Monday, May 16, 2011

ലവണതൈലം

വിശേഷദിവസങ്ങളിൽ മഴ, ശുഭലക്ഷണമാണ് എന്ന് കേട്ടതിൽപിന്നെ എന്റെ; ഒരുമാതിരി എല്ലാ പ്രധാനദിവസങ്ങളിലും തന്നെ മഴ പെയ്തിട്ടുണ്ട്, അല്ലെങ്കിൽ ഞാൻ പെയ്യിച്ചിട്ടുണ്ട്‌!

സൈക്കിള്‍ ചവിട്ട് പഠിച്ചിട്ട് ആദ്യമായി ഒറ്റക്ക് സൈക്കിളില്‍ ആനന്ദപുരത്തേക്ക് പോയ ദിവസം, വിസ കളക്റ്റ് ചെയ്യാന്‍ ഒളരിയിലേക്ക് പോയ ദിവസം, പതിനഞ്ച് കൊല്ല്ലത്തോളം ജോലി ചെയ്ത, ജെബല്‍ അലിയിലെ കമ്പനിയില്‍ ഇന്റ‌ര്‍‌വ്യൂവിന്ന്‌ വരുമ്പോള്‍ ഷേയ്ക്ക് സായിദ് റോഡിലെ മെട്രോപ്ലെക്സിന്റെ മുന്നില്‍ വച്ച്, പെണ്ണുകാണാന്‍ പോയപ്പോള്‍ കല്ല്ലൂര്‍ പാടത്ത് വച്ച്,.. അങ്ങിനെ; എന്റെ ജീ‍വിതത്തിലെ എത്രയെത്ര പരമപ്രധാനവിശേഷ ദിവസങ്ങളിലാണ് മഴ എവിടെന്നോ ഓടിപെടഞ്ഞു വന്ന്, എന്നെ നോക്കി മാമുക്കോയ ചിരിക്കും പോലെ, ‘ബുഷ്ഷ്..’ എന്നൊരു ചിരിചിരിച്ച്’ പെയ്ത് പോയിട്ടുള്ളത്!

അങ്ങിനെ മഴ എപ്പോൾ പെയ്താലും ഉടനെ ഞാൻ എന്തെങ്കിലും ഒരു വിശേഷകാര്യം കണ്ടുപിടിച്ച്, ‘ദേ.. മഴ!! അപ്പം ഇതൊരു കലക്ക് കലക്കും!’ എന്ന് കീഴ്ചുണ്ട് അമർത്തി കടിച്ച്, കൃഷ്ണമണികൾ മുകളിലേക്കാക്കി, തലയാട്ടി പറഞ്ഞും പോന്നു.

കഴിഞ്ഞ ഡിസംബറിൽ ദുബായിയിൽ രാത്രി പത്തുമണിയോടടുപ്പിച്ച് ആദ്യത്തെ മഴ പെയ്യുമ്പോൾ ഞാൻ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന എന്റെ വയറിന് കടിഞ്ഞാടിനാടുള്ള അറ്റ കൈ പ്രയോഗം എന്നനിലക്ക്, ഒരു കൂട്ടുകാരന്‍ വഴി അവന്റെ വകയിലെ ഒരമ്മാവന്റെ മോന്‍‍ വശം കൊടുത്തയച്ച രണ്ട് കുപ്പി ലവണതൈലം കൈപ്പറ്റാൻ പോകുന്ന പോക്കിലായിരുന്നു. (വയറ്റത്ത് ലവണ തൈലം പുരട്ടി കിടന്നുറങ്ങിയ ഒരു പാവം ചേട്ടന് തൈലം താഴേക്കൊലിച്ചിറങ്ങി വന്‍ ദുരന്തം സംഭവിച്ച കാര്‍ട്ടൂണ്‍ കണ്ടപ്പോള്‍ ‘ലവണതൈലം തേച്ചിട്ടൊരു എടപാടുമില്ല‘ എന്ന് തീരുമാനിച്ചാതായിരുന്നു, പിന്നെ വയറിന്റെ ഉത്സാഹം കണ്ട് പേടിച്ച് തീരുമാനം മാറ്റുകയായിരുന്നു!)

