Monday, May 8, 2006

കോഴിമുട്ടകള്‍

കുട്ടികളുടെ ശരിയായ വളര്‍ച്ചക്ക് അവശ്യ പോഷകങ്ങളും വിറ്റമിനുകളും ധാതുക്കളും ലവണങ്ങളും കിട്ടാന്‍ കഞ്ഞിയും ചോറും ഉണക്കമുള്ളനും മാത്രം പോരാ, ആഹാരത്തിനു പുറമേ കോമ്പ്ലാനും ഹോര്‍ലിക്സുമൊക്കെ പാലില്‍ കലക്കി കുടിക്കുകയും മുട്ടയും നേന്ത്രപ്പഴവുമെല്ലാം ഇടവിട്ടിടവിട്ട് കഴിക്കണമെന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും അങ്ങിനെയൊരു ഏര്‍പ്പാട് കൊടകരയില്‍ ഞാനറിഞ്ഞിടത്തോളം ഒരു വീട്ടിലും നിലനിന്നിരുന്നില്ല.

സമയാസമയത്തിന്‌ മുട്ടയിട്ടിരുന്ന; അല്ലെങ്കില്‍ ഞാന്‍ ഇടീച്ചിരുന്ന, ആരോഗ്യവതികളും യജമാനനോട്‌ കൂറുമുള്ള രണ്ടുമൂന്ന് കോഴിപ്പിടകള്‍ എല്ലാകാലത്തും വീട്ടിലുണ്ടായിരുന്നെങ്കിലും അന്താരാഷ്ട്രമാര്‍ക്കറ്റില്‍ നല്ല ഡിമാന്റുണ്ടായിരുന്ന നാടന്‍ കോഴിമുട്ടകള്‍ മുട്ടഭ്രാന്ത് പിടിച്ച എനിക്കും ചേട്ടനും ഒന്നുപോലും തരാതെ മൊത്തം വിപണനം നടത്തുകയായിരുന്നു പതിവ്.

സാധാരണ വീട്ടിലുള്ളവര്‍ കഴിക്കുന്ന ഭക്ഷണത്തിന് പുറമേ, ഹോര്‍ലിക്സും ബോണ്വിറ്റയ്ം മറ്റും കൊടുക്കുന്നതാണ് കാശുള്ള വീട്ടിലെ പിള്ളേരുടെ സ്വഭാവം വഷളായിപ്പോകുന്നതിന്റെ മെയിം കാരണമെന്നും പകരം എല്ലാം പോഷക ഗുണവുമടങ്ങിയ നല്ല ഡീസന്റ് പെടകള്‍ ആവശ്യാനുസരണം കൊടുത്താല്‍ മാത്രം മതി എന്നുമായിരുന്നു നമ്മുടെ കാര്‍ന്നമാരുടെ സ്റ്റാന്റ്.

ഈ മുട്ട കമ്പം തീരാന്‍ ഗള്‍ഫുകാരനാവേണ്ടി വന്നു എന്നതാണ്‌ പരമസത്യം.

ഗള്‍ഫില്‍ വന്ന കാലത്ത്‌, വീട്ടുകാരെയും നാട്ടുകാരെയും പിരിഞ്ഞ് ജീവിക്കുന്നതിന്റെ ദുഖം മറക്കാനായി, ഡെയിലി ചിക്കന്‍ കാല്‍ ഫ്രൈ ചെയ്ത്‌ കഴിക്കുന്നതോടൊപ്പം രാവിലെയും ഉച്ചക്കും വൈകീട്ടും കോഴിമുട്ടകള്‍ പല പല രീതിയില്‍ എണ്ണം നോക്കാതെ ഇന്‍ടേക്കിലുള്‍പ്പെടുത്തുകയും ചെയ്തിരുന്നു.

ഒരിക്കല്‍ താഴെ വീണ്‌ പൊട്ടിയ ഒരു ഫൂള്‍ ട്രേ മുട്ടകള്‍ കളയാന്‍ മനസ്സുവരാതെ, വീഴചയില്‍ വലിയ അപകടം സംഭവിക്കാത്ത 'കുറച്ച്‌' മുട്ടകള്‍ കൊണ്ട്‌ ഒരിഞ്ച്‌ കനത്തില്‍ മൂന്ന് ഓംലെറ്റുണ്ടാക്കി ടിവിയില്‍ ശ്രദ്ധിച്ച് കഴിച്ച വകയില്‍, 'ഒരു ട്രേ മുട്ടകള്‍ കൊണ്ട്‌ ആമ്പ്ലെയിറ്റുണ്ടാക്കിയവന്‍' എന്ന്‌ മുട്ടകഴിച്ചുകൂടാത്ത ചില ഹതഭാഗ്യരുടെ സത്യവിരുദ്ധമായ ദുഷ്‌വിശേഷണത്തിന് ഞാന്‍ പാത്രമാവുകയുമുണ്ടായി.

വര്‍ഷങ്ങള്‍ കഴിഞ്ഞു. കാലം എന്നെ കണ്ട്രോള്‍ ഉള്ളവനാക്കി, പലതിലും!

ഒരു തവണ വെക്കേഷന്‌ നാട്ടില്‍ പോയപ്പോള്‍ തോളൂരുള്ള എന്റെ സഹമുറിയലു ശ്രീ അശോകന്റെ വീട്ടിലേക്ക്‌ അവന്‍ തന്നുവിട്ട ടോര്‍ച്ചും പുള്ളിമുണ്ടും പ്രഷറിന്റെ വളയും നെയില്‍ കട്ടറും കൊണ്ട്‌ ഞാന്‍ പോവുകയുണ്ടായി.

എന്നെ അവരുടെ വീടിന്റെ സിറ്റൌട്ടിലിരുത്തി പ്രാഥമിക വര്‍ത്താനങ്ങള്‍ക്കിടക്ക്‌, എനിക്ക്‌ കഴിക്കാന്‍ ഒരു പ്ലേറ്റില്‍ 6 പുഴുങ്ങിയ കോഴിമുട്ടകള്‍ കൊണ്ടുവച്ച്‌ എന്നെ ഞെട്ടിച്ചുകൊണ്ട്‌ അശോകന്റെ അമ്മ ഇങ്ങിനെ പറഞ്ഞു.

'ചായ എടുക്കുമ്പോഴേക്കും മോന്‍ ഇത്‌ കഴിച്ചോളൂ.. മുട്ട വല്യ ഇഷ്ടമാണെന്ന് അശോകന്‍ പറഞ്ഞിരുന്നു..!'

അപ്പോള്‍ 'ഒരു ട്രേ' വിശേഷം ഇവിടെയും എത്തിയിട്ടുണ്ട്‌! അശോകനെ അവന്റോടെ വച്ച്‌ അവന്റെ അമ്മയുടെ സല്‍കാരം സ്വീകരിച്ചുകൊണ്ട്‌ ഞാന്‍ മനസ്സില്‍ തെറി വിളിച്ചു..

മുട്ടയോടെനിക്ക്‌ വല്യ താല്‍പര്യമൊന്നും ഇല്ലെന്നും അതൊക്കെ അവര്‍ ചുമ്മാ പറയുന്നതാണെന്നും തെളിയിക്കാനെന്ത്‌ വഴി? ഞാന്‍ ആലോചിച്ചു.

