന് അമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ ഞങ്ങള്‍ കളിക്കാന്‍ പോകും.
സാധാരണയായി ക്രിക്കറ്റാണ് കളിയെങ്കിലും, പിള്ളെഴ്സിന് അമ്പസ്താനി കളിക്കണമെന്ന് പറഞ്ഞപ്പോള് എന്നാലിന്നമ്പസ്താനി എന്ന് തീരുമാനിക്കുകയായിരുന്നു.
വിശാലമായ പറമ്പാണ് അവര്‍ക്കുള്ളത്. വലിയ കോമ്പൌണ്ടില്‍ രണ്ട് വീടുകളും ഒരു ഔട്ട് ഹൌസും. ഒളിക്കാന്‍ കടപ്ലാവ്, മൂവാണ്ടന്‍ മാവ്, പുളി, തുറു, ജാതി, മോട്ടോര്‍ പുര എന്നിങ്ങനെ ധാരാളം പോയിന്റുകള്‍.
അവിടെ കളിക്കുമ്പോള്‍ ചില നിയമാവലികളൊക്കെ പാലിക്കേണ്ടതുണ്ട്. ഇളയമ്മയുടെ ആടുക്കളത്തോട്ടത്തില്‍ കയറരുത്, ഫ്യൂസായ ബള്‍ബുകളും റ്റ്യൂബുകളും പൊന്തി കിടക്കുന്ന കൊക്കരണിയുടെ അടുത്ത് പോകരുത്, ഔട്ട് ഹൌസിലെ വാടകക്കാര്‍ക്കുപയോയിക്കാനുള്ള റ്റോയ്‌ലറ്റില്‍ ഒളിക്കരുത് എന്നിങ്ങനെ..പലതും.
കളി ആരംഭിച്ചു. കണ്ണടച്ച് പെട്രോള്‍ പമ്പിലെ മീറ്റര്‍ പോലെ എണ്ണുന്നത് ബോയ്സിനോട് ചേര്‍ന്ന ഗവര്‍ണ്മന്റെ യു.പി.സ്കൂളില്‍ അഞ്ചാം തരത്തില്‍ പഠിക്കുന്ന മനു ആയിരുന്നു.
ഞൊടിയിടയില്‍ എല്ലാവരും ഓരോന്നിനടിയില്‍ കയറി, ഞാന്‍ ഔട്ട് ഹൌസിന്റെ അടുത്തുള്ള പ്ലാവിന്റെ പിറകിലും.
അപ്പോഴാണ് ഞാന്‍ കണ്ടത്. ടിക്കറ്റെടുക്കാതെ എയര്‍പോര്‍ട്ടില്‍ പോയി തിരിച്ചു റൂമിലേക്ക് ഓടിക്കൊണ്ടു വന്ന രാജേട്ടന്റെ പോലെ, പുതിയ താമസക്കാരന്‍, സാക്ഷാല്‍ ഡ്രില്‍മാഷ് റ്റോയ്‌ലറ്റിലേക്ക് ഓടുന്നു.
സദാ തുറന്ന് കിടക്കുന്ന ടോയ്ലറ്റില്‍ മാഷ് കയറുന്നതും തിരക്കു പിടിച്ച് ശബ്ദത്തോടെ കതകടക്കുന്നതും ഹൈസ്കൂളില്‍ പഠിക്കുന്ന കൂട്ടത്തിലുള്ളവര്‍ അനങ്ങാതെ നിന്ന് കണ്ടു.
ഇവിടത്തെ പുതിയ താമസക്കാരന്‍ ഇദ്ദേഹമാണെന്നറിഞ്ഞിരുന്നെങ്കില്‍ കളിക്കാന്‍ വരില്ലായിരുന്നു, എന്തായാലും ഇതോടെ ഇവിടത്തെ കളി നിര്‍ത്താമെന്ന് മനസ്സിലോര്‍ത്തങ്ങിനെ ഡ്രില്ലപ്പന്റെയും മനുവിന്റെയും കണ്ണില്‍ പെടാത്ത സെറ്റപ്പില്‍ ഞാന്‍ നില്‍ക്കുമ്പോള്‍ മനു 'അമ്പത് അമ്പസ്താനി' പറഞ്ഞു.
എന്നിട്ട് ചുറ്റിനും ടോം നടക്കുമ്പോലെ കണ്ണുവട്ടം പിടിച്ച് നടക്കുകയാണ്.
റ്റോയ്‌ലെറ്റിന്റെ അടുത്തെത്തിയപ്പോള്‍ മനു ഒന്ന് നിന്നു. വാതില്‍ അടഞ്ഞുകിടക്കുന്നു. ഒതുക്കിപ്പിടിച്ച് ചിരിക്കുമ്പോലെ എന്തോ ശബ്ദങ്ങള്‍ കേള്‍ക്കുന്നു.