ഹവ്വെവര്‍, ലവണത്തിനെ മഴയുമായി പെട്ടെന്ന് കണക്റ്റ് ചെയ്ത് ഞാന്‍ വാമഭാഗം സ്വര്‍ണ്ണകുമാരിയോട് പറഞ്ഞു:

“ദേ... മഴ പെയ്യുന്നെടീ! ലക്ഷണം കണ്ടിട്ട് സംഭവം ഏല്‍ക്കുന്ന ലക്ഷണമാണ്. നീ നോക്കിക്കോ.. പോറോട്ടക്ക് കുഴച്ചുവച്ച് മാവുപോലെയിരിക്കുന്ന എന്റെ വയര്‍ അങ്ങട് ഉറച്ച് ചുങ്ങി എണ്ണം പറഞ്ഞ ആറ് പാക്കുകള്‍ നിരനിരയായി തുള്ളിക്കളിക്കും!"

ദുബായിലെ ടവറുകളെ ഈറനണിയിച്ചും കൊണ്ട് മഴ ചിന്നം പിന്നം പെയ്യുകയാണ്. ആദ്യത്തെ മഴ കാണുമ്പോഴുള്ള ആ ത്രില്‍ ഏറെക്കുറെ പണ്ട് അളിയന്‍ ഗള്ഫീന്ന് വരുമ്പോഴുള്ള ആ ത്രില്‍ പോലെയാണ്. മഴത്തണുപ്പടിക്കാന്‍ ഞാന്‍ ചില്ല് താഴ്ത്തി, ‘ഓഹ്..ഭയങ്കര തണുപ്പ്‘ എന്ന് പറഞ്ഞ് വീണ്ടും കയറ്റി.

ലവണം ചേട്ടന്‍ പറഞ്ഞ ലൊക്കേഷനില്‍ ആദ്യമായി കണ്ട പാര്‍ക്കിങ്ങില്‍ ഞാന്‍ വണ്ടിയിട്ട്, സ്വര്‍ണ്ണകുമാരിയോട് “മാഡം ഇവിടെയിരി.. ഞാനിപ്പം വരാം!“ എന്ന് പറഞ്ഞ് സ്വറ്ററിന്റെ സിപ്പ് ഫുള്ളായി പൂട്ടി അതിന്റെ കൂടെയുള്ള തൊപ്പി കൊണ്ട് തലമൂടി ചേട്ടന്റെ ബില്‍ഡിങ്ങിന്റെ താഴെ ചെല്ലുമ്പോള്‍ എയര്‍പോര്‍ട്ടില്‍ നിന്നും ടാക്സി ഇറങ്ങി നാട്ടിലെ വെയിലിന്റെ ചായം തേച്ചമുഖവുമായി ഒരാള്‍ നില്‍ക്കുന്നു.

ആള്‍ക്ക് ചുറ്റുമായി ഇരുപത്തഞ്ച് കിലോയോടടുത്ത് പ്ലാസ്റ്റിക്ക് കയറ് കൊണ്ട് വരിഞ്ഞുകെട്ടിയ നാല് കടലാസുപെട്ടി കണ്ട എന്റെ അത്ഭുതം മെയിന്റ് ചെയ്യാതെ എനിക്ക് കൈ തന്നുകൊണ്ട് ആള്‍ പറഞ്ഞു.

‘വൈഫും മക്കളും മുകളിലേക്ക് പോയി. ആ എണ്ണ വൈഫിന്റെ കയ്യിലെ ബാഗിലാണ്!‘

സ്വെറ്ററിന്റെ സിപ്പ് കുറച്ച് താഴ്ത്തി,

‘എന്നാ താഴെ നിന്ന് അധികം മഴ കൊള്ളാതെ നമുക്ക് മുകളിലേക്ക് പോകാം‘

എന്നു പറഞ്ഞ എന്നെ നോക്കി ആള്‍ പ്രതിവചിച്ചു.

‘അല്ലാ... ഈ കടലാസുപെട്ട്യോ‍ള്‍ മുകളിലേക്കെടുക്കാന്‍ ഹെല്പിന്‍ പറ്റിയ പരിചയക്കാര്‍ ആരെങ്കിലും ഉണ്ടോന്ന് നോക്കിയാണ് ഞാന്‍ നില്‍ണേ. മഴയായോണ്ടാവും ഒരുത്തനേം പുറത്ത് കാണുന്നില്ല!’