ഒന്നും കഴിക്കാതിരുന്നാലോ?
അതെ, വല്ലാതെ നിര്‍ബന്ധിച്ചാല്‍ ഒരെണ്ണം. അത്രമാത്രം കഴിക്കാം.

പക്ഷെ വീണ്ടും നിര്‍ബന്ധിച്ചാലോ?
സംസാരത്തിനിടക്ക്‌ ഞാന്‍ ഓട്ടോമാറ്റിക്കായി കഴിച്ചുപോയാലോേ?

എന്ത്‌ ചെയ്യും? ഞാന്‍ കൂലങ്കഷമായി ചിന്തിച്ചു.

അപ്പോഴാണത്‌ ശ്രദ്ധിച്ചത്‌. അവിടെ മുറ്റത്ത്‌ കുറച്ച്‌ കുട്ടികള്‍ കളിക്കുന്നു. ഐഡിയ. അവരെ വിളിച്ച്‌ അവര്‍ക്ക്‌ കൊടുക്കാം. എന്റെ ദാനധര്‍മ്മാദി കലകളെക്കുറിച്ചും മുട്ടപ്രാന്ത്‌ നിലച്ചെന്നും ഒറ്റടിക്ക്‌ തെളിയിക്കാം! ഹോ എന്തൊരു കലക്കന്‍ ഐഡിയ.

പക്ഷെ, 'മക്കളേ വാ, വന്ന്‌ മുട്ട എടുത്തോളൂ' എന്ന് പറഞ്ഞ്‌ തീരും മുന്‍പേ, അവര്‍ മൂന്ന് പേരും ഈരണ്ട്‌ മുട്ടകള്‍ എടുക്കുമെന്നും അത്‌ അവിടെ നിന്ന് കഴിക്കാതെ അടുത്ത വീട്ടിലേക്ക്‌ ഓടുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്തതായിരുന്നു.

'പോല്ലടാ, പോല്ലടാ മക്കളേ... 'എന്ന് പൊലും പറയാന്‍ കഴിയാതെ, ലേഡീസ് ഓണ്‍ലിയില്‍ ചാടിക്കയറിയപോലെ ‘എന്താ പറയാ, എന്താ ചെയ്യാ‘ എന്നറിയാതെ പകച്ചു.

ചായയുമായി വരുമ്പോള്‍ അശോകന്റെ അമ്മ ഒറ്റ മുട്ടയും പാത്രത്തില്‍ കാണാതിരുന്നാല്‍ എന്ത്‌ വിചാരിക്കും?

വെറും മിനിട്ടുകള്‍ക്കുള്ളില്‍ ഞാന്‍ ആറ്‌ മുട്ടയും തിന്നെന്നോ! അതോ സദ്യക്ക്‌ പോകുമ്പോള്‍ ശര്‍ക്കരപുരട്ടിയും ടീ പാര്‍ട്ടിക്ക്‌ പോകുമ്പോള്‍ ലഡുവും കേയ്ക്കും 'വഴിക്കുവച്ച്‌ തിന്നാം' എന്ന് പറഞ്ഞ്‌ പോക്കറ്റിലിടും പോലെ, മുട്ട കമ്പ്ലീറ്റ്‌ ഞാന്‍ എന്റെ കയ്യിലുള്ള മറ്റൊരു കവറിലിട്ടെന്നോ!

ഈശ്വരാ... ഇനി എന്തു ചെയ്യും. എന്റെ തലച്ചോറ് മെല്‍റ്റാകുന്ന പോലെ എനിക്ക് തോന്നി.

കൊടും മാനഹാനി. പുഴുങ്ങിയ മുട്ട ഒന്നിന്‌ ആയിരം രൂപ വരെ വച്ച്‌, അപ്പോള്‍ കിട്ടിയാല്‍ വാങ്ങി പ്ലേറ്റില്‍ വക്കാന്‍ അന്നേരം ഞാന്‍ ഒരുക്കമായിരുന്നു.

പ്രതീക്ഷിച്ചപോലെ, അശോകന്റെ അമ്മ ചായയും ചക്കുപ്പേറിയും കൊക്കുവടയുമായി വന്നപ്പോള്‍ കാലിയായ മുട്ടപ്ലേറ്റ്‌ കണ്ട്‌ അമ്പരന്ന് രണ്ടടി പിറകോട്ട് മാറി പ്ലേയ്റ്റിനെയും എന്നെയും മാറിമാറി നോക്കി. വിശ്വാസം വരാത്ത പോലെ, പ്ലേറ്റ് കൊണ്ട് വച്ചപ്പോള്‍ മുട്ടകള്‍ താഴേക്കെങ്ങാനും ഉരുണ്ടുവീണോ എന്നറിയാന്‍ താഴോട്ടും ഒന്ന് നോക്കി.

‘അത്..അത്..’ എന്ന് പറയാന്‍ ട്രൈ ചെയ്യുന്ന എന്നെ ‘എല്ലാം മനസ്സിലായി’ എന്ന ഭാവത്തില്‍ ഒന്നുകൂടെ നോക്കി ഒന്നും പറയാതെ ആ പ്ലേറ്റെടുത്ത്‌ അകത്ത്‌ പോയി.

കുറച്ച് കഴിഞ്ഞ്, ആര്‍ക്കോ വേണ്ടി മാറ്റി അടുക്കളയില്‍ വച്ചിരുന്ന മൂന്ന് മുട്ടയും കൂടെ കൊണ്ട്‌ വന്ന് ടീപ്പോയിയില്‍ വച്ചിട്ട്, ഒന്നും സംഭവിക്കാത്ത പോലെ എന്നോട്‌ അശോകന്റെ ജോലിയെപ്പറ്റിയും നാട്ടില്‍ വരുന്നതിനെപ്പറ്റിയും ചോദിച്ചു. കഷായത്തില്‍ വീണപോലെയിരുന്ന ഞാന്‍ എങ്ങിനെയെങ്കിലും അവിടന്നൊന്ന് പോകാന്‍ കൊതിച്ചു. എന്ത്‌ ചെയ്യാം, 'അശോകന്റെ അച്ഛന്‍ വന്നിട്ട്‌' പോയാല്‍ മതിയെന്ന് ആ അമ്മ പറഞ്ഞതനുസരിച്ച്‌ ഞാന്‍ അച്ഛനുവേണ്ടി കാത്തിരുന്നു.

അധികം താമസിയാതെ, അച്ഛന്‍ വന്നു.

വന്നപാടെ എന്നോട്‌ 'മോന്‍ കുറേ നേരായോ വന്നിട്ട്‌? അശോകന്‍ പറഞ്ഞിരുന്നു ഇന്ന് വരുമെന്ന്. കൃഷിഭവന്‍ വരെയൊന്നു പോകേണ്ട അത്യാവശ്യമുണ്ടായിരുന്നൂ' എന്നൊക്കെ പറയുന്നതിനിടക്ക്‌ മുട്ട വച്ച പാത്രം നോക്കിക്കൊണ്ട്‌ ഇങ്ങിനെ പറഞ്ഞു.