അതെ, അകത്ത് കയറി ആരോ അകത്ത് കയറി ഒളിച്ചിട്ടുണ്ട്.
മനു ഭയങ്കരമായി ദേഷ്യം വന്നു. നിയമം നിയമമാണ്, ആര്‍ക്കും തെറ്റിക്കാന്‍ അധികാരമില്ല. ഒളിക്കാന്‍ പാടില്ലാത്ത ഇടത്തില്‍ ഒളിക്കാന്‍ പാടില്ല.
ദേഷ്യം മൂത്ത മനു ടോയ്‌ലറ്റിന്റെ തകരപ്പാട്ട വാതിലില്‍ 'ഠേ..ഠേ' എന്ന് തട്ടിക്കൊണ്ട് പറഞ്ഞു.
'ഇവിടെ ഒളിക്കല്‍ ഇല്ലാന്ന് മുന്നേ പറഞ്ഞിട്ടുള്ളതല്ലേ... സമ്മതിക്കില്ലാ ഇത് സമ്മതിക്കില്ലാ...പോന്നോ പോന്നോ.. ഇനി ഇതിന്റുള്ളില്‍ കയറിയവന്‍ തന്നെ പോയി എണ്ണ്’
ഞായറാഴ്ച ഉച്ചക്ക് രോഗാണുക്കള്‍ പോലും കിടന്നുറങ്ങുന്ന നേരത്ത്, പറമ്പിലേക്കോടിയതിന്റെ പിറകിലെ ചേതോവികാരം അത്രക്കും തീക്ഷണമാണ് എന്നത് വെളിവാക്കിക്കൊണ്ട്, തകരപ്പാട്ടയില്‍ അടിച്ച അടി കേട്ടിട്ടും മാഷൊന്നും പ്രതികരിക്കാതെയിരുന്നു!
ഇത്രയൊക്കെ പറഞ്ഞിട്ടും റ്റോയ്‌ലറ്റില്‍ ഒളിച്ചവനും മറ്റുള്ള സ്ഥലങ്ങളില്‍ ഒളിച്ചവരും ഒളിത്താവളങ്ങള്‍ വിട്ട് വെളിയില്‍ വരാത്തതിന്റെ ദേഷ്യത്തില്‍ മനു ഒരു മിനിറ്റ് ആലോചിച്ചങ്ങിനെ നിന്നു.
അകത്തുള്ള ആളാരാണെന്ന് എങ്ങിനെ കണ്ടുപിടിക്കുമെന്ന് ആലോചിച്ച് റ്റോയ്‌ലറ്റിനു ചുറ്റും ഒരു റൌണ്ട് നടന്ന മനു ഒരു മഹാ അപരാധം ചെയ്യുന്നതിന് ഞങ്ങള്‍ സാക്ഷികളായി.
‘താഴെക്കിടന്ന ഒരു ചുള്ളിക്കൊമ്പ് എടുത്ത് വാതിലിന്റെ കുളത്ത് ഒറ്റ പൊക്ക്!‘
മഹാഭാരതം സീരിയലില്‍ കോട്ടവാതില്‍ തുറക്കുമ്പോലെ റ്റോയലറ്റിന്റെ വാതായനം മലര്‍ക്കെ തുറക്കുകയും അറ്റെന്‍ഷനും സ്റ്റാന്റ് അറ്റ് ഈസും പഠിപ്പിക്കുന്ന ആ പാവം ഡ്രില്ല് മാഷ് സ്റ്റാന്റ് അറ്റ് ഈസ് പൊസിഷനില്‍ ഇരുന്നിടത്തുനിന്ന് പിടഞ്ഞെണീറ്റ് വാതില്‍ ചാടിപ്പിടിച്ചടച്ചുകൊണ്ട് അലറി.
'അയ്യേ..ഛീ.. പോടാ...അസത്തേ...മനുഷ്യനെ മനസ്സമാധാനത്തോടെ നീയൊന്നും....'
ആ സംഭവത്തിന് ശേഷം, ബോയ്സിലെ മുട്ടന്‍മാരെ മൊത്തം കിടുകിടാ വിറപ്പിക്കുന്ന ആ സിംഹം, അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മനുവിനെ കാണാതിരിക്കാനും കണ്ടാലും തല താഴ്ത്തി കാണാത്ത പോലെ നടക്കാനും തുടങ്ങിതായി പറയപ്പെടുന്നു.
Monday, September 18, 2006
ഡ്രില്‍മാഷും അമ്പസ്താനിയും
Posted by
Visala Manaskan
at
10:53 PM
74 comments:
ഇത്തവണ തേങ്ങ അടി എന്‍റെ വക...!!!!
കമന്‍റ് വഴിയേ...
'...മനുവായിരുന്നു ആദ്യമായി കണ്ണടച്ച് പെട്രോള്‍ പമ്പിലെ മീറ്റര്‍ പോലെ എണ്ണല്‍ തുടങ്ങിയത്...'