ആരെങ്കിലും നമുക്ക് ഇങ്ങോട്ട് എന്തെങ്കിലും ഒരു കാര്യം ചെയ്തുതന്നാല്‍‍ അങ്ങോട്ടും ചെയ്യുക എന്നത് എനിക്കെന്നും ആവേശമാണ്! മഴത്തണുപ്പില്‍ മൂടിപ്പുതച്ചുറങ്ങിയിരുന്ന എന്നിലെ പഴയ ജിം‌നേഷ്യം വിങ്ങ്സ് വിരിച്ചെണീറ്റു.

ഞാന്‍ പറഞ്ഞു:

‘അതിനെന്താ...നമുക്ക് രണ്ടാള്‍ക്കും കൂടെ എടുക്കാവുന്നതല്ലേ ഉള്ളൂ! ചേട്ടന്‍ ഒരു സൈഡില്‍ പിടിച്ചേ...’
പെട്ടിയുടെ ഒരു സൈഡ് പിടിച്ച് ഞാന്‍ കൂളായി പൊന്തിച്ചു. കൈക്ക് പഴയ പരിചയം ഇല്ലാത്തതുകൊണ്ട് പ്ലാസ്റ്റിക്ക് കയറില്‍ പിടിച്ചപ്പോള്‍ ചെറുതായി വിരലുകള്‍ക്ക് ഒരു നീറ്റല്‍ പോലെ തോന്നിയെങ്കിലും, ഭാരമുള്ളത് പൊന്തിക്കുമ്പോള്‍ അത് മുഖത്ത് പ്രതിഫലിപ്പിക്കാതെ പൊക്കണം, എന്നാല്‍ അത് നമുക്ക് ഒരു കനമല്ല എന്ന് കാഴ്ചക്കാരന് തോന്നുമെന്ന കരാട്ടേ സുകുചേട്ടന്റെ ക്ലാസ് മനസ്സിലോര്‍ത്ത് പെട്ടി പൊക്കിയപ്പോള്‍, അപ്പുറത്തെ ചേട്ടന്‍ ടി.ജി.രവിക്ക് വയറ്റത്ത് കുത്ത് കൊണ്ടാല്‍ കാണിക്കുന്ന ആക്ഷനോടെയായിരുന്നു പെട്ടി പൊക്കിയത്.

‘ഒരു ഇരുപത്തഞ്ച് കിലോ പെട്ടിയുടെ ഒരു സൈഡ് പിടിക്കാന്‍ പോലും പറ്റാത്ത പുവര്‍ മല്ലു!! എന്ന ഭാവത്തോടെ നോക്കിയ എന്റെ ചങ്കില്‍ തീ കോരിയിട്ട് ആള്‍ പറഞ്ഞു.

“തണ്ടലിന് ചെറിയ പ്രശ്നമുണ്ട്, അതിന്റെ ട്രീറ്റ്മെന്റിന് കൂടെ പോയതായിരുന്നു നാട്ടില്‍!!“

അത് കേട്ടപാടെ “ഈശ്വരാ....പണി കിട്ടിയോ??” എന്ന ഭാവത്തില്‍ ഞാന്‍ ചേട്ടനേം ബാക്കിയിരിക്കുന്ന മൂന്ന് പെട്ടികളേം ഒന്ന് പാളി നോക്കി.

ഇത്തവണ ഞാന്‍ ബൂസ്റ്റിന് വേണ്ടി പിടിച്ചത്, ഇന്ത്യാ പാക്കിസ്ഥാന്‍ സ്പിരിറ്റിലായിരുന്നു!

രണ്ട് പാക്കിസ്ഥാനികള്‍ക്ക് നൂറ് കിലോ വീതം ഭാരമുള്ള ബോക്സുകള്‍ ഒരു കണ്ടെയ്നര്‍ ഫുള്‍ലോഡ് ചെയ്യാമെങ്കില്‍, വെറും ഇരുപത്തഞ്ചോളം കിലോ വീതം ഭാരമുള്ള നാലു കാര്‍ട്ടണ്‍ എടുക്കാന്‍ ഒരു ഇന്ത്യാക്കാരന് പറ്റില്ല??