'അല്ലാ, എന്താ മുട്ടയൊന്നും കഴിക്കാത്തത്‌? കഴിക്കെന്നേയ്‘ എന്നു പറഞ്ഞു

അതുകേട്ടതും അത്രയും നേരം കണ്ട്രോള്‍ ചെയ്ത്‌ നിന്ന ആ സാധു അമ്മ, വായ്‌ പൊത്തിപിടിച്ച്‌ അകത്തേക്ക്‌ ഒരു പോക്കായിരുന്നു.

'ആറെണ്ണത്തില്‍ കൂടുതല്‍ ഒരു നേരം ഒരാള്‍ എങ്ങിനെ കഴിക്കും' എന്നാണോ അതോ 'ദോ കയ്യിലുള്ള പ്ലാസ്റ്റിക്‌ കവറിനകത്ത്‌ ആറെണ്ണമാ കെടക്കുന്നത്‌' എന്നാണോ ആ അമ്മ ചിന്തിച്ചിരിക്കുക?

യാത്രപറയാന്‍ നേരവും ആ അമ്മയുടെ മുഖത്തെ പുഞ്ചിരിമാഞ്ഞിരുന്നില്ല!

52 comments:

വിശാല മനസ്കന്‍ said...

തിക്കും തിരക്കും തൃശ്ശൂ‍ര്‍ പൂരവുമാണ് ഇവിടെ ഓഫീസിലും. അക്ഷരത്തെറ്റുകളും ഗ്രാമര്‍ മിസ്റ്റേക്കുകളും സഹിക്കുക.

കുറുമാന്‍ said...

വിശാലോ, വായിച്ചു. ഒരു മൂന്നു മുട്ടേടെ, ബുള്‍സായ്, കുരുമുളകിട്ട് പെടച്ച ഒരു സുഖം കിട്ടി......

ദേവന്‍ said...

എന്തിനാണിത്രയേറെ മുട്ടകള്‍?
അവള്‍ പറഞ്ഞു
"നമുക്കു വിഴുങ്ങാന്‍
നമുക്കു രണ്ടുപേര്‍ക്കും മാത്രമായി വിഴുങ്ങാന്‍"
"നമ്മുക്കിത്രയേറെ വേണോ?" ഞാന്‍ ചോദിച്ചു
"നാമിതെല്ലാം വിഴുങ്ങേണ്ടിയിരിക്കുന്നു"
(കടമ്മനിട്ടയുടെ പുഴുങ്ങിയ മുട്ടകള്‍ എന്ന കവിതയില്‍ നിന്ന്)

എന്റെ എതിരേയുള്ള ഫ്ലാറ്റില്‍ ഒരു ആരോഗ്യകേസരി ഉണ്ടായിരുന്നു വിശാലാ (ഉണ്ടായിരുന്നു എന്നാല്‍ സ്ഥലം മാറിപ്പോയതാണെ, മരിച്ചെന്നല്ല) മൂപ്പന്‍ എന്നെ ഡിന്നറിനു വിളിച്ചു.
നിര്‍ഗ്ഗുണപ്പരബ്രഹ്മാണ്ഡമായ അഫ്ഘാന്‍ റോട്ടി. അതിനു കറിയായി ആപ്പിള്‍-ബ്രോക്കോളി-തക്കാളി അനിയന്‍ സ്പ്പ്രൌട്ട്‌, ആപ്രിക്കോട്ട്‌, ഫ്ലാറ്റ്‌ ബീന്‍സ്‌ പച്ചക്ക്‌ അരിഞ്ഞത്‌, വാളരിങ്ങായോ എനിക്കറിയാന്മേലാത്ത എന്തൊക്കെയോ ഒക്കെ കൂടി പ്രഷര്‍ കൂക്കറില്‍ ഇട്ടു ചമ്മന്തിപ്പരുവം ആക്കിയത്‌. ഉപ്പ്‌? അയ്യോ സോഡിയം പാടില്ല. ഒരു ഗ്ലാസ്‌ വെള്ളം തായോ എന്നാല്‍ റൊട്ടി തൊണ്ടേല്‍ ബൈസണ്‍ പേസ്റ്റ്‌ പോലെ ഒട്ടുന്നേ.. "ദേവാ ഊണിനിടയില്‍ വെള്ളം കുടിക്കാന്‍ പാടില്ലാന്നറിയില്ലേ.."

രാത്രി മുഴുവന്‍ ശര്‍ദ്ദിച്ചുവെന്ന് പറഞ്ഞാല്‍ മതിയല്ലോ.

എനിക്കെങ്ങാന്‍ കൂടോത്രത്തില്‍ വിശ്വാസമുണ്ടായിരുന്നെങ്കില്‍ മുട്ടക്കുള്ളില്‍ ഇവന്‍ സ്വാഹാ എന്നെഴുതി അവന്റെ വീട്ടില്‍ വച്ചിട്ടു പോന്നേനെ ഞാന്‍.

kumar © said...

ശരിക്കു പറഞ്ഞാല്‍,
അപ്പൊ വിശാലന്റെ മുഖം കോഴിക്കാഷ്ടത്തില്‍ ചവിട്ടിയ പോലായി അല്ലെ?

അതേ, മുട്ട അധികം തിന്നുന്നത് നല്ലതല്ല. ദേവന്‍ ചോദിച്ചാല്‍ അതിന്റെ മഞ്ഞഭാഗം തിന്നാറില്ല എന്നു പറഞ്ഞോളൂ.

വക്കാരിമഷ്‌ടാ said...

ഹകോനയില്‍, ഫുജി അഗ്നിപര്‍വ്വതനിരകളുടെ താഴ്വാരങ്ങളില്‍,നാച്ച്യുറലായിട്ടുള്ള, സള്‍ഫറുള്ള ചൂടുവെള്ളത്തില്‍, കോഴിമുട്ടകള്‍ പുഴുങ്ങിയാല്‍ മുട്ടത്തോട് കറുത്തിരിക്കും-കഴിക്കുന്നവരുടെ ആയുസ്സും കൂടും. കഴിഞ്ഞയാഴ്ച പോയിരുന്നു.

വിശാലാ, ഷ്ടായീ. അതേ, കുമാര്‍ജി പറഞ്ഞതുപോലെ, മുട്ട ഒത്തിരി തിന്നണ്ടാട്ടോ. പുരാണങ്ങളൊക്കെ ഇനിയുമെത്ര കിടക്കുന്നു, എഴുതാന്‍.

ദേവേട്ടാ, അപ്പോ സ്വാഹായുടെ അര്‍ത്ഥം അതായിരുന്നൂ ല്ലേ.. അങ്ങിനെ സ്വാഹയായിപ്പോകുന്ന ബംഗാളികളെയാണോ സാഹൂ എന്ന് വിളിക്കുന്നത്?

Vempally|വെമ്പള്ളി said...

ദാണ്ടെ പിന്നേം ബോംബിട്ടു!!! യ്യ്യോ ന്താ, ദ്? ചിരിപ്പിച്ചു കൊല്ലാനാ? കൂടെയിരുന്ന ക്യാനഡക്കാരത്തി സ്ഥലം വിട്ടതു കൊണ്ട് വിശലായിട്ടുതന്നെ ചിരിച്ചു (കതകടച്ചിട്ടേച്ച്).
ന്നാലും അശോകന്‍റമ്മേനെ സമ്മതിച്ചിരിക്കുന്നു. ആളറിഞ്ഞു വിളമ്പീല്ലൊ….