നിന്‍റെ സെന്‍സ് ഓഫ് ഹ്യൂമര്‍ അപാരമാണെടാ... പഹയാ... :)
'...ഞായറാഴ്ച ഉച്ചക്ക് രോഗാണുക്കള്‍ പോലും കിടന്നുറങ്ങുന്ന നേരത്ത്, പറമ്പിലേക്കോടിയതിന്റെ പിറകിലെ ചേതോവികാരം അത്രക്കും തീക്ഷണമാണ് എന്നത് വെളിവാക്കിക്കൊണ്ട്...'
മെഗാ സൂപ്പര്‍... :))) ഈ വികാരം അനുഭവിക്കാതതവര്‍ കൈ പൊക്കുക.
ഒന്നാം വാര്‍ഷീകത്തിലെ പോസ്റ്റ് കിടിലന്‍... കിണ്ണംകാച്ചി.
ഹ...ഹ...വിശാലാ, സൂപ്പര്‍.
രോഗാണുക്കള്‍ പോലും കിടന്നുറങ്ങുന്ന ഞായറാഴ്‌ചയുച്ച അടിപൊളി.
ശരിക്കും ചിരിച്ചു.
അപ്പോള്‍ ഈ അമ്പസ്ഥാനിയാണല്ലേ സാറ്റ് കളി. കുറെ കളിച്ചിട്ടുണ്ട്.
ഞാന്‍ ആലോചിക്കുകയായിരുന്നു. മനു വന്ന് വാതില്‍ തട്ടിയപ്പോള്‍ മുതല്‍ ഡ്രില്ലപ്പന്റെ മനോവിചാരങ്ങള്‍. കുന്തം ഇതൊന്ന് തീര്‍ന്ന് കിട്ടുന്നുമില്ല, ലെവന്‍ ഒരു പയ്യന്‍ വന്ന് ആകപ്പാടെ പ്രശ്‌നവുമുണ്ടാക്കുന്നു. ടെന്‍ഷന്‍ കൂടിയാല്‍ പിന്നെ പറഞ്ഞ സമയത്തൊന്നും സംഗതി തീരുകയുമില്ല.
ആകപ്പാടെ ഗതികേട്.
നന്നായിട്ടുണ്ട്. വാര്‍ഷിക ധ്യാനം കഴിഞ്ഞ് അരൂപിയൊക്കെയായി വന്നപ്പോള്‍ വിവരണത്തിന് പഴയ ശക്തി പോരാ..അടുത്തത് പോരട്ടെ..
സര്‍ക്കാരാശുപത്രീന്ന് ചന്തീക്ക് ഇഞ്ചക്ഷന്‍ ചെയ്തുവരുന്ന ആളുടേതുപോലുള്ള രൌദ്രഭാവമുള്ള മുഖം
ഹ ഹ. എന്റെ വിശാലോ, ഞാന്‍ തോറ്റു. എന്താ ഭാവന. കലക്കി പോസ്റ്റ്.
"രോഗാണുക്കള്‍ പോലും ഉറങ്ങുന്ന സമയം!!!" :) :-)
എവിടുന്നു കിട്ടുന്നു വിശാലാ ഈ വക അലക്കുകള്‍?
അതുപോലെ മുണ്ടൊക്കെ മടക്കിക്കുത്തി കെട്ടിയുറപ്പിച്ച് ചുമ്മാ നോട്ടീസ് ബോര്‍ഡില്‍ നോക്കിക്കൊണ്ടിരുന്നപ്പോള്‍ പുറകില്‍ വന്ന് ആരോ തോണ്ടിയ സീന്‍ ചിത്രത്തില്‍ ശ്രീനിവാസന്‍ ക്യാമറയും എടുത്ത് മോഹന്‍ലാലിന്റെ മുറിയുടെ വാതിലിനു മുകളില്‍ കൂടി നോക്കിയപ്പോള്‍ പുറകില്‍ വന്ന് തിലകന്‍ തോണ്ടിയ സീന്‍ ഓര്‍മ്മിപ്പിച്ചു.
“സാറെന്താ ഇവിടെ”
“ഓ, ചുമ്മാ...”
തകര്‍പ്പന്‍.
ഇതുപോലൊരു ബാത്ത്‌റൂം കഥ പണ്ട് വര്‍ണ്ണമേഘങ്ങളും എഴുതിയിരുന്നു. ആ കഥയെ ഈ പോസ്റ്റ് ഓര്‍മ്മിപ്പിച്ചു ;)
അരവിന്ദന്റെ 'സത്യാ'ന്വേഷണങ്ങൾ...!
സര്‍ക്കാരാശുപത്രീന്ന് ചന്തീക്ക് ഇഞ്ചക്ഷന്‍ ചെയ്തുവരുന്ന ആളുടേതുപോലുള്ള രൌദ്രഭാവമുള്ളവന്‍.
