വള്ളിവട്ടം സുബ്രേട്ടന്റെ കുണ്ഡലിനി ഉണരുന്നത് ബാലേട്ടന്റെ പറമ്പിന് താഴെയുള്ള കൈതോട്ടില് കയ്യും കാലും തേച്ച് കഴുകുന്ന ടൈമിലാണ്. ഒരു ദിവസം ഉച്ചക്ക്!
യൂണിങ്കാരന്‍ സുബ്രേട്ടന് ആളൊരു മഹാ സാധുവായിരുന്നെങ്കിലും, ആളുടെ തിക്ക് മീശയും 3310 കൃതാവും ഉഴുന്നുണ്ടിയുടെ ഇലയില്‍ ചക്ക വീണ പോലെയുള്ള വസൂരിക്കലയുള്ള കവിളും, ആട്ടുകല്ലിന്റെ സൈഡില്‍ പരുത്തിക്കുരു ഞാന്ന് കിടക്കുമ്പോലെ കണ്ണിന്റെ സൈഡില്‍ കിടന്നിരുന്ന പാലുണ്ണിയുമൊക്കെ ചേര്‍ന്ന മുഖവും പെരുവയറും ആളെ, നാട്ടിലെ കുട്ടികളുടെ നൈറ്റ്മെയറാക്കി മാറ്റി.
വല്യ പ്രതീക്ഷകളൊന്നും തരാതെ വളരുന്ന പിള്ളേരുകളുടെ ഹ്യൂജ് കളക്ഷന്‍ ഉണ്ടായിരുന്ന ഏരിയയിലെ പാരന്‍സ്, അങ്ങിനെയെങ്കിലുമൊന്ന് നേരാനേരത്തിന് കുളിക്കുകയും നാലക്ഷരം പഠിക്കുകയും ചെയ്യുമെങ്കില്‍ ചെയ്തോട്ടേ എന്ന് കരുതിയാവണം, വായില്‍ വിരലിട്ടാല്‍ കടിക്കാത്ത പാവം സുബ്രേട്ടനെ പറ്റി പല ഗോസിപ്പികളുമിറക്കിയിരുന്നത്.
“പറഞ്ഞത് കേള്‍ക്കാതെ നടക്കുന്ന തലേമ്മതലതെറിച്ചവരെ വള്ളിവട്ടം സുബ്രന് പിടിച്ച് വീട്ടില്‍ കൊണ്ടുപോയി തലകീഴായി കൊളുത്തിയിട്ട് അകം തുടയില്‍ ചട്ടകം പഴുപ്പിച്ച് വക്കും. എന്നിട്ട്, കണ്ണ് ചൂഴ്ന്നെടുത്ത് ധര്‍മ്മത്തിനായി തമിഴന് ലോറിയില്‍ കേറ്റി വിടും’ എന്നൊക്കെയുള്ള ഫേയ്ക്ക് സ്റ്റേറ്റ്മെന്‍സിന്റെ ഇമ്പാക്റ്റില്‍,
“വള്ളിവട്ടം സുബ്രന്” എന്ന് കേട്ടാല്‍ ഒരുമാതിരിപ്പെട്ട കുട്ടികളുടെയെല്ലാം മനസമാധാനം പോയി, പ്രഷറിന്റെ ഗുളിക കഴിച്ചപോലെ ഒരു ഉന്മേഷക്കുറവ് വരുമെന്ന് മാത്രമല്ല, ചില രാത്രിയില്‍ തലയോട്ടി മകുടം പിടിപ്പിച്ച കാലസ്ഥി ദണ്ഡും, ഭദ്രകാളി പെന്റന്റുള്ള നീട്ടു മാലയുമായുമായി നൂല്‍ബന്ധമില്ലാതെ ഹോമകുണ്ഢത്തിന് ചുറ്റും ഡപ്പാങ്കുത്തടിക്കുന്ന വള്ളിവട്ടം സുബ്രേട്ടനെ സ്വപ്നം കണ്ട് പേടിച്ചലറിയുണരുകയും വരെ ചെയ്തിരുന്നു!
“ചെറിയ പിള്ളേരാണെങ്കിലും നമ്മളെ വെറുതെ പേടിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് ഒരു രസമുള്ള ഏര്‍പ്പാടല്ലേന്ന് കരുതി സുബ്രേട്ടന് ഇമേജിന്റെ ടെമ്പര്‍ കാത്തുസൂക്ഷിക്കാന്‍ കുട്ടികളെ തരത്തില്‍ കിട്ടുമ്പോഴൊക്കെ വെറുതെ നാക്ക് കടിച്ചും കണ്ണുരുട്ടിയും കാണിച്ചു.