ശ്രീജിത്ത്‌ കെ said...

മുട്ട കൊളസ്റ്റ്രോളിന്റെ സ്വന്തം ആളല്ലേ? ദേവേട്ടാ, എന്താ ഒന്നും പറയാതിരുന്നത്? പോസ്റ്റിന്റെ ഭംഗിയില്‍ മതിമറന്നുപോയോ?

പോസ്റ്റ് കലക്കി വിശാലാ, ചിരിച്ച് ചിരിച്ച് മുട്ട കപ്പി.

പക്ഷിപ്പനി ഇല്ലാതിരുന്നകാലത്താണ് മുട്ടക്കൊതി ഉണ്ടാ‍യിരുന്നതെന്ന് വിശ്വസിക്കട്ടെ.

ദേവന്‍ said...

ബുള്‍സൈ അടിക്കാന്‍ പറ്റിയ റോഡ്‌ എന്നൊക്കെ വെയിലിനെക്കുറിച്ചു പറയുന്നതുപോലെ മൊട്ട പുഴുങ്ങാന്‍ പറ്റിയ കൊളവുമുണ്ടല്ലേ വക്കാരീ. അവിടെങ്ങാണ്ട്‌ നമ്മടെ മണവാളന്‍-മണവാട്ടി പാറകള്‍ പോലെ ലവ്വായി രണ്ടു വള്‍ക്കനൈസ്‌ഡ്‌ വാള്‍ക്കാനോസ്‌ ഉണ്ടെന്നു കേള്‍ക്കുന്നു. നേരാണോ? (സ്വാഹക്കു ആയിരമര്‍ത്ഥമാണത്രേ, ഞാന്‍ ഒരെണ്ണം പറയാം ബാക്കി 999 പറയാനല്ലേ ഗുരുകുലം കെട്ടി ആശാനെ ഇരുത്തിയിരിക്കുന്നത്‌)

ല്ലെ ലവന്‍ എന്നെ ആപ്പിളും ബീന്‍സും ചമ്മന്തി തീറ്റിയ ആ രോഷത്തില്‍ കോളം സ്റ്റ്രോള്‍ നടത്തുന്ന മുട്ടയുടെ മഞ്ഞക്കരുവിനെ മറന്നതാ ശ്രീജിത്തേ അപ്പോഴേക്ക്‌ കുമാറും വക്കാരീം ബെല്ല് അടിച്ചിട്ടുണ്ട്‌..

ശനിയന്‍ \OvO/ Shaniyan said...

വിശാല്‍ജീ,

ഇതിനേയാണ് പടപേടിച്ച് പന്തളത്ത് ചെന്നപ്പൊ പന്തം കൊളുത്തിപ്പട, വെളുക്കാന്‍ തേച്ചത് പാണ്ടായി (പണ്ടായി ;-)) എന്നൊക്കെ പറയുന്നത് ല്ലേ?

കലക്കീട്ട്ണ്ട് റ്റാ..

സിദ്ധാര്‍ത്ഥന്‍ said...

തകര്‍ത്തു റാ വിശാലാ!

കേമായി!

.::Anil അനില്‍::. said...

മുട്ട ഒന്നിന്‌ ആയിരം രൂപ വരെ വച്ച്‌, അപ്പ്പ്പോള്‍ കിട്ടിയാല്‍ വാങ്ങി പ്ലേറ്റില്‍ വക്കാന്‍ അന്നേരം ഞാന്‍ ഒരുക്കമായിരുന്നു!

മാനം പോയല്ലോ വിശാലാ...

അരവിന്ദ് :: aravind said...

എന്ത് ജോലിയുണ്ടെങ്കിലും കൊടകരയില്‍ പുത്യ പോസ്റ്റ് കണ്ടാല്‍ ഞാന്‍ ബ്രേയ്ക്കെടുക്കും. അങ്ങനെ തു‌മ്യാ തെറിക്കണ
ജോല്യാണെങ്കില്‍ അങ്ങടാ തെറിക്കട്ടെ.
വിശാല്‍ ജീ..കേമം..കെങ്കേമം..എന്നാലും ഒരു ചെറിയ പരാതി.
നല്ല അസലൊരു മൊതലായിട്ടും(സംഭവായിട്ടും) ഓഫീസിലെ തിരക്കു കാരണം പെട്ടെന്നെഴുതിത്തീര്‍ത്തത് ശര്യായില്ല. വിശാല്‍ജി ഒന്നു മനസ്സുവച്ചാല്‍ ഈ ഒരു എപിസോഡ് വായിച്ച് മഹാബലിപുരത്ത് മസില് പിടിച്ച് നില്‍ക്കണ കൊമ്പമീശക്കാരന്‍ വരെ ചിരിച്ച് മണലില്‍ തലകുത്തി മറിഞ്ഞേനെ.

എന്നാലും ഞാന്‍ നല്ലോണം ചിരിച്ചു. എഴുതാത്തത് മനസ്സില്‍ കണ്ട് തലയറഞ്ഞ് ചിരിച്ചു.
കുട്ട്യോള്‍ വന്ന് ഈരണ്ടെണ്ണം എടുത്ത്കൊണ്ടോടുമ്പോള്‍ “ശ്..യ്യോ..ശ് ഒന്നെങ്കിലും ഇവിടെ വയ്ക്കെടാ..” എന്ന് പതുക്കെ ഇളിഞ്ഞ് പറയുന്നതും തടയാന്‍ നോക്കുന്നതും(ഇടക്കിടെ വീടിനകത്തേയ്ക്കും നോക്കി), പിന്നെ സുഹൃത്തിന്റെ അമ്മ വന്ന് മുട്ട വച്ച പ്ലേറ്റിലും വിശാല്‍‌ജിയുടെ മുഖത്തും മാറി മാറി നോക്കിയപ്പോള്‍ വിശാല്‍ജി “ബ്‌ ഹ്..” എന്ന് ചമ്മിയൊരു ചിരി ചിരിച്ചതും എല്ലാം മനസ്സില്‍ കണ്ട് കുലുങ്ങിച്ചിരിച്ചു.

വിശാല്‍ ജീ..കലക്കി..കലക്കി പൊളിച്ചു ജീ. :-))

ജേക്കബ്‌ said...

വിശാലേട്ടൊ... ഗുമ്മായിട്ട്‌ണ്ട്‌ട്ടാ

Kuttyedathi said...

6 മുട്ട പുഴുങ്ങി കൊണ്ടുവന്നു വീട്ടില്‍ വന്ന അതിഥിയുടെ മുന്നില്‍ വയ്ക്കുകാന്നു വച്ചാല്‍ അപമാനിക്കണതിനു തുല്യല്ലേ ?

എന്തായാലും അപ്പന്‍ തിന്നതു തിന്നു. പൊന്നച്ചനും കുഞ്ഞപ്പനുമൊന്നും 'മക്കളേ തിന്നു വളരെടാ' എന്നോര്‍ത്ത്‌ ഇങ്ങനെ കോഴി മുട്ട കൊടുത്തേക്കരുതുട്ടോ. ലവരു പെണ്‍ കുട്ട്യോളല്ലേ ? ഈ കോഴികളെയൊക്കെ ഹോര്‍മോണ്‍ കുത്തി വക്കണ കൊണ്ട്‌ മുട്ട തിന്നുമ്പോ ആ ഹോര്‍മോണ്‍ പെണ്‍കുട്ടികളിലെത്തി ....