എന്നെ കണ്ടാല്‍ ആര്‍ക്കും രണ്ടെണ്ണം പൊട്ടിക്കാന്‍ തോന്നുമെന്ന് വീട്ടുകാര്‍ കൂടെക്കൂടെ പറയുന്നതിലെ സാങ്കേതികത്വമോ ജാതകവൈകല്യമോ?
ഇവിടെ ഒളിക്കല്‍ ഇല്ലാന്ന് മുന്നേ പറഞ്ഞിട്ടുള്ളതല്ലേ... സമ്മതിക്കില്ലാ ഇത് സമ്മതിക്കില്ലാ...പോന്നോ പോന്നോ.. ഇതിന്റുള്ളില്‍ കയറിയവന്‍ പോയി എണ്ണ്‍'
വിശാല്‍ജീ... സൂപ്പര്‍. ഈ രംഗം മനസ്സില്‍ കണ്ടു ചിരിച്ചു. പുരാണത്തിന്റെ വാര്‍ഷിക എപ്പിസോഡ് അടിപൊളി.
വിശാലാ ക്ലൈമാക്സില്‍ ഞാന്‍ നിയന്ത്രണം വിട്ട് ചിരിച്ചുപോയി. ഓഫീസ് ടൈമില്‍ ബ്ലോഗുവായന നന്നല്ല എന്ന് ഈ പോസ്റ്റ് തെളിയിക്കുന്നു. ഈ കമന്റെഴുതുമ്പോഴും ചുണ്ടില്‍ ചിരിതന്നെയാണ്..
അയവെട്ടുന്ന ചിരിയാണ് വിശാലന്റെ പോസ്റ്റുകളുടെ ബാക്കിപത്രം!
വിശാല്‍ജി നീണ്ട ഇടവേളക്ക് ശേഷം നടത്തിയ വാം അപ്പ് ആണ് ഈ പോസ്റ്റ്.
എയിമായില്ല, എന്നല്ല....തലക്ക് നല്ലോം പിടിച്ചു ബോധിച്ചു. പക്ഷേ ബരാബാസ് (ഹാംഗ് ഓവര്‍) അല്പം കുറവാണോ?. :-)
എന്നാലും സീറ്റില്‍ അങ്ങോട്ടുമിങ്ങോട്ടും മാറിമാറിയിരുന്ന് ചിരിച്ചുകൊണ്ടാണ് വായന തീര്‍ത്തത്..
പ്രത്യേകിച്ച് മനു അങ്ങനെ ചുറ്റിനും നടക്കുമ്പോള്‍ അകത്തിരുന്ന ഡ്രില്ലപ്പന്റെ മനസ്ഥിതിയോര്‍ത്ത്...
അല്ല, ഇങ്ങനെ ഒരു പറ്റല്‍ എനിക്കും പറ്റീട്ടിണ്ട്. അതു പിന്നെ പറയാം.
അല്ല വിശാല്‍ജീ, ആ ഡ്രില്ലപ്പ്ന്റേ ആക്രോശം ശരിക്കും എന്തായിരുന്നു ? :-))
തകര്‍പ്പന്‍ പോസ്റ്റ്.
സൈക്കിളിന്റെ കാറ്റു പോയപ്പോള്‍ ... അമ്മാവന്റെ റബ്ബര്‍തോട്ടത്തിലുള്ള ഷ്ഡ്ഡില്‍ പോയി കാറ്റടിക്കാമെന്ന് കരുതി കയറിയതാണ് ഗന്ധര്‍വനും കസിനും.
ആളനക്കമില്ലാത്ത സ്ഥലമായതിനാല്‍ പറമ്പില്‍ കയറി നോക്കിയപ്പോള്‍ അമ്മാവന്റെ സൈക്കില്‍ സ്റ്റാന്‍ഡ് അറ്റ് ഈസില്‍ ഇരിക്കുന്നുണ്ട്.
ഇടാന്‍ വിട്ടുപോയ നിരപലകകളിലൊന്നിലൂടെ നോക്കുമ്പ്പോള്‍ നിഴലും വെളിച്ചവും പോലെ സുന്ദരനായ അമ്മവന്റെ കയ്യിനുള്ളില്‍ ഏകദേശം പൂര്‍ണ വിവസ്ത്രയായ ഇരുട്ടിന്റെ നിറമുള്ള ഉര്‍വശി.
ഓടാന്‍ തുടങ്ങുമ്പോള്‍ പട്ടിച്ചെക്കന്‍ നായ തുടങ്ങിയ ബഹുവചനങ്ങള്‍ സമ്മാനമായി കിട്ടുന്നുണ്ടായിരുന്നു.റബ്ബര്‍തോട്ടത്തിലെ കാറ്റടി അതോടെ നിന്നു.