‘നെവര്‍ മൈന്റ് ഇത് ഞാന്‍ ഒറ്റക്ക് ഹാന്റില്‍ ചെയ്യും!!’ ഞാന്‍ എന്നെയും ചേട്ടനേയും ഒരുമിച്ച് സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു.


അങ്ങിനെ കിലുക്കം സിനിമയില്‍ തിലകന്‍ വട്ടക എടുത്തുകൊണ്ട് വരുന്ന റോളില്‍ പെട്ടിയുമെടുത്തോണ്ട് നടന്ന എന്റെ, ‘ലിഫ്റ്റ് എവിടേ?‘എന്ന കൊരക്കില്‍ നിന്നും ഞെങ്ങി ഞെരുങ്ങി പുറത്തുവന്ന ചോദ്യത്തിന് മറുപടിയായി ആള്‍ പറഞ്ഞു.

‘ഈ ഭാഗത്തെ ബില്‍ഡിങ്ങുകളൊക്കെ പഴയ റ്റു സ്റ്റോറീകളല്ലേ... ഒന്നിലും ലിഫ്റ്റില്ല!!’

അതുകേട്ടപ്പോള്‍, എന്റെ തണ്ടലില്‍ നിന്നും സ്പൈനല്‍ കോഡ് വഴി തലച്ചോറ് ലക്ഷ്യമാക്കി മുകളിലേക്ക് കീയാം എന്ന ശബ്ദത്തില്‍ എന്തോ പോയപോലെ തോന്നി! (ഏയ്, അതല്ല!)

‘ഒരു തലോണ എടുത്ത് പൊക്കാന്‍ പറ്റാത്ത ടൈപ്പ് തണ്ടലും ഇരുപത്തഞ്ച് കിലോന്റെ നാല് പെട്ടിയും കൊണ്ട് പാതിരാത്രി മനുഷ്യന്റെ തണ്ടലൊടിക്കാന്‍ വന്നേക്കാണല്ലേ??’ എന്ന് മനസ്സില്‍ പറഞ്ഞ്, ഒന്നും മിണ്ടാതെ പെട്ടിയും താങ്ങി സ്റ്റെയര്‍ കേയ്സ് കയറി.

രണ്ടാമത്തെ പെട്ടിക്ക് ഞാന്‍ സ്വെറ്ററു ഊരി. മൂന്നാമത്തെ പെട്ടിക്ക് ഇന്‍സെര്‍ട്ട് ചെയ്ത ഷര്‍ട്ട് പുറത്തായി. നാലാമത്തെ പെട്ടിക്ക് എന്റെ വായില്‍ നിന്ന് നുരയും പതയും വന്നില്ല എന്നേ ഉള്ളൂ.

നാലാമത്തെ പെട്ടി ഇറക്കി, തൈലപൊതി കൈപ്പറ്റുമ്പോള്‍ ചേട്ടന്‍; ‘ആദ്യമായി വീട്ടില്‍ വന്നതല്ലേ... ഒരു ചായയെങ്കിലും കുടിക്കാതെ എങ്ങിനെയാ?‘ എന്ന ചോദ്യത്തിന് മറുപടിയായി, “ചായ വേണ്ട, ചേട്ടന്‍ തണ്ടല്‍ വേദനക്ക് പോയ ആശുപത്രിയുടെ ഡീറ്റെയ്സ് ഒന്ന് തരാമോ?” എന്നാണ് ചോദിക്കാന്‍ വന്നതെങ്കിലും ‘ഒന്നും വേണ്ട എന്റെ ചേട്ടോ...‘ എന്ന അര്‍ത്ഥത്തില്‍ തലയാട്ടുകമാത്രമേ ചെയ്തുള്ളൂ.