അങ്ങിനെ സുബ്രേട്ടന് കരയില്‍ കാര്‍ഗോ സ്റ്റഫ്ഫിങ്ങ് ഏന് ഡിസ്റ്റഫ്ഫിങ്ങും ലേഷ്യര്‍ ടൈമില്‍ പിള്ളാരെ പേടിപ്പിക്കലുമായി മേട്ട ചമഞ്ഞ് നടക്കുന്ന കാലഘട്ടത്താണ്, പടിഞ്ഞാട്ടുമുറിയിലുള്ള ബാലേട്ടന്റെ മകള്‍ ശാന്തേച്ചി-ഉത്തമേട്ടന് ദമ്പതിമാരുടെ മധുവിധുവിന്റെ ആദ്യ ‘ബൈ പ്രോഡക്റ്റ്‘, മണിക്കുട്ടന് അഥവാ കുട്ടമണി അച്ഛന് വീടായ നൂലുവള്ളിയില്‍ നിന്ന് അമ്മവീടായ കൊടകരയിലേക്ക് പണിഷ്മെന്റ് ട്രാന്‍സ്ഫറായി വരുന്നത്.
കുട്ടമണിയെപ്പറ്റി പറഞ്ഞാല്‍.. അണ്ണാമലയില്‍ രജനീകാന്തിനെക്കുറിച്ച്, അമ്മ മനോരമക്കും നാട്ടുകാര്‍ക്കുമുള്ള അതേ അഭിപ്രായമായിരുന്നു, കുട്ടമണിയെക്കുറിച്ച് ശാന്തേച്ചിക്കും അയലോക്കക്കാര്‍ക്കും.
“എതുക്കെടാ പത്ത് പിള്ളെങ്കള്‍? ഇന്തമാതിരി ഒന്ന് പോതുമെഡാ!“ എന്ന ലൈന്‍.
മുട്ടുകുത്തിനടക്കുന്ന പ്രായത്തില്‍ 501 ബാര്‍ സോപ്പ് ഒന്നര കഷണത്തോളം തിന്ന് (മൈസൂര്‍ പാക്കാന്ന് തെറ്റിദ്ധരിച്ചു), രണ്ടുദിവസം, ഒന്നിനുപോകുമ്പോള്‍ ഒന്ന് പോകുന്നതിലും ഫ്ലോയില്‍ രണ്ടിന് പോകുമ്പോള്‍ രണ്ട് പോയി, ശാന്തിയില്‍ കിടന്ന് ഗ്ലൂക്കോസ് കയറ്റി വന്നിട്ട് കൃത്യം നാലാം പക്കം സൂപ്പര്‍ വൈറ്റ് കുടിച്ച് വീണ്ടും സെയിം ‘സെറ്റപ്പില്‍‘ ചെന്നപ്പോള്‍, ഭാസ്കരന് ഡോക്ടറെ പോലും ഞെട്ടിച്ച പ്രതിഭ.
കഷായം കുടിക്കാന്‍ മടിയില്ലാത്ത, കൊടും കൈപുള്ള ഗുളികകള്‍ പെരുഞ്ചീരകം തിന്നുമ്പോലെ ചവച്ചരച്ച് കഴിക്കുന്ന കുട്ടമണിയുടെ നേര് മാമന്, മോഹനേട്ടന്റെ വാക്കുകളില്‍ പറഞ്ഞാല്‍,
‘ശാന്തേരെ ക്ടാവ് വീട്ടീ വന്നേപ്പിന്നെ.. അരണ, തേരട്ട, പല്ലി, പഴുതാരയൊന്നും ഞങ്ങളുടെ വീട്ടിന്റെ ഏഴയലക്കത്ത് വരില്ല!.. ആ പിശാശ് അതുങ്ങളേം ഓടിച്ച് പിടിച്ച് തിന്നാന്‍ ചെല്ലുകയല്ലേ!!‘
വീട്ടില്‍ വരുന്നവരെ തുപ്പുകയും കല്ലെടുത്തെറിയുകയും തലമുടിയില്‍ പിടിച്ച് വലിക്കുകയും ഹോബിയായി തിരഞ്ഞെടുത്ത കുട്ടമണി എത്ര തല്ലിയാലും കരയുകയുമില്ല, എന്നാ പറഞ്ഞാലൊട്ട് അനുസരിക്കേമില്ല. ആര്‍ക്കും വാരിയെടുത്ത് ഉമ്മ വക്കാന്‍ തോന്നുന്ന ഓമനത്വം തുടിക്കുന്ന പെരുമാറ്റം!