എല്ലാ ഡ്രില്‍ മാഷമ്മാരും ബുദ്ധി വൈകല്യമുള്ളവരാണ്. ഇടം വലം കുട്ടികളെ തല്ലല്‍ ആണിവരുടെ വിനോദം. വിശാലന്റെ ഡ്രില്‍ മാഷ് കേരളത്തിലെ മുഴുവന്‍ ഡ്രില്‍ മാഷന്മാരേയും പ്രതിനിദാനം ചെയ്യുന്നു.
വെറുതെ അടിക്കുന്ന ഒരു ഡ്രില്‍ മാഷെ കല്ലേടുത്തെറിഞ്ഞാലൊ എന്ന് പലവട്ടം ആലോചിച്ചതാണ്. മാഷെ തല്ലി പഠിപ്പു നിര്‍ത്തിയകാര്യം ഓര്‍മിപ്പിക്കുന്ന അച്ചന്റെ ഓര്‍മ അതു ചെയ്യുന്നതില്‍ നിന്നും വിലക്കി.
അങ്ങിനെ കൊടകര ബോയ്സിലെ ഡ്രില്‍ മാഷും ബ്ലോഗില്‍ ജന്മം കൊണ്ടു. പുരാണകാരന്‍ വീണ്ടും തുലികയില്‍ നിറങ്ങള്‍ ചാലിച്ച് വര്‍ണ ചിത്രമെഴുതുന്നു.
"ചിത്ര"ത്തില്‍ ക്യാമറയും കൊണ്ടു നിന്ന ശ്രീനിവാസനെ തോണ്ടിയത് പൂര്‍ണ്ണം വിശ്വനാഥന്‍ അല്ലേ വക്കാരീ, തിലകന്‍ അല്ലല്ലോ.
വ്വോ, തന്നെ തന്നെ, കണ്ണൂസ് ജി. കിലുക്കവുമായി കണ്ണ് ഫ്യൂസടിച്ചു :)
ആ ദേഹത്തിന്റെ പേര് പൂര്‍ണ്ണം വിശ്വനാഥന്‍ എന്നായിരുന്നല്ലേ.
വിശാലേട്ടോ. എനിക്ക് ചിരിയടക്കാന്‍ പറ്റ്‌ണില്ല. ഓഫീസ്സിലിരുന്ന് കുലുങ്ങി വാപൊത്തി ചിരിക്കുമ്പോളതാ ബോസ്സ് വിളിച്ചു. മൂപ്പരെ മുമ്പീന്നും ചിരി പിടുത്തം വിട്ട് പുറത്ത് വന്നപ്പോള്‍ ഏമാന്‍ വിചാരിച്ചിട്ടുണ്ടാവും "അയ്യോ പാവം! ഇന്നലെത്തെ കോണ്‍ക്രീറ്റ് കട്ട വീണതില്‍പിന്നെ (http://boologaclub.blogspot.com/2006/09/911.html)ഏതൊ പിരിയെളകിയതാവാമെന്ന്! കൊടകരയുടെ മുത്തേ ഞാന്‍ അങ്ങയുടെ കാലില്‍ തൊട്ടു വന്ദിച്ചോട്ടെ?
ചുമ്മാ മോണിട്ടറില്‍ നോക്കി പൊട്ടിച്ചിരിക്കുന്നവനെ ഭ്രാന്തന്മാരുടെ പട്ടികയില്‍ പ്പെടുത്തുമോ എന്തോ..എന്തായാലും എന്റെ ജോലി മിക്കവാറും പോക്കാ..ഇന്നലെ മൊത്തം ചില്ലറ വക, ഇന്നു പുരാണവു മായി വിശാല്‍ജിയും..!!
എവിടുന്നു കിട്ടുന്നുമാഷേ ഇത്തരം ഉപമകളൊക്കെ..?
പ്രിയരേ,
മുന്നാഴ്ചയായി ഞാനൊരു പോസ്റ്റ് നടത്തിയത് എന്ന വിഷമവും പല പോസ്റ്റുകളും വായിക്കാന്‍ പറ്റുന്നില്ലല്ലോ എന്ന സങ്കടവും എല്ലാം ഉള്ളിലൊതുക്കി തിരക്കിനിടയില്‍ എഴുതാന്‍ പറ്റാതെ പോയ ‘ഡ്രില്ലപ്പന്‍‘ എന്ന ഒരു പോസ്റ്റും ‘അമ്പസ്താനി’ എന്ന മറ്റൊരു പോസ്റ്റും വെട്ടിച്ചുരുക്കി വെല്‍ഡ് ചെയ്ത് പിടിപ്പിച്ചതാണീ പോസ്റ്റ്. സംഭവം ടോയ്ലറ്റ് സംബന്ധിയായതുകൊണ്ട് വലിയ ഒരു വിഭാഗത്തിന് ഇഷ്ടപ്പെടില്ല എന്നറിഞ്ഞുകൊണ്ട് തന്നെ ‘വേണോ വേണ്ടേ‘ എന്ന രണ്ടുമനസ്സായി പോസ്റ്റിയതാണ്.