രാത്രി പത്തുമണി നേരത്ത് ജെല്‍ തേച്ച് ഒതുക്കി ചീകിയ തലമുടിയും പൌഡറിട്ട് ഫിനിഷിങ്ങ് വരുത്തിയ മുഖവും സ്വെറ്ററും തൊപ്പിയും വച്ച് ഫുള്‍ മേയ്ക്കപ്പില്‍ പോയ ഞാന്‍ ലാത്തിച്ചാര്‍ജ്ജീന്ന് ഓടി രക്ഷപ്പെട്ട് വരുന്ന ആളെപ്പോലെ വരുന്നത് കണ്ട് സ്വര്‍ണ്ണകുമാരി അത്ഭുതത്തോടെ ചോദിച്ച രണ്ട് ‘എന്തുപറ്റി? കള്‍ക്ക് മറുപടിയായി ഇങ്ങിനെ മാത്രം പറഞ്ഞു.

“അല്ലാ.. മഴ ശുഭലക്ഷണമാണെന്ന് ഏത് പിശാശാ പറഞ്ഞേ???”

Wednesday, September 15, 2010

ഒരു സെപ്റ്റംബര്‍ 16 ന്റെ ഓര്‍മ്മക്ക്.

26 വയസ്സായപ്പോഴേക്കും വീട്ടുകാരെന്നെ കെട്ടിക്കാന്‍ തീരുമാനിച്ചത്, അമ്മ കണ്ട ഒരു സ്വപ്നത്തിന്റെ ആഫ്റ്റര്‍ ഇഫക്ടായിട്ടാണ്.

എന്നേക്കാള്‍ ഒരു പത്തുമുപ്പത് വയസ്സിന് മൂപ്പുള്ള ഒരു മദാമ്മയെ ബൈക്കിനു പിറകിലിരുത്തി ബീച്ച് ഡ്രസില്‍ എന്‍.എച്. 47 ലൂടെ കലാമണ്ഢലത്തിലേക്ക് പോകുന്നത് കണ്ടെന്നും തിരിച്ച് വരും വഴി വീട്ടില്‍ കയറി ‘അമ്മേ... ഇതാണ് അമ്മയുടെ ചെറിയ മരോള്‍. വിളക്കും നിറയുമെടുക്കൂ..... ഞങ്ങളെ അനുഗ്രഹിക്കൂ!’ എന്നൊക്കെ പറഞ്ഞുവെന്നുമായിരുന്നു സ്വപ്നം.

മരുമോള്‍ ബികിനി ഇട്ട് എന്നെ അള്ളിപ്പിടിച്ച് ബൈക്കില്‍ പോയതും വെള്ളക്കാരിയായതും അമ്മ ക്ഷമിച്ചത്രേ... പക്ഷെ, മരുമകളുടെ പ്രായം... അത്.. അമ്മക്ക് അങ്ങട് ആക്സപ്റ്റ് ചെയ്യാന്‍ പറ്റിയില്ല. സമാസമം പ്രായമുള്ളവളെ എങ്ങിനെ മരുമോളേന്ന് വിളിക്കും?

‘കൊല്ലും ഞാന്‍ രണ്ടിനേയും!‘ എന്നലറി അമ്മ ചാടിയെണീക്കുകയായിരുന്നത്രേ!!

കല്യാണത്തെപ്പറ്റി സൂചിപ്പിച്ചപ്പോള്‍, “മീശയൊക്കെ ഒന്ന് വട്ടമെത്തിയിട്ട്, ഈ തമാശക്കളിയൊക്കെ മാറി കുറച്ചും കൂടെ ഉത്തരവാദിത്വം വന്നിട്ട് പോരേ??“

എന്ന സംശയത്തിന്, ‘ഇപ്പറഞ്ഞതൊന്നും ഈ ജന്മത്ത് നിനക്കുണ്ടാകുമെന്ന് പ്രതീക്ഷയില്ല‘ എന്ന് എല്ലാവരും ഒരേ ശബ്ദത്തില്‍ പറയുകയും അത് കേട്ട്‍, ‘ എന്നാപ്പിന്നെ നിങ്ങളുടെ ആഗ്രഹം തന്നെ നടക്കട്ടേ. നിങ്ങളുടെ മനസ്സ് വിഷമിപ്പിച്ചിട്ട് എനിക്കൊന്നും നേടാനില്ല!’ എന്ന നിലപാട് എനിക്ക് കൈകൊള്ളേണ്ടിയും വന്നു.