ആയിടക്കാണ് കൊടകര തോടിന്റെ ഇരുവശവും കരിങ്കല്ല് കൊണ്ട് കെട്ടാന്‍ ഉത്തരവാകുന്നത്. അവിടെ കരിങ്കല്ല് ലോറിയുടെ ഹുക്ക് തുറക്കാനുള്ള ചുറ്റിക കൊണ്ടുവക്കാനായി ബാലേട്ടന്റെ വീട്ടില്‍ ചെന്നപ്പോള്‍ അവിടെ ആസമയത്ത് ഒരു ക്രോസ് കണ്ട്രി നടക്കുകയാണ്.
പട്ടവടിയുമായി ‘ഇന്ന് കൊല്ലുഡാ നിന്നെ ഞാന്‍... “ എന്ന് പറഞ്ഞ് ബാലേട്ടന് വരുന്നത് കണ്ട്, "ആരോട്? എന്തിന്?" എന്നതൊന്നും വ്യക്തമാവാതെ പകച്ചുനിന്ന സുബ്രേട്ടനെ കണ്ടപ്പോള്‍ ബാലേട്ടന് ഓട്ടം നിര്‍ത്തി പറഞ്ഞു.
“തോറ്റുഡാ സുബ്രാ. ഈ രോമം ക്ടാവിനെ കൊണ്ട് മനുഷ്യന് വലഞ്ഞു. ഉണ്ടാവാന്‍ പോകുന്നത് ഈ വകുന്തയാണെന്നറിഞ്ഞിരുന്നേല്‍ ഞാന്‍ സത്യമായിട്ടും ശാന്തേനെ കൊണ്ട് ഗര്‍ഭം അലസിപ്പിച്ചേനേ.. ഹോ! ഇങ്ങിനെയുമുണ്ടോ ജന്മങ്ങള്!! ”
കുട്ടമണിയുടെ ഹിസ്റ്ററി അറിയാത്ത സുബ്രേട്ടന്, ബാലേട്ടന്റെ സെന്റിമെന്റ്സ് കേട്ട പാടെ, പല്ലിറുമ്മി ചുറ്റും ഒന്ന് നോക്കി നാളികേരം പൊതിക്കാന്‍ കുത്തി നിറുത്തിയ പൊതിക്കോല്‍ വലിച്ചൂരിയെടുത്ത് “ആട്ടും കാട്ടം പോലെയിരിക്കുന്ന നിനക്കിത്ര വെളച്ചിലോ?? ഈ വള്ളിവട്ടം സുബ്രന് നിന്ന് പിടിച്ചുകൊണ്ട് പോയിട്ടുള്ള കേസേ ഉള്ളൂ!!“ എന്നൊക്കെ പറഞ്ഞ് കുട്ടമണിയെ പേടിപ്പിച്ചു.
സംഗതി വള്ളിവട്ടം പിള്ളേരെ പിടുത്തക്കാരനാണെന്നത് കുട്ടമണിക്കും അറിയാവുന്നതിനാല്‍ ആ നമ്പറില്‍ കുട്ടമണി ഒന്ന് പതറി. തുടര്‍ന്ന് വളരെ ശാന്തനായി വീട്ടിലേക്ക് കയറിപ്പോകുന്നത് കണ്ട സുബ്രേട്ടന്, ഒന്നും കൂടെ ഉച്ചത്തില്‍ പറഞ്ഞു.
“ഇനി ഒരു മാസം ഞാനിവിടെയുണ്ടാവും. അതിനിടക്ക് ഇവനെ ശരിയാക്കാന്‍ പറ്റുമോയെന്ന് ഞാനൊന്ന് നോക്കട്ടേ. ഇനി ഇവന് വേഷം കെട്ട് വല്ലതുമെടുത്താല്‍ എന്നോട് പറഞ്ഞാല്‍ മതി. ഇവന്റെ കണ്ണു ഞാന്‍ കുത്തിപ്പൊട്ടിക്കും!!“
അത്രക്കും അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യേണ്ടായിരുന്നു എന്ന് സുബ്രേട്ടന് പിറ്റേന്ന് മനസ്സിലായി.
പിറ്റേ ദിവസം ഉച്ചക്ക് ഊണ് കഴിക്കാന്‍ പോകാന്‍ കൈത്തോട്ടില്‍ കുനിഞ്ഞ് നിന്ന് കയ്യും കാലും തേച്ചുകഴുകുയായിരുന്നു, വള്ളിവട്ടം.
പെട്ടെന്ന് ബോഡിയുടെ മോസ്റ്റ് പവര്‍ഫുള്‍ കുണ്ടലിനിയിരിക്കുന്ന സ്ഥാനത്ത് ആണി കയറിയ പോലെയൊരു കൊടും വേദന തോന്നി ചാടി നിവര്‍ന്നപ്പോള്‍ കാണുന്നത് പിറകില്‍ ഓടിമറയുന്ന കുട്ടമണിയേയാണ്. വേദനകൊണ്ട് പുളഞ്ഞ സുബ്രേട്ടന് കൈ പിറകില്‍ താഴേക്ക് കൊണ്ടുപോയി തപ്പി നോക്കിയപ്പോള്‍ സൂചിപോലെയെന്തോ!!