അല്ലെങ്കില്‍ വേണ്ട , ഞാനെന്തിനാ അറിയാത്ത കാര്യം പറയണത്‌ ? ഇതൊക്കെ പറഞ്ഞു തരാനല്ലേ ശമ്പളം കൊടുത്തു നമ്മടെ ദേവേട്ടനെ ബ്ലോഗിന്റെ ആസ്ഥാന ഡോക്ടറായി നിയമിച്ചിരിക്കണത്‌ ?

സന്തോഷ് said...

മാനേജരുടെ തലൈവര്‍ അതാ ഒരു ഷീറ്റ് പേപ്പറുമെടുത്ത് ആകെ ജോളിയായി ചിരിച്ചാര്‍ത്ത് എന്‍റെ നേരേ വരുന്നു. കൊടകരപുരാണത്തിന്‍റെ പ്രിന്‍റൌട്ട് കണ്ട് ഈ ചിരിയാണെങ്കില്‍, അതൊന്നുവായിച്ചിരുന്നെങ്കിലോ എന്ന് ഞാനോര്‍ത്തു.

“ഇതേതു ഭാഷയാ?” മൂപ്പര്‍ക്ക് അറിഞ്ഞേ തീരൂ.
“ഇതാണ് ചിരിയുടെ ഭാഷ!” ഞാന്‍ പറഞ്ഞു.

വിശാലാ, “ഒരു കോഴിയും ആറുമുട്ടകളും” കലക്കി.

സസ്നേഹം
സന്തോഷ്

സ്നേഹിതന്‍ said...

വായിച്ചു ശരിയ്ക്കും ചിരിച്ചു വിശാലാ...
ഒരു സംഭവം ഓര്‍മയില്‍ വന്നു. പണ്ട് കൊടകരയ്ക്കും പേരാമ്പ്രയ്ക്കുമിടയില്‍ NH47ല്‍ ഒരു മുട്ടലോറി മറിഞ്ഞ് റോഡ് നിറയെ ബുള്‍സ് ഐയും, ഇയറും, മൗത്തും നിറഞ്ഞു. അയല്‍വാസികള്‍ ഒരു സേവനമെന്നപ്പോലെ പൊട്ടാത്ത മുട്ടയൊക്കെ വഴിതടസം ഒഴിവാക്കാനായ് വീടുകളിലെത്തിച്ചു (ഉളുമ്പത്തുംകുന്ന് പൊലെ). ആഹ്ളാദത്തിനിടയ്ക്ക് അധികമാരും ചിന്തിച്ചില്ല സ്വന്തം വീടുകളില്‍ നിന്നും മണിക്കൂറുകള്‍ക്കകം കുടിയൊഴിയേണ്ടി വരുമെന്ന്. അത്രയ്ക്കുണ്ടായിരുന്നു റോഡില്‍ നിന്നും പരന്ന പരിമളം. രണ്ട് ദിവസം കഴിഞ്ഞാണ് ഫയര്‍ഫോഴ്സെത്തി വെള്ളമൊഴിച്ച് ശുദ്ധി വരുത്തിയത്. വിശാലനപ്പോള്‍ സ്ഥലത്തുണ്ടായിരുന്നൊ ആവൊ!

കണ്ണൂസ്‌ said...

നന്നായി, വിശാലാ.. മുട്ട എനിക്കും പ്രിയപ്പെട്ട ഒരു സാധനം തന്നെ. ഫാര്യ അധികം കഴിക്കാന്‍ സമ്മതിക്കില്ല എന്നു മാത്രം.

ഈ ആദ്യം വായിച്ച സാധനം പിന്നെ മാറ്റി എഴുതാന്‍ നില്‍ക്കാതിരിക്കുന്നതാ നല്ലതെന്നാ എന്റെ ഒരു ലൈന്‍. വിക്രമിന്റെ അവസാനം മാറ്റി എഴുതിയത്‌ അല്‍പ്പം ഭംഗി കുറച്ചെന്ന് തോന്നിയിരുന്നു.

സ്വാര്‍ത്ഥന്‍ said...

വെട്ടോ തിരുത്തോ മാറ്റിയെഴുത്തോ, എന്നാ വേണേലും ആയിക്കോ. അതുവരെ ഞങ്ങളിത് പാടി നടക്കട്ടെ ;)

അമ്പതു മുട്ടകൊണ്ടോമ്‌ലറ്റടിച്ചവന്‍
അഞ്ചിഞ്ച് വണ്ണൊള്ള ഓമ്‌ലറ്റടിച്ചവന്‍
അഞ്ചാറു മുട്ട പുഴുങ്ങി തൊലിച്ചതും
അപ്പാടെ അഞ്ചൂ നിമിഷത്തില്‍ തിന്നവന്‍


വിശാലോ‍ാ‍ാ‍ാ, യൂ ആര്‍ സോ ഗുഡ്!!!!!

അരവിന്ദ് :: aravind said...

വിശാല്‍ ജീ..മാറ്റിയെഴുതേണ്ട കാര്യമില്ല കേട്ടോ...
ഡബിള്‍ സെഞ്ച്വറി അടിക്കേണ്ടടത്ത് 199 അടിച്ച് ഡിക്ലേര്‍ ചെയ്തു എന്നേയുള്ളൂ..
മാറ്റിയെഴുതേണ്ട, കാരണം ഇന്നലെ ഞാന്‍ ഈ മുട്ടക്കഥ വീട്ടില്‍ പറഞ്ഞപ്പോ എന്റെ അമ്മായി അപ്പന്‍-അമ്മ, കസിന്‍, ശ്രീമതി ഇവരുടെ ഒക്കെ ഒരു ചിരി...ചിരിച്ച് കണ്ണുതുടക്കുന്നത് കണ്ടു..ഇതിലപ്പുറം ചിരിക്കാന്‍ മനുഷേനെ കൊണ്ട് പറ്റില്ല.പ്ലീസ്, അല്പം ദയവ് കാട്ടൂ..:-))

evuraan said...

വിശാലാ, ഇതേല്‍ തൊട്ട് കളി വേണ്ട.

ഈവാരത്തിലെ ഫീച്ചേര്‍ഡ് ബ്ലോഗ്ഗാണിത്.

http://thanimalayalam.org/ കാണുക.

evuraan said...

ഇയ്യോ. ഇതിന്റെ നിറമൊന്ന് മാറ്റണേ.

വിശാല മനസ്കന്‍ said...

പണിയൊന്നൊതുക്കിയിട്ട് ഒന്നെഡിറ്റ് ചെയ്യാമെന്ന് ആഗ്രഹിച്ചിരുന്നു. ഒരു രക്ഷയുമില്ല. കരാട്ടേക്കാരന്‍ പറഞ്ഞോണം നിലത്ത് കാല് ഒരെണ്ണെങ്കിലും കുത്തിയാലല്ലേ, സ്റ്റെപ്പ് എടുക്കാന്‍ പറ്റ്വള്ളോ!

ഇങ്ങിനെ പോയാല്‍, ഓഫീലെ എല്ലാവരേയും വെട്ടിക്കൊന്ന് പോലീസ് സ്റ്റേഷനില്‍ പോയി കീഴടങ്ങേണ്ടി വരുമെന്നാ തോന്നുന്നത്!