ഹവ്വെവര്‍, തുടര്‍ന്ന് ആവശ്യമില്ലാത്തതും അത്യാവശ്യമുള്ളതുമായ പലതും ആലോചിച്ച് എന്റെ രാവുകള്‍ ഏറെക്കുറെ നിദ്രാവിഹീനങ്ങളായി. ജബലലി ഫ്രീസോണ്‍ ന്യൂ ഈസ്റ്റ് ക്യാമ്പിലെ 206 നമ്പര്‍ റൂമില്‍ ചില രാത്രികളില്‍ ആരൊക്കെയോ കിനാവിന്റെ പടികടന്നെത്തി വന്ന് (കട്:ഗിരീഷ് പുത്തഞ്ചേരി)എന്നെയും കൊണ്ട് ഊട്ടിയിലേക്ക് ഹണിമൂണിന് പോയി.

നാട്ടില്‍ വന്ന് ഞാന്‍ മൊത്തം 6 ഉം 2 ഉം 8 പെണ്ണൂങ്ങളെയേ കണ്ടുള്ളൂ. ആദ്യം വാടാനപ്പിള്ളി പോയി സന്ധ്യയെ കണ്ടു. തൃക്കണിക്ക് വച്ചത് തന്നെ കാക്ക കൊത്തി. അതിന്റെ ഹാങ്ങോവര്‍ മാറാന്‍ പിന്നെ രണ്ട് ദിവസം റെസ്റ്റ് എടുത്തതിന് ശേഷം പുതുക്കാടൊരു ക്ടാവിനെ കണ്ടു. പിന്നെ മറ്റത്തൂര്‍ പോയി വേറൊരു കുട്ടിയ കണ്ടു.

അവളാരിത്തിയെ എനിക്കങ്ങ് ശരിക്കും പിടിച്ചതായിരുന്നു. സങ്കല്പത്തില്‍ മനസ്സിന്റെ പുതപ്പിനുള്ളില്‍ കയറിക്കിടന്ന രൂപം. ചുരുണ്ട മുടി. വിടര്‍ന്ന കണ്ണുകള്‍. ഇരു നിറം. നല്ല വിദ്യാഭ്യാസി. ഓ ചന്തുമേനോന്റെ ഇന്ദുലേഖയുടെ ഒരു ലുക്ക്. നല്ല തറവാട്ടുകാര്‍ ചോമ്മാര്! പക്ഷെ, ഒരു പ്രശ്നം. ജാതകം ഒരു നിലക്കും ചേരുന്നില്ല. അന്ന് പ്ലൂട്ടോ ഉള്ള കാലമാണ്. പണിക്കര്‍ രണ്ട് തച്ച് പണിഞ്ഞിട്ടും പ്ലൂട്ടോ അടുക്കാന്‍ കൂട്ടാക്കുന്നില്ല. ഞാന്‍ രണ്ട് ജാതകം ഉണ്ടാക്കിച്ചു. അതിന് വേണ്ടി ഒരു വയസ്സ് കുറക്കാന്‍ വരെ ഞാന്‍ തയ്യാറായി. എന്നിട്ടും പ്ലൂട്ടോ സമവായത്തിന് തയ്യാറായില്ല.

പെണ്‍ വീട്ടുകാര്‍ അതിഭയങ്കര ജാതകവിശ്വാസികളും കുട്ടിയുടെ അച്ചന്‍ ജാതകം നോക്കാതെ കെട്ടി, അമ്മ മരണപ്പെട്ടതുമാണെന്നൊക്കെ കേട്ടപ്പോള്‍ പിന്നെ ഞാനത് ഒഴിവാക്കുകയായിരുന്നു. (അവര്‍ വരാമെന്നേറ്റ ദിവസം രാവിലെ, ഇന്ന് വരുന്നില്ല എന്ന് പറയാന്‍ അവിടെ നിന്ന് കുട്ടിയുടെ അമ്മാവന്‍ വന്നപ്പോള്‍, രവിച്ചേട്ടന്റെ വീട്ടില്‍ നിന്ന് വിരുന്നുകാര്‍ക്കിരിക്കാന്‍ കസേരകളുമെടുത്തോണ്ട് വന്ന ചേട്ടനേയും വിജയേട്ടനെയും പുഷ്പാകരേട്ടനെയും കണ്ട് ‘സ്വന്തമായി നാലാള്‍ക്കിരിക്കാന്‍ നല്ല കസേര പോലും ഇല്ലാത്ത ദരിദ്രവാസികളാണപ്പോള്‍‍. ബെസ്റ്റ്!’ എന്ന് കരുതി അവര്‍ വേണ്ടെന്ന് വച്ചതാണെന്നൊക്കെ ആരോ പിന്നീട് പറഞ്ഞിരുന്നു. നമ്മള്‍ വിശ്വസിച്ചിട്ടില്ലെങ്കിലും!)