വലിച്ചൂരിയെടുത്തപ്പോള്‍... “മുനയില്‍ ചോരനിറമുള്ള ഒരു തുരുമ്പിച്ച കോമ്പസ്!!“
കോമ്പസിനേം കുട്ടമണിയേം മാറി മാറി നോക്കി നില്ക്കുമ്പോള് “കരിങ്കല്ലിറക്കാന്‍ വന്നാല്‍ കരിങ്കല്ലിറക്കി വീട്ടീപോവുക. നാട്ടിലെ പിള്ളാരെ നന്നാക്കാന്‍ നടന്നാല്‍ ഇങ്ങിനെയിരിക്കും!!” എന്നൊരു അശരീരി സുബ്രേട്ടന് കേട്ടു.
പിന്നത്തെ സീനില്‍ കണ്ടത്ത്, ശാന്തി ആശുപത്രിയിലേക്ക്, ഷോര്‍ട്ട് കട്ടായ പാടത്തുകൂടെ മഴക്കാലത്ത് ചാണക്കുഴിയില്‍ കൂടെ കോഴി നടന്നുപോണപോലെ നടന്ന് പോണ സുബ്രേട്ടനെയാണ്. അതെ, ഒരു പാട്ട വെളിച്ചെണ്ണ ചെറുവിരല്‍ മടക്കി പിടിച്ചുകൊണ്ട് പൊക്കി പിടിക്കുന്ന, രണ്ടര ലോഡ് സിമന്റ് ഒറ്റക്കിറക്കിയ, അതേ സുബ്രേട്ടന്!
ശാന്തിയില്‍ പോയി കുത്തുകിട്ടിയ ഏരിയ കാണിച്ച് കൊടുക്കലായിരുന്നത്രേ സുബ്രേട്ടനെ ഏറ്റവും കൂടുതല്‍ കുഴപ്പിച്ചത്. അവസാനം, 'ടെലിഫോണ്‍ മണി പോല്‍ ’ പാട്ടുസീനില്‍ മനീഷാ കൊയ്രാള നില്ക്കുമ്പോലെ ഭാസ്കരന് ഡോക്ടരുടെ മുന്പില് സംഭവം വിവരിച്ച് നിന്നപ്പോള്‍ ഡോക്ടര്‍ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞത്രേ.
“നിനക്ക് നല്ല ഭാഗ്യമുണ്ട് സുബ്രാ... കുത്തൊരു പോടിക്ക് മാറിയിരുന്നെങ്കില്‍, എക്സറേയൊക്കെ എടുക്കേണ്ടി വന്നേനെ!!“
“എക്സറേ മിഷന്റെ താഴെ എങ്ങിനെ കെടക്കേണ്ടി വന്നേനെ??“ എന്നാലോചിച്ചപ്പോഴാണ് സുബ്രേട്ടന് ഡോക്ടര്‍ സൂചിപ്പിച്ച ആ ഭാഗ്യത്തെക്കുറിച്ച് ക്ലിയറായത്.
എന്തായാലും, അന്നത്തോടെ സുബ്രേട്ടന് പിള്ളേരെ പേടിപ്പിക്കണ എടവാട് കംബ്ലീറ്റ് നിര്‍ത്തിയതായി പ്രഖ്യാപിച്ചു. ഇന്നത്തെ കുട്ടികള്‍ നാളത്തെ പൌരന്മാരാണെന്നും, ഭാരതത്തിന്റെ ഭരണയന്ത്രം തിരിക്കേണ്ട അവരെ പേടിപ്പിച്ച് അവരുടെ സെല്‍ഫ് കോണ്‍ഫിഡന്‍സ് നഷ്ടപ്പെടുത്തരുതെന്നും പ്രചരിപ്പിച്ചു.
ഹവ്വെര്‍വര്‍, ആ സംഭവത്തിന് ശേഷം മനുഷ്യശരീരത്തില്‍ മെയിന്‍ കുണ്ഡലിനി സ്ഥാനം വിവരിച്ച് കൊടുക്കാനുള്ള ആ ബുദ്ധിമുട്ടൊഴിവായി.
“വള്ളിവട്ടം സുബ്രേട്ടനെ കുട്ടമണി കോമ്പസിന് കുത്തിയ സ്പോട്ട്!’
References:
കുണ്ഡലിനി
ടെലിഫോണ്‍ മണി പോല്‍
ആ പോസ്
Tuesday, August 19, 2008
കുണ്ഡലിനി
Posted by
Visala Manaskan
at
3:43 AM
53
comments
Subscribe to:
Posts (Atom)