സപ്പോറ്ട്ടിന് എല്ലാവരോടും നന്ദിയുണ്ട്.

പരസ്പരം said...

മുട്ടക്കഥ ഇഷ്ടമായി...

പച്ച മുട്ടയും പാലും കഴിച്ച്‌ ജിമ്മടിച്ചിരുന്ന ഒരു കാലഘട്ടം യുവാക്കള്‍ക്കിടയിലുണ്ടായിരുന്നു. അന്നൊക്കെ മുട്ടയടിച്ച്‌ മുട്ടപോലുള്ള മസിലുള്ളവരെ ആദരിച്ചിരുന്നു. ഇപ്പോള്‍ വണ്ണം കുറച്ച്‌ പെന്‍സില്‍പോലെയായാല്‍ അത്രയും നല്ലതെന്നു മനുഷ്യര്‍ കരുതുന്നു. അതോടെ മുട്ടകള്‍ക്ക്‌ കഷ്ടകാലവും. മുട്ടകഴിക്കൂ പാലുകുടിക്കൂ എന്നൊക്കെ സര്‍ക്കാരിനു ടി.വി യില്‍ പരസ്യം ഇടേണ്ടി വരുന്ന കാലഘട്ടം. ഇപ്പൊളും മുട്ടകള്‍ക്ക്‌ പ്രസക്തിയുള്ളത്‌ തട്ടുകടകളില്‍ തന്നെ. മുട്ടകള്‍ ലാവിഷായി സ്പെണ്റ്റു ചെയ്യുന്നത്‌ കോളേജിലെ കലാപരിപാടികള്‍ക്കു തന്നെ.

ഇപ്പൊഴും കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായതെന്നത്‌ ഒരു ചോദ്യചിഹ്നമായി തന്നെ നില്‍ക്കുന്നു.

ബേര്‍ഡ്‌ ഫ്ളൂ കാരണം കുപ്പത്തൊട്ടിയില്‍ ഉപേക്ഷിക്കപ്പെട്ട മുട്ടകളില്‍നിന്നും വിരിഞ്ഞ കോഴികുഞ്ഞുങ്ങളുടെ പടം ഇന്നത്തെ മനോരമയില്‍ കണ്ടു. കുപ്പത്തൊട്ടിയില്‍ ഉപേക്ഷിക്കപ്പെട്ടിട്ടും യാതൊരു ഇങ്കുബേറ്ററിണ്റ്റേയും ആവശ്യമില്ലാതെ ദൈവത്തിണ്റ്റെ 'മസ്റ്റ്‌ ബോര്‍ണ്‍' കാറ്റഗറിയില്‍ ഉള്‍പ്പെടുത്തപ്പെട്ട ആ കോഴിക്കുഞ്ഞുങ്ങള്‍ക്കുമുന്‍പില്‍ വിശാലണ്റ്റെ ഈ ബ്ളോഗ്‌ സമര്‍പ്പിക്കുന്നു.

വിശാലനെപ്പോലെയുള്ളവര്‍ ഇവിടെയുള്ളതിനാലാവാം മുട്ടവില ഇവിടെ ക്രമാതീതമായി വര്‍ദ്ധിക്കുന്നത്‌!!.

വര്‍ണ്ണമേഘങ്ങള്‍ said...

"വര്‍ഷങ്ങള്‍ കഴിഞ്ഞു. കാലം എന്നെ കണ്ട്രോള്‍ ഉള്ളവനാക്കി, പലതിലും!"

മുട്ടയും പെറുക്കി ഓടിയ പിള്ളേര്‍ക്കും കണ്ട്രോള്‍ വരും...!
അന്ന്‌ നമുക്ക്‌ ചിരിക്കാം വിശാലാ.

വിശാല മനസ്കന്‍ said...

മൊത്തം:
നിസാരന്മാരായ എന്റെ പോസ്റ്റുകളെ, കമന്റി അനുഗ്രഹിക്കുന്ന എല്ലാ ബ്ലോഗര്‍മാര്‍ക്കും എന്റെ വിനീതമായ കൂപ്പുകൈ.

ചില്ലറ:
കുറുമാന്‍-:)
ദേവന്‍-:)ദേവന്‍ കഥ കമന്റാക്കരുത്. ഇതൊരു റിക്വസ്റ്റാണ്.
കുമാറ്-:)വോ തന്നെ തന്നെ
വക്കാരി-:)അങ്ങിനെയൊരു സെറ്റപ്പുണ്ടോ? താങ്ക്യൂ ഗഡി.
വെമ്പള്ളി-:)ഏയ് അങ്ങിനെയൊന്നുല്ല്യ. വെറുതെ തോന്നണതാ.
ശ്രീ-:)
ശനിയന്‍-:)
സിദ്ദാര്‍ത്ഥന്‍-:)
അനില്‍-:)
അരവിന്ദ്-:)എഴുതുമ്പോഴത്തെ മൂഡ് വളരെ ഇമ്പോറ്ട്ടന്റാണേയ്. പിന്നെ, നാട്ടിലെ പോലെ ഇവിടെ പുതിയ നമ്പറുകള്‍ കേള്‍ക്കാന് കൂടി പറ്റണില്ല. പണ്ട് കൊടകരേന്ന് ബസില്‍ തൃശ്ശൂര് വരെ പോയാല്‍ ഒരു കുന്ന് പുത്യേ നമ്പറ് കേള്‍ക്കും. വേറൊരു തരത്തില്‍ പറഞ്ഞല്‍ പണ്ട് കേട്ട പറഞ്ഞ ഉപമകളും പ്രയോഗങ്ങളുമേ കയ്യിലുള്ളൂ. എന്തായാലും ബോറടി തുടങ്ങുമ്പോ സൂചിപ്പിക്കാന്‍ മടിക്കരുത്.
ജേക്കബ്-:)
കുട്യേടത്തി-:) എവിടെ? വടിയെടുത്ത് മിരട്ടിയാല്‍ പോലും മുട്ട കഴിക്കില്ല പിള്ളേര്.
സ്‌നേഹിതന്‍-:)ഉവ്വേ.
കണ്ണൂസ്-:)പോസ്റ്റിക്കഴിഞ്ഞത് തിരുത്താന്‍ ഭയങ്കര ടെന്റന്‍സി യാ.
സ്വാര്‍ത്ഥാ-:)കവിത ഗ്രാന്റായി‍
ഏവൂരാന്‍-:)അയിനുള്ളതൊക്കെയുണ്ടോ മാഷേ?
പരസ്പരം:)
വര്‍ണ്ണം-:)

Dew Drops said...

njanum oru kodakarakkariyaa

വിശാല മനസ്കന്‍ said...

ദേ കൊടകരക്കാരുടെ ബ്ലോഗില്‍ അംഗസംഖ്യ കൂടുകയാണേ..http://thebestdayzofmylife.blogspot.com/

അരവിന്ദ് :: aravind said...

ബോറട്യോ??? ദെന്ത്‌ അക്രമാ എന്റെ വിശാല്‍‌ ജി പറേണേ?