എന്റെ പോസ്റ്റുകള്‍ വലിയ ഗുമ്മാവുമെന്ന അതിമോഹം എനിക്കില്ലാതെയായിരിക്കണൂ നിങ്ങളും ഉപേക്ഷിക്കുക. പ്ലീസ്. പക്ഷെ, ഇതെഴുതുമ്പോഴുള്ള എന്റെ മനസ്സിന്റെ സഞ്ചാരം, അതെന്നെ ഉന്മത്തനാക്കുന്നു. അതെന്നെ ആഹ്ലാദചിത്തന്നയ്യന്നപ്പനാക്കുന്നു...
അഗ്രജാ:
സന്തോഷം. വായിച്ചതിനും കമന്റിയതിനും വിളിച്ചതും
വക്കാരീ:
സന്തോഷ് വക്കാര്‍
കുട്ടന്‍ മേനോന്‍:
നന്ദി. ശ്രമിക്കാം മേന്നനെ. പക്ഷെ....
ശ്രീജിത്തേ:
ചുമ്മാ പൂശുന്നതല്ലേ ഇഷ്ടാ. വര്‍ണ്ണത്തിന്റെ അത് കിടിലനായിരുന്നു. മച്ച് ബെറ്റര്‍.
കണ്ണൂസേ:
:) നന്ദി കണ്ണൂസിക്കാ
ഇത്തിരി:
താങ്ക്സ് ചുള്ളാ
കുമാറ്:
താങ്ക്സ് കുമാര്‍ ജി.
അരവിന്ദ്:
അരവിന്ദേ ഏയ് ഞാന്‍ എന്റെ പരമാവധി ട്രൈ ചെയ്തു നന്നാക്കാന്‍..:)) എന്റെ മോട്ടറ് കിണറ്റിന്ന് ചേറ് വലിച്ചു തുടങ്ങി. അതാ.
ഗന്ധര്‍വ്വന്‍:
അത് സൂപ്പര്‍. സമാന്തര അനുഭവങ്ങള്‍ പോസ്റ്റാക്കുന്നതിനോടാണ് എനിക്ക് താല്പര്യം. കമന്റ് ആരും വായിക്കാതെ പോകും. പ്ലീസ് ഗന്ധര്‍വന്‍ ജീ, പ്ലീസ്.. ഒന്നും ഇങ്ങിനെ കളയരുത്.
ഏറനാടന്‍:
അയ്യയ്യോ! ഈശ്വരന്‍ കാത്തു ല്ലെ? ദൈവമേ!
ചെണ്ടക്കാരന്‍:
കമന്റിയതിലും ഇഷ്ടപ്പെട്ടെന്നറിഞ്ഞതിലും വലിയ സന്തോഹ്സം.
അമ്പസ്താനി,ലണ്ടന്‍ ലണ്ടന്‍ ഒന്നും ഓര്മിപ്പിക്കല്ലേ.
ഞങ്ങള്‍ക്കുമുണ്ടായിരുന്നു ഒരു ശിവന്‍ മാഷ്.ഞങ്ങളെയൊക്കെ ഓടിച്ച് പി.ടി.ഉഷ ആക്കാമെന്നായിരുന്നു മൂപ്പരുടെ സ്വപ്നം.
വിശാല്‍ജീ... അവസാനഭാഗം എത്തിയപ്പോഴെക്ക് ചിരിപൊട്ടി ശബ്ദം അടുത്തുള്ളവര്‍ കേട്ടു എന്ന് തോന്നുന്നു. എന്തായാലും കിടിലന്‍...
ഈ അമ്പസ്ഥാനി കളിയുടെ കാര്യം പറഞ്ഞപ്പോള്‍ കളിക്കിടയില്‍ കൂട്ടിയിട്ടിരിക്കുന്ന തെങ്ങിന്‍ പട്ടകള്‍ക്കടിയില്‍ കിടന്ന് ചവിട്ട് കൊണ്ട കാര്യം ഓര്‍മ്മവന്നു.
വിശാലോ തെറ്റുകള്‍...”ലഞ്ജിച്ച് “ അതോ ലജ്ജിച്ച് എന്നല്ലേ? പിന്നെയുമുണ്ട്.
പഴയ ഗുമ്മില്ലെങ്കിലും... -സു-
കൊള്ളാം വിശാലാ !
പക്ഷേ ഒരപേക്ഷ.. തെരക്കടിച്ച് എഴുതേണ്ട.. വീയെമ്മിന്റെ കിടിലന്‍ കൃതികള്‍ക്കായി കുറച്ചു കാത്തിരിക്കാനും ഞങ്ങള്‍ക്കു വിരോധമില്ല.
പഴയ കൊടകരപുരാണങ്ങളുടെ അത്രക്കു ഇത് എത്തിയോന്നൊരു സംശയം, എങ്കിലും ചില ഉപമകളൊക്കെ ശരിക്കും ചിരിപ്പിച്ചു !