അങ്ങിനെയാണ് ഞാന്‍ കല്ലൂരുള്ള ഒരു കൊച്ചിനെ കാണാന്‍ പോകുന്നത്. ചാറ്റല്‍ മഴയുള്ള ഒരു ദിവസം. കല്ലൂര്‍ പാടമെത്തിയപ്പോഴേക്കും മഴ മാറി. ഞങ്ങള്‍ വണ്ടി നിറുത്തി പുറത്തിറങ്ങി പാടത്തേക്ക് നോക്കി റോഡ് സൈഡിലെ സിമന്റ് തിണ്ടില്‍ മൂന്നുപേരും നിരന്ന് നിന്നു. നല്ല സത്യന്‍ അന്തിക്കാട് സിനിമയിലെ സീന്‍ പോലെയൊരു കളര്‍ഫുള്‍ പാടം. മഴ പെയ്ത് പാടം വെള്ളത്തില്‍ മുങ്ങി കിടക്കുന്നു. തണുത്ത് കാറ്റ്. ഞാനാ വഴി ആദ്യമായിട്ടായിരുന്നു. പക്ഷെ, എനിക്കെന്തോ ഈ വഴിക്ക് ഞാനൊരുപാട് തവണ വരേണ്ടി വരും എന്നൊരു തോന്നലുണ്ടായി. സത്യം.

അങ്ങിനെ ജീവിതത്തിലാദ്യമായി നമ്മുടെ ഗഡിയെ കണ്ടു. തുടര്‍ന്ന് ഞാനവളെ ഇന്റര്‍വ്യൂ ചെയ്തു. അത് കേട്ട് അവള്‍ടെ അച്ഛന്‍ എന്നെ ഇന്റര്‍വ്യൂ ചെയ്തു. ഇടക്ക് ചായ കുടിച്ചു. പലഹാരം അധികം ഒന്നും കഴിച്ചില്ല. മിച്ചറിലെ ഈരണ്ടു മണി കപ്പലണ്ടി മാത്രം ഇടക്കെടുത്ത് ശബ്ദമുണ്ടാക്കാതെ തിന്നു. അച്ചപ്പവും കൊഴലപ്പവും മടക്കും ലഡുവുമൊന്നും നമ്മള്‍ കാണാണ്ട് കിടക്കുന്നവരല്ലല്ലോ!

ലേലത്തുക ഒന്നും ഇല്ലാതിരുന്നതുകൊണ്ട് ഇരുകൂട്ടര്‍ക്കും ഇഷ്ടപ്പെട്ടപ്പോള്‍ സംഗതി ഇടിപിടീന്ന് ബന്ധവസ്സായി. പക്ഷെ, നിശ്ചയത്തിന്റെ തലേദിവസം എനിക്ക് പെട്ടെന്നൊരു റ്റെന്‍ഷന്‍. കൊച്ച് കേരള വര്‍മ്മ യുടെ പ്രോഡക്റ്റാണ്‌‍. പാമ്പുകടിക്കാനായിട്ട് വല്ല മുട്ടന്‍ ലൈനുകളെങ്ങാനുമുണ്ടെങ്കില്‍... കല്യാണത്തിന്റെ തലേ ദിവസമോ പിറ്റേ ദിവസമോ ഒളിച്ചോടാന്‍ വല്ല പ്ലാനുമുണ്ടെങ്കിലോ... എന്നോര്‍ത്ത് ഞാന്‍ നേരിട്ട് കക്ഷിയോട് ഒറ്റക്ക് വിളിച്ച് മനസ്സമതം ചോദിച്ചേക്കാം എന്ന് ഉറപ്പിച്ച്, ഗഡികളെയും വിളിച്ച് അന്ന് ഉച്ചതിരിഞ്ഞു അവള്‍ടെ വീട്ടില്‍ പോയി.