ആക്ച്വലി എനിക്ക് ആ കഥ വായിച്ച് ആക്രാന്തം പിടിച്ചതാണ്.
നല്ല അടിപൊളി തമാശ ആരെങ്കിലും പറഞ്ഞാല്‍ നമ്മള്‍ പിന്നേം അങ്ങേരോട് ഒന്നൂടി പറ ഒന്നൂടി പറ ഒന്നൂടി വിസ്തരിച്ച് പറ എന്ന് നിര്‍ബന്ധിക്കില്ലേ? വീണ്ടും ചിരിക്കാന്‍? അത് പോലെ.
എനിക്കീ മുട്ട സംഭവം ക്ഷ പിടിച്ചു..വിശാല്‍ ജി ഇവിടെയായിരുന്നെങ്കില്‍ അപ്പോ വിശാല്‍ ജി എന്ത് ചെയ്തു, അപ്പോള്‍ എന്തോര്‍ത്തു, കൂട്ടുകാരന്റെ അമ്മയുടെ ഭാവങ്ങള്‍ ഇവയെല്ലാം പിന്നേം പിന്നേം ചോദിച്ച് ഓര്‍ത്ത് ഓര്‍ത്ത് ചിരിച്ചേനെ!
അല്ലാണ്ടെ കൊടകരപുരാണംസ് ബോറടിക്ക്യേ...ഉവ്വ..നടന്നത് തന്നെ!

ങ്ങള് തമാശയുടെ കിംഗ്‌കോംഗ് അല്ലേ ജീ? :-))

Vempally|വെമ്പള്ളി said...

വിശാലാ കൊടകരക്കാരോട് മലയാളത്തില് എഴുതാന് പറ.. മലയാളം, അതൊന്നു മാത്രമാണ് എന്നെയും മറ്റനവധി മലയളികളെയും ഇവിടെ ചേര്‍ത്തു നിര്‍ത്തുന്നത്.. ഇംഗ്ലീഷ് നമുക്ക് സായിപ്പിനോടു മാത്രം പറയാം…

സുനില്‍ said...

ഏലംകുളത്തെ പുളി പൂക്കാതെ പോട്ടെ പൂത്താലും കായ്ക്കാതെ പോട്ടെ.. എന്നെഴുതിയ ഐതിഹ്യമാല കഥ വായിച്ചിട്ടില്ലേ? “കാര്‍ന്നോമ്മാര്‍ടേ സ്റ്റന്റ്” കലക്കി വ്ഇശാലാ.....-സു-

അതുല്യ said...

ഇനിയിപ്പോ എന്ത്‌ പറഞ്ഞിട്ട്‌ എന്തു കാര്യം? നല്ലോരു ചെക്കനായിരുന്നു. പോയില്ലേ.. കൈവിട്ട്‌ പോയില്ലേ.. ഇടയ്ക്‌ ഒക്കെ വളരെ സ്വാതദ്ര്യയമായിട്ട്‌ എടാ നീ ചെക്കാ അടി വാങ്ങിയ്കുമ്ന്ന് ഒക്കെ വിളിച്ചു പറയുമായിരുന്നു. ഇനി നോക്കീം കണ്ടും ഒക്കെ വിളിച്ചില്ലെങ്കില്‍, അടി ഒന്ന് എനിക്ക്‌ കിട്ടും.

അല്ലെങ്കിലും നല്ലതിനൊന്നും വാഴ്വില്ലല്ലോ?

വക്കാരിയേ സദ്യ എങ്ങനേ? ഇരുന്നുണ്ടിട്ട്‌ എണീക്കാനൊക്കെ ബുദ്ധി(?) മുട്ടിക്കാണുമല്ലോ അല്ലേ? തല്‍ക്കാലം ഒരു തുണ്ട്‌ ഇഞ്ചി കടിച്ച്‌ രസം ഇറക്കുക, വയറിനല്‍പം സ്വസ്ഥത കിട്ടും. അല്ലെങ്കില്‍ നമ്മടെ മറ്റവന്‍ . ഭോജനത്തേക്കാള്‍ സുഖം വിസര്‍ജ്ജനം ന്ന് ല്ലേ?

ആരെങ്കിലും ധൈര്യമുള്ളവര്‍ രാത്രി 10 നോടടുക്ക്മ്പോള്‍ അഞ്ചാറു മിസ്‌ ഓ മിസിസ്സോ ഒക്കെ കോള്‍ അടിയ്ക്‌, അല്ലേല്‍ ആ ചെക്കനെങ്ങാനും കിടന്ന് ഉറങ്ങിക്കളയും, രാവിലെ റീമേനേ കാണുമ്പോഴാവും പിന്നെ കല്ല്യാണകഴിച്ചതിനേക്കുറിച്ച്‌ ഓര്‍ക്കുക. കട്ടിലേ കാത്തോളണേ എന്‍ കലേഷിനെ.....

(kaleshinte comment box open aavunnillaa... help!!)

.::Anil അനില്‍::. said...

“സണ്‍‌ഡേ ഹോ യാ മണ്‍‌ഡേ റോജ് ഖാവോ അണ്ഡേ”. മുമ്പൊരിക്കല്‍ വിവാദമായ മുദ്രാവാക്യവുമായി വിശാലനൊരു ദേശി സംഘടന.

ദേവന്‍ said...

അണ്ഡാ കഴിക്കൂ, വേഗം പണ്ടാരടങ്ങൂ, ശേഷം പിണ്ഡം കഴിക്കൂ എന്നാണോ അതിന്റെ മലയാളം? (നമുക്കു ഹിന്ദിയറിയാന്മേലാ)

അതുല്യേ കലേഷിനു കമന്റ്‌ 180 ആകുന്നു റിപ്ലേ ബട്ടന്‍ ഞെക്കി ചായ കുടിച്ചു തിരിച്ചു വരിക, മാറ്റര്‍ ഇടുക പോസ്റ്റ്‌ ബട്ടന്‍ ഞെക്കി ഒരു മണിക്കൂര്‍ വെയിറ്റ്‌ ചെയ്യുക സംഭവം വരാന്‍ സാദ്ധ്യത ഉണ്ട്‌.

മഴനൂലുകള്‍ .:|:. Mazhanoolukal said...

അശോകനെ അവന്റോടെ വച്ച്‌ അവന്റെ അമ്മയുടെ സല്‍കാരം സ്വീകരിച്ചുകൊണ്ട്‌ ഞാന്‍ മനസ്സില്‍ തെറി വിളിച്ചു..

.............

ഇത്രയേറെ നിഷ്കളങ്കമായി നര്‍മ്മം കൈകാര്യം ചെയ്യുന്നത്‌ അധികമൊന്നും കണ്ടിട്ടില്ല.

വിശാലന്റെ അവസ്ഥകളെ മനസ്സില്‍ കണ്ടുള്ള അരവിന്ദന്റെ വിവരണവും രസകരം :)

Obi T R said...

ആഹാ, കലക്കിയിട്ടുണ്ട്‌, അശോകന്റെ വീടിന്റെ പൂമുഖത്തു ഒരു ചമ്മലോടെ ഇരിക്കുന്ന വിശാലനെ ഓര്‍ക്കുമ്പോള്‍ ചിരി നിയന്ത്രിക്കാന്‍ പറ്റുന്നില്ല :-D

യാത്രാമൊഴി said...