തന്നെ ചിരിതന്നെ...
വിശാലേട്ടാ,
:)
വിശാലേട്ടന്‍ എന്തെഴുതിയാലും നന്നാവും. എങ്കിലും സച്ചിന് സംഭവിച്ച അതേ ദുരന്തം താങ്കള്‍ക്കും സംഭവിച്ചേക്കാം.കാണികളുടെ/വായനക്കാരുടെ അമിത പ്രതീക്ഷ. സച്ചിന്‍ ബാറ്റെടുത്താല്‍ സെഞ്ച്വറിയില്‍ കുറഞ്ഞതൊന്നും ആര്‍ക്കും സ്വീകാര്യമല്ല.അത് സച്ചിന്റെ കുറ്റമല്ല.ഇത് തന്നെയാണ് താങ്കള്‍ക്കും സംഭവിക്കുന്നത് എന്ന് എന്റെ നിരീക്ഷണം.
ഇത്തരം കഥകള്‍ വായിക്കുമ്പോള്‍ സ്വന്തം അവിഞ്ഞ കഥകള്‍ പോസ്റ്റ് ചെയ്യുവാന്‍ ചമ്മലാകുന്നു. പിന്നെ, ആന മുക്കുന്നത് കണ്ട് ആട് മുക്കരുതെന്നല്ലേ... അതാ പിന്നെം പോസ്റ്റുന്നത്. ഏതായാലും തകര്‍ത്തിരിക്കുന്നു. ഭീകരം!!!
കമന്റിയവര്‍ക്ക് എല്ലാവര്‍ക്കും എന്റെ നന്ദി. ഈ പ്രോത്സാഹങ്ങള്‍ക്ക് മറുപടിയായി ഞാന്‍ എന്ത് പറഞ്ഞാലും കുറഞ്ഞ് പോകും.
ഞാനിത് എഡിറ്റ് ചെയ്ത് വീണ്ടും പോസ്റ്റി. ഇനിയും ഇത്തരം ഘട്ടങ്ങളില്‍ ‘വീണ്ടും ഇടൂ‘ എന്ന് പറയാതിരിക്കാന്‍ ഇതൊരു പാഠമായിരിക്കട്ടേ!
വിശാലേട്ടാ നന്ദി!
(മാറ്റങ്ങള്‍ എന്തൊക്കെ എന്ന് നോക്കട്ടെ)
മഹാഭാരതം സീരിയലില്‍ കോട്ടവാതില്‍ തുറക്കുമ്പോലെ റ്റോയലറ്റിന്റെ വാതായനം മലര്‍ക്കെ തുറക്കുകയും അറ്റെന്‍ഷനും സ്റ്റാന്റ് അറ്റ് ഈസും .....
രസിച്ചു..
വിശാലേട്ടാ,
കഴിഞ്ഞ തവണ കുറഞ്ഞു പോയി എന്ന് തോന്നിയ ‘വിശാലന്‍ ടച്ച്‘ കൂട്ടിച്ചേര്‍ത്ത ഭാഗങ്ങളില്‍ ധാരാളം. :-)
എനിക്ക് കൊട്ടാനുണ്ടായിരുന്നത് ദില്‍ബന്‍ കൊട്ടി. വിശാല്‍ജീ... ഇപ്പോള്‍ ഒന്നുകൂടി അടിപൊളിയായി.
ആ സന്തോഷത്തിന് അച്ഛന്‍ അര കിലോ ആട്ടിറച്ചിയും അതിലിട്ട് വക്കാന്‍ ഒന്നര കിലോ നേന്ത്രകായയും കൊണ്ടുവന്നു. അമ്മ, ഫസ്റ്റ് ഷോക്ക് പോയി ചാരുബെഞ്ചിനിരിക്കാനും സോഡയും കപ്പലണ്ടിയും വാങ്ങി അടിച്ചുപൊളിക്കാനും കാശും തന്നത് ...
ഇത്തവണ അലക്കിപ്പൊളിച്ചൂ !
മഹാഭാരതം സീരിയലില്‍ കോട്ടവാതില്‍ തുറക്കുമ്പോലെ റ്റോയലറ്റിന്റെ വാതായനം മലര്‍ക്കെ തുറക്കുന്നതോര്‍ത്ത് പൊട്ടിചിരിച്ചുപോയി വിശാലാ!
പതിവുപോലെ അതിമനോഹരം!
കലക്ക്യെഡോ ഗഡീ...