അന്നും കല്ലൂര്‍ പാടത്തെത്തിയപ്പോള്‍ റോഡ് സൈഡിലെ സിമന്റ് തിണ്ടില്‍ സെയിം സ്പോട്ടില്‍ ഞങ്ങള്‍ മൂന്നുപേരും വരിവരിയായി നിന്ന് കുറച്ച് നേരം പ്രകൃതി ഭംഗി ആസ്വദിച്ചു!

കാറില്‍ വച്ച്, ‘എടീ കുന്തലതേ. നമ്മള്‍ തമ്മില്‍ ഇപ്പോള്‍ യാതൊരു ബന്ധവുമില്ല. കേരളത്തിലെ മൂന്നരക്കോടിയിലെ രണ്ട് നമ്പറുകള്‍ മാത്രം. പക്ഷെ, ഒരാഴ്ച കഴിയുമ്പോള്‍ അതാവില്ല സ്ഥിതി. ആറ്റുനോറ്റ് ഒരു കല്യാണം കഴിക്കാനുള്ള പരിപാടിയിലാണ് ഞാന്‍ ‍. അതും നടാടെ! എന്നെ ഇഷ്ടമല്ലെങ്കിലോ വേറെ വല്ല ഇഷ്ടങ്ങളുമുണ്ടെങ്കിലോ ദയവായി ഇപ്പം പറയണം. നോ ഇഷ്യൂസ്! ഇഷ്ടമില്ലാത്തത് ചെയ്യുന്നവനോ ചെയ്യിക്കുന്നവനോ അല്ല ഈ അപ്പുവേട്ടന്‍‍!! ‘ എന്നൊക്കെ പറയാന്‍ കുറെ തവണ കാറില്‍ വച്ച് റിഹേഴ്സല്‍ നടത്തി.

പക്ഷെ.. അവിടെയെത്തിയപ്പോള്‍..... റിഹേഴ്സല്‍ നടത്തിയതൊന്നും പറയാന്‍ തോന്നിയില്ല. കാരണം, അവള്‍ടെ ചിരി കണ്ടപ്പോള്‍ എനിക്ക് എല്ലാം മനസ്സിലായി. എന്റെ ലൈഫില്‍ അന്നേവരെ ഒരു പെണ്ണും എന്നെ നോക്കി അത്ര സ്‌നേഹത്തോടെയും ബഹുമാനത്തോടെയും അതുപോലെ ചിരിച്ചിട്ടില്ലായിരുന്നു!

അപ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു. ‘എടീ മിസ്. വെള്ളാനിക്കോടേ... ഉണ്ടക്കണ്ണീ.... ഇനി ആരൊക്കെ എതിര്‍ത്താലും എന്തലമ്പുണ്ടാക്കിയാണേലും ശരി, നിന്നെ ഞാന്‍ കെട്ടിയിരിക്കുമെടീ...’

അങ്ങിനെ, എന്റെ കൊച്ചുകൊച്ച് തമാശകള്‍ക്കും കുട്ടിക്കളികള്‍ക്കും കമ്പനി തരാന്‍, എന്റെ പുറം കടിക്കുമ്പോള്‍ മാന്തി തരാന്‍, എനിക്ക് ചോറും കൂട്ടാനും വച്ചുതരാന്‍, എനിക്ക് കത്തെഴുതാന്‍, എന്റെ ഏറ്റവും അടുത്ത സുഹൃത്തായി, ഒരു പത്തൊമ്പതുകാരിയെ ആയിരത്തോളം ആളുകളുടെ മുന്‍പില്‍ വച്ച് കെട്ടിക്കൊണ്ടുപോന്നിട്ട് ഇന്നേക്ക് കൃത്യം പന്ത്രണ്ട് വര്‍ഷമാകുന്നു.

എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളിലൊന്ന്!

(ഇത് മൂന്നാം റൌണ്ടാണ് പോസ്റ്റുന്നത്. സംഭവം എവര്‍ റോളീങ്ങ് ആക്കാന്‍ ഉദ്ദേശമുള്ളതുകൊണ്ട് , വീണ്ടും പോസ്റ്റുന്നു!)