സത്യം പറ, ആറു മുട്ടയും ഒറ്റയിരുപ്പില്‍ വിഴുങ്ങിയിട്ട് പാവം പിള്ളാരുടെ മേല്‍ പഴിചാരുന്നോ??

കോഴിമുട്ടയും ഉള്ളിയുമില്ലായിരുന്നെങ്കില്‍ എന്നെപ്പോലെയുള്ളവരുടെ ബാച്ചിലര്‍ ജീവിതം കട്ടപ്പൊഹയായേനെ...

വിശാലന്‍ വീണ്ടും കസറി!!

പാപ്പാന്‍‌/mahout said...

പതിവുപോലെ തന്നെ കേമായിട്ടുണ്ട് ട്ടോ വിശാലാ.

(അണ്ഡേടെ കാര്യം പറയുമ്പൊ 60 എണ്ണം ദിനവും പ്രാതലിനു കഴിയ്ക്കുന്ന റുസ്സി മോഡിയെ (TISCOയുടെ പഴയ ചെയര്‍മാന്‍) എങ്ങനെ മറക്കാന്‍ പറ്റും)

കുട്ട്യേടത്തീ, എന്താ ഈ ഹോര്‍മോന്‍ സംഗതി?

Adithyan said...

Thaarame, namovaakam :-)

വിശാല മനസ്കന്‍ said...

കലേഷിന്റെ കല്യാണവും പാട്ടിക്ക് ജെയ്‌വിളിയുമൊക്കെയായി രണ്ട് ദിവസം ഓഫീസിലെ പണിയൊന്നും കാര്യായിട്ട് നടന്നില്ല.

അതൊന്നവസാനിപ്പിക്കാന്‍ വേണ്ടിയാ ഇന്ന് വെള്ളിയാഴ്ച ഒറ്റക്ക് വന്നത്.

എന്നിട്ടോ?? കമന്റുകളൊക്കെ വായിക്കാതെ എങ്ങിനെ പണി തുടങ്ങും? പുതിയപോസ്റ്റുകള്‍ ഒന്നോടിച്ച് വായിക്കാതെ എങ്ങിനെ? മെയിലൊക്കെ ഒന്നെ ചെക്ക് ചെയ്യാതെ എങ്ങിനെ?

ഇതൊക്കെ കഴിഞ്ഞപ്പോഴേക്കും മണിക്കൂറ് രണ്ട് കഴിഞ്ഞു..! ഇന്നും കാര്യായിട്ട് പണിയൊന്നും നടക്കുന്ന ലക്ഷണമില്ല!

സുനിലിനും അനിലിനും മഴനൂലിനും ഒബിക്കും യാത്രാമൊഴിക്കും പാപ്പാനും ആദിത്യനും വളരെ നന്ദി.
വേറെ വിശേഷം ഒന്നും ഇല്ല.

വെമ്പള്ളി പറഞ്ഞത് കറക്ട്.

പ്രിയ ഗന്ധര്‍വ്വരേ, ഞാന്‍ കമന്റ് വേണ്ടാ എന്ന് പറഞ്ഞത്, പോസ്റ്റ് ഇടൂ എന്ന അര്‍ത്ഥത്തിലാണ് ട്ടോ മാഷേ!!

ഗന്ധര്‍വ്വന്‍ said...

വിശാലനു,

സജീവമായ മനസ്സാന്നിദ്യം ഇല്ലാതെ ഇടത്താടുന്ന( പാര്‍ഷ്യല്‍- (വീട്ടു പേരു പ്റാസമൊപ്പിക്കാന്‍ കഷ്ടപെടുന്നതു കണ്ടോ)) കമെന്റുകള്‍ ഞാന്‍ വിശാലനിടാറില്ല.
ഓഡിറ്റിങ്ങിന്റെ നൂലാമാല കാരണം പോസ്റ്റ്‌ വായിക്കാന്‍ തന്നെ കഴിഞ്ഞിരുന്നില്ല. ഞാന്‍ ഒരിക്കല്‍ പറഞ്ഞില്ലെ- ബ്ളോഗിലെ വായന അഡിക്ഷന്‍ ആക്കി മാറ്റിയതു വിശാലനാണു. വിശാലനുള്ളിടത്തോളം ഞാനീ ബ്ളോഗില്‍ വരും എന്നും.

പിന്നെ സ്നേഹമസ്റുണമായി പോസ്റ്റിടു എന്നു പറഞ്ഞതിനു കെറുവിക്കുന്ന മാനസിക വൈകല്യം ഗന്ധറ്‍വനു നഹി നഹി. വിശാലന്‍ ചീത്ത വിളിച്ചാലും വായിക്കനുള്ളതു വായിക്കുകയും , പറയാനുള്ളതു പറയുകയും ചെയ്യും.

അതവിടെ നിക്കട്ടെ.

നാല്‍പ്പതോളം കോഴികള്‍ ഉണ്ടായിരുന്നു എന്റെ വീട്ടില്‍. പച്ചയും വറുത്തതും പൊരിച്ചതും ആയി ഒമ്പതോളം മുട്ട എന്റെ പതിനാറമത്തെ വയസ്സില്‍ അകത്താക്കിയിരുന്നു. മാത്റമല്ല ആടിന്റെ വെട്ടുനെയ്യു വാങ്ങികൊണ്ടു വന്നു ഉള്ളിമൂപ്പിച്ചു ചോറില്‍ ഇട്ടു കഴിച്ചിരുന്നു.

പഴയ ലേന്റ്‌ മാസ്റ്ററ്‍ കാറീന്റെ വീല്‍ റിമ്മും നടൂവില്‍ ഏക്സിലും പിടിപ്പിച്ചു വെയ്റ്റ്‌ ലിഫ്റ്റിങ്ങും, വിറകു വെട്ടും ആയി ശരീരം കൊഴുപ്പിക്കലും ഉറക്കവുമായിരുന്നു ഹോബി. ചെറിയ ചെറിയ നാടന്‍ അടിപിടികളില്‍ അന്നൊക്കെ ഈ രാക്ഷസ ശരീരം മിരട്ടുവാന്‍ ഉപകരിച്ചിരുന്നു.

എന്നാല്‍ കോഴിമുട്ടയെ കുറിച്ചുള്ള ഏറ്റവും നല്ല ഓറ്‍മ ഇതാണൂ. പ്റിഡിഗ്രിക്കു സഹപാടിയായ സീനത്തിന്റെ വീട്ടില്‍ യാദ്റുശ്ചികമായി ഉലകം ചുറ്റും സയികിള്‍ വാലിബനായി എത്തപ്പെട്ടപ്പോളത്തേതു. കടുത്ത ദാരിദ്ര്യത്തിലായിരുന്ന അവരുടെ ഉമ്മ "മോനുക്കു കുടിക്കാന്‍ എന്താണൂ വേണ്ടതു" എന്നു ചോദിച്ചതും പാലില്ലത്തതിനാല്‍ മുട്ട ഒഴിച്ച ചായ തന്നതും ഇന്നും എന്റെ കണ്ണുകളെ ആറ്‍ദ്രമാക്കുന്നു.

പിന്നെടെന്നോ സ്വഭാവ്‌ ദൂഷ്യത്തിനു കോളേജില്‍ നിന്നും അവളെ പുറത്തക്കിയതറിഞ്ഞപ്പ&