'പരീക്ഷക്ക് തോറ്റതിന്റെ പേരിലും വീട്ടുകാര് തല്ലിയതിന്റെ പേരിലും ആത്മഹത്യ ചെയ്യാന്‍ നടക്കുന്ന പുതിയ തലമറയിലെ കുട്ടികള്‍ക്ക്, എന്നും മാതൃകയാക്കാവുന്നവരാണ് എന്റെ തറവാട്ടിലെ കുട്ടികള്‍.... ഇക്കാരണങ്ങളാല്‍ ആത്മഹത്യ ചെയ്തിരുന്നെങ്കില്‍ അന്യാധീനപ്പെട്ടു പോകുമായിരുന്ന'
തുടക്കം തന്നെ മാലപ്പടക്കത്തിന് പകരം അമിട്ടാണല്ലോ കാച്ചിയിരിക്കുന്നത്... ഘനഗംഭീരന്‍.
വീണ്ടും വായിച്ചു... അമ്പസ്താനി :)
"സചിന്‍ ഈ കളിയിലും സെഞ്ചുറിയടിച്ചു"
വിശാലമനസ്‌കന്‍ കമണ്ടിടാന്‍ നടക്കാതെ പോസ്‌റ്റിടാന്‍ ഊര്‍ജ്ജം ചെലവിടണമെന്നാണ് എന്റെ അഭ്യര്‍ത്ഥന. അത്യുഗ്രന്‍ കമണ്ടിടാന്‍ കഴിവുള്ളവര്‍ ബ്ലോഗില്‍ ഒരുപാടുണ്ട്. പക്ഷെ ഇത്തരം പോസ്‌റ്റ് ഇടാനുള്ള ആ എഴുത്തു മാസ്‌മരികത ആര്‍ക്കുമില്ല. അതു നഷ്‌ടപ്പെടുന്നതു ഞങ്ങള്‍ക്കു സഹിക്കാവുന്നതിനുമപ്പുറം.
hi visalji,iam a addict of kodakarapuranam. idu vayikkumbo, entho oru urava ullil ninnu pottunna pole thonnum.ningade kuttikalathum,teenagilum,youthilum njanum koodi undayirunna pole oru feel..adokke ormippikkunnadu kondanu ellarkkum ee kodakara puranam ithramel ishtapedan karanam. iniyum postanam kooduthal.
BOSE.DUBAI.(actually from thrissur)
തമാശയില്‍ ചാലിച്ച് ഗൌരവമായ കാര്യങ്ങളും ഉണ്ടല്ലോ.
“ഇക്കാരണങ്ങളാല്‍ ആത്മഹത്യ ചെയ്തിരുന്നെങ്കില്‍ അന്യാധീനപ്പെട്ടു പോകുമായിരുന്ന എന്റെ തറവാടടക്കമുള്ള ശാന്തി അങ്ങാടിയിലെ വീടുകള്‍, കള്ള് ചെത്തുകാര്‍, പാല്‍ക്കച്ചോടക്കാര്‍, കൃഷിപ്പണിക്കാര്‍, കിണറുകുത്തുകാര്‍, മരംവെട്ടുകാര്‍ തുടങ്ങിയ പരമ്പരാഗത തൊഴില്‍ മേഖലക്കാവശ്യമായവരെയും വെല്‍ഡിങ്ങ്, വണ്ടി വര്‍ഷോപ്പ്, ഡ്രൈവിങ്ങ്, പെട്ടിക്കട, തട്ടുകട, സ്വര്‍ണ്ണപണി, കല്ലൊര എന്നിങ്ങനെയുള്ള കാര്‍ഷികേതര ചെറുകിട ജോലികക്കാവശ്യമായ ആളുകളേയും അറേഞ്ച് ചെയ്യുന്ന ലേബര്‍ സപ്ലൈ കമ്പനികള്‍ പോലെ ആയിരുന്നു.“
ഞങ്ങളുടെ നാട്ടിലും സാറ്റ് കളിയുടെ പേരു അമ്പസ്താനി.ഇന്ന് നാട്ടിലാരെങ്കിലും അമ്പസ്താനി കളിക്കുന്നുണ്ടാവൊ ആവോ?
'അര കിലോ ആട്ടിറച്ചിയും അതിലിട്ട് വക്കാന്‍ ഒന്നര കിലോ നേന്ത്രകായയും ..'
പുതുതായി എഡിറ്റ് ചെയ്ത് കയറ്റിയ ഭാഗങ്ങളും കിടിലന്‍....
'വാഴത്തോട്ടിലൂടെ ആട് ഓടിയതാണോ?' എന്ന് ഇത്തരം ഇറച്ചിക്കറിയെപ്പറ്റി ചോദിക്കാറുണ്ട്. :)
“ഓര്‍മ്മശക്തിയും പാഠ്യവിഷയങ്ങളിലുള്ള താല്‍പര്യവുമെല്ലാം ഉള്ള കോണ്‍ഫിഗറേഷനുള്ള സിസ്റ്റം ജീന്‍ വഴി കിട്ടാതെ പോയതുകൊണ്ട് മാത്രമായിരുന്നു.”
പക്ഷെ നറ്മത്തിന്റെ ഈ ജീന്‍ എവിടെ നിന്നു കിട്ടിയതാണാവോ?
വായിച്ചു. :)